Sunday, October 25, 2009

കൃഷ്ണനാശാന്‍

വിദ്യ എന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉണ്മയുള്ള ഒരു അനുഭവമാണ്. അമ്മയുടെ ഗര്‍ഭത്തില്‍ അങ്കുരിക്കുന്ന നിമിഷം മുതല്‍ നാം അറിഞ്ഞു തുടങ്ങുന്ന ഈ അറിവുകള്‍ മരണസമയത്തും തുടരുന്നു എന്ന് അറിവുള്ളവര്‍ പറയുന്നത് എത്ര സത്യമാണ്.

എന്‍റെ കുട്ടിക്കാലം. എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു എന്ന് ഉള്‍പ്പുളകത്തോടെ ഞാന്‍ ഓര്‍ക്കുന്നു. കാവാലത്തെ വീട്ടിലെ ഓരോ മണ്‍‍തരികള്‍ക്കും സുപരിചിതമായിരുന്ന ബാല്യം. വീട്ടുമുറ്റത്തു കളിച്ചും, പൂക്കളോടും കിളികളോടും കഥ പറഞ്ഞും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ ആരും കാണാതെ പോയി നിന്ന് പരല്‍ മീനുകളെ കണ്ടും, തുമ്പിയും ചിത്രശലഭങ്ങളും, കുയിലും, കാക്കയെയുമൊക്കെപ്പോലെ പറന്നു കളിക്കാന്‍ മോഹിച്ചും, രാത്രികളില്‍ മൂങ്ങകളോട് മത്സരിച്ച് മൂളിയും ഈ മണ്ണില്‍ ജനിച്ച് വളരെ കുറച്ചു നാളത്തെ പരിചയം മാത്രമുള്ള കുഞ്ഞു ജയകൃഷ്ണന് എല്ലാമെല്ലാം അത്ഭുതവും കൌതുകവുമായിരുന്ന കാലം. മനുഷ്യരുടെ കാലുഷ്യം മനസ്സിനെ പൊള്ളിച്ചു തുടങ്ങിയിട്ടില്ലാതിരുന്ന എന്‍റെ കുട്ടിക്കാലം. പാട്ടുകളും, സ്വപ്നങ്ങളും, പരിലാളനങ്ങളും, പൂക്കളും, കിളികളും മാത്രം കൂട്ടുണ്ടായിരുന്ന ബാല്യകാലം...

അമ്മക്കു പേടിയായിരുന്നു എന്നും. ആരോടും ചോദിക്കാതെ വേലി ചാടി ഈ ഭൂമിയില്‍ എനിക്കും അവകാശമുണ്ടെന്ന ഭാവത്തില്‍ കറങ്ങി നടക്കുന്ന നാടന്‍ പട്ടികളോട്‌ എനിക്ക് വല്ലാത്ത അടുപ്പമുണ്ടായിരുന്നു എന്നതാണ് അമ്മയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നത്. അവരെ കാണുമ്പോള്‍ ഞാന്‍ ഓടി അടുത്തു ചെല്ലും. വലിയവരെ കണ്ടാല്‍ പറപറക്കുന്ന അവര്‍ കുഞ്ഞു ജയകൃഷ്ണനെ കണ്ടാല്‍ ഭയന്നോടിയിരുന്നില്ല. ചിലര്‍ വാലാട്ടി സ്നേഹം കാട്ടും, ചിലര്‍ മൈന്‍ഡ്‌ ചെയ്യാതെ തിരക്കിട്ടു സ്ഥലം വിടും, ഇനിയും ചിലര്‍ കൂടെ കളിക്കാന്‍ കൂടും. പക്ഷേ എന്‍റെ ശ്രദ്ധ മുഴുവനും അവരുടെ കറുത്ത മൂക്കില്‍ ആയിരുന്നു. വല്ലാത്ത കൌതുകമായിരുന്നു അവരുടെ മൂക്കില്‍ പിടിക്കാന്‍. മുന്‍‍പരിചയമില്ലാത്ത ശുനകവര്യന്മാരുടെ ഏറ്റവും വലിയ ജീവനോപാധി കൂടിയായ മൂക്കില്‍ പിടിച്ചാല്‍ അവര്‍ എന്നെ വെറുതേ വിടില്ല എന്ന് അമ്മ ഭയന്നു. പക്ഷേ എന്നെ ആരും ഒന്നും ചെയ്യുമായിരുന്നില്ല. എല്ലാവര്‍ക്കും സ്നേഹം. അവരോട്‌ എനിക്കും... പിന്നെയുള്ള പേടി മഞ്ഞച്ചേരകള്‍. എവിടെ മഞ്ഞച്ചേരയെ കണ്ടാലും ഞാന്‍ അവയോടു കൂട്ടുകൂടാന്‍ ഓടിച്ചെല്ലുമായിരുന്നു. ഏഴയലത്തടുക്കാന്‍ പോലും ഇതുവരെ കഴിയാത്തത് അമ്മയുടെ ബദ്ധശ്രദ്ധ ഒന്നുകൊണ്ടു മാത്രമാണ്. സാധുക്കളായ അവയില്‍ നിന്നും എന്നെ അകറ്റാന്‍ അമ്മ പറഞ്ഞുതന്നിട്ടുള്ള ഭീകരകഥകള്‍ ഒരു രാജവെമ്പാലയെക്കുറിച്ചു പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല. എന്നിട്ടും എനിക്കവയോടു പ്രണയമായിരുന്നു.

കാലം ഇങ്ങനെ കഴിയവേ ജയകൃഷ്ണനെ എഴുത്തിനിരുത്താന്‍ സമയമായി. നവരാത്രി വ്രതമെടുപ്പിച്ച് അക്ഷരത്തിന്‍റെ അവാച്യമായ ആനന്ദസാരസ്വതം നുകരുവാന്‍ ജയകൃഷ്ണനെ അമ്മ തയ്യാറാക്കി. വീടിന്‍റെ കന്നിക്കോണില്‍ പട്ടുകോണകവും കുഞ്ഞു നേര്യതുമുണ്ടും ഉടുത്ത് വല്യമ്മാവന്‍ അയ്യപ്പപ്പണിക്കരുടെ മടിയിലിരുന്ന് ആ സ്വര്‍ഗ്ഗീയമധുരം ആദ്യമായി എന്‍റെ ജിഹ്വകളെ ധന്യമാക്കി. ഒരു ജീവിതകാലത്തിന്‍റെ... അല്ല ശരീരം മരിച്ചാലും മരിക്കാതെ ജ്വലിച്ചു നില്‍ക്കുന്ന ശക്തിയായ അക്ഷരം. വ്യക്തിത്വവും, അസ്തിത്വവും, ആത്മബോധവും ഉണര്‍ത്തുന്ന നിത്യസത്യമായ ജ്ഞാനത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള അക്ഷരം. അമൃതിന്‍റെ മധുരമുണ്ടായിരുന്നു അമ്മാവന്‍റെ മോതിരം കൊണ്ട് ഇവന്‍റെ നാവിന്‍‍തുമ്പില്‍ ഹരി ശ്രീ എന്നെഴുതിയപ്പോള്‍.

എഴുത്തിനിരുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂക്കൈതയാറിന്‍റെ അക്കരെ നിന്നും കൃഷ്ണനാശാന്‍ വന്നെത്തി. കറുത്ത് കുറിയ ഒരു മനുഷ്യന്‍. ഷര്‍ട്ടിന്‍റെ എല്ലാ ബട്ടണ്‍സും പകുതി മാത്രമേ ആശാന്‍ ബട്ടണ്‍ഹോളില്‍ കയറ്റുമായിരുന്നുള്ളൂ. രണ്ടു ചെവിക്കടയിലും അമ്പലത്തിലെ പൂക്കള്‍ തിരുകി, നെറ്റിയില്‍ ചന്ദനം ചാര്‍ത്തി, കാലം മായ്ച്ചു കളയാതെ പഴമയുടെ തിരുശേഷിപ്പു പോലെ ചെവിയിലെ കടുക്കനിടുന്ന പാടുമായി ഒരു മനുഷ്യന്‍. ഒരു സന്ധ്യക്കാണ് ആശാന്‍ വീട്ടില്‍ വന്നത്. അപ്പൂപ്പനുമായി കുറച്ചു സമയം സംസാരിച്ച് ആശാന്‍ പിരിഞ്ഞു. ഇളംതിണ്ണയിലിരുന്ന് കൌതുകത്തോടെ ഞാന്‍ ആശാനെ നോക്കി. ആകെക്കൂടി അത്ഭുതം തോന്നിയിരുന്നു എനിക്ക് ആശാനെ കണ്ടപ്പോള്‍. അടിമുടി പ്രത്യേകതകളുള്ള ഒരു മനുഷ്യന്‍.

ആശാന്‍ പോയിക്കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു നാളെമുതല്‍ മോനെ അക്ഷരം പഠിപ്പിക്കാന്‍ വരുന്ന ആശാനാണതെന്ന്. രാജശ്രീക്കുഞ്ഞമ്മയെയും, ദീപച്ചേച്ചിയെയും, ദീപ്തിച്ചേച്ചിയെയും, സിന്ധുച്ചേച്ചിയെയും, ദീപു ചേട്ടനെയുമൊക്കെ അക്ഷരം പഠിപ്പിച്ചിട്ടുള്ള ആശാനാണതെന്ന്. ശരിയാണ് ആശാന്‍ വിളമ്പിയ അക്ഷരം അവരെ എല്ലാവരെയും ഉന്നതമായ നിലകളില്‍ തന്നെ എത്തിച്ചു എന്നത് പില്‍ക്കാലത്തെ അനുഭവം. രാജശ്രീച്ചേച്ചി കെമിസ്ട്രിയില്‍ പി എച്ച് ഡി ഇന്നു കോളേജ് അദ്ധ്യാപിക, ദീപച്ചേച്ചിയും ദീപ്തിച്ചേച്ചിയും അദ്ധ്യാപികമാര്‍, ദീപുച്ചേട്ടന്‍ എം ബി എ കഴിഞ്ഞ് നല്ല ജോലി അങ്ങനെ ആശാന്‍ പഠിപ്പിച്ചിട്ടുള്ള ആരും പാഴായിപ്പോയിട്ടില്ല.

പിറ്റേന്നു മുതല്‍ ആശാന്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു തഴപ്പായ ആശാനും, സമചതുരാകൃതിയിലുള്ള ഒന്ന് എനിക്കും, അങ്ങനെ ഞങ്ങള്‍ വീട്ടിലെ മാവിന്‍ ചുവട്ടിലും, പടിഞ്ഞാറേ തോട്ടിറമ്പിലും, കമ്പിളിനാരകത്തിന്‍റെ ചുവട്ടിലും മഴയുള്ള സമയങ്ങളില്‍ നേരത്തേ വാരി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന മണ്ണുമായി വീടിന്‍റെ തിണ്ണയിലും, പൂജാമുറിയുടെ ഉള്ളിലും അങ്ങനെ ആ വീടിന്‍റെ ഓരോ കോണിലും, ഓരോ ബിന്ദുവിലുമിരുന്ന് അക്ഷരാമൃതമുണ്ടു. ഓരോ ദിവസവും പഠിക്കാനിരിക്കേണ്ട സ്ഥലം ഞങ്ങള്‍ ചേര്‍ന്നു തീരുമാനിക്കും. ചിലപ്പോള്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ കൊച്ചുകുഞ്ഞമ്മേ എന്നു വിളിച്ചിരുന്ന രാജശ്രീച്ചേച്ചിയും, ദീപ്തിച്ചേച്ചിയുമൊക്കെ ബോട്ടുപുരയുടെ അപ്പുറത്തെ അരമതിലില്‍ വന്നിരിക്കും. അവരെ കുഞ്ഞു കുഞ്ഞു കല്ലുകള്‍ പെറുക്കി വെള്ളത്തിലെറിഞ്ഞും മറ്റും ആശാന്‍ പറ്റിക്കുമായിരുന്നു.

ആശാന്‍റെ കൂടെ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ഞാന്‍ സ്കൂളില്‍ പോകുന്നത്. വെള്ളപ്പൊക്കമാകുമ്പോള്‍ അയല്‍ വീടുകളിലെ ചേച്ചിമാര്‍ ഞങ്ങളുടെ വീട്ടിലൂടെ കയറിയാണ് സ്കൂളില്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. രഞ്ചി,രാജി,ഷീബ എന്നിങ്ങനെ മൂന്നു ചേച്ചിമാരും അവരുടെ ലീഡറെപ്പോലെ പ്രീതിച്ചേച്ചിയും. എല്ലാവരും നാലാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രീതിച്ചേച്ചിയുടെ അച്ഛന്‍ ഗള്‍ഫിലാണ്. എന്നുവരുമ്പൊഴും കൈനിറയെ ചോക്ലേറ്റുമായി ഓടിവന്നുകൊണ്ടിരുന്ന പ്രീതിച്ചേച്ചിയെ എന്‍റെ ബാല്യകാലത്തിനു ശേഷം ഞാന്‍ കണ്ടിട്ടേയില്ല. കുഞ്ഞുന്നാളിലെ സ്നേഹം തീര്‍ത്ത സാഹോദര്യം കാലയവനികയ്ക്കുള്ളില്‍ എവിടെയോ ഇന്നും തുടരുന്നു. ഈ കുഞ്ഞനിയനെ പ്രീതിച്ചേച്ചി ഓര്‍ക്കുന്നുണ്ടാവുമോ എന്തോ...

ഈ ചേച്ചിമാരുടെ സ്കൂളില്‍ പോക്കു കാണുമ്പോള്‍ എനിക്കും കൊതിയായി. മുടി ഇരുവശത്തേക്കും പിന്നിയിട്ട്, ക്രീം കളര്‍ ബ്ലൌസും, മെറൂണ്‍ കളര്‍ പാവാടയും, കയ്യില്‍ പുസ്തകസഞ്ചിയുമായി അവര്‍ പോകുന്നതു കാണുമ്പോള്‍ എനിക്കും പോകണമെന്ന് അടങ്ങാത്ത ആശ. അവര്‍ അതിലേ കടന്നു പോകുമ്പോള്‍ എന്നും ഞാന്‍ കരച്ചില്‍ തുടങ്ങും. ഇതുകണ്ട് പ്രീതിച്ചേച്ചി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു, ജയകൃഷ്ണനെക്കൂടെ ഞങ്ങളോടൊപ്പം അയച്ചോളൂ. ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാം. എന്‍റെ കുസൃതിയേക്കുറിച്ചറിയുന്ന അമ്മ എന്തൊക്കെ പറഞ്ഞിട്ടും അവരുടെ നിര്‍ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം തൊട്ടപ്പുറത്തു തന്നെയുള്ള സ്കൂളില്‍ ചെന്ന് രാധാമണിടീച്ചറിനോട് അനുവാദം വാങ്ങി. സ്കൂളില്‍ ചേര്‍ക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. അതുകൊണ്ട് അടുത്ത അദ്ധ്യയനവര്‍ഷമാകുന്നതു വരെ അവന്‍ ഇഷ്ടമുള്ള ക്ലാസ്സില്‍ പോയി ഇരുന്നോട്ടെ എന്ന് അനുവാദം കിട്ടി. അങ്ങനെ ആശാന്‍റെ വിദ്യാഭ്യാസത്തോടൊപ്പം ഒന്നാം ക്ലാസ്സുമുതല്‍ നാലാം ക്ലാസ്സുവരെ മാറിമാറി പഠിക്കാനും തുടങ്ങി.

ആശാന്‍റെ ഒപ്പമുള്ള വിദ്യാഭ്യാസം അവസാനിച്ചതിനു ശേഷവും അതുവഴി പോകുമ്പോഴെല്ലാം ആശാന്‍ മധുരപലഹാരങ്ങളുമായി എന്നെ കാണാന്‍ വരുമായിരുന്നു. ആശാന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ കൊച്ചുകുഞ്ഞമ്മയും, മറ്റു ചേച്ചിമാരുമെല്ലാം ആശാനോട് ഇതു പറഞ്ഞു വഴക്കുണ്ടാക്കും. ആശാന്‍ ഞങ്ങളെയും പഠിപ്പിച്ചിട്ടുള്ളതല്ലേ പിന്നെന്താ ഇവനുമാത്രം ഇതെല്ലാം കൊണ്ടു കൊടുക്കുന്നത് ഇതു പറ്റില്ല എന്നു പറഞ്ഞ്. പല്ലുകള്‍ പലതും കൊഴിഞ്ഞു പോയ ആ മുഖത്ത് സദാ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി ഇതിനു മറുപടിയായി ഒന്നു കൂടി ശോഭിക്കുക മാത്രം ചെയ്തിരുന്നു. എന്നൊക്കെ വരുമ്പൊഴും പൂക്കേക്കും, മിഠായികളും, പഴവും തുടങ്ങി എന്തെങ്കിലുമൊരു സമ്മാനം കരുതാതെ ആശാന്‍ വരുമായിരുന്നില്ല. ഞങ്ങള്‍ക്ക് പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത ഒരു അടുപ്പമുണ്ടായിരുന്നു.

