Monday, October 19, 2009

നിശ്ശബ്ദമായ മൂന്നു വര്‍ഷങ്ങള്‍... അതേ എനിക്കു 3 വയസ്സ്

ഞാന്‍ ബ്ലോഗ്ഗിംഗ് ആരംഭിച്ചിട്ട് ഈ കഴിഞ്ഞ സെപ്റ്റംബറില്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ഒരു പിടി നല്ല സൌഹൃദങ്ങള്‍ നേടാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഈ മൂന്നുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. അതിലുപരിയായി, സര്‍ഗ്ഗധനരായ കുറച്ച് നല്ല എഴുത്തുകാരെ പരിചയപ്പെടാനും, നിശ്ശബ്ദമായി അവരുടെ സൃഷ്ടികള്‍ ആസ്വദിക്കുവാനും സാധിച്ചു.

ഈയവസരത്തില്‍ ദീപുവിന്‍റെ പേര് എടുത്തു പറയാതിരിക്കുവാന്‍ കഴിയില്ല. അഹങ്കാരം, ആദര്‍ശം ഇവകളുടെയൊക്കെ പേരില്‍ ജോലിയുപേക്ഷിച്ച് ഇറങ്ങിപ്പോന്ന നിരവധി കമ്പനികളിലൊന്നില്‍ എന്‍റെ ടീം ലീഡര്‍ ആയിരുന്ന ദീപു. ഒപ്റ്റിമൈസ്‌ഡ്‌ ഇമേജുകള്‍ മാത്രം ഉപയോഗിക്കുന്ന ആ സ്ഥാപനത്തില്‍ ഇന്‍റര്‍വ്യൂവിന് ഞാന്‍ പ്രസന്‍റ് ചെയ്ത ഗ്രാഫിക്സ് ഫയലുകളുടെ സൈസ്‌ കണ്ട്‌ ബോധം കെട്ടു വീണ ദീപു, നിരന്തരം ഓഫീസിനുള്ളില്‍ എ.സി ഫുള്‍ സ്പീഡില്‍ ഇട്ടെന്നെ തണുപ്പിച്ച് പീഡിപ്പിച്ചു കൊണ്ടിരുന്ന ദീപു, ‘ഇനിയെങ്കിലും നന്നാകടേയ്‘ എന്ന് ആത്മാര്‍ത്ഥതയുടെ തിരുവനന്തപുരം ശൈലിയില്‍ സ്ഥിരമായി ഉപദേശിക്കാറുള്ള ദീപു, എപ്പോള്‍ കണ്ടാലും കോഴിബിരിയാണി വാങ്ങിത്തരാറുള്ള ദീപു, എന്‍റെയുള്ളിലെ പ്രണയം കണ്ടിട്ടോ, എന്‍റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്ന അജ്ഞാതകാമുകിയെ കണ്ടിട്ടോ എന്തോ സ്നേഹത്തോടെ ‘കോഴീ’ എന്നു വിളിക്കുന്ന ദീപു, മനസ്സില്‍ അഗ്നി ജ്വലിക്കുന്ന നട്ടപ്പാതിരകളില്‍ ഐ എസ് ഡി വിളിച്ച് ഞാന്‍ ചീത്ത കേള്‍ക്കാറുള്ള ദീപു, ഏതു പാതിരാത്രിയിലും അക്ഷരസ്ഫുടതയോടെ, വസ്തുതാപരമായും കാര്യകാരണങ്ങള്‍ സഹിതവും, പ്രാസമൊപ്പിച്ചും യാതൊരു ലോഭവുമില്ലാതെ ചീത്ത വിളിക്കാനും നന്നാകാന്‍ ഉപദേശിക്കാനും സന്മനസ്സുള്ള ദീപു....

ഈ ദീപുവാണ് എന്നെ പിടിച്ച് ബ്ലോഗറാക്കിയത്. ബ്ലോഗ് എന്നൊരു കുണ്ടാമണ്ടി ഇറങ്ങിയിട്ടുണ്ട്. നീ അതൊരെണ്ണം തുടങ്ങ് എന്നിട്ട് നിന്‍റെ കഥയും കവിതയുമൊക്കെ അതില്‍ ഇട് എന്നൊരുപദേശം. അനുസരണക്കേട് ജന്മസിദ്ധമായവനും കുഴിമടിയനുമായ ഞാനുണ്ടോ അനുസരിക്കുന്നു. അതെന്തു കുന്തമാ. ആ പേരു കേട്ടിട്ടൊരു ഇതില്ല, അതു ശരിയാവില്ല, എനിക്കു മലയാളം ടൈപ്പ് ചെയ്യാനറിയില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു നോക്കി. രക്ഷയില്ല. അവസാനം ഗതികെട്ട് ദീപു എന്‍റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങി. പണ്ടെന്നോ ഒരു തമാശക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്ത ‘നിഷ്കളങ്കന്‍ ഓണ്‍ലൈന്‍‘ എന്ന ഒരു വെബ് സൈറ്റിന്‍റെ അതേ പേരില്‍. ആഗോളപൊട്ടത്തരങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു വെബ്‌സൈറ്റ് തുടങ്ങണ്ട എന്നു തീരുമാനിച്ചതു കൊണ്ടാണ് സത്യത്തില്‍ ഞാന്‍ ആ സൈറ്റ് ഹോസ്റ്റ് ചെയ്യാതിരുന്നത്. അതേ പേരില്‍ ദീപു ബ്ലോഗ് തുടങ്ങി എന്‍റെ ലീലാവിലാസങ്ങള്‍ ചരിത്രമാക്കി രേഖപ്പെടുത്തിയിരുന്ന എന്തോ കുറേ പോസ്റ്റുകളും അതിലിട്ടു. പിന്നെ സ്ഥിരമായി മൂന്നു നേരവും എന്നെ വിളിച്ച് ചീത്തവിളിയും തുടങ്ങി. ബ്ലോഗ് അപ്ഡേറ്റ് ചെയ്യ് ബ്ലോഗ് അപ്ഡേറ്റ് ചെയ്യ് ഇതു തന്നെ പല്ലവി. അവസാനം ഒരു നിവൃത്തിയുമില്ലാതെ ആകുമ്പോള്‍ ഒരു പോസ്റ്റിടും. പിന്നെയും അടുത്ത റൌണ്ട് ഭീഷണി വരണം അടുത്ത പോസ്റ്റിടാന്‍. ഇങ്ങനെ ദീപുവിനെ പേടിച്ചാണ് ഞാന്‍ ബ്ലോഗറായത്.

എന്നിട്ടും ജീവിതപ്രാരാബ്ധങ്ങളും, പഠനവും, ജോലിയും, സന്യാസവും, പ്രണയവുമൊക്കെ കാരണം ബ്ലോഗിംഗിലേക്കു വരാന്‍ സമയവും, അതിനുള്ള താത്പര്യവുമില്ലാതെ അതങ്ങനെ മുടങ്ങി മുടങ്ങി തുടര്‍ന്നു. ആ സമയത്താണ് എവിടെയോ ശുദ്ധ അസംബന്ധം കവിത എന്ന പേരില്‍ കണ്ട് അയ്യോ എന്നൊരു ഞെട്ടല്‍ അറിയാതെ പ്രകടിപ്പിച്ചു പോയത്. അതോടെ രംഗം കൊഴുത്തു. കവിയുടെ ആരാധകന്മാര്‍ ഇളകി. ഉടക്കുകളായി, ഭീഷണികളായി, ഇന്നലെ കേറി വന്ന നീയാണോടാ ബോഗിലെ വിശ്വസാഹിത്യത്തെ അപമാനിക്കാന്‍ നോക്കുന്നത് തുടങ്ങിയ ഗംഭീര പ്രശ്നങ്ങള്‍. അലസമായി മാത്രം ബ്ലോഗിനെ നോക്കിക്കണ്ടിരുന്ന എനിക്കിതൊരു ഊര്‍ജ്ജമായി. സംഗതി കൊള്ളാല്ലോ എന്നൊരു തോന്നല്‍. അങ്ങനെ മുടങ്ങാതെ ബ്ലോഗുകള്‍ വായിക്കാനും കൂട്ടത്തില്‍ വല്ലതുമൊക്കെ എഴുതാനും തുടങ്ങി. എന്നാല്‍ നാളിതുവരെ ഞാന്‍,

1. അര്‍ക്കു വേണ്ടിയും സ്തുതി പാടിയിട്ടില്ല
2. ആരുടെയും തല്ലിപ്പൊളി സൃഷ്ടികളെ പുകഴ്ത്തിയിട്ടില്ല
3. കമന്‍റുകള്‍ക്കോ, വായനക്കാര്‍ക്കോ വേണ്ടി എഴുതിയിട്ടില്ല.
4. നല്ലത് എന്ന് തോന്നിയിട്ടുള്ളവയെ നന്നെന്നും അല്ലാത്തവയെ മുഖം നോക്കാതെ മോശമെന്നും വിളിക്കാന്‍ മടി കാണിച്ചിട്ടില്ല.
5. ഇല്ലാത്ത വിഷയം ഉണ്ടാക്കി, എഴുതാന്‍ വേണ്ടി എഴുതിയിട്ടില്ല.
6. ശത്രുക്കളെ ഉണ്ടാക്കിയിട്ടില്ല. എന്നോട്‌ ആര്‍ക്കെങ്കിലും ശത്രുത തോന്നിയിട്ടുണ്ടെങ്കില്‍ അതെന്‍റെ കുറ്റമല്ല.
7. മിത്രങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി കയ്യടിച്ച് അവരിലെ പ്രതിഭയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.
8. എഴുതണമെന്ന് തോന്നിയിട്ടുള്ള കാര്യങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ എഴുതിയിട്ടുണ്ട്.
9. വിമര്‍ശകരോട് വിമുഖത കാട്ടുകയോ അവരെ ശത്രുവായി കാണുകയോ ചെയ്തിട്ടില്ല.
10. തോന്നിവാസം വിളമ്പി ഞാന്‍ എന്‍റെ ഭാഷയോട് മഹാപരാധം ചെയ്തിട്ടില്ല.
11. അറിവില്ലാത്ത വിഷയങ്ങള്‍ വിളിച്ചു കൂവി പുലിയാകാന്‍ ശ്രമിച്ചിട്ടില്ല.

ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടാണ് ഇവയെല്ലാം ഒന്ന് കാറ്റഗറൈസ്‌ ചെയ്യണം എന്നു തോന്നിയത്. അങ്ങനെ ഹൃദയത്തുടിപ്പുകള്‍ തുടങ്ങി. നിഷ്കളങ്കന്‍ ഓണ്‍ലൈനിന്‍റെ ഹെഡര്‍ ‘ജയകൃഷ്ണന്‍റെ കവിതകള്‍‘ എന്നാക്കി അതില്‍ കവിതകളും, ഹൃദയത്തുടിപ്പുകളില്‍ കഥ എന്നു വേണമെങ്കില്‍ വിളിക്കാവുന്ന
കുറേ കുറിപ്പുകളും, ചില അനുഭവക്കുറിപ്പുകളും സൂക്ഷിച്ചു. തുടര്‍ന്ന് ദീപുവിന്‍റെ അഭിപ്രായപ്രകാരമാണ് സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളിലെ സ്വന്തം കാഴ്ച്ചപ്പാടുകള്‍ പങ്കു വയ്ക്കാനൊരിടം എന്ന നിലയില്‍ കാഴ്ച്ച ആരംഭിക്കുന്നത്. വീണ്ടും നാളുകള്‍ക്കു ശേഷം നല്ല നല്ല ബ്ലോഗുകളും, എഴുത്തുകളും സന്ദര്‍ശിച്ചു വന്നപ്പോള്‍ നല്ല ഒരു പിടി ബ്ലോഗുകളെ അവയുടെ ആസ്വാദനം സഹിതം ഒന്ന് സമാഹരിച്ചു വച്ചാല്‍ വല്ലപ്പോഴും അവരെ പിന്‍‍തുടരുന്നതിന് എനിക്കും ഒപ്പം മറ്റുള്ളവര്‍ക്കും അത് സഹായകമാകുമല്ലോ എന്നു കരുതി ബ്ലോഗ് നിരൂപണം ലക്ഷ്യം വച്ചുകൊണ്ട് വായനശാല എന്ന ബ്ലോഗ് കൂടി ആരംഭിച്ചു.

ഈ ബ്ലോഗുകളെല്ലാം എത്രകണ്ട്‌ നിലവാരം പുലര്‍ത്തി, അല്ലെങ്കില്‍ ഒരാളെ മാത്രമെങ്കിലും അതിലെ ഒരക്ഷരമെങ്കിലും തൃപ്തനാക്കിയോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. ആത്മാര്‍ത്ഥമെങ്കിലും, അപക്വമായ എന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചോ, സന്തോഷിപ്പിച്ചോ, ചിരിപ്പിച്ചോ, ചിന്തിപ്പിച്ചോ, കരയിച്ചോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. എങ്കിലും വീഴ്ച്ചകള്‍ക്കെല്ലാം മാപ്പു ചോദിക്കുകയും സന്തോഷം പങ്കു വയ്ക്കുകയും ചെയ്യട്ടെ. എന്‍റെ വാക്കുകള്‍, ചിന്തകള്‍ ഇവയുടെയെല്ലാം നിലവാരം നിശ്ചയിക്കേണ്ടത് അത് വായിക്കുന്നവരാണ് അവര്‍ മാത്രം.


ഇതുവരെ പ്രോത്സാഹിപ്പിച്ചവര്‍, വിമര്‍ശിച്ചവര്‍, സ്നേഹിച്ചവര്‍, ഉപദേശിച്ചവര്‍, കളിയാക്കിയവര്‍, മൌനം ദീക്ഷിച്ചവര്‍ എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. (ഒരിക്കല്‍ മാത്രം ഒരു അനോണി എന്നെ തെറി വിളിച്ചിരുന്നു അവന് മാപ്പില്ല)

ഹൃദയത്തുടിപ്പുകളില്‍ സ്ഥിരമായി വന്ന് ‘പോസ്റ്റിന് നീളം കൂടി’ ‘ഇതു ശരിയായില്ല’ എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിക്കുന്ന ഒരു അനോണിയെ ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. ഒരു പക്ഷേ ഞാന്‍ ഈ ലോകത്തില്‍ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരു അനോണിയാണ് അദ്ദേഹം. എന്നെങ്കിലുമൊരിക്കല്‍ എന്‍റെ മെയില്‍ ബോക്സിന്‍റെ ജാലകത്തിലെങ്കിലും തട്ടി വിളിച്ച് ‘ഞാനായിരുന്നു കൂട്ടുകാരാ അതെന്ന്’ ആ അനോണി പറയുന്ന ഒരു ദിവസത്തിനു വേണ്ടി പ്രണയാതുരനായ കാമുകനെപ്പോലെ ഞാന്‍ കാത്തിരിക്കുന്നു.

പരസ്പരം സ്നേഹിച്ച് സ്നേഹിച്ച് സ്നേഹിച്ച് നമുക്ക് ഈ ബൂലോക ജീവിതം ധന്യമാക്കാം. തുടര്‍ന്നും എല്ലാവരുടെയും വിമര്‍ശനങ്ങളും, സന്ദര്‍ശനവും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം

ജയകൃഷ്ണന്‍ കാവാലം

Saturday, August 22, 2009

അച്ചുവിന്‍റെ ഓണസമ്മാനം

കര്‍ക്കിടകം പെയ്തൊഴിഞ്ഞു. നിറവിന്‍റെയും സമൃദ്ധിയുടെയും പൊന്നോണക്കാലമായി, നാടെങ്ങും ആഘോഷങ്ങള്‍. ഉപ്പേരിമണം നിറഞ്ഞ അടുക്കളകള്‍... എല്ലാവരും തിരക്കിലാണ്.

അച്ചുവും അവന്‍റെ അമ്മയും തിരക്കില്‍ തന്നെ. അച്ഛനോടൊപ്പമുള്ള അച്ചുവിന്‍റെ ആദ്യത്തെ ഓണമാണിത്. നീണ്ട പന്ത്രണ്ടു വര്‍ഷത്തെ കാത്തിരുപ്പിന്‍റെയും, പ്രാര്‍ത്ഥനയുടെയും, കണ്ണീരിന്‍റെയും ഫലമായി കിട്ടിയ ഓണം. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അച്ചുവിന് അച്ഛന്‍റെ കൂടെ ജീവിക്കാന്‍ കൊതിയായിരുന്നു. ആ കൈപിടിച്ച് നടക്കാന്‍, ആ മടിയില്‍ ഉറങ്ങാന്‍, ആ കയ്യില്‍ തൂങ്ങി കളിക്കാന്‍, ഒത്തിരിയൊത്തിരി കൊച്ചു വര്‍ത്തമാനങ്ങള്‍ പറയാന്‍. അച്ഛാ എന്നൊന്നു വിളിക്കാന്‍.

അച്ചുവിന്‍റെ അച്ഛനും അമ്മയും തമ്മില്‍ അകന്നു താമസിക്കാന്‍ തുടങ്ങിയിട്ട് അവന്‍റെ പ്രായമായിരിക്കുന്നു. അച്ചുവിനെ ഏഴുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ താങ്ങാനാവാത്ത പീഡനം സഹിക്കാതെ നിറവയറുമായി ആ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് അവന്‍റെ അമ്മ. അന്ന്‌ തന്‍റെ മകളുടെ ദയനീയാവസ്ഥ കണ്ട്‌ അയാളെ തല്ലാന്‍ പിടിച്ച തന്‍റെ അച്ഛന്‍റെ കാലു പിടിച്ചവള്‍ കരഞ്ഞു. എന്‍റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് ശാപം വരുത്തല്ലേ, അദ്ദേഹത്തെ തല്ലരുതേ എന്നു പറഞ്ഞ്. സ്ത്രീയെ ഭൂമിയോടുപമിച്ച കവിഭാവനക്കും അതീതമായ ക്ഷമയും, സഹനവുമാണ് സ്ത്രീ എന്നതിന്‍റെ നിശ്ശബ്ദസാക്ഷയങ്ങള്‍ എത്രയോ തവണ തനിയാവര്‍ത്തനം നടത്തിയ മലയാളത്തില്‍ ആ അമ്മയുടെ, ഭാര്യയുടെ സഹനവും, സ്നേഹവും തങ്കലിപികളാലല്ല, സംശുദ്ധമായ കണ്ണുനീരിലാണ് കുറിക്കപ്പെട്ടിരിക്കുന്നത്.