ഒരു ഓണത്തിന് ആശാന് ഞാന്‍ പറഞ്ഞിട്ട് ഒരു ഓണക്കോടി വാങ്ങിക്കൊടുത്തു. അന്ന്‌ ആശാന്‍ കുറേ വഴക്കുണ്ടാക്കി. കുഞ്ഞിനു വേറേ പണിയൊന്നുമില്ലേ എന്നൊക്കെ ചോദിച്ച്. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ഇനി കുഞ്ഞിനെ കാണാന്‍ വരില്ല എന്നുവരെ ആശാന്‍ പറഞ്ഞു. ആശാന്‍റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു എന്‍റെ അമ്മയുടെ അനിയത്തിയുടെ കല്യാണത്തിന്‌ പങ്കെടുക്കണമെന്ന്. എന്നു വരുമ്പൊഴും ചോദിക്കും, കുഞ്ഞമ്മയുടെ കല്യാണമായില്ലേ എന്ന്. വര്‍ഷം ഒന്നു കഴിഞ്ഞു. ആശാന്‍റെ വരവ്‌ വളരെ കുറഞ്ഞു. ആഴ്ച്ചയില്‍ ഒന്നെങ്കിലും വന്നിരുന്ന ആശാന്‍റെ സന്ദര്‍ശനം ക്രമമായി കുറഞ്ഞു വന്നു. നിരവധി കുട്ടികളെ പഠിപ്പിച്ചിരുന്ന ആശാന്‍ എന്നും നല്ല തിരക്കിലായിരുന്നു. കുഞ്ഞമ്മയുടെ വിവാഹാലോചനകളും, അപ്പൂപ്പന്‍റെ അസുഖവുമൊക്കെയായി ആശാനെക്കുറിച്ച് അന്വേഷിക്കാനും എല്ലാവരും വിട്ടു പോയി. തുള്ളല്‍ കലാകാരന്‍ കൂടിയാണ് ആശാന്‍. ആശാന് അതിന്‍റെയും തിരക്കുകള്‍ അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്.

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പൊഴായിരുന്നു കുഞ്ഞമ്മയുടെ കല്യാണം. അപ്പൊഴേക്കും ആശാനെ കല്യാണത്തിനു വിളിക്കുന്ന കാര്യം അമ്മ ഓര്‍മ്മിച്ചു. പൂക്കൈതയാറിന്‍റെ അപ്പുറത്താണ് ആശാന്‍റെ താമസം. പലരോടും ചോദിച്ചിട്ടും ആശാനെക്കുറിച്ചോ ആശാന്‍റെ വീടിനെക്കുറിച്ചോ ആര്‍ക്കും ഒരു പിടിയുമില്ല. ഒടുവില്‍ നിരവധി അന്വേഷണങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അറിഞ്ഞു... ആശാന്‍ പോയി...

ആശാന്‍റെ വരവിനായി വീടിന്‍റെ പൂമുഖത്തെ അഴികളില്‍ തൂങ്ങി കാത്തു നിന്നിരുന്ന, ആശാന്‍റെ സമ്മാനപ്പൊതികള്‍ അവകാശബോധത്തോടെ തട്ടിപ്പറിച്ചിരുന്ന ജയകൃഷ്ണന്‍ അറിയാതെ, കാത്തുകാത്തിരുന്ന കുഞ്ഞമ്മയുടെ കല്യാണം കൂടാതെ, ആരും അറിയാതെ പോയി.... ഇന്നും എന്നെ ഞാനാക്കി നിലനിര്‍ത്തുന്ന എന്‍റെ അക്ഷരം എന്നില്‍ പകര്‍ന്ന എന്‍റെ ആശാന്‍റെ കാല്‍ക്കല്‍ ഒരു പൂവിതള്‍ വയ്ക്കാന്‍ ഈ മഹാപാപിക്കു കഴിയാതെ പോയി. ഒരുപക്ഷേ ആശാന് മരണമില്ലായിരിക്കും. ആ കാഴ്ച്ച ഞാന്‍ കാണേണ്ടതല്ലായിരിക്കും. അതിനാലാവാം ബോട്ടുപുരയുടെ തൂണുകളില്‍ മറഞ്ഞിരുന്ന് കുഞ്ഞു വെള്ളാരം കല്ലുകള്‍ പെറുക്കിയെറിഞ്ഞ് കൊഞ്ചിക്കുന്ന ലാഘവത്തോടെ ആശാന്‍ പോയത്. ആശാന്‍റെ ഒരു ഫോട്ടോ പോലുമില്ല എന്‍റെ കയ്യില്‍. എനിക്കതിന്‍റെ ആവശ്യമില്ല. ഹൃദയശ്രീകോവിലില്‍ ലക്ഷദീപം തെളിയിച്ച്, കണ്ണുനീര്‍ നേദിച്ച്, ഈ ജീവിതം തന്നെ സമര്‍പ്പിച്ച് ഞാന്‍ പൂജിക്കുന്നുണ്ട്‌ പുഞ്ചിരി തൂകുന്ന ആ ദേവനെ. എന്‍റെ കൃഷ്ണനാശാനെ...

© ജയകൃഷ്ണന്‍ കാവാലം

Saturday, October 24, 2009

ഭാവിയില്‍ ഭൂതമാകാത്ത പെണ്ണ് !

സന്യാസജീവിതമെന്നു പറയുന്നത് വളരെ സുഖമുള്ള ഒരു കാര്യമാണ്. ഓരോരോ സന്യാസിക്കും ഓരോരോ ഉപാസനാമൂര്‍ത്തികളുണ്ടാവും. ജയകൃഷ്ണന്‍ പ്രേമസന്യാസിയായി ഹൃദയവനാന്തരങ്ങളിലൂടെ അലയുന്ന കാലം. കാനനഭംഗിയിലലിഞ്ഞും, കണ്ണുനീര്‍തീര്‍ത്ഥങ്ങളിലെ പ്രണയതീര്‍ത്ഥം നുകര്‍ന്നും, പ്രണയപുഷ്പങ്ങള്‍ സാക്ഷാല്‍ കാമദേവന് അര്‍ച്ചിച്ചും പരമാനന്ദത്തില്‍ ലയിച്ച് കഴിയുന്ന കാലം.

അപ്പൊഴാണ് ഇവനെ കാവാലത്തെ കുഞ്ഞു പള്ളിക്കൂടത്തില്‍ പഠിപ്പിച്ച അന്നമ്മടീച്ചര്‍ ആ ചോദ്യം ചോദിക്കുന്നത്. ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? വയസ്സ് പത്തിരുപത്തിയഞ്ചായില്ലേ ഇനിയൊരു കൂട്ടുകാരിയെ വേണ്ടേ? എനിക്ക് നാണം വന്നു. ഞാന്‍ ഒളികണ്ണിട്ട് ഒപ്പമുണ്ടായിരുന്ന അമ്മയെ നോക്കി. അമ്മയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കുന്നു.

എന്‍റെ ടീച്ചര്‍മാര്‍ അങ്ങനെയാണ്. ഒന്നാം ക്ലാസ്സുമുതല്‍ ഇന്നു വരെയും പഠിപ്പിച്ചിട്ടുള്ള എല്ലാ അദ്ധ്യാപകരുമായും ഇന്നും മുറിയാത്ത ബന്ധമുണ്ട്. അവരെല്ലാവരും ജയകൃഷ്ണന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ്. ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും അവര്‍ക്ക് ജയകൃഷ്ണനെക്കുറിച്ച് അറിയണം. എന്തു ചെയ്യുന്നു, സുഖമാണോ, തടി വച്ചോ, മിടുക്കനായിരിക്കുന്നോ, ഒരു കമ്പനിയില്‍ നിന്നും വേറേ കമ്പനിയിലേക്ക് കുരങ്ങനേപ്പോലെ ചാടി നടക്കുന്ന പഴയ സ്വഭാവം ഇപ്പൊഴുമുണ്ടോ തുടങ്ങി എല്ലാ കാര്യങ്ങളും അവര്‍ക്കറിയണം. എനിക്കും മാസത്തിലൊരിക്കലെങ്കിലും ഇവരെയൊക്കെ ഫോണിലൂടെ വിളിച്ചെങ്കിലും നാലു വഴക്കും ഉപദേശവും കിട്ടിയില്ലെങ്കില്‍ ഒരു സമാധാനവുമില്ല. അതൊരനുഭവവും, അനുഗ്രഹവും ആണ്. ഈശ്വരന്‍റെ സ്നേഹമാണോ അമ്മയുടെ സ്നേഹമാണോ ഏറ്റവും മധുരതരമെന്ന് താരതമ്യം ചെയ്യാന്‍ എനിക്കറിയില്ല. എന്നാല്‍ അതു കഴിഞ്ഞാല്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായതും, നിര്‍വ്യാജവും, നിസ്വാര്‍ത്ഥവും മധുരതരവുമായ സ്നേഹം അദ്ധ്യാപകരുടെ സ്നേഹമാണ്. സംശയമില്ല.

അന്നു മുതലാണ് ഇവനെ കെട്ടിച്ചു വിട്ടുകളയാമെന്ന ആശയം എന്‍റെ അമ്മയുടെ ഉള്ളില്‍ അങ്കുരിക്കുന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു സന്യാസി എങ്ങനെ പെണ്ണു കെട്ടും? എല്ലാ ശക്തിയും സംഭരിച്ച് എതിര്‍ത്തു. പതിയെ നാടുവിട്ടു. ഇനി ഈ കാര്യം എന്നോടു പറഞ്ഞാല്‍ ഞാന്‍ നാട്ടിലേക്കു വരില്ല എന്ന് ഭീഷണിപ്പെടുത്തുക വരെ ചെയ്തു. അങ്ങനെ കാലം കടന്നു പോയി. ഇടക്ക് നാട്ടില്‍ വരുമ്പോള്‍ ഒപ്പം പഠിച്ച പെണ്‍കിടാങ്ങളൊക്കെ കയ്യില്‍ പൊതിക്കാത്ത തേങ്ങ ചുമന്നുകൊണ്ടു പോകുന്നതു പോലെ സ്വന്തം പിള്ളേരെയും ചുമന്നുകൊണ്ടു നടക്കുന്ന കാലം വന്നു. അവരുടെ മുഖത്തു നോക്കുമ്പോള്‍ ചിരിയും ചമ്മലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. കൊച്ചു പാവാടയുമുടുത്ത് മൂക്കുമൊലിപ്പിച്ച് ഒന്നാം ക്ലാസ്സിലും രണ്ടാംക്ലാസ്സിലുമൊക്കെയുള്ള ഇവരുടെ പണ്ടത്തെ ഇരുപ്പാണ് അതു കാണുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കു വരുന്നത്. എങ്ങനെ ചിരി വരാതിരിക്കും?

എന്നിട്ടും ജയകൃഷ്ണന്‍ കുലുങ്ങിയില്ല. കൂടെ പഠിച്ചിരുന്ന പല വിദ്വാന്മാരും പതുക്കെ പെണ്ണുകെട്ടിത്തുടങ്ങി. ചിലവന്മാരൊക്കെ തന്തമാരുമായി. അങ്ങനെ അവസാനം ഞങ്ങള്‍ മൂന്നോ നാലോ പേര്‍ മാത്രം കാവാലത്തിന്‍റെ ആസ്ഥാനബാച്ചിലേഴ്സ്‌ ആയി തുടരുന്ന കാലം. ഇനിയിങ്ങനെ പോയാല്‍ പറ്റില്ല എന്ന നിലപാടു സ്വീകരിക്കാന്‍ ഇതൊന്നുമായിരുന്നില്ല കാരണം. നൈഷ്ഠികബ്രഹ്മചര്യം ദീക്ഷിച്ച് ജീവിക്കുന്ന എന്‍റെ മുഖത്തു നോക്കി എന്താ കല്യാണം കഴിക്കാത്തത് വല്ല ‘കുഴപ്പവും’ ഉണ്ടോ എന്നൊരു മഹാപാപി ചോദിക്കുകയുണ്ടായി? കാര്യങ്ങള്‍ ഇതുവരെയായ സ്ഥിതിക്ക് കുഴപ്പമൊന്നുമില്ല എന്നു തെളിയിക്കേണ്ടത് ആണായി പിറന്ന എന്‍റെ ധര്‍മ്മവും, അഭിമാനപ്രശ്നവും കൂടിയാകുന്ന അവസ്ഥയിലെത്തി. അന്നുതന്നെ വീട്ടില്‍ പച്ചക്കൊടി ഐ എസ് ഡി വിളിച്ച് പറത്തി. ബാംഗ്ലൂര്‍ വഴി ആകാശത്തു കൂടി പോലും പോയിട്ടുള്ള പെണ്ണിനെ എനിക്കു വേണ്ട എന്നു തീര്‍ത്തു പറഞ്ഞു. ബാഗ്ലൂര്‍, കൊല്ലം, തൃശ്ശൂര്‍ ജില്ലകളെ വിട്ട് തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ക്ക് പ്രാധാന്യം നല്‍കി വിചിത്രമായ ഒരു പെണ്ണന്വേഷണം. അതിനു പിന്നിലെ രഹസ്യങ്ങള്‍ എനിക്കു മാത്രമേ അറിയൂ.

എന്‍റെ ഡിമാന്‍ഡുകള്‍ അല്പം കാഠിന്യമുള്ളവയാണെങ്കിലും അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിച്ചപ്പോഴാണ് ബയോഡാറ്റ എന്നൊരു സാധനം ഇതിനും ആവശ്യമാണെന്നറിയുനത്. ആ പണി വാവക്കുട്ടന്‍ അമ്മാവനെ ഏല്‍‍പ്പിച്ചു. ഭാവിയില്‍ ഭൂതമായി വരാത്ത ഒരുവളെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇവിടെയൊന്നു പിഴച്ചാല്‍ ജീവിതം കട്ടപ്പൊക. ഒരു ജോലിക്കപേക്ഷിക്കുമ്പോള്‍ ബയോഡാറ്റയില്‍ ആദ്യം വെണ്ടക്ക പോലെ വയ്ക്കുന്ന ഒരു സാധനമാണ് എക്സ്പീരിയന്‍സ്‌. ഡിമാന്‍ഡുകള്‍ പറഞ്ഞ കൂട്ടത്തില്‍ അമ്മാവനോട് ചോദിച്ചു അമ്മാവാ എക്സ്പീരിയന്‍സ് എന്തു വയ്ക്കുമെന്ന്? അപ്പോഴാണറിയുന്നത് എക്സ്പീരിയന്‍സ് ഡിസ്ക്വാളിഫിക്കേഷന്‍ ആകുന്ന ലോകത്തിലെ ഒരേയൊരു തൊഴില്‍ ഭര്‍ത്താവുദ്യോഗമാണെന്ന്!!!.

എന്നെക്കൊണ്ട് പല ആംഗിളുകളില്‍ പല വോള്‍ട്ടേജില്‍ ചിരിപ്പിച്ച തരാതരത്തിലുള്ള ഫോട്ടോകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ വീട്ടുകാര്‍. കാവാലത്തെ തെങ്ങുകളിലും കലുങ്കുകളിലുമൊക്കെ ഫോട്ടോ പതിപ്പിച്ച നോട്ടീസുകള്‍ കാണുമോ എന്ന ഭയം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ചില തീരുമാനങ്ങള്‍ക്ക് നിദാനമാകുന്നത് ‘കുഴപ്പമുണ്ടോ’ എന്നതു പോലെയുള്ള ചില നിസ്സാര ചോദ്യങ്ങളും സംഭവങ്ങളുമാണെന്നുള്ളത് അത്ഭുതമുളവാക്കുന്നു. ഇതിനോടകം ഏതൊക്കെയോ ബ്യൂറോക്കാരും വീട്ടുകാരെ പറ്റിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷേ ഭാവിയില്‍ ഭൂതമായി വരാത്ത പെണ്ണ്.....!

ഈ കുറിപ്പ് ഞാന്‍ ബ്ലോഗ്ഗര്‍ ചാണക്യനു സമര്‍പ്പിക്കുന്നു
ഹി ഹി ഹി

© ജയകൃഷ്ണന്‍ കാവാലം

Monday, October 19, 2009

നിശ്ശബ്ദമായ മൂന്നു വര്‍ഷങ്ങള്‍... അതേ എനിക്കു 3 വയസ്സ്

ഞാന്‍ ബ്ലോഗ്ഗിംഗ് ആരംഭിച്ചിട്ട് ഈ കഴിഞ്ഞ സെപ്റ്റംബറില്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ഒരു പിടി നല്ല സൌഹൃദങ്ങള്‍ നേടാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഈ മൂന്നുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. അതിലുപരിയായി, സര്‍ഗ്ഗധനരായ കുറച്ച് നല്ല എഴുത്തുകാരെ പരിചയപ്പെടാനും, നിശ്ശബ്ദമായി അവരുടെ സൃഷ്ടികള്‍ ആസ്വദിക്കുവാനും സാധിച്ചു.

ഈയവസരത്തില്‍ ദീപുവിന്‍റെ പേര് എടുത്തു പറയാതിരിക്കുവാന്‍ കഴിയില്ല. അഹങ്കാരം, ആദര്‍ശം ഇവകളുടെയൊക്കെ പേരില്‍ ജോലിയുപേക്ഷിച്ച് ഇറങ്ങിപ്പോന്ന നിരവധി കമ്പനികളിലൊന്നില്‍ എന്‍റെ ടീം ലീഡര്‍ ആയിരുന്ന ദീപു. ഒപ്റ്റിമൈസ്‌ഡ്‌ ഇമേജുകള്‍ മാത്രം ഉപയോഗിക്കുന്ന ആ സ്ഥാപനത്തില്‍ ഇന്‍റര്‍വ്യൂവിന് ഞാന്‍ പ്രസന്‍റ് ചെയ്ത ഗ്രാഫിക്സ് ഫയലുകളുടെ സൈസ്‌ കണ്ട്‌ ബോധം കെട്ടു വീണ ദീപു, നിരന്തരം ഓഫീസിനുള്ളില്‍ എ.സി ഫുള്‍ സ്പീഡില്‍ ഇട്ടെന്നെ തണുപ്പിച്ച് പീഡിപ്പിച്ചു കൊണ്ടിരുന്ന ദീപു, ‘ഇനിയെങ്കിലും നന്നാകടേയ്‘ എന്ന് ആത്മാര്‍ത്ഥതയുടെ തിരുവനന്തപുരം ശൈലിയില്‍ സ്ഥിരമായി ഉപദേശിക്കാറുള്ള ദീപു, എപ്പോള്‍ കണ്ടാലും കോഴിബിരിയാണി വാങ്ങിത്തരാറുള്ള ദീപു, എന്‍റെയുള്ളിലെ പ്രണയം കണ്ടിട്ടോ, എന്‍റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്ന അജ്ഞാതകാമുകിയെ കണ്ടിട്ടോ എന്തോ സ്നേഹത്തോടെ ‘കോഴീ’ എന്നു വിളിക്കുന്ന ദീപു, മനസ്സില്‍ അഗ്നി ജ്വലിക്കുന്ന നട്ടപ്പാതിരകളില്‍ ഐ എസ് ഡി വിളിച്ച് ഞാന്‍ ചീത്ത കേള്‍ക്കാറുള്ള ദീപു, ഏതു പാതിരാത്രിയിലും അക്ഷരസ്ഫുടതയോടെ, വസ്തുതാപരമായും കാര്യകാരണങ്ങള്‍ സഹിതവും, പ്രാസമൊപ്പിച്ചും യാതൊരു ലോഭവുമില്ലാതെ ചീത്ത വിളിക്കാനും നന്നാകാന്‍ ഉപദേശിക്കാനും സന്മനസ്സുള്ള ദീപു....

ഈ ദീപുവാണ് എന്നെ പിടിച്ച് ബ്ലോഗറാക്കിയത്. ബ്ലോഗ് എന്നൊരു കുണ്ടാമണ്ടി ഇറങ്ങിയിട്ടുണ്ട്. നീ അതൊരെണ്ണം തുടങ്ങ് എന്നിട്ട് നിന്‍റെ കഥയും കവിതയുമൊക്കെ അതില്‍ ഇട് എന്നൊരുപദേശം. അനുസരണക്കേട് ജന്മസിദ്ധമായവനും കുഴിമടിയനുമായ ഞാനുണ്ടോ അനുസരിക്കുന്നു. അതെന്തു കുന്തമാ. ആ പേരു കേട്ടിട്ടൊരു ഇതില്ല, അതു ശരിയാവില്ല, എനിക്കു മലയാളം ടൈപ്പ് ചെയ്യാനറിയില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു നോക്കി. രക്ഷയില്ല. അവസാനം ഗതികെട്ട് ദീപു എന്‍റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങി. പണ്ടെന്നോ ഒരു തമാശക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്ത ‘നിഷ്കളങ്കന്‍ ഓണ്‍ലൈന്‍‘ എന്ന ഒരു വെബ് സൈറ്റിന്‍റെ അതേ പേരില്‍. ആഗോളപൊട്ടത്തരങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു വെബ്‌സൈറ്റ് തുടങ്ങണ്ട എന്നു തീരുമാനിച്ചതു കൊണ്ടാണ് സത്യത്തില്‍ ഞാന്‍ ആ സൈറ്റ് ഹോസ്റ്റ് ചെയ്യാതിരുന്നത്. അതേ പേരില്‍ ദീപു ബ്ലോഗ് തുടങ്ങി എന്‍റെ ലീലാവിലാസങ്ങള്‍ ചരിത്രമാക്കി രേഖപ്പെടുത്തിയിരുന്ന എന്തോ കുറേ പോസ്റ്റുകളും അതിലിട്ടു. പിന്നെ സ്ഥിരമായി മൂന്നു നേരവും എന്നെ വിളിച്ച് ചീത്തവിളിയും തുടങ്ങി. ബ്ലോഗ് അപ്ഡേറ്റ് ചെയ്യ് ബ്ലോഗ് അപ്ഡേറ്റ് ചെയ്യ് ഇതു തന്നെ പല്ലവി. അവസാനം ഒരു നിവൃത്തിയുമില്ലാതെ ആകുമ്പോള്‍ ഒരു പോസ്റ്റിടും. പിന്നെയും അടുത്ത റൌണ്ട് ഭീഷണി വരണം അടുത്ത പോസ്റ്റിടാന്‍. ഇങ്ങനെ ദീപുവിനെ പേടിച്ചാണ് ഞാന്‍ ബ്ലോഗറായത്.

എന്നിട്ടും ജീവിതപ്രാരാബ്ധങ്ങളും, പഠനവും, ജോലിയും, സന്യാസവും, പ്രണയവുമൊക്കെ കാരണം ബ്ലോഗിംഗിലേക്കു വരാന്‍ സമയവും, അതിനുള്ള താത്പര്യവുമില്ലാതെ അതങ്ങനെ മുടങ്ങി മുടങ്ങി തുടര്‍ന്നു. ആ സമയത്താണ് എവിടെയോ ശുദ്ധ അസംബന്ധം കവിത എന്ന പേരില്‍ കണ്ട് അയ്യോ എന്നൊരു ഞെട്ടല്‍ അറിയാതെ പ്രകടിപ്പിച്ചു പോയത്. അതോടെ രംഗം കൊഴുത്തു. കവിയുടെ ആരാധകന്മാര്‍ ഇളകി. ഉടക്കുകളായി, ഭീഷണികളായി, ഇന്നലെ കേറി വന്ന നീയാണോടാ ബോഗിലെ വിശ്വസാഹിത്യത്തെ അപമാനിക്കാന്‍ നോക്കുന്നത് തുടങ്ങിയ ഗംഭീര പ്രശ്നങ്ങള്‍. അലസമായി മാത്രം ബ്ലോഗിനെ നോക്കിക്കണ്ടിരുന്ന എനിക്കിതൊരു ഊര്‍ജ്ജമായി. സംഗതി കൊള്ളാല്ലോ എന്നൊരു തോന്നല്‍. അങ്ങനെ മുടങ്ങാതെ ബ്ലോഗുകള്‍ വായിക്കാനും കൂട്ടത്തില്‍ വല്ലതുമൊക്കെ എഴുതാനും തുടങ്ങി. എന്നാല്‍ നാളിതുവരെ ഞാന്‍,

1. അര്‍ക്കു വേണ്ടിയും സ്തുതി പാടിയിട്ടില്ല
2. ആരുടെയും തല്ലിപ്പൊളി സൃഷ്ടികളെ പുകഴ്ത്തിയിട്ടില്ല
3. കമന്‍റുകള്‍ക്കോ, വായനക്കാര്‍ക്കോ വേണ്ടി എഴുതിയിട്ടില്ല.
4. നല്ലത് എന്ന് തോന്നിയിട്ടുള്ളവയെ നന്നെന്നും അല്ലാത്തവയെ മുഖം നോക്കാതെ മോശമെന്നും വിളിക്കാന്‍ മടി കാണിച്ചിട്ടില്ല.
5. ഇല്ലാത്ത വിഷയം ഉണ്ടാക്കി, എഴുതാന്‍ വേണ്ടി എഴുതിയിട്ടില്ല.
6. ശത്രുക്കളെ ഉണ്ടാക്കിയിട്ടില്ല. എന്നോട്‌ ആര്‍ക്കെങ്കിലും ശത്രുത തോന്നിയിട്ടുണ്ടെങ്കില്‍ അതെന്‍റെ കുറ്റമല്ല.
7. മിത്രങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി കയ്യടിച്ച് അവരിലെ പ്രതിഭയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.
8. എഴുതണമെന്ന് തോന്നിയിട്ടുള്ള കാര്യങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ എഴുതിയിട്ടുണ്ട്.
9. വിമര്‍ശകരോട് വിമുഖത കാട്ടുകയോ അവരെ ശത്രുവായി കാണുകയോ ചെയ്തിട്ടില്ല.
10. തോന്നിവാസം വിളമ്പി ഞാന്‍ എന്‍റെ ഭാഷയോട് മഹാപരാധം ചെയ്തിട്ടില്ല.
11. അറിവില്ലാത്ത വിഷയങ്ങള്‍ വിളിച്ചു കൂവി പുലിയാകാന്‍ ശ്രമിച്ചിട്ടില്ല.

ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടാണ് ഇവയെല്ലാം ഒന്ന് കാറ്റഗറൈസ്‌ ചെയ്യണം എന്നു തോന്നിയത്. അങ്ങനെ ഹൃദയത്തുടിപ്പുകള്‍ തുടങ്ങി. നിഷ്കളങ്കന്‍ ഓണ്‍ലൈനിന്‍റെ ഹെഡര്‍ ‘ജയകൃഷ്ണന്‍റെ കവിതകള്‍‘ എന്നാക്കി അതില്‍ കവിതകളും, ഹൃദയത്തുടിപ്പുകളില്‍ കഥ എന്നു വേണമെങ്കില്‍ വിളിക്കാവുന്ന
കുറേ കുറിപ്പുകളും, ചില അനുഭവക്കുറിപ്പുകളും സൂക്ഷിച്ചു. തുടര്‍ന്ന് ദീപുവിന്‍റെ അഭിപ്രായപ്രകാരമാണ് സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളിലെ സ്വന്തം കാഴ്ച്ചപ്പാടുകള്‍ പങ്കു വയ്ക്കാനൊരിടം എന്ന നിലയില്‍ കാഴ്ച്ച ആരംഭിക്കുന്നത്. വീണ്ടും നാളുകള്‍ക്കു ശേഷം നല്ല നല്ല ബ്ലോഗുകളും, എഴുത്തുകളും സന്ദര്‍ശിച്ചു വന്നപ്പോള്‍ നല്ല ഒരു പിടി ബ്ലോഗുകളെ അവയുടെ ആസ്വാദനം സഹിതം ഒന്ന് സമാഹരിച്ചു വച്ചാല്‍ വല്ലപ്പോഴും അവരെ പിന്‍‍തുടരുന്നതിന് എനിക്കും ഒപ്പം മറ്റുള്ളവര്‍ക്കും അത് സഹായകമാകുമല്ലോ എന്നു കരുതി ബ്ലോഗ് നിരൂപണം ലക്ഷ്യം വച്ചുകൊണ്ട് വായനശാല എന്ന ബ്ലോഗ് കൂടി ആരംഭിച്ചു.

ഈ ബ്ലോഗുകളെല്ലാം എത്രകണ്ട്‌ നിലവാരം പുലര്‍ത്തി, അല്ലെങ്കില്‍ ഒരാളെ മാത്രമെങ്കിലും അതിലെ ഒരക്ഷരമെങ്കിലും തൃപ്തനാക്കിയോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. ആത്മാര്‍ത്ഥമെങ്കിലും, അപക്വമായ എന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചോ, സന്തോഷിപ്പിച്ചോ, ചിരിപ്പിച്ചോ, ചിന്തിപ്പിച്ചോ, കരയിച്ചോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. എങ്കിലും വീഴ്ച്ചകള്‍ക്കെല്ലാം മാപ്പു ചോദിക്കുകയും സന്തോഷം പങ്കു വയ്ക്കുകയും ചെയ്യട്ടെ. എന്‍റെ വാക്കുകള്‍, ചിന്തകള്‍ ഇവയുടെയെല്ലാം നിലവാരം നിശ്ചയിക്കേണ്ടത് അത് വായിക്കുന്നവരാണ് അവര്‍ മാത്രം.


ഇതുവരെ പ്രോത്സാഹിപ്പിച്ചവര്‍, വിമര്‍ശിച്ചവര്‍, സ്നേഹിച്ചവര്‍, ഉപദേശിച്ചവര്‍, കളിയാക്കിയവര്‍, മൌനം ദീക്ഷിച്ചവര്‍ എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. (ഒരിക്കല്‍ മാത്രം ഒരു അനോണി എന്നെ തെറി വിളിച്ചിരുന്നു അവന് മാപ്പില്ല)

ഹൃദയത്തുടിപ്പുകളില്‍ സ്ഥിരമായി വന്ന് ‘പോസ്റ്റിന് നീളം കൂടി’ ‘ഇതു ശരിയായില്ല’ എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിക്കുന്ന ഒരു അനോണിയെ ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. ഒരു പക്ഷേ ഞാന്‍ ഈ ലോകത്തില്‍ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരു അനോണിയാണ് അദ്ദേഹം. എന്നെങ്കിലുമൊരിക്കല്‍ എന്‍റെ മെയില്‍ ബോക്സിന്‍റെ ജാലകത്തിലെങ്കിലും തട്ടി വിളിച്ച് ‘ഞാനായിരുന്നു കൂട്ടുകാരാ അതെന്ന്’ ആ അനോണി പറയുന്ന ഒരു ദിവസത്തിനു വേണ്ടി പ്രണയാതുരനായ കാമുകനെപ്പോലെ ഞാന്‍ കാത്തിരിക്കുന്നു.

പരസ്പരം സ്നേഹിച്ച് സ്നേഹിച്ച് സ്നേഹിച്ച് നമുക്ക് ഈ ബൂലോക ജീവിതം ധന്യമാക്കാം. തുടര്‍ന്നും എല്ലാവരുടെയും വിമര്‍ശനങ്ങളും, സന്ദര്‍ശനവും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം

ജയകൃഷ്ണന്‍ കാവാലം

Saturday, August 22, 2009

അച്ചുവിന്‍റെ ഓണസമ്മാനം

കര്‍ക്കിടകം പെയ്തൊഴിഞ്ഞു. നിറവിന്‍റെയും സമൃദ്ധിയുടെയും പൊന്നോണക്കാലമായി, നാടെങ്ങും ആഘോഷങ്ങള്‍. ഉപ്പേരിമണം നിറഞ്ഞ അടുക്കളകള്‍... എല്ലാവരും തിരക്കിലാണ്.

അച്ചുവും അവന്‍റെ അമ്മയും തിരക്കില്‍ തന്നെ. അച്ഛനോടൊപ്പമുള്ള അച്ചുവിന്‍റെ ആദ്യത്തെ ഓണമാണിത്. നീണ്ട പന്ത്രണ്ടു വര്‍ഷത്തെ കാത്തിരുപ്പിന്‍റെയും, പ്രാര്‍ത്ഥനയുടെയും, കണ്ണീരിന്‍റെയും ഫലമായി കിട്ടിയ ഓണം. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അച്ചുവിന് അച്ഛന്‍റെ കൂടെ ജീവിക്കാന്‍ കൊതിയായിരുന്നു. ആ കൈപിടിച്ച് നടക്കാന്‍, ആ മടിയില്‍ ഉറങ്ങാന്‍, ആ കയ്യില്‍ തൂങ്ങി കളിക്കാന്‍, ഒത്തിരിയൊത്തിരി കൊച്ചു വര്‍ത്തമാനങ്ങള്‍ പറയാന്‍. അച്ഛാ എന്നൊന്നു വിളിക്കാന്‍.

അച്ചുവിന്‍റെ അച്ഛനും അമ്മയും തമ്മില്‍ അകന്നു താമസിക്കാന്‍ തുടങ്ങിയിട്ട് അവന്‍റെ പ്രായമായിരിക്കുന്നു. അച്ചുവിനെ ഏഴുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ താങ്ങാനാവാത്ത പീഡനം സഹിക്കാതെ നിറവയറുമായി ആ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് അവന്‍റെ അമ്മ. അന്ന്‌ തന്‍റെ മകളുടെ ദയനീയാവസ്ഥ കണ്ട്‌ അയാളെ തല്ലാന്‍ പിടിച്ച തന്‍റെ അച്ഛന്‍റെ കാലു പിടിച്ചവള്‍ കരഞ്ഞു. എന്‍റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് ശാപം വരുത്തല്ലേ, അദ്ദേഹത്തെ തല്ലരുതേ എന്നു പറഞ്ഞ്. സ്ത്രീയെ ഭൂമിയോടുപമിച്ച കവിഭാവനക്കും അതീതമായ ക്ഷമയും, സഹനവുമാണ് സ്ത്രീ എന്നതിന്‍റെ നിശ്ശബ്ദസാക്ഷയങ്ങള്‍ എത്രയോ തവണ തനിയാവര്‍ത്തനം നടത്തിയ മലയാളത്തില്‍ ആ അമ്മയുടെ, ഭാര്യയുടെ സഹനവും, സ്നേഹവും തങ്കലിപികളാലല്ല, സംശുദ്ധമായ കണ്ണുനീരിലാണ് കുറിക്കപ്പെട്ടിരിക്കുന്നത്.

അച്ചു വളര്‍ന്നതോടൊപ്പം അച്ഛന്‍ എന്ന അവന്‍റെ വികാരവും വളര്‍ന്നു. മറ്റു കുട്ടികള്‍ അച്ചനോടൊപ്പം ജീവിക്കുന്ന കാഴ്ച്ച അവനില്‍ അഗാധമായ വേദന നിറച്ചു. അവന്‍റെ ഓരോ ഹൃദ്സ്പന്ദനങ്ങളും തിരിച്ചറിഞ്ഞിരുന്ന ലക്ഷ്മി, അച്ചുവിന്‍റെ ഈ ആഗ്രഹവും വേദനയോടെ തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ പ്രപഞ്ചത്തില്‍ ഒരു അമ്മക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ത്യാഗത്തിന് അവള്‍ തയ്യാറായി. തന്‍റെ കുഞ്ഞിന്‍റെ സന്തോഷത്തിനു വേണ്ടി മാത്രമായി അവള്‍ അവന്‍റെ കയ്യും പിടിച്ച് അയാളുടെ വീട്ടിലേക്ക് കയറിച്ചെന്നു. അവരെ സ്വീകരിക്കാനെത്തിയത് അച്ചുവിനേക്കാള്‍ ഏഴോ എട്ടോ വയസ്സു മാത്രം പ്രായക്കൂടുതലുള്ള അയാളുടെ രണ്ടാം ഭാര്യ. അവള്‍ ഗര്‍ഭിണീയാണത്രേ. അന്‍പതു വയസ്സുള്ള കാമദേവന്‍റെ പതിനെട്ടു വയസ്സുള്ള വെപ്പാട്ടിയിലെ വൈകിവരാന്‍ പോകുന്ന സൌഭാഗ്യം!.