അച്ചു വളര്‍ന്നതോടൊപ്പം അച്ഛന്‍ എന്ന അവന്‍റെ വികാരവും വളര്‍ന്നു. മറ്റു കുട്ടികള്‍ അച്ചനോടൊപ്പം ജീവിക്കുന്ന കാഴ്ച്ച അവനില്‍ അഗാധമായ വേദന നിറച്ചു. അവന്‍റെ ഓരോ ഹൃദ്സ്പന്ദനങ്ങളും തിരിച്ചറിഞ്ഞിരുന്ന ലക്ഷ്മി, അച്ചുവിന്‍റെ ഈ ആഗ്രഹവും വേദനയോടെ തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ പ്രപഞ്ചത്തില്‍ ഒരു അമ്മക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ത്യാഗത്തിന് അവള്‍ തയ്യാറായി. തന്‍റെ കുഞ്ഞിന്‍റെ സന്തോഷത്തിനു വേണ്ടി മാത്രമായി അവള്‍ അവന്‍റെ കയ്യും പിടിച്ച് അയാളുടെ വീട്ടിലേക്ക് കയറിച്ചെന്നു. അവരെ സ്വീകരിക്കാനെത്തിയത് അച്ചുവിനേക്കാള്‍ ഏഴോ എട്ടോ വയസ്സു മാത്രം പ്രായക്കൂടുതലുള്ള അയാളുടെ രണ്ടാം ഭാര്യ. അവള്‍ ഗര്‍ഭിണീയാണത്രേ. അന്‍പതു വയസ്സുള്ള കാമദേവന്‍റെ പതിനെട്ടു വയസ്സുള്ള വെപ്പാട്ടിയിലെ വൈകിവരാന്‍ പോകുന്ന സൌഭാഗ്യം!.

അയാള്‍ക്കും അവരുടെ വരവ്‌ സന്തോഷമായി. എത്രയും വേഗം അവന്‍റെ സ്കൂളില്‍ നിന്നും ടി.സി വാങ്ങി അയാളുടെ വീടിനടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. അതോടെ അയാളുടെ ഭാവം പതിയെ പതിയെ മാറാന്‍ തുടങ്ങി. ഗര്‍ഭിണിയായ തന്‍റെ പുതുഭാര്യയെ പരിചരിക്കാനാണത്രേ ലക്ഷ്മിയെ അവിടെ താമസിപ്പിച്ചിരിക്കുന്നത്. അവള്‍ അത് സന്തോഷപൂര്‍വ്വം ചെയ്തു.

വൈകിയ രാത്രികളില്‍ തന്‍റെ അമ്മയുടെ കവിളില്‍ അയാളുടെ ദൃഢകരങ്ങള്‍ ആഞ്ഞു പതിക്കുന്ന ശബ്ധം കേട്ട് ഞെട്ടിയുണരാന്‍ തുടങ്ങിയ അച്ചുവിന്‍റെ കുഞ്ഞു മനസ്സില്‍ വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് ആരും അറിയുന്നില്ലായിരുന്നു. തന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന അച്ഛന്‍, തന്‍റെ പ്രതീക്ഷകളുടെ സായന്തനങ്ങളില്‍ സമ്മാനപ്പൊതിയുമായി കടന്നു വരാറുള്ള അച്ഛന്‍, കുഞ്ഞു മനസ്സിന്‍റെ പടിവാതിലിലെത്തി എത്രയോ തവണ പൊന്നുമോനേയെന്ന് നീട്ടി വിളിക്കാറുണ്ടായിരുന്ന അച്ഛന്‍... ആ അച്ഛനാണോ ക്രൂരമായ താഡനവും, കാട്ടാളന്‍റെ നോട്ടവും, കഴുവേറീടെ മോനേ എന്നു മാത്രമുള്ള വിളിയുമായി തന്നെയും തന്‍റെ അമ്മയെയും കൊല്ലാക്കൊല ചെയ്യുന്ന ഈ മനുഷ്യന്‍ എന്ന് ഭയത്തോടെ അവന്‍ ഓര്‍ക്കാറുണ്ടായിരുന്നു. പോഷകാഹാരങ്ങളും, പാലും കൊടുത്ത് പുന്നാരിച്ചു വളര്‍ത്തുന്ന അയാളുടെ പട്ടിയെ കുളിപ്പിക്കല്‍, അയാളുടെ പുതിയ വ്യാപാര സമുച്ചയത്തിന് കല്ലും മണ്ണും ചുമക്കല്‍ തുടങ്ങിയ ജോലികളില്‍ അവനും അവന്‍റെ അമ്മയും വേതനമില്ലാ ജോലിക്കാരായി. രാവിലെ അടുക്കള ജോലിയെല്ലാം ധൃതിയില്‍ അവസാനിപ്പിച്ച് ലക്ഷ്മി പണിസ്ഥലത്തെത്തും. വൈകിയാല്‍ എല്ലാവരും കാണ്‍കെ അടിയും, അധിക്ഷേപവും. ജോലിയുള്ള ദിവസങ്ങളില്‍ അച്ചുവിനെ സ്കൂളില്‍ അയക്കില്ല. ഒരാളുടെ വേതനമായ അറുപത്തിയഞ്ചു രൂപയേക്കാള്‍ മൂല്യം ഒരു ദിവസത്തെ അവന്‍റെ ക്ലാസ്സിന് ഇല്ലത്രേ.

പഠിക്കാന്‍ മിടുക്കനായിരുന്ന, അച്ഛനോടൊപ്പം താമസിക്കാനെത്തിയ സന്തോഷവും പ്രസരിപ്പുമുണ്ടായിരുന്ന അവന്‍റെ ഭാവം ദിനം പ്രതി മാറുന്നത് അവന്‍റെ ക്ലാസ്‌ടീച്ചര്‍ അറിയുന്നുണ്ടായിരുന്നു. പഠനത്തില്‍ അവന്‍ ദിനം പ്രതി പിന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഒരു ദിവസം സ്കൂള്‍ വിട്ട് തിരികെയെത്തുമ്പോള്‍ തന്‍റെ അമ്മ ജീവനോടെയുണ്ടാകുമോ എന്ന ഭയം അച്ചുവിന്‍റെ മനസ്സിനെ ഓരോ നിമിഷവും വല്ലാതെ ഉലച്ചുകൊണ്ടിരുന്നു. താന്‍ കാരണം. താന്‍ മാത്രം കാരണമാണ് തന്‍റെ അമ്മക്ക് ഇന്നീ ഗതി വന്നത് എന്നോര്‍ത്ത് അവന്‍റെ മനസ്സു തളര്‍ന്നു. എങ്കിലും ഒന്നും പറയാനോ, ഒന്നു കരയാന്‍ പോലുമോ അവനു കഴിഞ്ഞില്ല. അതിനുള്ള സ്വാതന്ത്ര്യം അവനില്ലായിരുന്നു താനും. പഠിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങി നല്‍കാത്തതിന്‍റെ പേരില്‍ പലതവണ ഉത്തരമില്ലാതെ നിന്ന അവന്‍റെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച ഒരിക്കല്‍ അവന്‍റെ വീടിനു മുന്‍പിലൂടെ ആ സ്കൂളിന്‍റെ മാനേജര്‍ തന്‍റെ ഭാര്യയും അച്ചുവിന്‍റെ സഹപാഠിനിയായ മകളുമൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കണ്ടറിഞ്ഞു.അവനും അവന്‍റെ അമ്മയും സിമന്‍റ് ചട്ടിയില്‍ മണ്ണു ചുമക്കുന്ന കാഴ്ച. അതിനു ശേഷം പലതവണ അവന് ഇളവുകള്‍ അനുവദിക്കപ്പെട്ടു. സ്വര്‍ഗ്ഗതുല്യമായ ആ കലാലയത്തിലെ ദൈവതുല്യരായ അദ്ധ്യാപകര്‍ അവന് നിഷേധിക്കപ്പെട്ട സ്നേഹം പതിന്മടങ്ങായി നല്‍കിയിട്ടും അതിനൊന്നും അച്ചുവിനെ സാന്ത്വനിപ്പിക്കാന്‍ കഴിഞ്ഞില്ല. അവനു വേണ്ടത് അച്ഛന്‍റെ സ്നേഹം മാത്രമായിരുന്നു.

ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന അവന്‍ കണ്ടത് അവന്‍റെ അമ്മയുടെ ഒരു കണ്ണും മൂക്കും കവിളും ചതഞ്ഞ് നീരുവച്ച് ചുവന്നിരിക്കുന്നതാണ്. മനുഷ്യത്വമില്ലാത്ത ആ മനുഷ്യന്‍ ആ സാധു സ്ത്രീയെ ഇടിച്ചതാണത്രേ!. ആ കാഴ്ച അവനെ വിദ്യാലയത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി. ആ മനുഷ്യന്‍റെയും തികച്ചും നിയമവിരുദ്ധമായി അയാള്‍ കൂടെ പാര്‍പ്പിച്ചിരിക്കുന്ന വെപ്പാട്ടിയുടെയും മുഴുവന്‍ സമയ വേലക്കാരനായി അവനും അവന്‍റെ അമ്മയോടൊപ്പം കൂടി. അയാള്‍ക്കും അത് സന്തോഷമായി.

അച്ഛനോടൊപ്പമുള്ള അവന്‍റെ ആദ്യത്തെ ഓണം വന്നെത്തി. ഉപ്പേരി വറുത്തതും, പായസം വച്ചതും, വീടു മുഴുവന്‍ കഴുകി വെടിപ്പാക്കിയതുമെല്ലാം ലക്ഷ്മി തനിച്ചാണ്. ഇടക്കിടെ ആക്രോശിക്കാന്‍ മാത്രം ഇറങ്ങി വരാറുള്ള അയാളുടെ രണ്ടാം ഭാര്യയോട്‌ പ്രതികരിക്കാന്‍ ലക്ഷ്മിക്ക് ഭയമായിരുന്നു. ജോലിത്തിരക്കു കാരണം അവള്‍ക്ക് കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റില്‍ മണ്ണു ചുമന്നിടാന്‍ സമയം കിട്ടിയില്ല. അതറിഞ്ഞ അവന്‍റെ അച്ഛന്‍ അവര്‍ക്ക് അന്നത്തെ ആഹാരം വിലക്കി. അയാളുടെ രണ്ടാം ഭാര്യ അടുക്കള പൂട്ടിയിട്ടു. ഉച്ചവെയിലില്‍ മണ്ണു ചുമക്കാന്‍ വിശക്കുന്ന വയറുമായി പാടുപെടുന്ന അമ്മയോടൊപ്പം അവനും കൂടി.പണി കഴിഞ്ഞിട്ടും ജോലി ചെയ്തു തീര്‍ക്കാന്‍ താമസിച്ചതിന്‍റെ ശിക്ഷയായി അവര്‍ക്ക് അന്നത്തെ ആഹാരം നിഷേധിക്കപ്പെട്ടു. ഭക്ഷണശേഷം എല്ലാ വിഭവങ്ങളും ചേര്‍ത്ത് വീട്ടിലെ പട്ടികള്‍ക്കും ചോറു നല്‍കപ്പെട്ടു. വിശപ്പിന്‍റെ വേദനയോ, അതോ അച്ഛന്‍റെ വീട്ടിലെ ഒരു പിടി ഓണസദ്യയുടെ പുണ്യം നേടാനുള്ള മനസ്സിന്‍റെ വെമ്പലോ... അറിയില്ല, ഏതു ചേതോവികാരമാണ് ആ പട്ടിയുടെ ചോറുപാത്രത്തില്‍ നിന്ന് ഒരുപിടി ചോറു വാരിക്കഴിക്കാന്‍ അച്ചുവിനെ പ്രേരിപ്പിച്ചതെന്ന്. പൊട്ടിക്കരഞ്ഞു കൊണ്ട്‌ ലക്ഷ്മി അവനെ പിടിച്ചു മാറ്റി മാറോടു ചേര്‍ത്തു. അവളുടെ ചുടുകണ്ണുനീര്‍ അവന്‍റെ കവിളുകളെ ആഴത്തില്‍ പൊള്ളലേല്‍‍പ്പിച്ചു. ആ പൊള്ളല്‍ മനസ്സില്‍ പടര്‍ന്ന് ഒരിക്കലുമുണങ്ങാത്ത വൃണമായി. അവന്‍ കരയുന്നുണ്ടായിരുന്നില്ല. നിര്‍വ്വികാരമായ അവന്‍റെ കണ്ണുകള്‍ സ്നേഹത്തിന്‍റെ അര്‍ത്ഥങ്ങള്‍ തേടിയെന്നപോലെ വിദൂരതയെ നോക്കി ചലിച്ചുകൊണ്ടിരുന്നു.

അവള്‍ പറഞ്ഞു, മോനു വിശക്കുന്നില്ലേ, നീ അപ്പുറത്ത് പിള്ളമാമന്‍റെ കടയില്‍ പോയി എന്തെങ്കിലും വാങ്ങി കഴിച്ചോ. പൈസ പിന്നീടെന്നെങ്കിലും തരാമെന്നു പറയൂ. മാമന്‍ തരാതിരിക്കില്ല. അച്ഛനറിയണ്ട. അമ്മയുടെ സമാധാനമോര്‍ത്ത് മാത്രം അവന്‍ അവിടെ പോയി. വിശപ്പും, ഉച്ചവെയില്‍ തളര്‍ത്തിക്കളഞ്ഞ ശരീരവും, ഇടിഞ്ഞ മനസ്സിന്‍റെ പാരവശ്യവും അവനില്‍ അതിയായ ദാഹമുണ്ടാക്കി. അവന്‍ പിള്ളയോട്‌ ചോദിച്ചു, മാമാ ഞാന്‍ ഒരു സോഡ കുടിച്ചോട്ടേ, എന്‍റെ കയ്യില്‍ പൈസയില്ല.

അവന്‍റെ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ പിള്ള പറഞ്ഞു, എന്‍റെ മക്കള് എന്തു വേണമെങ്കിലും എടുത്തു കഴിച്ചോ. മാമന് പൈസയൊന്നും വേണ്ട. അവന്‍ ഒരു സോഡ മാത്രമെടുത്തു കുടിച്ചു. വരണ്ടുണങ്ങിയ അവന്‍റെ തൊണ്ടയിലൂടെ നുരയുന്ന വെള്ളമിറങ്ങുന്നത്, തൊട്ടടുത്ത വീട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളുടെയും ദൃക്‌സാക്ഷിയായ പിള്ള ഹൃദയവേദനയോടെ നോക്കി നിന്നു. അവന്‍ പോയതും അയാള്‍ കടയും പൂട്ടി നേരേ വീട്ടില്‍ ചെന്നു. അയാളുടെ അമ്മയുടെ അടുത്തു ചെന്ന്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ പറഞ്ഞു.തിരുവോണമായിട്ട് കട തുറക്കേണ്ടെന്നു വച്ചതാണ് എന്നിട്ടും വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ കുറച്ചു സമയം അവിടെ പോയിരുന്നതാണ്. ആകുഞ്ഞിന്‍റെ പരവേശം കണ്ടിട്ട് സഹിക്കുന്നില്ലമ്മേ. എനിക്കുമില്ലേ രണ്ടുമക്കള്‍. അച്ചുവിന്‍റെയും ലക്ഷ്മിയുടെയും വേദന പിള്ളയുടെയും കുടുംബത്തിന്‍റെയും വേദനയായി. എങ്കിലും ഒരു പിടി ചോറ്‌ അവര്‍ക്കു കൊടുക്കുവാനുള്ള ധൈര്യവും അനുവാദവും അവര്‍ക്കില്ലായിരുന്നു. അണമുറിയാത്ത അസഭ്യവര്‍ഷവും, അപവാദവും കേള്‍ക്കാന്‍ മാന്യതയും, സമാധാനം കാംക്ഷിക്കുന്നവരുമായ ആര്‍ക്കാണ് സാധിക്കുക.

ദിവസങ്ങള്‍ കടന്നു പോയി. നിരന്തരമായ പീഡനം അവനില്‍ വിഭ്രാന്തിയുടെ രാസമാറ്റങ്ങള്‍ തീര്‍ത്തു. അവന്‍റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത മൂകതയിലേക്ക് അവന്‍ മെല്ലെ മെല്ലെ ആഴ്ന്നു പൊയ്ക്കൊണ്ടിരുന്നു. തന്‍റെ ഒരേയൊരു ആഗ്രഹം കാരണം തങ്ങളുടെ ജീവിതം താറുമാറായതോര്‍ത്ത് അവന്‍ ദുഃഖിച്ചു. അവന്‍റെ ഈ ചെറു പ്രായത്തില്‍ അവന് എങ്ങനെ ഒരു പരിഹാരം കണ്ടെത്താനാവും? ഇങ്ങനെ പോയാല്‍ അവന് ഈ ലോകത്തില്‍ ആകെയുള്ള അവന്‍റെ അമ്മയും കൂടി നഷ്ടമാകുമെന്ന് അവന്‍ ഭയന്നു. ചിന്തകളും ആശങ്കകളും അവനെ വേട്ടയാടിക്കൊണ്ടിരുന്നു.

ഒരു ദിവസം വരാന്തയില്‍ നിന്നും എന്തോ ഒച്ച കേട്ടവന്‍ ഓടിയെത്തിയപ്പോള്‍ അവന്‍ കണ്ട കാഴ്ച്ച, അയാള്‍ ലക്ഷ്മിയെ ചെരുപ്പു കൊണ്ട്‌ ഒരു കാരണവുമില്ലാതെ അടിക്കുന്നതാണ്. ആവേശം പകരാനും രസമുള്ള കാഴ്ച കാണാനുമായി അയാളുടെ വെപ്പാട്ടിയും ഒപ്പമുണ്ട്‌. അവന്‍റെ നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞു മനസ്സില്‍ ഉറഞ്ഞു കൂടിയിരുന്ന വേദനയുടെ നിണച്ചാര്‍ത്തുള്ള പക അവന്‍റെ കണ്ണുകളില്‍ അഗ്നി പകര്‍ന്നു. പ്രപഞ്ചനീതി, ജന്മം കൊണ്ടു തന്നെ അവനില്‍ നിക്ഷേപിച്ച പുത്രധര്‍മ്മം പന്ത്രണ്ടുവയസ്സുള്ള ആ ബാലനില്‍ യുവത്വത്തിന്‍റെ കരുത്തു പകര്‍ന്നു. തന്‍റെ അമ്മയെ, അവള്‍ക്ക് രക്ഷയും, സ്നേഹവും നല്‍കേണ്ട പുരുഷന്‍ ക്രൂരമായി ഉപദ്രവിക്കുന്നത് തടയാന്‍ പ്രകൃതി അവന് അനുമതി നല്‍കിയ നിമിഷമായിരുന്നു അത്. രക്ഷിക്കാത്തവന് ശിക്ഷിക്കാന്‍ അനുവാദമില്ല എന്ന സത്യത്തിന്‍റെ സം‍രക്ഷണം ആ ബാലനില്‍ നിയുക്തമായി. തൊട്ടടുത്ത് കിടന്നിരുന്ന വെട്ടുകത്തിയുമായി അവന്‍ അയാളുടെ നേര്‍ക്ക് അലറിയടുത്തു. പന്ത്രണ്ടു വര്‍ഷക്കാലം സ്നേഹിച്ചു സ്നേഹിച്ച് പൂജിച്ച തന്‍റെ അച്ഛന് രക്തം കൊണ്ട്‌ ഓണസമ്മാനം കൊടുക്കാന്‍. താന്‍ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കൊതിച്ചിരുന്ന, തന്നോട്‌ അസഭ്യം പറയാനും, ആജ്ഞാപിക്കുവാനും മാത്രം ഉണര്‍ന്നിരുന്ന അയാളുടെ കണ്ഠച്ഛേദം ചെയ്ത് ഒരു പുത്രന്‍ ആകുവാന്‍...

അവന്‍റെ കോപത്തിനു മുന്‍പില്‍ അയാള്‍ വിറക്കാതിരുന്നില്ല, ഭയത്തോടെ അയാളും ആ സ്ത്രീയും ഓടി അകത്തു കയറി കതകടച്ചു. കലികയറിയ അവനെ തടഞ്ഞു നിര്‍ത്തി ലക്ഷ്മി അവന്‍റെ മുഖത്തടിച്ചു. കോപത്തോടെ അവളവനെ ശാസിച്ചു. അച്ഛനോടാണോടാ നീ ഇങ്ങനെ പെരുമാറുന്നത്? അതിനു മുന്‍പ് നീ എന്നെ കൊല്ല്‌.

കലിയടങ്ങാതെ ആ മണിമാളികയുടെ ചില്ലുജാലകങ്ങള്‍ എല്ലാം ഒന്നൊന്നായി കല്ലുകൊണ്ട്‌ എറിഞ്ഞുടക്കുമ്പൊഴും തന്‍റെ അമ്മ എന്ന മഹാലക്ഷ്മിയുടെ പതിഭക്തിയും, ക്ഷമയും സഹനവും അവനെ അത്ഭുതപരതന്ത്രനാക്കി. പ്രപഞ്ചത്തിലെ ഏറ്റവും മഹനീയമായ സ്ത്രീത്വം പൂര്‍ണ്ണപ്രഭാവത്തോടെ ജ്വലിച്ചു നിന്ന ആ സാധുസ്ത്രീയെ നോക്കി ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കൈ കൂപ്പി. പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദേവി പരാശക്തിയെ ഒരു പക്ഷേ അവര്‍ ആ നിമിഷം അവളില്‍ കണ്ടിരിക്കാം. സംഹാരവ്യഗ്രതയോടെ നിലകൊണ്ട അച്ചുവിനെ പിടിച്ചു മാറ്റാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അടച്ചിട്ട മുറിയില്‍ നിന്നും ഏറു കൊണ്ടു തകര്‍ന്ന ചില്ലുജാലകത്തിലൂടെ ഭയചകിതനായ ആ മനുഷ്യന്‍ അലറി. അവനു ഭ്രാന്താണ്... അവനു ഭ്രാന്താണ്

ലക്ഷ്മി അവളുടെ ജീവിതത്തിലാദ്യമായി സ്വരമുയര്‍ത്തി അയാളോട്‌ പറഞ്ഞു. അതെ, അവനു ഭ്രാന്താണ്. ഭ്രാന്തനായ അവനെയും കൊണ്ട്‌ ഞാനിതാ പോകുന്നു. അയല്‍ക്കാര്‍ പങ്കിട്ടു കൊടുത്ത പണവുമായി അവള്‍ അവന്‍റെ കൈപിടിച്ഛ് അവിടെനിന്നിറങ്ങി. നേരേ തന്‍റെ പ്രാര്‍ത്ഥനാമൂര്‍ത്തിയായ വൈക്കത്തപ്പന്‍റെ തിരുനടയിലേക്കായിരുന്നു അവള്‍ പോയത്.

ചന്ദ്രകലാധരന്‍റെ ജ്യോതിര്‍മയലിംഗം നെയ്‌വിളക്കിന്‍റെ പ്രഭയില്‍ കുളിച്ച് ദേവദേവന്‍റെ സര്‍വ്വ പ്രതാപത്തോടെയും ജ്വലിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മോക്ഷം പകരുന്ന സാക്ഷാല്‍ കാലകാലനായ ശ്രീമഹാദേവന്‍റെ ശ്രീകോവില്‍‍പ്പടിയില്‍ അവള്‍ അവളുടെ താലിമാല അഴിച്ചു വച്ചു. തന്‍റെ പൊന്നുമോനെ ചേര്‍ത്തു നിര്‍ത്തി അവള്‍ പറഞ്ഞു. മോനേ അമ്മ പറയുന്നതാണ് മക്കള്‍ക്ക് അച്ഛന്‍. അച്ഛനില്ല എന്നു നീ ഇനി മേലില്‍ വിഷമിക്കരുത്. നിന്‍റെ അച്ഛന്‍ ഇന്ന് ഈ നിമിഷം മുതല്‍ ഇതാ വൈക്കത്തപ്പനാണ്. ഭഗവാന്‍ നിന്നെ ഒരിക്കലും നോവിക്കില്ല. അപമാനിക്കില്ല, ഭ്രാന്തനെന്നു വിളിക്കില്ല. മോന്‍റെ മുന്‍പില്‍ വച്ച് അമ്മയെ തല്ലുകയുമില്ല. അന്നദാനപ്രിയനായ ഭഗവാന്‍ ഒരിക്കലും നമ്മളെ പട്ടിണിക്കിടുകയുമില്ല. അച്ഛനെ കാണണമെന്നു തോന്നുമ്പൊഴെല്ലാം മോന് വൈക്കത്തപ്പന്‍റെ അടുത്തുവരാമല്ലോ. ഭഗവാന്‍റെ നടവാതില്‍ ഒരിക്കലും എന്‍റെ പൊന്നുമോന്‍റെ മുന്‍പില്‍ അടയില്ല.

അച്ചുവിന് അന്നുമുതല്‍ ശ്രീമഹാദേവന്‍ അച്ഛനായി. ഭൂമിയേക്കാള്‍ ക്ഷമയും, കടലോളം സ്നേഹവുമുള്ള ആ പുണ്യവതിയുടെ വയറ്റില്‍ ജനിച്ച്, ദേവദേവനായ വിശ്വംഭരന്‍റെ പുത്രനായി അവന്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത കുഞ്ഞായി. ആ പൊന്നോണം അവന്‍റെ ജീവിതത്തിലെ വൈകി വന്ന സൌഭാഗ്യമായി. അതിനു ശേഷം ഒരിക്കലും അവര്‍ക്ക് കരയേണ്ടതായി വന്നിട്ടില്ല. അവളുടെ പതി, അവന്‍റെ അച്ഛന്‍ ശ്രീപരമേശ്വരന്‍ അതിനിടവരുത്തിയില്ല.

ശുഭം

© ജയകൃഷ്ണന്‍ കാവാലം

Sunday, May 31, 2009

കിളിമകളേ നീയറിഞ്ഞിരുന്നുവോ...

പൂനയില്‍ പഠിക്കുന്ന കാലത്താണ് റെയില്‍വേപാളത്തിലൂടെ നടക്കുന്ന ശീലം എനിക്കുണ്ടായത്. രണ്ടു വരിയായി പരന്നു കിടക്കുന്ന കപ്പലണ്ടിപ്പാടങ്ങളുടെയും, പട്ടാള ക്യാമ്പിന്‍റെയുമെല്ലാം ഇടയിലൂടെ നീണ്ട പാത. വസന്തകാലമാകുമ്പോള്‍ ഈ പാതയുടെ ഇരു വശവും അല്ലിച്ചെന്താമരകള്‍ വിടരാറുണ്ടായിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂവുകള്‍ക്കു മുകളില്‍ പറന്നു കളിക്കുന്ന ചിത്ര ശലഭങ്ങളും.