അയാള്‍ക്കും അവരുടെ വരവ്‌ സന്തോഷമായി. എത്രയും വേഗം അവന്‍റെ സ്കൂളില്‍ നിന്നും ടി.സി വാങ്ങി അയാളുടെ വീടിനടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. അതോടെ അയാളുടെ ഭാവം പതിയെ പതിയെ മാറാന്‍ തുടങ്ങി. ഗര്‍ഭിണിയായ തന്‍റെ പുതുഭാര്യയെ പരിചരിക്കാനാണത്രേ ലക്ഷ്മിയെ അവിടെ താമസിപ്പിച്ചിരിക്കുന്നത്. അവള്‍ അത് സന്തോഷപൂര്‍വ്വം ചെയ്തു.

വൈകിയ രാത്രികളില്‍ തന്‍റെ അമ്മയുടെ കവിളില്‍ അയാളുടെ ദൃഢകരങ്ങള്‍ ആഞ്ഞു പതിക്കുന്ന ശബ്ധം കേട്ട് ഞെട്ടിയുണരാന്‍ തുടങ്ങിയ അച്ചുവിന്‍റെ കുഞ്ഞു മനസ്സില്‍ വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് ആരും അറിയുന്നില്ലായിരുന്നു. തന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന അച്ഛന്‍, തന്‍റെ പ്രതീക്ഷകളുടെ സായന്തനങ്ങളില്‍ സമ്മാനപ്പൊതിയുമായി കടന്നു വരാറുള്ള അച്ഛന്‍, കുഞ്ഞു മനസ്സിന്‍റെ പടിവാതിലിലെത്തി എത്രയോ തവണ പൊന്നുമോനേയെന്ന് നീട്ടി വിളിക്കാറുണ്ടായിരുന്ന അച്ഛന്‍... ആ അച്ഛനാണോ ക്രൂരമായ താഡനവും, കാട്ടാളന്‍റെ നോട്ടവും, കഴുവേറീടെ മോനേ എന്നു മാത്രമുള്ള വിളിയുമായി തന്നെയും തന്‍റെ അമ്മയെയും കൊല്ലാക്കൊല ചെയ്യുന്ന ഈ മനുഷ്യന്‍ എന്ന് ഭയത്തോടെ അവന്‍ ഓര്‍ക്കാറുണ്ടായിരുന്നു. പോഷകാഹാരങ്ങളും, പാലും കൊടുത്ത് പുന്നാരിച്ചു വളര്‍ത്തുന്ന അയാളുടെ പട്ടിയെ കുളിപ്പിക്കല്‍, അയാളുടെ പുതിയ വ്യാപാര സമുച്ചയത്തിന് കല്ലും മണ്ണും ചുമക്കല്‍ തുടങ്ങിയ ജോലികളില്‍ അവനും അവന്‍റെ അമ്മയും വേതനമില്ലാ ജോലിക്കാരായി. രാവിലെ അടുക്കള ജോലിയെല്ലാം ധൃതിയില്‍ അവസാനിപ്പിച്ച് ലക്ഷ്മി പണിസ്ഥലത്തെത്തും. വൈകിയാല്‍ എല്ലാവരും കാണ്‍കെ അടിയും, അധിക്ഷേപവും. ജോലിയുള്ള ദിവസങ്ങളില്‍ അച്ചുവിനെ സ്കൂളില്‍ അയക്കില്ല. ഒരാളുടെ വേതനമായ അറുപത്തിയഞ്ചു രൂപയേക്കാള്‍ മൂല്യം ഒരു ദിവസത്തെ അവന്‍റെ ക്ലാസ്സിന് ഇല്ലത്രേ.

പഠിക്കാന്‍ മിടുക്കനായിരുന്ന, അച്ഛനോടൊപ്പം താമസിക്കാനെത്തിയ സന്തോഷവും പ്രസരിപ്പുമുണ്ടായിരുന്ന അവന്‍റെ ഭാവം ദിനം പ്രതി മാറുന്നത് അവന്‍റെ ക്ലാസ്‌ടീച്ചര്‍ അറിയുന്നുണ്ടായിരുന്നു. പഠനത്തില്‍ അവന്‍ ദിനം പ്രതി പിന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഒരു ദിവസം സ്കൂള്‍ വിട്ട് തിരികെയെത്തുമ്പോള്‍ തന്‍റെ അമ്മ ജീവനോടെയുണ്ടാകുമോ എന്ന ഭയം അച്ചുവിന്‍റെ മനസ്സിനെ ഓരോ നിമിഷവും വല്ലാതെ ഉലച്ചുകൊണ്ടിരുന്നു. താന്‍ കാരണം. താന്‍ മാത്രം കാരണമാണ് തന്‍റെ അമ്മക്ക് ഇന്നീ ഗതി വന്നത് എന്നോര്‍ത്ത് അവന്‍റെ മനസ്സു തളര്‍ന്നു. എങ്കിലും ഒന്നും പറയാനോ, ഒന്നു കരയാന്‍ പോലുമോ അവനു കഴിഞ്ഞില്ല. അതിനുള്ള സ്വാതന്ത്ര്യം അവനില്ലായിരുന്നു താനും. പഠിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങി നല്‍കാത്തതിന്‍റെ പേരില്‍ പലതവണ ഉത്തരമില്ലാതെ നിന്ന അവന്‍റെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച ഒരിക്കല്‍ അവന്‍റെ വീടിനു മുന്‍പിലൂടെ ആ സ്കൂളിന്‍റെ മാനേജര്‍ തന്‍റെ ഭാര്യയും അച്ചുവിന്‍റെ സഹപാഠിനിയായ മകളുമൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കണ്ടറിഞ്ഞു.അവനും അവന്‍റെ അമ്മയും സിമന്‍റ് ചട്ടിയില്‍ മണ്ണു ചുമക്കുന്ന കാഴ്ച. അതിനു ശേഷം പലതവണ അവന് ഇളവുകള്‍ അനുവദിക്കപ്പെട്ടു. സ്വര്‍ഗ്ഗതുല്യമായ ആ കലാലയത്തിലെ ദൈവതുല്യരായ അദ്ധ്യാപകര്‍ അവന് നിഷേധിക്കപ്പെട്ട സ്നേഹം പതിന്മടങ്ങായി നല്‍കിയിട്ടും അതിനൊന്നും അച്ചുവിനെ സാന്ത്വനിപ്പിക്കാന്‍ കഴിഞ്ഞില്ല. അവനു വേണ്ടത് അച്ഛന്‍റെ സ്നേഹം മാത്രമായിരുന്നു.

ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന അവന്‍ കണ്ടത് അവന്‍റെ അമ്മയുടെ ഒരു കണ്ണും മൂക്കും കവിളും ചതഞ്ഞ് നീരുവച്ച് ചുവന്നിരിക്കുന്നതാണ്. മനുഷ്യത്വമില്ലാത്ത ആ മനുഷ്യന്‍ ആ സാധു സ്ത്രീയെ ഇടിച്ചതാണത്രേ!. ആ കാഴ്ച അവനെ വിദ്യാലയത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി. ആ മനുഷ്യന്‍റെയും തികച്ചും നിയമവിരുദ്ധമായി അയാള്‍ കൂടെ പാര്‍പ്പിച്ചിരിക്കുന്ന വെപ്പാട്ടിയുടെയും മുഴുവന്‍ സമയ വേലക്കാരനായി അവനും അവന്‍റെ അമ്മയോടൊപ്പം കൂടി. അയാള്‍ക്കും അത് സന്തോഷമായി.

അച്ഛനോടൊപ്പമുള്ള അവന്‍റെ ആദ്യത്തെ ഓണം വന്നെത്തി. ഉപ്പേരി വറുത്തതും, പായസം വച്ചതും, വീടു മുഴുവന്‍ കഴുകി വെടിപ്പാക്കിയതുമെല്ലാം ലക്ഷ്മി തനിച്ചാണ്. ഇടക്കിടെ ആക്രോശിക്കാന്‍ മാത്രം ഇറങ്ങി വരാറുള്ള അയാളുടെ രണ്ടാം ഭാര്യയോട്‌ പ്രതികരിക്കാന്‍ ലക്ഷ്മിക്ക് ഭയമായിരുന്നു. ജോലിത്തിരക്കു കാരണം അവള്‍ക്ക് കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റില്‍ മണ്ണു ചുമന്നിടാന്‍ സമയം കിട്ടിയില്ല. അതറിഞ്ഞ അവന്‍റെ അച്ഛന്‍ അവര്‍ക്ക് അന്നത്തെ ആഹാരം വിലക്കി. അയാളുടെ രണ്ടാം ഭാര്യ അടുക്കള പൂട്ടിയിട്ടു. ഉച്ചവെയിലില്‍ മണ്ണു ചുമക്കാന്‍ വിശക്കുന്ന വയറുമായി പാടുപെടുന്ന അമ്മയോടൊപ്പം അവനും കൂടി.പണി കഴിഞ്ഞിട്ടും ജോലി ചെയ്തു തീര്‍ക്കാന്‍ താമസിച്ചതിന്‍റെ ശിക്ഷയായി അവര്‍ക്ക് അന്നത്തെ ആഹാരം നിഷേധിക്കപ്പെട്ടു. ഭക്ഷണശേഷം എല്ലാ വിഭവങ്ങളും ചേര്‍ത്ത് വീട്ടിലെ പട്ടികള്‍ക്കും ചോറു നല്‍കപ്പെട്ടു. വിശപ്പിന്‍റെ വേദനയോ, അതോ അച്ഛന്‍റെ വീട്ടിലെ ഒരു പിടി ഓണസദ്യയുടെ പുണ്യം നേടാനുള്ള മനസ്സിന്‍റെ വെമ്പലോ... അറിയില്ല, ഏതു ചേതോവികാരമാണ് ആ പട്ടിയുടെ ചോറുപാത്രത്തില്‍ നിന്ന് ഒരുപിടി ചോറു വാരിക്കഴിക്കാന്‍ അച്ചുവിനെ പ്രേരിപ്പിച്ചതെന്ന്. പൊട്ടിക്കരഞ്ഞു കൊണ്ട്‌ ലക്ഷ്മി അവനെ പിടിച്ചു മാറ്റി മാറോടു ചേര്‍ത്തു. അവളുടെ ചുടുകണ്ണുനീര്‍ അവന്‍റെ കവിളുകളെ ആഴത്തില്‍ പൊള്ളലേല്‍‍പ്പിച്ചു. ആ പൊള്ളല്‍ മനസ്സില്‍ പടര്‍ന്ന് ഒരിക്കലുമുണങ്ങാത്ത വൃണമായി. അവന്‍ കരയുന്നുണ്ടായിരുന്നില്ല. നിര്‍വ്വികാരമായ അവന്‍റെ കണ്ണുകള്‍ സ്നേഹത്തിന്‍റെ അര്‍ത്ഥങ്ങള്‍ തേടിയെന്നപോലെ വിദൂരതയെ നോക്കി ചലിച്ചുകൊണ്ടിരുന്നു.

അവള്‍ പറഞ്ഞു, മോനു വിശക്കുന്നില്ലേ, നീ അപ്പുറത്ത് പിള്ളമാമന്‍റെ കടയില്‍ പോയി എന്തെങ്കിലും വാങ്ങി കഴിച്ചോ. പൈസ പിന്നീടെന്നെങ്കിലും തരാമെന്നു പറയൂ. മാമന്‍ തരാതിരിക്കില്ല. അച്ഛനറിയണ്ട. അമ്മയുടെ സമാധാനമോര്‍ത്ത് മാത്രം അവന്‍ അവിടെ പോയി. വിശപ്പും, ഉച്ചവെയില്‍ തളര്‍ത്തിക്കളഞ്ഞ ശരീരവും, ഇടിഞ്ഞ മനസ്സിന്‍റെ പാരവശ്യവും അവനില്‍ അതിയായ ദാഹമുണ്ടാക്കി. അവന്‍ പിള്ളയോട്‌ ചോദിച്ചു, മാമാ ഞാന്‍ ഒരു സോഡ കുടിച്ചോട്ടേ, എന്‍റെ കയ്യില്‍ പൈസയില്ല.

അവന്‍റെ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ പിള്ള പറഞ്ഞു, എന്‍റെ മക്കള് എന്തു വേണമെങ്കിലും എടുത്തു കഴിച്ചോ. മാമന് പൈസയൊന്നും വേണ്ട. അവന്‍ ഒരു സോഡ മാത്രമെടുത്തു കുടിച്ചു. വരണ്ടുണങ്ങിയ അവന്‍റെ തൊണ്ടയിലൂടെ നുരയുന്ന വെള്ളമിറങ്ങുന്നത്, തൊട്ടടുത്ത വീട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളുടെയും ദൃക്‌സാക്ഷിയായ പിള്ള ഹൃദയവേദനയോടെ നോക്കി നിന്നു. അവന്‍ പോയതും അയാള്‍ കടയും പൂട്ടി നേരേ വീട്ടില്‍ ചെന്നു. അയാളുടെ അമ്മയുടെ അടുത്തു ചെന്ന്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ പറഞ്ഞു.തിരുവോണമായിട്ട് കട തുറക്കേണ്ടെന്നു വച്ചതാണ് എന്നിട്ടും വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ കുറച്ചു സമയം അവിടെ പോയിരുന്നതാണ്. ആകുഞ്ഞിന്‍റെ പരവേശം കണ്ടിട്ട് സഹിക്കുന്നില്ലമ്മേ. എനിക്കുമില്ലേ രണ്ടുമക്കള്‍. അച്ചുവിന്‍റെയും ലക്ഷ്മിയുടെയും വേദന പിള്ളയുടെയും കുടുംബത്തിന്‍റെയും വേദനയായി. എങ്കിലും ഒരു പിടി ചോറ്‌ അവര്‍ക്കു കൊടുക്കുവാനുള്ള ധൈര്യവും അനുവാദവും അവര്‍ക്കില്ലായിരുന്നു. അണമുറിയാത്ത അസഭ്യവര്‍ഷവും, അപവാദവും കേള്‍ക്കാന്‍ മാന്യതയും, സമാധാനം കാംക്ഷിക്കുന്നവരുമായ ആര്‍ക്കാണ് സാധിക്കുക.

ദിവസങ്ങള്‍ കടന്നു പോയി. നിരന്തരമായ പീഡനം അവനില്‍ വിഭ്രാന്തിയുടെ രാസമാറ്റങ്ങള്‍ തീര്‍ത്തു. അവന്‍റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത മൂകതയിലേക്ക് അവന്‍ മെല്ലെ മെല്ലെ ആഴ്ന്നു പൊയ്ക്കൊണ്ടിരുന്നു. തന്‍റെ ഒരേയൊരു ആഗ്രഹം കാരണം തങ്ങളുടെ ജീവിതം താറുമാറായതോര്‍ത്ത് അവന്‍ ദുഃഖിച്ചു. അവന്‍റെ ഈ ചെറു പ്രായത്തില്‍ അവന് എങ്ങനെ ഒരു പരിഹാരം കണ്ടെത്താനാവും? ഇങ്ങനെ പോയാല്‍ അവന് ഈ ലോകത്തില്‍ ആകെയുള്ള അവന്‍റെ അമ്മയും കൂടി നഷ്ടമാകുമെന്ന് അവന്‍ ഭയന്നു. ചിന്തകളും ആശങ്കകളും അവനെ വേട്ടയാടിക്കൊണ്ടിരുന്നു.

ഒരു ദിവസം വരാന്തയില്‍ നിന്നും എന്തോ ഒച്ച കേട്ടവന്‍ ഓടിയെത്തിയപ്പോള്‍ അവന്‍ കണ്ട കാഴ്ച്ച, അയാള്‍ ലക്ഷ്മിയെ ചെരുപ്പു കൊണ്ട്‌ ഒരു കാരണവുമില്ലാതെ അടിക്കുന്നതാണ്. ആവേശം പകരാനും രസമുള്ള കാഴ്ച കാണാനുമായി അയാളുടെ വെപ്പാട്ടിയും ഒപ്പമുണ്ട്‌. അവന്‍റെ നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞു മനസ്സില്‍ ഉറഞ്ഞു കൂടിയിരുന്ന വേദനയുടെ നിണച്ചാര്‍ത്തുള്ള പക അവന്‍റെ കണ്ണുകളില്‍ അഗ്നി പകര്‍ന്നു. പ്രപഞ്ചനീതി, ജന്മം കൊണ്ടു തന്നെ അവനില്‍ നിക്ഷേപിച്ച പുത്രധര്‍മ്മം പന്ത്രണ്ടുവയസ്സുള്ള ആ ബാലനില്‍ യുവത്വത്തിന്‍റെ കരുത്തു പകര്‍ന്നു. തന്‍റെ അമ്മയെ, അവള്‍ക്ക് രക്ഷയും, സ്നേഹവും നല്‍കേണ്ട പുരുഷന്‍ ക്രൂരമായി ഉപദ്രവിക്കുന്നത് തടയാന്‍ പ്രകൃതി അവന് അനുമതി നല്‍കിയ നിമിഷമായിരുന്നു അത്. രക്ഷിക്കാത്തവന് ശിക്ഷിക്കാന്‍ അനുവാദമില്ല എന്ന സത്യത്തിന്‍റെ സം‍രക്ഷണം ആ ബാലനില്‍ നിയുക്തമായി. തൊട്ടടുത്ത് കിടന്നിരുന്ന വെട്ടുകത്തിയുമായി അവന്‍ അയാളുടെ നേര്‍ക്ക് അലറിയടുത്തു. പന്ത്രണ്ടു വര്‍ഷക്കാലം സ്നേഹിച്ചു സ്നേഹിച്ച് പൂജിച്ച തന്‍റെ അച്ഛന് രക്തം കൊണ്ട്‌ ഓണസമ്മാനം കൊടുക്കാന്‍. താന്‍ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കൊതിച്ചിരുന്ന, തന്നോട്‌ അസഭ്യം പറയാനും, ആജ്ഞാപിക്കുവാനും മാത്രം ഉണര്‍ന്നിരുന്ന അയാളുടെ കണ്ഠച്ഛേദം ചെയ്ത് ഒരു പുത്രന്‍ ആകുവാന്‍...