ഈ പാളത്തിലൂടെ ഏകനായി നടക്കുന്നത് എന്തുകൊണ്ടോ ഞാന്‍ ഏറെയിഷ്ടപ്പെട്ടു. വളരെ അപകടമാണ് അതിലേ നടക്കുന്നത്. ഒന്നു മുരടനക്കുക പോലും ചെയ്യാതെ മരണം എപ്പോഴാണ് പിന്നിലൂടെ പാഞ്ഞു വരികയെന്നു പറയാന്‍ കഴിയില്ല. ലോക്കല്‍ ഇലക്ട്രിക് ട്രെയിനുകള്‍ക്ക് ശബ്ദം നന്നേ കുറവാണ്. എങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഓരത്തുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഇരുന്നു വിശ്രമിക്കുമായിരുന്നു. അല്ലിച്ചെന്താമരകള്‍ക്കൊപ്പം എന്‍റെ ഒത്തിരി സ്വപ്നങ്ങളും അവിടെ വിടര്‍ന്നിട്ടുണ്ട്. എന്‍റെ ഒത്തിരി കണ്ണുനീരും അവിടെ വീണലിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്ഥലത്ത് ഒരിക്കല്‍ക്കൂടി പോകണമെന്ന് ഇന്ന് ഞാന്‍ ആശിക്കുന്നില്ല.


അന്നൊരിക്കല്‍, ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വന്നതും അതു വഴി തന്നെ. ട്രെയിനിറങ്ങി സാവധാനം പാളത്തിലൂടെ ഞാന്‍ നടന്നു. ഏകദേശം ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്‌. നടന്നു വരുന്ന വഴിയില്‍ ഇലക്ട്രിക് പോസ്റ്റിനു ചുവട്ടിലായി ചതഞ്ഞരഞ്ഞു കിടക്കുന്ന ഒരു കുഞ്ഞു കിളി. പച്ചയും നീലയും നിറമുള്ള അവളുടെ പട്ടുകുപ്പായം രക്തത്തില്‍ മുങ്ങിയിരുന്നു. കഴുത്ത് അറ്റു തൂങ്ങാറായ അവസ്ഥ. എന്നിട്ടും അതിനു ജീവനുണ്ട്. അവള്‍ ഞരങ്ങിയിരുന്നോ?, ഞാനതു കേട്ടിരുന്നോ? എനിക്കോര്‍മ്മയില്ല. പാഞ്ഞു വന്ന ലോഹവാഹനത്തിന്‍റെ ഏതെങ്കിലും കോണുമാത്രമേ അവളെ തട്ടിയിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ അതു താങ്ങാനുള്ള ശേഷി ആ കുഞ്ഞു കിളിക്കുണ്ടാവുമോ? ആ ദയനീയതയിലും അവളുടെ കണ്ണുകള്‍ ചിമ്മുന്നുണ്ടായിരുന്നു. ഈ ലോകത്തില്‍ പാറിക്കളിച്ചും, പാട്ടുപാടിയും കൊതിതീരാത്ത ജന്മം. അവള്‍ ഭൂമിയിലെ വസന്തോത്സവത്തിന്‍റെ വര്‍ണ്ണാഭയിലേക്ക് കൊതിയോടെ നോക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനില്‍ക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. അസഹ്യമായ വേദനയില്‍ അവള്‍ എത്രനേരം കഴിഞ്ഞുകൂടിയാലാണ് മരണം വന്നവളെ കൂട്ടിക്കൊണ്ടു പോവുക എന്നറിയില്ല. ഇടക്കിടെ വേദനയോടെ വെട്ടിത്തിരിഞ്ഞു പോകുന്ന അവളുടെ തലയും ചേതനയറ്റ ശരീരവും...


കൊല്ലുകയായിരുന്നു ഞാനവളെ. മാറുപിളരുന്ന വേദനയോടെ, ഒഴുകുന്ന കണ്ണുകളോടെ അവളെ ഞാന്‍ കൊന്നു. വേദനയില്‍ പിടഞ്ഞു പിടഞ്ഞ് മണിക്കൂറുകള്‍ കിടന്ന ശേഷം തീരുന്നതിലും ഒരു നിമിഷമെങ്കിലും നേരത്തേ പോകട്ടെയെന്നു കരുതി. അരുകിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലില്‍ നിന്നും ഞാനവള്‍ക്കൊരിറ്റു ദാഹജലം പകര്‍ന്നിരുന്നുവോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ച് അവളെ ഞാന്‍ കഴുത്തു ഞെരിച്ചു കൊന്നു. സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വരുന്ന ഒരച്ഛന്‍റെ ഹൃദയവേദന എന്തുകൊണ്ടാണ് എന്നിലുണ്ടായതെന്നെനിക്കറിയില്ല. എങ്കിലും ഈശ്വരന്‍റെ കോടതിയില്‍ ഞാന്‍ ചെയ്തത് ഒരു ജീവകാരുണ്യ പ്രവര്‍ത്തിയായി മാത്രം പരിഗണിക്കപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു.


എത്രയും സ്നേഹമുള്ള കിളിമകളേ... നീ എനിക്കു മാപ്പു തരിക. ഉറുമ്പുകളുടെ കടിയേറ്റും, ദാഹജലത്തിനായി കേണും, വിശന്നും ഇഞ്ചിചായി നീ മരിക്കാതിരിക്കാന്‍... അതിനു വേണ്ടി മാത്രം ഞാനതു ചെയ്തു. നിന്നെ രക്ഷപ്പെടുത്താന്‍ ഒരു പഴുതെങ്കിലുമുണ്ടായെങ്കില്‍...


© ജയകൃഷ്ണന്‍ കാവാലം

Thursday, May 21, 2009

രണ്ടാം ക്ലാസ്സ് പ്രണയം രണ്ടാം ഭാഗം - അഥവാ പ്രിയദര്‍ശിനി (916 പരിശുദ്ധിയുള്ളവള്‍)

ജന്മജന്മാന്തരങ്ങളായി പിന്തുടര്‍ന്നു പോന്ന ഒരു വിശുദ്ധപ്രേമത്തിന്‍റെ നാഡിമിടിപ്പുകള്‍ ക്രീം കളര്‍ ഷര്‍ട്ടിട്ട എന്‍റെ കുഞ്ഞു നെഞ്ചകത്തേക്കു പകര്‍ന്നു കൊണ്ടാണ് അവള്‍ രണ്ടാം ക്ലാസ്സില്‍ വന്നു ചേര്‍ന്നത്. ക്ലാസ്സില്‍ വന്ന അവളുടെ താടിക്കു പിടിച്ച് ടീച്ചര്‍ ചോദിച്ചു, 

എന്താ മോളുടെ പേര്?
ഞാന്‍ കാതോര്‍ത്തു, എനിക്കവളുടെ പേരറിഞ്ഞാല്‍ മാത്രം പോരാ ആ ശബ്ദവും കേള്‍ക്കണമായിരുന്നു.
അവള്‍ പറഞ്ഞു, പ്രിയദര്‍ശിനി.
പ്രിയദര്‍ശിനീ, നിന്‍റെ പ്രിയതമന്‍ ഞാനാണെന്നു പറയാന്‍ പോന്ന വകതിരിവും, വിവരവും അന്നെനിക്കില്ലായിരുന്നു. എങ്കിലും എനിക്കു നാണം വന്നു. വെറുതേ ഒരു നാണം!.

കൂടെപ്പിറപ്പുകളൊന്നുമില്ലാതെ ഒറ്റക്കു വളര്‍ന്ന എനിക്ക് സ്കൂളില്‍ ചേര്‍ന്നപ്പോള്‍ എല്ലാവരും സഹോദരീസഹോദരന്‍‍മാരായിരുന്നു. പക്ഷേ ഇവള്‍ മാത്രം മറ്റെന്തോ ആയി അനുഭവപ്പെട്ടു. അവള്‍ വന്നതോടു കൂടി ആ രണ്ടാം ക്ലാസ്സ് വസന്തകാലത്തെ പൂന്തോട്ടമായി എനിക്കനുഭവപ്പെടാന്‍ തുടങ്ങി. എങ്കിലും അവളെയോ, അവളിരിക്കുന്ന ഭാഗത്തേക്കോ നോക്കാന്‍ എനിക്കു വല്ലാത്ത പേടിയായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരന്‍റെ പ്രണയപാരവശ്യം മനസ്സിലാക്കാന്‍ ആരാണുണ്ടാവുക?

എന്‍റെ സ്വപ്നങ്ങള്‍ അവളേക്കൊണ്ടു നിറഞ്ഞു. കല്ലുപെന്‍‍സില്‍, വളപ്പൊട്ടുകള്‍, പൂക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഞാന്‍ അവള്‍ക്കായി സൂക്ഷിച്ചു വച്ചു. പക്ഷേ ഒന്നു പോലും കൊടുത്തില്ല. അവള്‍ക്കും എന്നെ നോക്കാന്‍ നാണമായിരുന്നു. എന്നോടു മിണ്ടാനും. ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേല്‍‍പ്പിച്ചു നിര്‍ത്തുമ്പോള്‍ ആദ്യം എന്നെ ഒളികണ്ണിട്ടു നോക്കിയിട്ടേ അവള്‍ ഉത്തരം പറയുമായിരുന്നുള്ളൂ. ഞാനും

ഞാന്‍ എന്നും സ്വപ്നം കാണുമായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വലുതാകും, കല്യാണം കഴിക്കും, ഹണിമൂണിനു പോകും, അവള്‍ എനിക്കു ഭക്ഷണം ഉണ്ടാക്കി തരും. വീട്ടിലെ ബോട്ട് അപ്പൂപ്പന്‍ എനിക്കു തരും,(ഇല്ലെങ്കില്‍ അപ്പൂപ്പന്‍ അറിയാതെ അഴിച്ചു കൊണ്ടു പോകും) അതില്‍ കയറി ഞങ്ങള്‍ കായലായ കായലുകളും, തോടായ തോടുകളുമെല്ലാം യാത്ര ചെയ്യും. ഇതു കണ്ട്‌ വാവക്കുട്ടനമ്മാവന് അസൂയ തോന്നും. അവളെ ഞാന്‍ കൈതപ്പൂ ചൂടിക്കും. എന്നും അവളേക്കൊണ്ടു ഞാന്‍ പാട്ടു പാടിക്കും, തിരുവാതിര കളിപ്പിക്കും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ നിന്ന് ഞങ്ങള്‍ പരല്‍മീനുകളെ കാണും, വടക്കുവശത്ത് ഗന്ധരാജന്‍റെ ചുവട്ടിലെ കല്‍‍പ്പടവുകളില്‍ ഇരുന്ന് ഒരുപാടൊരുപാട്‌ കഥ പറയും. ഗന്ധരാജന്‍റെ പൂ നുള്ളി ഞാനവളുടെ തലയില്‍ ചാര്‍ത്തും, അവിടെയിരുന്ന് ഞങ്ങള്‍ രണ്ടു പേരും കൂടി അപ്പുറത്തെ അനുവിനോടും, ആന്‍റിയോടും വര്‍ത്തമാനം പറയും. ഇങ്ങനെ സ്വപ്നം ഒരു മഹാവൃക്ഷമായി വളര്‍ന്നതിനൊപ്പം ഞങ്ങള്‍ ക്ലാസ്സുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ഇവന്‍ സ്കൂളുകള്‍ ചിലതു മാറി, അപ്പൊഴും അവള്‍... അവള്‍ മാത്രം മനസ്സില്‍ നിന്നു മാറിയില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് കാവാലത്തെത്തിയപ്പോള്‍ ഞാനവളെ കണ്ടു. പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവനാളുകളിലെന്നോ, പാതി വിടര്‍ന്ന താമരമൊട്ടുപോലെ പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളുമായി, തിരുമേനി ശ്രീകോവിലില്‍ നിന്നു തളിച്ച തീര്‍ത്ഥബിന്ദുക്കള്‍ അവിടവിടെ ചിതറി വീണ്, അതില്‍ ഉദയസൂര്യന്‍റെ പൊന്‍‍കിരണങ്ങള്‍ പ്രതിഫലിക്കുന്ന മുഖവുമായി അവള്‍. ആ കാഴ്ചക്ക് അകമ്പടിയെന്നോണം ഉത്സവപ്പറമ്പിലെ മൈക്കില്‍ നിന്നും  
‘ലാവണ്യ ദേവതേ നിന്നെ കാണുവാനിന്നു ഞാന്‍ വന്നു, 
ഓമല്‍ക്കിനാവുകളാലെ പൂമാല കോര്‍ത്തു ഞാന്‍ നിന്നു‘
എന്ന ഗാനം തൃക്കൊടിത്താനം സച്ചിദാനന്ദന്‍റെ ശബ്ദത്തില്‍ ഒഴുകിക്കൊണ്ടിരുന്നു.

ഞാന്‍ കണ്ണനെ കണ്ടില്ല. പകരം അവളെ കണ്ടു. രാജീവലോചനനെ തൊഴുതില്ല പകരം ഞാന്‍ മാധവന്‍ തന്നെയായി മാറി. എന്‍റെ മനസ്സ് ഒരു യുഗം പിന്‍പോട്ട് സഞ്ചരിച്ച് വൃന്ദാവനത്തിലെത്തി. പക്ഷേ അവള്‍ എന്‍റെ കൂടെ പോന്നില്ല. പകരം അലുവാ തിന്ന പട്ടിയേപ്പോലെ അമ്പരന്നു നില്‍ക്കുന്ന എന്നെ കണ്ട് അവള്‍ വിളിച്ചു ചോദിച്ചു, താനിതെന്നു വന്നെന്ന്.

ഞാന്‍ യാന്ത്രികമായി മറുപടി പറഞ്ഞെന്നാണെന്‍റെ ഓര്‍മ്മ. അല്‍‍പസമയം പഠനകാര്യങ്ങളെല്ലാം സംസാരിച്ച് ഞങ്ങള്‍ പിരിഞ്ഞു. അന്നു മുതല്‍ എനിക്ക് ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങള്‍ ആരംഭിച്ചു. 

ഇതിനിടയില്‍ ഒരു സാമദ്രോഹി എന്‍റെയടുത്തു വന്നു പറഞ്ഞു അവന് പ്രിയദര്‍ശിനിയെ ഭയങ്കര ഇഷ്ടമാണ് അവളില്ലാതെ അവനൊരു ജീവിതമില്ലെന്ന്. അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇന്നും എനിക്കു വിവരിക്കാന്‍ അറിയില്ല. എന്തെല്ലാം പാര പണിഞ്ഞാണ് അവനെ ഞാനതില്‍ നിന്നും പിന്‍‍തിരിപ്പിച്ചതെന്ന് എനിക്കു മാത്രമേ അറിയൂ. അവടച്ഛന് ഭ്രാന്താണെന്നു വരെ പറഞ്ഞു. എന്‍റെ മാത്രം പ്രിയതമയെക്കുറിച്ച്, പുറത്തു നിന്നു കാണുന്ന ഭംഗി മാത്രമേ അവള്‍ക്കുള്ളെന്നും, അവള്‍ മഹാ തറയാണെന്നും, അവളൊരു യക്ഷിയാണെന്നും വരെ പറയേണ്ടി വന്നു. അതും പോരാഞ്ഞ് അവനൊരു കള്ളുകുടിയനും, ആഭാസനും, വായീ നോക്കിയും, കുടുംബത്തു കയറ്റാന്‍ കൊള്ളാത്തവനുമാണെന്ന് അവളെ അറിയിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും ചെയ്തു.

ഇതെല്ലാം ആണെങ്കിലും ഞാന്‍ അവളോട്‌ ഒന്നും പറഞ്ഞില്ല. പറയാന്‍ ധൈര്യമില്ലായിരുന്നു. കാലം കുറേ കഴിഞ്ഞു. ഞങ്ങള്‍ കൌമാരം പിന്നിട്ട് യൌവ്വനത്തിലെത്തി. അപ്പൊഴും പറഞ്ഞില്ല. പകരം ഗുരുവായൂരപ്പനെ ദല്ലാളുപണി ഏല്‍‍പ്പിച്ചു മിണ്ടാതിരുന്നു. കള്ളകൃഷ്ണന്‍ തനി സ്വഭാവം കാണിച്ചു. എന്നെ പറ്റിച്ചു. അവളെ വീട്ടുകാര്‍ കൊള്ളാവുന്ന ഒരുത്തനു കെട്ടിച്ചു കൊടുത്തു. അതും പോരാഞ്ഞ് അവള്‍ രണ്ട് തടിയന്‍ പിള്ളേരടെ തള്ളയുമായി. ഇന്ന് വല്ലപ്പോഴും കാണുമ്പോള്‍ അവളുടെ എളിയിലിരുന്നുള്ള കൂട്ടത്തില്‍ ഇളയവന്‍റെ നോട്ടം കാണുമ്പോള്‍ എനിക്കെന്തോ വല്ലാത്ത ഒരു നാണം തോന്നാറുണ്ട്‌. അന്ന്‌ രണ്ടാം ക്ലാസ്സിലെ മുന്‍ ബഞ്ചിലിരുന്ന്, അവള്‍ ടീച്ചറിനോട്‌ പേരു പറഞ്ഞപ്പോള്‍ തോന്നിയ അതേ നാണം.