അവന്‍റെ കോപത്തിനു മുന്‍പില്‍ അയാള്‍ വിറക്കാതിരുന്നില്ല, ഭയത്തോടെ അയാളും ആ സ്ത്രീയും ഓടി അകത്തു കയറി കതകടച്ചു. കലികയറിയ അവനെ തടഞ്ഞു നിര്‍ത്തി ലക്ഷ്മി അവന്‍റെ മുഖത്തടിച്ചു. കോപത്തോടെ അവളവനെ ശാസിച്ചു. അച്ഛനോടാണോടാ നീ ഇങ്ങനെ പെരുമാറുന്നത്? അതിനു മുന്‍പ് നീ എന്നെ കൊല്ല്‌.

കലിയടങ്ങാതെ ആ മണിമാളികയുടെ ചില്ലുജാലകങ്ങള്‍ എല്ലാം ഒന്നൊന്നായി കല്ലുകൊണ്ട്‌ എറിഞ്ഞുടക്കുമ്പൊഴും തന്‍റെ അമ്മ എന്ന മഹാലക്ഷ്മിയുടെ പതിഭക്തിയും, ക്ഷമയും സഹനവും അവനെ അത്ഭുതപരതന്ത്രനാക്കി. പ്രപഞ്ചത്തിലെ ഏറ്റവും മഹനീയമായ സ്ത്രീത്വം പൂര്‍ണ്ണപ്രഭാവത്തോടെ ജ്വലിച്ചു നിന്ന ആ സാധുസ്ത്രീയെ നോക്കി ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കൈ കൂപ്പി. പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദേവി പരാശക്തിയെ ഒരു പക്ഷേ അവര്‍ ആ നിമിഷം അവളില്‍ കണ്ടിരിക്കാം. സംഹാരവ്യഗ്രതയോടെ നിലകൊണ്ട അച്ചുവിനെ പിടിച്ചു മാറ്റാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അടച്ചിട്ട മുറിയില്‍ നിന്നും ഏറു കൊണ്ടു തകര്‍ന്ന ചില്ലുജാലകത്തിലൂടെ ഭയചകിതനായ ആ മനുഷ്യന്‍ അലറി. അവനു ഭ്രാന്താണ്... അവനു ഭ്രാന്താണ്

ലക്ഷ്മി അവളുടെ ജീവിതത്തിലാദ്യമായി സ്വരമുയര്‍ത്തി അയാളോട്‌ പറഞ്ഞു. അതെ, അവനു ഭ്രാന്താണ്. ഭ്രാന്തനായ അവനെയും കൊണ്ട്‌ ഞാനിതാ പോകുന്നു. അയല്‍ക്കാര്‍ പങ്കിട്ടു കൊടുത്ത പണവുമായി അവള്‍ അവന്‍റെ കൈപിടിച്ഛ് അവിടെനിന്നിറങ്ങി. നേരേ തന്‍റെ പ്രാര്‍ത്ഥനാമൂര്‍ത്തിയായ വൈക്കത്തപ്പന്‍റെ തിരുനടയിലേക്കായിരുന്നു അവള്‍ പോയത്.

ചന്ദ്രകലാധരന്‍റെ ജ്യോതിര്‍മയലിംഗം നെയ്‌വിളക്കിന്‍റെ പ്രഭയില്‍ കുളിച്ച് ദേവദേവന്‍റെ സര്‍വ്വ പ്രതാപത്തോടെയും ജ്വലിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മോക്ഷം പകരുന്ന സാക്ഷാല്‍ കാലകാലനായ ശ്രീമഹാദേവന്‍റെ ശ്രീകോവില്‍‍പ്പടിയില്‍ അവള്‍ അവളുടെ താലിമാല അഴിച്ചു വച്ചു. തന്‍റെ പൊന്നുമോനെ ചേര്‍ത്തു നിര്‍ത്തി അവള്‍ പറഞ്ഞു. മോനേ അമ്മ പറയുന്നതാണ് മക്കള്‍ക്ക് അച്ഛന്‍. അച്ഛനില്ല എന്നു നീ ഇനി മേലില്‍ വിഷമിക്കരുത്. നിന്‍റെ അച്ഛന്‍ ഇന്ന് ഈ നിമിഷം മുതല്‍ ഇതാ വൈക്കത്തപ്പനാണ്. ഭഗവാന്‍ നിന്നെ ഒരിക്കലും നോവിക്കില്ല. അപമാനിക്കില്ല, ഭ്രാന്തനെന്നു വിളിക്കില്ല. മോന്‍റെ മുന്‍പില്‍ വച്ച് അമ്മയെ തല്ലുകയുമില്ല. അന്നദാനപ്രിയനായ ഭഗവാന്‍ ഒരിക്കലും നമ്മളെ പട്ടിണിക്കിടുകയുമില്ല. അച്ഛനെ കാണണമെന്നു തോന്നുമ്പൊഴെല്ലാം മോന് വൈക്കത്തപ്പന്‍റെ അടുത്തുവരാമല്ലോ. ഭഗവാന്‍റെ നടവാതില്‍ ഒരിക്കലും എന്‍റെ പൊന്നുമോന്‍റെ മുന്‍പില്‍ അടയില്ല.

അച്ചുവിന് അന്നുമുതല്‍ ശ്രീമഹാദേവന്‍ അച്ഛനായി. ഭൂമിയേക്കാള്‍ ക്ഷമയും, കടലോളം സ്നേഹവുമുള്ള ആ പുണ്യവതിയുടെ വയറ്റില്‍ ജനിച്ച്, ദേവദേവനായ വിശ്വംഭരന്‍റെ പുത്രനായി അവന്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത കുഞ്ഞായി. ആ പൊന്നോണം അവന്‍റെ ജീവിതത്തിലെ വൈകി വന്ന സൌഭാഗ്യമായി. അതിനു ശേഷം ഒരിക്കലും അവര്‍ക്ക് കരയേണ്ടതായി വന്നിട്ടില്ല. അവളുടെ പതി, അവന്‍റെ അച്ഛന്‍ ശ്രീപരമേശ്വരന്‍ അതിനിടവരുത്തിയില്ല.

ശുഭം

© ജയകൃഷ്ണന്‍ കാവാലം

Sunday, May 31, 2009

കിളിമകളേ നീയറിഞ്ഞിരുന്നുവോ...

പൂനയില്‍ പഠിക്കുന്ന കാലത്താണ് റെയില്‍വേപാളത്തിലൂടെ നടക്കുന്ന ശീലം എനിക്കുണ്ടായത്. രണ്ടു വരിയായി പരന്നു കിടക്കുന്ന കപ്പലണ്ടിപ്പാടങ്ങളുടെയും, പട്ടാള ക്യാമ്പിന്‍റെയുമെല്ലാം ഇടയിലൂടെ നീണ്ട പാത. വസന്തകാലമാകുമ്പോള്‍ ഈ പാതയുടെ ഇരു വശവും അല്ലിച്ചെന്താമരകള്‍ വിടരാറുണ്ടായിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂവുകള്‍ക്കു മുകളില്‍ പറന്നു കളിക്കുന്ന ചിത്ര ശലഭങ്ങളും.


ഈ പാളത്തിലൂടെ ഏകനായി നടക്കുന്നത് എന്തുകൊണ്ടോ ഞാന്‍ ഏറെയിഷ്ടപ്പെട്ടു. വളരെ അപകടമാണ് അതിലേ നടക്കുന്നത്. ഒന്നു മുരടനക്കുക പോലും ചെയ്യാതെ മരണം എപ്പോഴാണ് പിന്നിലൂടെ പാഞ്ഞു വരികയെന്നു പറയാന്‍ കഴിയില്ല. ലോക്കല്‍ ഇലക്ട്രിക് ട്രെയിനുകള്‍ക്ക് ശബ്ദം നന്നേ കുറവാണ്. എങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഓരത്തുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഇരുന്നു വിശ്രമിക്കുമായിരുന്നു. അല്ലിച്ചെന്താമരകള്‍ക്കൊപ്പം എന്‍റെ ഒത്തിരി സ്വപ്നങ്ങളും അവിടെ വിടര്‍ന്നിട്ടുണ്ട്. എന്‍റെ ഒത്തിരി കണ്ണുനീരും അവിടെ വീണലിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്ഥലത്ത് ഒരിക്കല്‍ക്കൂടി പോകണമെന്ന് ഇന്ന് ഞാന്‍ ആശിക്കുന്നില്ല.


അന്നൊരിക്കല്‍, ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വന്നതും അതു വഴി തന്നെ. ട്രെയിനിറങ്ങി സാവധാനം പാളത്തിലൂടെ ഞാന്‍ നടന്നു. ഏകദേശം ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്‌. നടന്നു വരുന്ന വഴിയില്‍ ഇലക്ട്രിക് പോസ്റ്റിനു ചുവട്ടിലായി ചതഞ്ഞരഞ്ഞു കിടക്കുന്ന ഒരു കുഞ്ഞു കിളി. പച്ചയും നീലയും നിറമുള്ള അവളുടെ പട്ടുകുപ്പായം രക്തത്തില്‍ മുങ്ങിയിരുന്നു. കഴുത്ത് അറ്റു തൂങ്ങാറായ അവസ്ഥ. എന്നിട്ടും അതിനു ജീവനുണ്ട്. അവള്‍ ഞരങ്ങിയിരുന്നോ?, ഞാനതു കേട്ടിരുന്നോ? എനിക്കോര്‍മ്മയില്ല. പാഞ്ഞു വന്ന ലോഹവാഹനത്തിന്‍റെ ഏതെങ്കിലും കോണുമാത്രമേ അവളെ തട്ടിയിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ അതു താങ്ങാനുള്ള ശേഷി ആ കുഞ്ഞു കിളിക്കുണ്ടാവുമോ? ആ ദയനീയതയിലും അവളുടെ കണ്ണുകള്‍ ചിമ്മുന്നുണ്ടായിരുന്നു. ഈ ലോകത്തില്‍ പാറിക്കളിച്ചും, പാട്ടുപാടിയും കൊതിതീരാത്ത ജന്മം. അവള്‍ ഭൂമിയിലെ വസന്തോത്സവത്തിന്‍റെ വര്‍ണ്ണാഭയിലേക്ക് കൊതിയോടെ നോക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനില്‍ക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. അസഹ്യമായ വേദനയില്‍ അവള്‍ എത്രനേരം കഴിഞ്ഞുകൂടിയാലാണ് മരണം വന്നവളെ കൂട്ടിക്കൊണ്ടു പോവുക എന്നറിയില്ല. ഇടക്കിടെ വേദനയോടെ വെട്ടിത്തിരിഞ്ഞു പോകുന്ന അവളുടെ തലയും ചേതനയറ്റ ശരീരവും...


കൊല്ലുകയായിരുന്നു ഞാനവളെ. മാറുപിളരുന്ന വേദനയോടെ, ഒഴുകുന്ന കണ്ണുകളോടെ അവളെ ഞാന്‍ കൊന്നു. വേദനയില്‍ പിടഞ്ഞു പിടഞ്ഞ് മണിക്കൂറുകള്‍ കിടന്ന ശേഷം തീരുന്നതിലും ഒരു നിമിഷമെങ്കിലും നേരത്തേ പോകട്ടെയെന്നു കരുതി. അരുകിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലില്‍ നിന്നും ഞാനവള്‍ക്കൊരിറ്റു ദാഹജലം പകര്‍ന്നിരുന്നുവോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല. കണ്ണുകള്‍ ഇറുക്കിയടച്ച് അവളെ ഞാന്‍ കഴുത്തു ഞെരിച്ചു കൊന്നു. സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വരുന്ന ഒരച്ഛന്‍റെ ഹൃദയവേദന എന്തുകൊണ്ടാണ് എന്നിലുണ്ടായതെന്നെനിക്കറിയില്ല. എങ്കിലും ഈശ്വരന്‍റെ കോടതിയില്‍ ഞാന്‍ ചെയ്തത് ഒരു ജീവകാരുണ്യ പ്രവര്‍ത്തിയായി മാത്രം പരിഗണിക്കപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു.


എത്രയും സ്നേഹമുള്ള കിളിമകളേ... നീ എനിക്കു മാപ്പു തരിക. ഉറുമ്പുകളുടെ കടിയേറ്റും, ദാഹജലത്തിനായി കേണും, വിശന്നും ഇഞ്ചിചായി നീ മരിക്കാതിരിക്കാന്‍... അതിനു വേണ്ടി മാത്രം ഞാനതു ചെയ്തു. നിന്നെ രക്ഷപ്പെടുത്താന്‍ ഒരു പഴുതെങ്കിലുമുണ്ടായെങ്കില്‍...


© ജയകൃഷ്ണന്‍ കാവാലം

Thursday, May 21, 2009

രണ്ടാം ക്ലാസ്സ് പ്രണയം രണ്ടാം ഭാഗം - അഥവാ പ്രിയദര്‍ശിനി (916 പരിശുദ്ധിയുള്ളവള്‍)

ജന്മജന്മാന്തരങ്ങളായി പിന്തുടര്‍ന്നു പോന്ന ഒരു വിശുദ്ധപ്രേമത്തിന്‍റെ നാഡിമിടിപ്പുകള്‍ ക്രീം കളര്‍ ഷര്‍ട്ടിട്ട എന്‍റെ കുഞ്ഞു നെഞ്ചകത്തേക്കു പകര്‍ന്നു കൊണ്ടാണ് അവള്‍ രണ്ടാം ക്ലാസ്സില്‍ വന്നു ചേര്‍ന്നത്. ക്ലാസ്സില്‍ വന്ന അവളുടെ താടിക്കു പിടിച്ച് ടീച്ചര്‍ ചോദിച്ചു, 

എന്താ മോളുടെ പേര്?
ഞാന്‍ കാതോര്‍ത്തു, എനിക്കവളുടെ പേരറിഞ്ഞാല്‍ മാത്രം പോരാ ആ ശബ്ദവും കേള്‍ക്കണമായിരുന്നു.
അവള്‍ പറഞ്ഞു, പ്രിയദര്‍ശിനി.
പ്രിയദര്‍ശിനീ, നിന്‍റെ പ്രിയതമന്‍ ഞാനാണെന്നു പറയാന്‍ പോന്ന വകതിരിവും, വിവരവും അന്നെനിക്കില്ലായിരുന്നു. എങ്കിലും എനിക്കു നാണം വന്നു. വെറുതേ ഒരു നാണം!.

കൂടെപ്പിറപ്പുകളൊന്നുമില്ലാതെ ഒറ്റക്കു വളര്‍ന്ന എനിക്ക് സ്കൂളില്‍ ചേര്‍ന്നപ്പോള്‍ എല്ലാവരും സഹോദരീസഹോദരന്‍‍മാരായിരുന്നു. പക്ഷേ ഇവള്‍ മാത്രം മറ്റെന്തോ ആയി അനുഭവപ്പെട്ടു. അവള്‍ വന്നതോടു കൂടി ആ രണ്ടാം ക്ലാസ്സ് വസന്തകാലത്തെ പൂന്തോട്ടമായി എനിക്കനുഭവപ്പെടാന്‍ തുടങ്ങി. എങ്കിലും അവളെയോ, അവളിരിക്കുന്ന ഭാഗത്തേക്കോ നോക്കാന്‍ എനിക്കു വല്ലാത്ത പേടിയായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ഏഴു വയസ്സുകാരന്‍റെ പ്രണയപാരവശ്യം മനസ്സിലാക്കാന്‍ ആരാണുണ്ടാവുക?

എന്‍റെ സ്വപ്നങ്ങള്‍ അവളേക്കൊണ്ടു നിറഞ്ഞു. കല്ലുപെന്‍‍സില്‍, വളപ്പൊട്ടുകള്‍, പൂക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഞാന്‍ അവള്‍ക്കായി സൂക്ഷിച്ചു വച്ചു. പക്ഷേ ഒന്നു പോലും കൊടുത്തില്ല. അവള്‍ക്കും എന്നെ നോക്കാന്‍ നാണമായിരുന്നു. എന്നോടു മിണ്ടാനും. ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേല്‍‍പ്പിച്ചു നിര്‍ത്തുമ്പോള്‍ ആദ്യം എന്നെ ഒളികണ്ണിട്ടു നോക്കിയിട്ടേ അവള്‍ ഉത്തരം പറയുമായിരുന്നുള്ളൂ. ഞാനും

ഞാന്‍ എന്നും സ്വപ്നം കാണുമായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വലുതാകും, കല്യാണം കഴിക്കും, ഹണിമൂണിനു പോകും, അവള്‍ എനിക്കു ഭക്ഷണം ഉണ്ടാക്കി തരും. വീട്ടിലെ ബോട്ട് അപ്പൂപ്പന്‍ എനിക്കു തരും,(ഇല്ലെങ്കില്‍ അപ്പൂപ്പന്‍ അറിയാതെ അഴിച്ചു കൊണ്ടു പോകും) അതില്‍ കയറി ഞങ്ങള്‍ കായലായ കായലുകളും, തോടായ തോടുകളുമെല്ലാം യാത്ര ചെയ്യും. ഇതു കണ്ട്‌ വാവക്കുട്ടനമ്മാവന് അസൂയ തോന്നും. അവളെ ഞാന്‍ കൈതപ്പൂ ചൂടിക്കും. എന്നും അവളേക്കൊണ്ടു ഞാന്‍ പാട്ടു പാടിക്കും, തിരുവാതിര കളിപ്പിക്കും, വീടിന്‍റെ പടിഞ്ഞാറേ തോട്ടിറമ്പില്‍ നിന്ന് ഞങ്ങള്‍ പരല്‍മീനുകളെ കാണും, വടക്കുവശത്ത് ഗന്ധരാജന്‍റെ ചുവട്ടിലെ കല്‍‍പ്പടവുകളില്‍ ഇരുന്ന് ഒരുപാടൊരുപാട്‌ കഥ പറയും. ഗന്ധരാജന്‍റെ പൂ നുള്ളി ഞാനവളുടെ തലയില്‍ ചാര്‍ത്തും, അവിടെയിരുന്ന് ഞങ്ങള്‍ രണ്ടു പേരും കൂടി അപ്പുറത്തെ അനുവിനോടും, ആന്‍റിയോടും വര്‍ത്തമാനം പറയും. ഇങ്ങനെ സ്വപ്നം ഒരു മഹാവൃക്ഷമായി വളര്‍ന്നതിനൊപ്പം ഞങ്ങള്‍ ക്ലാസ്സുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ഇവന്‍ സ്കൂളുകള്‍ ചിലതു മാറി, അപ്പൊഴും അവള്‍... അവള്‍ മാത്രം മനസ്സില്‍ നിന്നു മാറിയില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് കാവാലത്തെത്തിയപ്പോള്‍ ഞാനവളെ കണ്ടു. പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവനാളുകളിലെന്നോ, പാതി വിടര്‍ന്ന താമരമൊട്ടുപോലെ പ്രാര്‍ത്ഥന നിറഞ്ഞ കണ്ണുകളുമായി, തിരുമേനി ശ്രീകോവിലില്‍ നിന്നു തളിച്ച തീര്‍ത്ഥബിന്ദുക്കള്‍ അവിടവിടെ ചിതറി വീണ്, അതില്‍ ഉദയസൂര്യന്‍റെ പൊന്‍‍കിരണങ്ങള്‍ പ്രതിഫലിക്കുന്ന മുഖവുമായി അവള്‍. ആ കാഴ്ചക്ക് അകമ്പടിയെന്നോണം ഉത്സവപ്പറമ്പിലെ മൈക്കില്‍ നിന്നും  
‘ലാവണ്യ ദേവതേ നിന്നെ കാണുവാനിന്നു ഞാന്‍ വന്നു, 
ഓമല്‍ക്കിനാവുകളാലെ പൂമാല കോര്‍ത്തു ഞാന്‍ നിന്നു‘
എന്ന ഗാനം തൃക്കൊടിത്താനം സച്ചിദാനന്ദന്‍റെ ശബ്ദത്തില്‍ ഒഴുകിക്കൊണ്ടിരുന്നു.

ഞാന്‍ കണ്ണനെ കണ്ടില്ല. പകരം അവളെ കണ്ടു. രാജീവലോചനനെ തൊഴുതില്ല പകരം ഞാന്‍ മാധവന്‍ തന്നെയായി മാറി. എന്‍റെ മനസ്സ് ഒരു യുഗം പിന്‍പോട്ട് സഞ്ചരിച്ച് വൃന്ദാവനത്തിലെത്തി. പക്ഷേ അവള്‍ എന്‍റെ കൂടെ പോന്നില്ല. പകരം അലുവാ തിന്ന പട്ടിയേപ്പോലെ അമ്പരന്നു നില്‍ക്കുന്ന എന്നെ കണ്ട് അവള്‍ വിളിച്ചു ചോദിച്ചു, താനിതെന്നു വന്നെന്ന്.

ഞാന്‍ യാന്ത്രികമായി മറുപടി പറഞ്ഞെന്നാണെന്‍റെ ഓര്‍മ്മ. അല്‍‍പസമയം പഠനകാര്യങ്ങളെല്ലാം സംസാരിച്ച് ഞങ്ങള്‍ പിരിഞ്ഞു. അന്നു മുതല്‍ എനിക്ക് ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങള്‍ ആരംഭിച്ചു. 

ഇതിനിടയില്‍ ഒരു സാമദ്രോഹി എന്‍റെയടുത്തു വന്നു പറഞ്ഞു അവന് പ്രിയദര്‍ശിനിയെ ഭയങ്കര ഇഷ്ടമാണ് അവളില്ലാതെ അവനൊരു ജീവിതമില്ലെന്ന്. അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇന്നും എനിക്കു വിവരിക്കാന്‍ അറിയില്ല. എന്തെല്ലാം പാര പണിഞ്ഞാണ് അവനെ ഞാനതില്‍ നിന്നും പിന്‍‍തിരിപ്പിച്ചതെന്ന് എനിക്കു മാത്രമേ അറിയൂ. അവടച്ഛന് ഭ്രാന്താണെന്നു വരെ പറഞ്ഞു. എന്‍റെ മാത്രം പ്രിയതമയെക്കുറിച്ച്, പുറത്തു നിന്നു കാണുന്ന ഭംഗി മാത്രമേ അവള്‍ക്കുള്ളെന്നും, അവള്‍ മഹാ തറയാണെന്നും, അവളൊരു യക്ഷിയാണെന്നും വരെ പറയേണ്ടി വന്നു. അതും പോരാഞ്ഞ് അവനൊരു കള്ളുകുടിയനും, ആഭാസനും, വായീ നോക്കിയും, കുടുംബത്തു കയറ്റാന്‍ കൊള്ളാത്തവനുമാണെന്ന് അവളെ അറിയിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും ചെയ്തു.

ഇതെല്ലാം ആണെങ്കിലും ഞാന്‍ അവളോട്‌ ഒന്നും പറഞ്ഞില്ല. പറയാന്‍ ധൈര്യമില്ലായിരുന്നു. കാലം കുറേ കഴിഞ്ഞു. ഞങ്ങള്‍ കൌമാരം പിന്നിട്ട് യൌവ്വനത്തിലെത്തി. അപ്പൊഴും പറഞ്ഞില്ല. പകരം ഗുരുവായൂരപ്പനെ ദല്ലാളുപണി ഏല്‍‍പ്പിച്ചു മിണ്ടാതിരുന്നു. കള്ളകൃഷ്ണന്‍ തനി സ്വഭാവം കാണിച്ചു. എന്നെ പറ്റിച്ചു. അവളെ വീട്ടുകാര്‍ കൊള്ളാവുന്ന ഒരുത്തനു കെട്ടിച്ചു കൊടുത്തു. അതും പോരാഞ്ഞ് അവള്‍ രണ്ട് തടിയന്‍ പിള്ളേരടെ തള്ളയുമായി. ഇന്ന് വല്ലപ്പോഴും കാണുമ്പോള്‍ അവളുടെ എളിയിലിരുന്നുള്ള കൂട്ടത്തില്‍ ഇളയവന്‍റെ നോട്ടം കാണുമ്പോള്‍ എനിക്കെന്തോ വല്ലാത്ത ഒരു നാണം തോന്നാറുണ്ട്‌. അന്ന്‌ രണ്ടാം ക്ലാസ്സിലെ മുന്‍ ബഞ്ചിലിരുന്ന്, അവള്‍ ടീച്ചറിനോട്‌ പേരു പറഞ്ഞപ്പോള്‍ തോന്നിയ അതേ നാണം.

© ജയകൃഷ്ണന്‍ കാവാലം

Tuesday, May 19, 2009

രണ്ടാംക്ലാസ്സിലെ സംശുദ്ധ പ്രണയം

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.
മൂന്നിഞ്ചു പൊക്കവും, മെറൂണ്‍ കളര്‍ നിക്കറും, ക്രീം കളര്‍ കുട്ടിയുടുപ്പുമിട്ട് ജയകൃഷ്നന്‍ എന്നു പേരുള്ള കരുമാടിക്കുട്ടന്‍ ഉത്സാഹത്തോടെ ഓടിക്കളിക്കുന്ന കാലം. അന്നേ അവന്‍ സുന്ദരന്‍ ആയിരുന്നെങ്കിലും, ഇന്നുള്ള അത്രയും ഗ്ലാമറോ, നിറമോ ഇല്ലായിരുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഈ പറഞ്ഞ രണ്ടാം ക്ലാസ്സ് ജയകൃഷ്ണന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു പിടി മാറ്റങ്ങള്‍ക്ക് സാക്ഷിയായതുമാണ്.


അന്നൊക്കെ ദിവസവും രാവിലെ സ്ലേറ്റിന്‍റെ ഒരു വശത്ത് മലയാളവും, മറു വശത്ത് കണക്കും പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു ചെല്ലണമെന്നതായിരുന്നു ഗൃഹപാഠം. ചില വിരുതന്മാര്‍ എഴുതാതെ ചെല്ലും, ടീച്ചര്‍ ചോദിക്കുമ്പോള്‍ കുഞ്ഞു കിളിനാദത്തില്‍ കരച്ചിലിന്‍റെ പ്രത്യേക ‘ടോണ്‍‘ ഒക്കെ വരുത്തി, ടീച്ചറിന്‍റെ സഹതാപവും, ചൂരലില്‍ നിന്ന് രക്ഷയും കിട്ടാന്‍ ആവശ്യമായ എല്ലാ ചേരുവയും ചേര്‍ത്ത് പറയുന്ന ഒരു ഡയലോഗ് ഉണ്ട്‌ ‘തൂന്നു പോയി’. എഴുതിയിരുന്നതാണ് പക്ഷേ മാഞ്ഞു പോയി എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ടീച്ചര്‍ ഞങ്ങളുടെ ടീച്ചറായതുകൊണ്ടും, ഞങ്ങളേക്കാള്‍ നിരവധി ഓണങ്ങള്‍ - വിഭവസമൃദ്ധമായി തന്നെ - ഉണ്ടിട്ടുള്ളതിനാലും അടി കിട്ടുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ എന്തെങ്കിലുമൊക്കെ കുത്തിവരച്ച് വിദഗ്ദ്ധമായി മായ്ച്ചു കളഞ്ഞ് എഴുതിയതു മാഞ്ഞു പോയി എന്നു സ്ഥാപിച്ചെടുക്കുന്ന ചില മിടുക്കന്മാരും കൂട്ടത്തില്‍ അപൂര്‍വ്വമായുണ്ടായിരുന്നു. ഒന്നു രണ്ട് അത്യാവശ്യ ഘട്ടത്തില്‍ ഈയുള്ളവനും ആ പ്രക്രിയ ചെയ്യേണ്ടി വന്നത് കാലത്തിന്‍റെ ആവശ്യമായിരുന്നു എന്ന് ഇന്ന് ഒരു കള്ളച്ചിരിയോടെ ഞാന്‍ ഓര്‍ക്കുന്നു.


ഈ സമയത്താണ് ഞാന്‍ ആദ്യമായി കടല്‍ കാണുന്നത്. മുതുകുളത്ത്, അപ്പൂപ്പന്‍റെ വീട്ടില്‍ നിന്നു മടങ്ങി വരുമ്പോള്‍ അങ്ങു ദൂരെയായി ഭൂമിക്കു ചാര്‍ത്തിയ വെള്ളി അരഞ്ഞാണം പോലെ കടല്‍. ബസ്സിന്‍റെ സീറ്റില്‍ കയറ്റി നിര്‍ത്തി അപ്പൂപ്പന്‍ കാണിച്ചു തന്നു. ഇന്നിപ്പോള്‍ കടല്‍ ഇങ്ങടുത്തെത്തി. അന്ന് വളരെ ദൂരെയായി ഒരു തിളക്കം മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. കടലിനു പ്രായമായതു കൊണ്ടാവാം പഴയ ആ കൌമാര കൌതുകമൊന്നും ഇപ്പോഴത്തെ കടലിനില്ല. ചിലപ്പോള്‍ സുനാമിഭ്രാന്തെടുത്ത് അവള്‍ കാണിച്ച അക്രമം പൊറുക്കാന്‍ മനസ്സിനു കഴിയാത്തതിനാലാവാം എനിക്കവളോട് പണ്ടത്തെ അത്ര മമത ഇല്ലെന്നാണ് തോന്നുന്നത്.


കടലും കണ്ട്, ശ്രീകൃഷ്ണഭവന്‍ ഹോട്ടലിലെ ജനിച്ചിട്ടു വെള്ളം ദേഹത്തു വീണിട്ടില്ലാത്ത നമ്പൂരിച്ചന്‍റെ മസാലദോശയും, അശോക ബേക്കറിയിലെ ഐസ്‌ക്രീമും കഴിച്ച് വീട്ടിലെത്തിയ ഞാന്‍ ഹോം വര്‍ക്ക് എന്ന കുണ്ടാമണ്ടി മറന്നേ പോയി. രാവിലെ സ്കൂളീല്‍ പോകാന്‍ നേരത്താണ് വരാനിരിക്കുന്ന അടി ഒരു ഞെട്ടലോടെ ഓര്‍ക്കുന്നത്. തല്ലു കൊള്ളുന്നതല്ല പ്രശ്നം. എനിക്കടി കൊള്ളുമ്പോള്‍ തൊട്ടപ്പുറത്തെ ബഞ്ചിലിരിക്കുന്ന അനുവും, മഞ്ചുവും, ഉഷാകുമാരിയുമൊക്കെ സന്തോഷിക്കുമല്ലോ എന്നോര്‍ത്തിട്ട് എനിക്കു സഹിക്കാന്‍ മേലാതായി. ടീച്ചറിനെ പറ്റിക്കാന്‍ പുതിയ ഒരു മാര്‍ഗ്ഗം തരികിട വേലകള്‍ അന്നേ വശമുണ്ടായിരുന്നതു കൊണ്ട്‌ മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നു.


സ്ലേറ്റിന്‍റെ ഒരു വശത്ത് ഇങ്ങനെ എഴുതിയിട്ടു,


കടലില്‍ തിരമാലകള്‍ തുള്ളിക്കളിക്കുന്നതു പോലെ
എനിക്കും കളിക്കുവാന്‍ മോഹം
കടലില്‍ കപ്പലിനു പുറത്ത് കിടന്ന്
ഒന്നുറങ്ങുവാന്‍ മോഹം


സഹപാഠികളായ ദ്രോഹികള്‍ കാണാതെ സ്ലേറ്റ് മൂടിപ്പിടിച്ച് ഞാനവിടെയിരുന്നു. അടി കിട്ടാനുള്ള സാദ്ധ്യത രണ്ടു കയ്യിലും ഭാരവുമായി പോകുമ്പോള്‍ കഷണ്ടിയില്‍ വന്നു പതിച്ച കാക്കയുടെ പ്രസാദം പോലെ നില്‍ക്കുകയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം. അങ്ങനെ രാധാമണിടീച്ചര്‍ സ്ലേറ്റുകള്‍ ഒന്നൊന്നായി പരിശോധിക്കാന്‍ തുടങ്ങി. എന്‍റെ ഊഴമായി. ടീച്ചര്‍ സ്ലെറ്റ് വാങ്ങിയതും രണ്ടും കല്‍‍പ്പിച്ചൊരു കാച്ചു കാച്ചി. ടീച്ചറേ ഇതു ഞാന്‍ സൊന്തമായി എഴുതിയതാണ്. അതു കൊണ്ടാ ഹൃഹപാഠമെഴുതാഞ്ഞത്. കേവലം ഒരു അടിയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിച്ച ഈ വികൃതി, ടീച്ചര്‍ ഒരു വലിയ സംഭവമാക്കി മാറ്റി. അമ്മാവന്‍റെ പാരമ്പര്യം, എഴുത്തിനിരുത്തിയ വല്യമ്മാവന്‍റെ പുണ്യം തുടങ്ങി ടീച്ചര്‍ ആ പീരിയഡ്‌ മുഴുവന്‍ ഇവനെ പുകഴ്ത്തിക്കൊണ്ടിരുന്നു. അടുത്ത ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന അന്നമ്മ ടീച്ചറും ഒപ്പം കൂടി. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവനും അവിടെയിരുന്നു. ഈ കവിതയെഴുത്തിന്‍റെ പിന്നിലെ പ്രേരകശക്തി എന്തായിരുന്നെന്ന് എന്‍റെ ടീച്ചര്‍മാര്‍ അറിയുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം രാധാമണിടീച്ചറിന്‍റെ സെന്‍റ് ഓഫിന് ഇവന്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മാത്രമായിരുന്നു.


ഇതേ രണ്ടാം ക്ലാസ്സില്‍ വച്ചു തന്നെയായിരുന്നു ഇവന്‍റെ ആദ്യ പ്രണയവും നാമ്പിടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഒരനുഭവമാണ് പ്രണയം എന്നു ഞാനറിയുന്നത് അന്നാണ്.


തുടരും


© ജയകൃഷ്ണന്‍ കാവാലം

Saturday, March 28, 2009

സ്മിതയും ഭഗദ്‌സിംഗും കവര്‍ന്നെടുത്ത ഹിന്ദിവിജ്ഞാനം

ഒരു സുപ്രഭാതത്തില്‍ പെട്ടിയും, പൊക്കാണവുമെടുത്ത് പൂനായ്ക്ക് വണ്ടി കയറുമ്പോള്‍ ഹിന്ദി എന്നൊരു കുണ്ടാമണ്ടി എനിക്കു പാരയായി അവിടെയുണ്ടെന്നുള്ള കാര്യമൊന്നും ഞാനോര്‍ത്തില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഹിന്ദി എനിക്കൊരു കീറാമുട്ടിയായിരുന്നു. ഗ്രാഫിക്സിലും എഡിറ്റിംഗിലും പുലിയാകാനുള്ള രാജ്യത്തെ ഒന്നാം കിട കോളേജില്‍ അവസരം കിട്ടിയ സന്തോഷത്തില്‍ ഈയൊരു കുരിശ് ഞാനോര്‍ത്തതുമില്ല.