© ജയകൃഷ്ണന്‍ കാവാലം

Tuesday, May 19, 2009

രണ്ടാംക്ലാസ്സിലെ സംശുദ്ധ പ്രണയം

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.
മൂന്നിഞ്ചു പൊക്കവും, മെറൂണ്‍ കളര്‍ നിക്കറും, ക്രീം കളര്‍ കുട്ടിയുടുപ്പുമിട്ട് ജയകൃഷ്നന്‍ എന്നു പേരുള്ള കരുമാടിക്കുട്ടന്‍ ഉത്സാഹത്തോടെ ഓടിക്കളിക്കുന്ന കാലം. അന്നേ അവന്‍ സുന്ദരന്‍ ആയിരുന്നെങ്കിലും, ഇന്നുള്ള അത്രയും ഗ്ലാമറോ, നിറമോ ഇല്ലായിരുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഈ പറഞ്ഞ രണ്ടാം ക്ലാസ്സ് ജയകൃഷ്ണന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു പിടി മാറ്റങ്ങള്‍ക്ക് സാക്ഷിയായതുമാണ്.


അന്നൊക്കെ ദിവസവും രാവിലെ സ്ലേറ്റിന്‍റെ ഒരു വശത്ത് മലയാളവും, മറു വശത്ത് കണക്കും പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു ചെല്ലണമെന്നതായിരുന്നു ഗൃഹപാഠം. ചില വിരുതന്മാര്‍ എഴുതാതെ ചെല്ലും, ടീച്ചര്‍ ചോദിക്കുമ്പോള്‍ കുഞ്ഞു കിളിനാദത്തില്‍ കരച്ചിലിന്‍റെ പ്രത്യേക ‘ടോണ്‍‘ ഒക്കെ വരുത്തി, ടീച്ചറിന്‍റെ സഹതാപവും, ചൂരലില്‍ നിന്ന് രക്ഷയും കിട്ടാന്‍ ആവശ്യമായ എല്ലാ ചേരുവയും ചേര്‍ത്ത് പറയുന്ന ഒരു ഡയലോഗ് ഉണ്ട്‌ ‘തൂന്നു പോയി’. എഴുതിയിരുന്നതാണ് പക്ഷേ മാഞ്ഞു പോയി എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ടീച്ചര്‍ ഞങ്ങളുടെ ടീച്ചറായതുകൊണ്ടും, ഞങ്ങളേക്കാള്‍ നിരവധി ഓണങ്ങള്‍ - വിഭവസമൃദ്ധമായി തന്നെ - ഉണ്ടിട്ടുള്ളതിനാലും അടി കിട്ടുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ എന്തെങ്കിലുമൊക്കെ കുത്തിവരച്ച് വിദഗ്ദ്ധമായി മായ്ച്ചു കളഞ്ഞ് എഴുതിയതു മാഞ്ഞു പോയി എന്നു സ്ഥാപിച്ചെടുക്കുന്ന ചില മിടുക്കന്മാരും കൂട്ടത്തില്‍ അപൂര്‍വ്വമായുണ്ടായിരുന്നു. ഒന്നു രണ്ട് അത്യാവശ്യ ഘട്ടത്തില്‍ ഈയുള്ളവനും ആ പ്രക്രിയ ചെയ്യേണ്ടി വന്നത് കാലത്തിന്‍റെ ആവശ്യമായിരുന്നു എന്ന് ഇന്ന് ഒരു കള്ളച്ചിരിയോടെ ഞാന്‍ ഓര്‍ക്കുന്നു.


ഈ സമയത്താണ് ഞാന്‍ ആദ്യമായി കടല്‍ കാണുന്നത്. മുതുകുളത്ത്, അപ്പൂപ്പന്‍റെ വീട്ടില്‍ നിന്നു മടങ്ങി വരുമ്പോള്‍ അങ്ങു ദൂരെയായി ഭൂമിക്കു ചാര്‍ത്തിയ വെള്ളി അരഞ്ഞാണം പോലെ കടല്‍. ബസ്സിന്‍റെ സീറ്റില്‍ കയറ്റി നിര്‍ത്തി അപ്പൂപ്പന്‍ കാണിച്ചു തന്നു. ഇന്നിപ്പോള്‍ കടല്‍ ഇങ്ങടുത്തെത്തി. അന്ന് വളരെ ദൂരെയായി ഒരു തിളക്കം മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. കടലിനു പ്രായമായതു കൊണ്ടാവാം പഴയ ആ കൌമാര കൌതുകമൊന്നും ഇപ്പോഴത്തെ കടലിനില്ല. ചിലപ്പോള്‍ സുനാമിഭ്രാന്തെടുത്ത് അവള്‍ കാണിച്ച അക്രമം പൊറുക്കാന്‍ മനസ്സിനു കഴിയാത്തതിനാലാവാം എനിക്കവളോട് പണ്ടത്തെ അത്ര മമത ഇല്ലെന്നാണ് തോന്നുന്നത്.


കടലും കണ്ട്, ശ്രീകൃഷ്ണഭവന്‍ ഹോട്ടലിലെ ജനിച്ചിട്ടു വെള്ളം ദേഹത്തു വീണിട്ടില്ലാത്ത നമ്പൂരിച്ചന്‍റെ മസാലദോശയും, അശോക ബേക്കറിയിലെ ഐസ്‌ക്രീമും കഴിച്ച് വീട്ടിലെത്തിയ ഞാന്‍ ഹോം വര്‍ക്ക് എന്ന കുണ്ടാമണ്ടി മറന്നേ പോയി. രാവിലെ സ്കൂളീല്‍ പോകാന്‍ നേരത്താണ് വരാനിരിക്കുന്ന അടി ഒരു ഞെട്ടലോടെ ഓര്‍ക്കുന്നത്. തല്ലു കൊള്ളുന്നതല്ല പ്രശ്നം. എനിക്കടി കൊള്ളുമ്പോള്‍ തൊട്ടപ്പുറത്തെ ബഞ്ചിലിരിക്കുന്ന അനുവും, മഞ്ചുവും, ഉഷാകുമാരിയുമൊക്കെ സന്തോഷിക്കുമല്ലോ എന്നോര്‍ത്തിട്ട് എനിക്കു സഹിക്കാന്‍ മേലാതായി. ടീച്ചറിനെ പറ്റിക്കാന്‍ പുതിയ ഒരു മാര്‍ഗ്ഗം തരികിട വേലകള്‍ അന്നേ വശമുണ്ടായിരുന്നതു കൊണ്ട്‌ മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നു.


സ്ലേറ്റിന്‍റെ ഒരു വശത്ത് ഇങ്ങനെ എഴുതിയിട്ടു,


കടലില്‍ തിരമാലകള്‍ തുള്ളിക്കളിക്കുന്നതു പോലെ
എനിക്കും കളിക്കുവാന്‍ മോഹം
കടലില്‍ കപ്പലിനു പുറത്ത് കിടന്ന്
ഒന്നുറങ്ങുവാന്‍ മോഹം


സഹപാഠികളായ ദ്രോഹികള്‍ കാണാതെ സ്ലേറ്റ് മൂടിപ്പിടിച്ച് ഞാനവിടെയിരുന്നു. അടി കിട്ടാനുള്ള സാദ്ധ്യത രണ്ടു കയ്യിലും ഭാരവുമായി പോകുമ്പോള്‍ കഷണ്ടിയില്‍ വന്നു പതിച്ച കാക്കയുടെ പ്രസാദം പോലെ നില്‍ക്കുകയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം. അങ്ങനെ രാധാമണിടീച്ചര്‍ സ്ലേറ്റുകള്‍ ഒന്നൊന്നായി പരിശോധിക്കാന്‍ തുടങ്ങി. എന്‍റെ ഊഴമായി. ടീച്ചര്‍ സ്ലെറ്റ് വാങ്ങിയതും രണ്ടും കല്‍‍പ്പിച്ചൊരു കാച്ചു കാച്ചി. ടീച്ചറേ ഇതു ഞാന്‍ സൊന്തമായി എഴുതിയതാണ്. അതു കൊണ്ടാ ഹൃഹപാഠമെഴുതാഞ്ഞത്. കേവലം ഒരു അടിയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിച്ച ഈ വികൃതി, ടീച്ചര്‍ ഒരു വലിയ സംഭവമാക്കി മാറ്റി. അമ്മാവന്‍റെ പാരമ്പര്യം, എഴുത്തിനിരുത്തിയ വല്യമ്മാവന്‍റെ പുണ്യം തുടങ്ങി ടീച്ചര്‍ ആ പീരിയഡ്‌ മുഴുവന്‍ ഇവനെ പുകഴ്ത്തിക്കൊണ്ടിരുന്നു. അടുത്ത ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന അന്നമ്മ ടീച്ചറും ഒപ്പം കൂടി. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവനും അവിടെയിരുന്നു. ഈ കവിതയെഴുത്തിന്‍റെ പിന്നിലെ പ്രേരകശക്തി എന്തായിരുന്നെന്ന് എന്‍റെ ടീച്ചര്‍മാര്‍ അറിയുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം രാധാമണിടീച്ചറിന്‍റെ സെന്‍റ് ഓഫിന് ഇവന്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മാത്രമായിരുന്നു.


ഇതേ രണ്ടാം ക്ലാസ്സില്‍ വച്ചു തന്നെയായിരുന്നു ഇവന്‍റെ ആദ്യ പ്രണയവും നാമ്പിടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഒരനുഭവമാണ് പ്രണയം എന്നു ഞാനറിയുന്നത് അന്നാണ്.


തുടരും


© ജയകൃഷ്ണന്‍ കാവാലം
 
Site Meter