അവിടെ താമസം 6 മാസം കുഞ്ഞമ്മയുടെ വീട്ടിലും 6 മാസം കുഞ്ഞമ്മാവന്‍റെ വീട്ടിലും എന്ന അനുപാതത്തിലായിരുന്നു. റെയില്‍‍വേ സ്റ്റേഷനില്‍ കൊച്ചച്ചന്‍ കാത്തു നിന്നു കൂട്ടിക്കൊണ്ടു പോയി. ഇലക്ട്രിക് ട്രെയിനില്‍ ചാഞ്ചാടിയാടി പോകുന്ന വഴിയില്‍ തന്നെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ഭഗവാനേ മലയാളം മാത്രമറിയുന്ന ഞാന്‍ എങ്ങനെ ഈ മഹാനഗരത്തില്‍ ജീവിക്കും. ചുറ്റും വെള്ള തൊപ്പിയും വച്ച് കയ്യില്‍ പാല്‍‍പ്പാത്രങ്ങളുമായിരുന്ന് തമ്പാക്കടിക്കുന്ന കക്ഷികള്‍ മറാത്തിയില്‍ തകര്‍ക്കുകയാണ്. അന്നെനിക്ക് ഇംഗ്ലീഷ് പോലും ശരിക്കറിയില്ല. അന്നൊക്കെ ഞാന്‍ ഇംഗ്ലീഷ് പറയുന്നതു സായിപ്പ് കേട്ടാല്‍ അന്നത്തോടെ സായിപ്പ് ഇംഗ്ലീഷു പറച്ചില്‍ നിര്‍ത്തി മലയാളം പഠിക്കും. ഭൂതവും ഭാവിയുമെല്ലാം എനിക്ക് വര്‍ത്തമാനമായിരുന്നു. ഇവിടെയിപ്പോള്‍ ഇംഗ്ലീഷ് നന്നായി അറിയാമെങ്കിലും ഒരു പ്രയോജനവുമില്ല. കാരണം കേള്‍ക്കുന്നവനു കൂടി അറിയണ്ടേ ഇംഗ്ലീഷ്!!!.

അങ്ങനെ ജയകൃഷ്ണന്‍റെ വിശ്വവിഖ്യാതമായ പഠനം ആരംഭിച്ചു. സീസണ്‍ ടിക്കറ്റെടുത്ത് ദിവസവും രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നിറങ്ങും. ശിവാജി നഗര്‍ റെയില്‍‍വേസ്റ്റേഷനിലിറങ്ങി ഏകദേശം പത്തു കിലോമീറ്റര്‍ നടക്കും. ആ വഴി ബസ്സില്ല. പോകുന്ന വഴി മുന്‍‍പരിചയമില്ലാത്തതും, ഇവിടെ വന്നു പരിചയപ്പെട്ടവരുമായ കുറേ ദൈവങ്ങള്‍ അമ്പലങ്ങളിലുണ്ട്‌. ഒരു ഗുഹാക്ഷേത്രമുള്‍പ്പെടെ പത്തോളം അമ്പലങ്ങള്‍. പോകുന്ന വഴി എല്ലാവരെയും കണ്ട് നമസ്കാരം പറഞ്ഞ് അവിടെയെത്തുമ്പോഴേക്കും കൃത്യം ക്ലാസ് തുടങ്ങാന്‍ സമയമായിരിക്കും. തിരിച്ച് വരുന്നത് രാത്രി പന്ത്രണ്ടിനുള്ള ട്രെയിനില്‍. വര്‍ഷങ്ങള്‍ നീണ്ട ഈ സഞ്ചാരത്തിനൊടുവിലും ജയകൃഷ്ണന്‍ ഹിന്ദിയും പഠിച്ചില്ല, മറാത്തിയും പഠിച്ചില്ല. കൂടെ പഠിക്കുന്നവരെല്ലാം പെണ്‍കുട്ടികള്‍. ഇവന്‍ മാത്രം അവരുടെയിടയില്‍ ഗോപീജനവല്ലഭനായി സസുഖം കഴിഞ്ഞുകൂടി. അവരുടെ കൃപാകടാക്ഷമാണ് എന്നെ മര്യാദക്ക് ഇംഗ്ലീഷ് പറയാന്‍ പ്രാപ്തനാക്കിയത്.

എനിക്ക് ഹിന്ദി അറിയില്ല എന്നത് കുഞ്ഞമ്മയുടെ മക്കള്‍ (മൂത്തവന്‍ അന്ന് എട്ടാം ക്ലാസ്സിലും ഇളയവള്‍ നാലാം ക്ലാസ്സിലും) ഒരു ആഘോഷമാക്കി കൊണ്ടാടുന്ന കാലം. വീട്ടില്‍ പുതുതായി ആരെങ്കിലും വന്നാല്‍ പരിചയപ്പെടുത്തുന്നതേ യേ മേരാ ഭയ്യാ ഹേ ലേക്കിന്‍ ഹിന്ദി ഓര്‍ മറാത്തി മാലൂം നഹി എന്നു പറഞ്ഞാണ്.

പത്താംക്ലാസ്സില്‍ സരസ്വതി പിള്ള ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുമ്പോള്‍ ഇവന്‍ പാഠപുസ്തകത്തിലെ ഭഗത് സിംഗിനേയും, അപ്പുറത്തെ ബഞ്ചിലിരുന്ന സ്മിതയേയും വരച്ചുകൊണ്ടിരുന്നത് ഒരു തെറ്റായിപ്പോയെന്നും, ഇതു കണ്ട് സരസ്വതിപിള്ള ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞെണീപ്പിക്കുകയും, തുടര്‍ന്ന്, പത്താംക്ലാസ്സില്‍ പഠിക്കുന്ന വീരകേസരിയാണെങ്കിലും ഇവന്‍ എന്‍റെ സ്വന്തത്തില്‍ പെട്ട കുട്ടിയാണെന്ന അവകാശപ്രഘ്യാപനത്തോടെ ചന്തി അടിച്ച് പരത്തുകയും ചെയ്തത് തികച്ചും ഒരു നല്ല പ്രവൃത്തിയായിരുന്നെന്നും ഇവനറിയുന്നത് അന്നാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ ഭഗത് സിംഗും സ്മിതയും മാത്രമാണ്.

ഹിന്ദി അറിയാന്‍ മേലെന്നും പറഞ്ഞ് വീടിനകത്തിരുന്നാല്‍ പഠിക്കാന്‍ പറ്റില്ല പുറത്തിറങ്ങി ആള്‍ക്കാരോട്‌ വര്‍ത്തമാനം പറയണം എന്ന കൊച്ചച്ചന്‍റെയും, കുഞ്ഞമ്മാവന്‍റെയും ഉപദേശം ശിരസാ വഹിച്ച് ഇവന്‍ പുറത്തിറങ്ങി നടപ്പ് തുടങ്ങി. കൂട്ടിന് കുഞ്ഞമ്മയുടെ ഇളയ മകളേയും കൂട്ടും. അവള്‍ക്ക് മലയാളം സംസാരിക്കാനും അറിയാം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ്‌ ആംഗ്യഭാഷ ഇവകളും നന്നായി കൈകാര്യം ചെയ്യും.

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ മാര്‍ക്കറ്റില്‍ പോയി. ജയകൃഷ്ണന്‍ ചേട്ടന്‍ സംസാരിച്ചോ ഞാന്‍ സഹായിക്കാം എന്നവള്‍ വാക്കു തന്നിരുന്നതാണ്. പക്ഷേ പുറത്തിറങ്ങിയതും അവള്‍ കാലു മാറി. അവള്‍ ഒറ്റ അക്ഷരം സംസാരിക്കാതെ ഞാന്‍ പറയുന്ന മണ്ടത്തരങ്ങള്‍ കേട്ടാസ്വദിക്കാന്‍ തുടങ്ങി.

അപ്പോഴുണ്ട് അവിടെ ഞാവല്‍‍പഴം വില്‍ക്കാന്‍ വച്ചിരിക്കുന്നു. ഈ കുന്ത്രാണ്ടത്തിന്‍റെ പേരറിയാതെങ്ങനെയാണ് വില ചോദിക്കുന്നത്? അവളോട് ചോദിച്ചിട്ട് അവളൊട്ട് പറയുന്നുമില്ല. എന്നാല്‍ ആദ്യം അതിന്‍റെ പേര് ചോദിക്കാമെന്നു കരുതി, അത് വില്‍ക്കാന്‍ ഇരുന്ന സ്ത്രീയോട് ചോദിച്ചു ഏ ക്യാഹേ എന്ന്. അവര്‍ പറഞ്ഞു ജാംബുള്‍. എന്നാല്‍ അവര്‍ പറഞ്ഞത് എനിക്കു മനസ്സിലായില്ല. ഞാന്‍ പിന്നെയും ഇസ് കാ നാം എന്നൊക്കെ അറിയാവുന്ന രീതിയിലെല്ലാം ചോദിച്ചുകൊണ്ടേയിരുന്നു. കുറേ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വിളിച്ചു കൂവി. ‘അരേ പാഗല്‍ ഹേ ക്യാ‘ എന്ന്. പാഗല്‍ എന്ന വാക്ക് മാത്രം തിരിഞ്ഞു. ഞാന്‍ കരുതി ഞാവല്‍‍പഴത്തിന്‍റെ പേരായിരിക്കും പാഗല്‍ എന്ന്. ഞാന്‍ പറഞ്ഞു ഹാ ഹാ പാഗല്‍ പാഗല്‍, ഏക് കിലോ കിത്തനാ പൈസാ

അവര്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ തുറിച്ചു നോക്കി ഇരിപ്പാണ്. കൂടെ വന്ന അനിയത്തി പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെയും വലിച്ച് മാര്‍ക്കറ്റിനു പുറത്തിറങ്ങി. തിരിഞ്ഞു നടക്കുന്ന വഴിക്കാണ് അവള്‍ പറഞ്ഞത്, ജയകൃഷ്ണന്‍ ചേട്ടന് വട്ടാണോന്നാ അവര് ചോദിച്ചതെന്ന്.

ഇളിഞ്ഞ മുഖഭാവവുമായി തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടു, മുടിയിഴകള്‍ പാറിപ്പടര്‍ന്നു കിടക്കുന്ന മനോഹരമായ കവിളുള്ള, നീളന്‍ കണ്ണുള്ള ആ സുന്ദരിയെ... സ്മിതയെ... ഒപ്പം കൊച്ചരിവാലന്‍ മീശയും പിരിച്ച് എന്‍റെ ഹിന്ദിപ്പുസ്തകത്തില്‍ നിന്നിരുന്ന ഭഗത്‌സിംഗിനെയും.

© ജയകൃഷ്ണന്‍ കാവാലം

Wednesday, March 25, 2009

ആശാന്‍

ഒരു പരസ്യ കമ്പനിയില്‍ കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്യുന്ന കാലം. ഞാനവിടെ കോപ്പി റൈറ്ററായതിനു പിന്നില്‍ ഒരു കഥയുണ്ട്‌...


നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം തീര്‍ക്കും എന്ന മുദ്രാവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു ഹിന്ദിക്കാരന്‍റെ കമ്പനിയിലെ അടിമപ്പണി വലിച്ചെറിഞ്ഞ്, എയര്‍പോര്‍ട്ടില്‍ നിന്നു കൊണ്ട്‌ ഇനിയീ രാജ്യത്തു കാലു കുത്തുന്ന പ്രശ്‌നമില്ല എന്ന് ശപഥവും ചെയ്ത് വന്ന വരവാണ്. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ വലിയൊരു സത്യം മനസ്സിലായി. ആദര്‍ശം പുഴുങ്ങിത്തിന്നാല്‍ വയര്‍ നിറയില്ല എന്ന മഹാസത്യം. എന്നാലും വിദേശത്തെ ജയിലിലെ ഗോതമ്പുണ്ടയേക്കാള്‍ എന്തുകൊണ്ടും നല്ലത് സ്വന്തം നാട്ടിലെ വായുഭക്ഷണം തന്നെ എന്ന ആശ്വാസം എന്നെ ആശ്വസിപ്പിച്ചു.


ഞാന്‍ പ്രവാസം ആരംഭിച്ച കാലം മുതല്‍ -അതു വരെ തിരിഞ്ഞു നോക്കാതിരുന്ന- ചില ബന്ധുക്കള്‍ക്ക് ജയകൃഷ്ണനോട്‌ അളവില്ലാത്ത സ്നേഹം. ഐ എസ്‌ ഡി വിളിച്ചു വരെ അവരെന്നെ സ്നേഹം കൊണ്ട്‌ വീര്‍പ്പു മുട്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചെന്നെ കൊല്ലാറാക്കിയ ഒരു ബന്ധുവീട് എയര്‍പോര്‍ട്ടിനടുത്താണ്. വിമാനമിറങ്ങി നേരെ അവിടെ ചെന്നു. സംഭവങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ ആ സ്ത്രീരത്നം എനിക്ക് മറ്റൊരു ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തു. മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതിച്ചു. മറ്റൊരാളിന്‍റെ ശുപാര്‍ശയില്‍ എന്‍റെ ആത്മവിശ്വാസം അംഗീകരിക്കപ്പെടുന്നത്‌ എനിക്കിഷ്ടമില്ലായിരുന്നു. ഇത്രയൊക്കെ സ്നേഹിച്ചതല്ലേയെന്നു കരുതി കൊണ്ടു വന്ന വലിയ പെട്ടി കാലിയാക്കി ഞാന്‍ തിരിച്ചു പോന്നു. വിദ്യാഭ്യാസമുണ്ടെങ്കിലും, ഉയര്‍ന്ന ഉദ്യോഗമുണ്ടെങ്കിലും ചിലര്‍ക്ക് ചിലതിനോടെല്ലാം ഭയങ്കര ആക്രാന്തമാണ്. അത് നമ്മള്‍ മനസ്സിലാക്കണമല്ലോ.


അങ്ങനെ അവര്‍ക്ക് നല്ല പരിചയമുള്ള ഒരു പരസ്യ കമ്പനിയിലാണ് ഞാന്‍ ജോലിക്കായി ചെല്ലുന്നത്. ‘ഞാന്‍ എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്’ എന്ന അവരുടെ ധൈര്യപ്പെടുത്തലുകള്‍ ഉള്‍ക്കൊണ്ട്‌ മുതലാളിയുടെ മുന്‍പില്‍ ഇവന്‍ സവിനയം ഇരിപ്പുറപ്പിച്ചു. ബോസ് ബയോഡാറ്റയൊക്കെ വായിച്ച് കഴിഞ്ഞു പറഞ്ഞു ഇവിടെയിപ്പോള്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഒരു ഒഴിവില്ല. പിന്നെയുള്ളതൊരു കോപ്പി റൈറ്ററുടെ വേക്കന്‍സിയാണ്. ആരെയെങ്കിലും അറിയുമെങ്കില്‍ പറയണം. (നല്ല കോപ്പി റൈറ്ററെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്).


ഞാന്‍ പറഞ്ഞു, ഞാന്‍ ചെയ്യാമെന്ന്‌.
അദ്ദേഹം ചോദിച്ചു: അതിന് ഇതിനു മുന്‍പ്‌ എപ്പോഴെങ്കിലും കോപ്പി എഴുതിയിട്ടുണ്ടോ?
ഞാന്‍ പറഞ്ഞു: ഇല്ല, പക്ഷേ കിട്ടിയാല്‍ ചെയ്യും.


പോയാലൊരു വാക്ക്, കിട്ടിയാലൊരു ജോലി ഞാനിത്രയേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ കിട്ടി.


ബോസ്‌ പറഞ്ഞു, ഈ ആത്മവിശ്വാസം എനിക്കിഷ്ടമായി. തല്‍ക്കാലം അസിസ്റ്റന്‍റ് ആയി ജോയിന്‍ ചെയ്തോ.മാസം നാലായിരം രൂപ ശമ്പളം തരാം. രണ്ടു മാസം കഴിഞ്ഞ് ബോദ്ധ്യപ്പെട്ടാല്‍ ശമ്പളം കൂട്ടിത്തരാം എന്ന്.


ഇവന്‍ ഇവിടുന്ന് വിദേശത്തേക്ക് വിമാനം കയറുമ്പോള്‍ പഴയ കമ്പനിയില്‍ ലഭിച്ചിരുന്ന ശമ്പളം ഇരുപത്തിയേഴായിരം, ഇപ്പോള്‍ നാലായിരം... മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നിവിടെ പറയാന്‍ പറ്റുമോ എന്നെനിക്കറിയില്ല. ആ സിറ്റിയില്‍ താമസിച്ച് ഈ ജോലിയില്‍ തുടരണമെങ്കില്‍ കയ്യില്‍ നിന്നു കൂടി കാശു ചിലവാകും എന്നതാണ് സത്യം. ഏതായാലും ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഒരു ജോലിയും നാലായിരം രൂപയും എന്നു സമാധാനിച്ചു ജോലിയില്‍ പ്രവേശിച്ചു.


സര്‍ഗ്ഗധനനായ നാരായണന്‍ നമ്പൂതിരിയെന്ന പ്രഗത്ഭനായ കോപ്പിറൈറ്ററുടെ ജൂനിയര്‍ ആയി ജോലി ആരംഭിച്ചു. ഞങ്ങള്‍ മൂന്നു പേര്‍ ചേര്‍ന്ന് ഒരു കൊച്ചു വാടകവീട്ടില്‍ താമസവും ആരംഭിച്ചു


ആദ്യത്തെ കാപ്ഷന്‍ തന്നെ അപ്രൂവല്‍ ആയപ്പോള്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിച്ചു. ആ സ്ഥാപനത്തില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഇവനെഴുതിയെ ഏറെക്കുറേ മുഴുവന്‍ കോപ്പികളും വിജയം കണ്ടതില്‍ നാരായണന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്‌. എഴുതാനുള്ള കഴിവ് മാത്രം പോര, ഒരു സാങ്കേതിക എഴുത്തെന്നു വിശേഷിപ്പിക്കാവുന്ന കോപ്പി റൈറ്റിംഗിന്. ആ കുറവുകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ നാരായണന്‍ എന്നെ ആത്മാര്‍ത്ഥമായി സഹായിച്ചിട്ടുണ്ട്‌.


നല്ല ഒരു എഴുത്തുകാരന്‍ കൂടിയാണ് നാരായണന്‍. നാരായണീയം എന്ന പേരില്‍ അദ്ദേഹം ഒരു ആത്മകഥ എഴുതിയിട്ടുണ്ട്‌. ജീവിതാനുഭവങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതി.


ആ സ്ഥാപനത്തിലെ ആര്‍ട്ട് ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ വിഷ്വലൈസറാണ് ആശാന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന പ്രതിഭാധനനായ വലിയ മനുഷ്യന്‍. ജീവിതയാത്രയില്‍ അപൂര്‍വ്വമായി മാത്രം കണ്ടെത്താന്‍ കഴിയുന്ന പ്രതിഭയുടെയും നര്‍മ്മത്തിന്‍റെയും കൂടി ആശാനാണദ്ദേഹം. മനസ്സു നിറയെ സ്നേഹവും, വാക്കുകളില്‍ നിറയെ തമാശകളും, ചിന്തയില്‍ നിറയെ ജീവിതപ്രാരബ്‌ധങ്ങളുമുള്ള അസാധാരണക്കാരനായ ഒരു സാധാരണക്കാരന്‍.


ആ സ്ഥാപനത്തിന്‍റെ ഉണര്‍വ്വാണ് ആശാന്‍. അദ്ദേഹമവിടെയുണ്ടെങ്കില്‍ ചിരിയൊഴിഞ്ഞ നേരമില്ല. ഞാന്‍ ഒരു പല്ലു പോയ സീനിയര്‍ വിഷ്വലൈസര്‍ ആണെന്ന് അദ്ദേഹം കുറച്ചു നാള്‍ കഴിഞ്ഞാണ് അറിയുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന് എന്നോട്‌ അല്പം കൂടുതല്‍ സ്നേഹം തോന്നിത്തുടങ്ങിയിരുന്നോ എന്നെനിക്കു സംശയമുണ്ട്‌. വര്‍ഗ്ഗസ്നേഹം!!!.


പതിയെപ്പതിയെ ആശാന്‍ എന്നെ കുറേശ്ശെയായി തട്ടിയെടുക്കാന്‍ തുടങ്ങി. ആശാനു കിട്ടുന്ന ടാസ്ക്കുകളില്‍ എന്നെയും പങ്കാളിയാക്കി. ഇന്നും ഞാന്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു, ആ കലാകാരന്‍റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് എന്‍റെ ഒരു വലിയ ഭാഗ്യം തന്നെയായിരുന്നു എന്നത്. നാരായണന്‍ തമാശ രൂപേണ ആശാനോട്‌ പരിഭവിക്കുമായിരുന്നു, ആശാനേ എനിക്ക് ആറ്റു നോറ്റിരുന്ന് ഒരു അസിസ്റ്റന്‍റിനെ കിട്ടിയതാണ്, ആശാന് അഞ്ചാറസിസ്റ്റന്‍റുമാരില്ലേ എനിക്കാകെക്കൂടിയുള്ള ഒരെണ്ണത്തിനെ ആശാന്‍ അടിച്ചോണ്ടു പോകരുത് തുടങ്ങി നാരായണന്‍റെ പരിഭവിക്കലും, ആശാന്‍റെ മറുപടിയുമൊക്കെയായി ദിവസങ്ങള്‍ കഴിഞ്ഞു പോയി.


ഇടക്കാണറിയുന്നത് എന്നെ അവിടെ കൊണ്ടു ചെന്നാക്കിയ ശ്രീമതി ബോസിനോട് പറഞ്ഞു കേള്‍പ്പിച്ച കഥകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയിലേ അല്ല ആ കമ്പനി എനിക്ക് ജോലി തന്നത്. അത്ര പരിതാപകരമായി ചിത്രീകരിച്ചാണ് അവര്‍ അവിടെ എന്നെ തിരുകി കയറ്റിയത്. ശുപാര്‍ശകളെ അങ്ങേയറ്റം വെറുക്കുന്ന ഞാന്‍ വാസ്തവത്തില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആ കമ്പനിയില്‍ ചേര്‍ന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സ്നേഹപൂര്‍വ്വമുള്ള പെരുമാറ്റവും, അവിടുത്തെ അന്തരീക്ഷവും എന്നെ അവിടെ തുടരാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. എന്നാല്‍ ഈ വൃത്താന്തം അറിഞ്ഞതു മുതല്‍ എനിക്ക് അവിടെ തുടരാന്‍ മനസ്സുകൊണ്ട്‌ കഴിയാതെ വന്നു. ആത്മവിശ്വാസമുള്ള ഒരു കലാകാരന് ഒരിക്കലും ഇത്തരം താഴ്ത്തിക്കെട്ടലുകള്‍ ഒരു കാലത്തും സഹിക്കുവാനും ക്ഷമിക്കുവാനും കഴിയില്ല.


ഈ പറഞ്ഞ ബന്ധു(?) ഇങ്ങനെ ചെയ്തതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്‌. ഇവരുടെ കുട്ടിക്കാലങ്ങളില്‍ എന്‍റെ അമ്മയുടെ അച്ഛന്‍ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്തിരുന്നു. അതിലും കൂടുതല്‍ ഒരു മഹാപരാധം വേറെയില്ലല്ലൊ ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക് വൈരാഗ്യം ഉണ്ടാകുവാന്‍. ഉണ്ട ചോറിന്‍റെ നന്ദി എന്നു പറയുന്നത് ഇതാണ്. ഇംഗ്ലീഷില്‍ ഇന്‍ഫീരിയോരിറ്റി കോം‍പ്ലക്സെന്നോ മറ്റോ പറയാം. എത്രയൊക്കെ പഠിച്ചാലും, ഉയര്‍ന്ന ജോലി നേടിയാലും ഈ പറഞ്ഞ നന്ദി രക്തത്തില്‍ നിന്നും പോകില്ലല്ലോ. ഞാന്‍ ആ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മറ്റു ചില വഴിയില്‍ ചില ലാഭങ്ങള്‍ കണ്ടിരുന്ന അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായതോടെ എന്നെ ആ കമ്പനിയില്‍ നിന്നു പുറത്തു ചാടിക്കാനായി അവരുടെ ശ്രമം. എന്നെക്കുറിച്ച് പറയാവുന്ന അപവാദങ്ങളെല്ലാം പറഞ്ഞു കൂട്ടി എന്നത് പല അവസരങ്ങളിലായുള്ള സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.


ഞാന്‍ മറ്റൊരു തൊഴിലിനായി ശ്രമം ആരംഭിച്ചു. ഒന്നു രണ്ടു മാസത്തിനുള്ളില്‍ ഒരു ഇടത്തരം കമ്പനിയില്‍ ഒരു ജോലി തരപ്പെട്ടു. ദിവസവും പോയി വരാവുന്ന, പഴയതിലും മികച്ച ശമ്പളമുള്ള ഒരു ജോലി. ഞാന്‍ ബോസിനോട്, എനിക്ക് ഒരു ഓഫര്‍ കിട്ടിയിട്ടുണ്ട്‌ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ബോസിന്‍റെ സ്വഭാവം മാറി. ഒരു ബോസിന് തന്‍റെ തൊഴിലാളിയോട്‌ - 6 മാസം ശമ്പളം നല്‍കിയ അധികാരത്തില്‍- ഇത്രമാത്രം വിലയിടിച്ചു സംസാരിക്കാനുള്ള അവകാശമുണ്ടെന്ന്‌ അന്നാണെനിക്കു മനസ്സിലായത്.


എന്നാല്‍ ഇന്നും, ഈ നിമിഷവും എനിക്കദ്ദേഹത്തോട്‌ യാതൊരു വിരോധവുമില്ല, പരിഭവവുമില്ല. നിറഞ്ഞ നന്മയുള്ള വലിയ ഒരു മനസ്സിനുടമയാണദ്ദേഹം. ആ സ്ഥാപനത്തില്‍ ഞാന്‍ ജോലി നോക്കിയിരുന്ന അത്രയും കാലം വളരെയധികം പ്രോത്സാഹനവും, പിന്‍‍തുണയും അദ്ദേഹത്തില്‍ നിന്നെനിക്കു കിട്ടിയിട്ടുണ്ട്. എന്തു ശുപാര്‍ശയുടെ പേരിലായാലും ഒരു മുന്‍‍പരിചയവുമില്ലാത്ത ഒരു ഒരു പുതുമുഖത്തെ ഉത്തരവാദിത്വമുള്ള ഒരു ജോലിയില്‍ ഭാഗ്യപരീക്ഷണം നടത്തുവാന്‍ അദ്ദേഹം കാട്ടിയ ആര്‍ജ്ജവം തന്നെ ഒരു നല്ല കലാകാരന്‍ കൂടിയായ ആ വലിയ മനുഷ്യന്‍റെ മനസ്സിന്‍റെ നന്മ മാത്രമെന്നതില്‍ സംശയമില്ല.

തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ് അദ്ദേഹത്തെ എന്നോടങ്ങനെ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന സത്യം വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു. പുറം ലോകമറിയുന്ന സ്വഭാവവും, വ്യക്തിത്വവുമല്ല ആ സ്ത്രീയുടെ യഥാര്‍ത്ഥ ഭാവം എന്നത്‌ അവരെ നന്നായി അടുത്തറിയുന്ന ഞങ്ങള്‍ ബന്ധുക്കളുടെ അനുഭവമാണ്. അത് തെളിയിക്കേണ്ട ബാദ്ധ്യത കാലത്തിനാണ്.

ഞാന്‍ അദ്ദേഹത്തോട്‌ പുതിയ ജോലിയുടെ കാര്യം പറയാന്‍ ചെല്ലുമ്പോള്‍ ആശാന്‍റെ ഒരു ജോലിയില്‍ ആശാനെ സഹായിക്കുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി കമ്പ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ ഒരു കലാകാരനെന്ന നിലയില്‍ മുന്‍പനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വ ബോധവും, ഉണര്‍വ്വുമാണ് മനസ്സിന്. ഒരു തികഞ്ഞ കലാകാരനു മാത്രം പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ഊര്‍ജ്ജം ആശാന്‍റെ ഓരോ വാക്കുകളില്‍ നിന്നും ഞാനനുഭവിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയും കൊതിയോടെയുമാണ് ഞാന്‍ ആശാനോടൊപ്പം ആ ജോലി ചെയ്തുകൊണ്ടിരുന്നത്. രാത്രി എട്ടുമണിയോടു കൂടി ഞാന്‍ സാറിന്‍റെ കാബിനില്‍ എത്തിയപ്പോള്‍ ആശാനും അവിടെയുണ്ടായിരുന്നു. ഞാന്‍ സാറിനോട്‌ ‘സാര്‍ അനുവദിക്കുമെങ്കില്‍ എനിക്കു പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ കൊള്ളാം’ എന്നാണ് അറിയിച്ചത്. എന്നാല്‍ ബോസ് പറഞ്ഞത് വേണ്ട തനിക്കിപ്പോള്‍ തന്നെ പോകാമെന്നായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുടെ കണക്കെടുത്താല്‍, ആശാനോടൊത്ത് ചെയ്തിരുന്ന, പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ആ ജോലി മുന്‍‍പന്തിയില്‍ വരും.


ഞാന്‍ തിരിച്ചിറങ്ങി വരുമ്പോള്‍ യാത്രചോദിക്കാനെന്ന പോലെ, യാന്ത്രികമായി ആശാനെ നോക്കി. ആശാന്‍റെ മുഖം കുനിഞ്ഞിരുന്നു. ആശാന്‍ എന്‍റെ മുഖത്തോട്ടു നോക്കിയില്ല. അധികമവിടെ നില്‍ക്കാതെ ഞാന്‍ ആ സ്ഥാപനത്തിന്‍റെ പടിയിറങ്ങി. ഞാന്‍ തിരിച്ചിറങ്ങി വരുമ്പൊഴും ആശാന്‍ ആ കാബിനില്‍ ചാരി തല കുനിച്ചു നിന്നിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നോ? എനിക്കറിയില്ല. പക്ഷേ ആ വലിയ കലാകാരന്‍റെ മനസ്സ് എന്നെ നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ടാവാം. ഗുരുതുല്യം ബഹുമാനിക്കുന്ന അദ്ദേഹത്തിന്‍റെ പക്കല്‍ ഈയുള്ളവനു നല്‍കുവാന്‍ അതിലേറെ വിലമതിക്കുന്ന വേറെന്താണുണ്ടാവുക.


© ജയകൃഷ്ണന്‍ കാവാലം

Sunday, March 8, 2009

നന്ദന എന്ന സുന്ദരി


എല്ലാ സ്വപ്നങ്ങളിലും കേള്‍ക്കാറുണ്ടായിരുന്ന വളകിലുക്കം, കൂടുതല്‍ അടുത്തടുത്തു വരുന്നതായി എനിക്കനുഭവപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരിക്കുന്നു. എന്നെ തെല്ലും അലോസരപ്പെടുത്താതെ മനസ്സിന്‍റെ ഓരോ അണുവിലും അനുപമമായ അനുഭൂതികള്‍ തീര്‍ക്കുന്ന ആ വളകിലുക്കത്തോട്‌ എനിക്കു പ്രണയമായിരുന്നു. അതുകൊണ്ടു തന്നെ ആ ദിവസങ്ങളില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനായിരുന്നു. ഏതോ ശുഭവാര്‍ത്തയുടെ ആഗമമോ, വരാനിരിക്കുന്ന ഏതോ ഐശ്വര്യത്തിന്‍റെ ലക്ഷണമോ എന്നൊക്കെ സന്ദേഹിപ്പിച്ച് ആ വളകിലുക്കം വീണ്ടും വീണ്ടും എന്നെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ കോരിത്തരിക്കലിന്‍റെ അസുഖമുണ്ടായിരുന്ന എനിക്ക് എന്നിട്ടും എന്തുകൊണ്ടോ ഇപ്പൊഴത്തെ ഈ കോരിത്തരിക്കല്‍ പുതുമയുള്ളതായി അനുഭവപ്പെട്ടു.

നീന്തിക്കുളിയും, പാടവരമ്പത്തു കൂടെയുള്ള തെണ്ടി നടക്കലുമൊക്കെയായി ദിവസങ്ങള്‍ കടന്നു പോകവേ ഒരു വാരാന്ത്യത്തിലെ രാത്രിയില്‍ വെറുതേ ഇന്‍റര്‍നെറ്റില്‍ പരതി നടന്നപ്പോള്‍ അതാ ഒരു സൌഹൃദ കമ്യൂണിറ്റിയില്‍ നന്ദന എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ!!!. കണ്ടതും ഞെട്ടിപ്പോയി. ഇതുവരെ ഇവന്‍ സൌന്ദര്യം സൌന്ദര്യം എന്നു പറഞ്ഞ് അവിടെയുമിവിടെയുമെല്ലാം ആസ്വദിച്ചത് സൌന്ദര്യമേയല്ലായിരുന്നു എന്നിവന് മനസ്സിലായി. കാരണം അന്നാദ്യമായാണ് യഥാര്‍ത്ഥ സൌന്ദര്യം ഇവന്‍ കാണുന്നതെന്ന്‌ മനസ്സിലെ ഏതോ കൊമ്പില്‍ ചേക്കേറിയിരുന്ന ഒരു കിളി എന്നോടു പറഞ്ഞു. ഞാന്‍ കിളിയെ ഒളികണ്ണിട്ടു നോക്കി. മയങ്ങാന്‍ തയ്യാറെടുത്തിരുന്ന കിളി ചിറകൊന്നു കുടഞ്ഞ് ഉഷാറായിട്ട് വീണ്ടും പറഞ്ഞു. എടാ മണ്ടാ അതല്ല ഇതാ സൌന്ദര്യം.

കിളി പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നി. കണ്മഷിയെഴുതിയ കണ്ണുകളിലെ കള്ളനോട്ടം എന്നെ വല്ലാതങ്ങു കീഴ്പ്പെടുത്തിക്കളഞ്ഞു. ഒന്നല്ല ഇനിയുമുണ്ട്‌ ചിത്രങ്ങള്‍. ഓരോന്നായി മാറിമാറി നോക്കവേ ഇവന്‍റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു വരുന്നത്‌ ഇവനറിഞ്ഞു. എന്തിനായിരിക്കും എന്‍റെ നെഞ്ചിങ്ങനെ ബഹളമുണ്ടാക്കുന്നത്? പാതി ചാരിയിരുന്ന ജനാലയിലൂടെ നിലാവിന്‍റെ ചുംബനമേറ്റ് കോരിത്തരിച്ച നിശാഗന്ധിയുടെ മാദകഗന്ധം എന്നെ പരവശനാക്കുവാന്‍ ഒഴുകി വന്നുകൊണ്ടിരിക്കുന്ന രാത്രിയുടെ ഗന്ധര്‍വ്വയാമത്തില്‍, അതുവരെ ഉറക്കത്തില്‍ മാത്രം കേട്ടിരുന്ന ആ വളകിലുക്കം, അതേ വളകിലുക്കം വീണ്ടും ഇവന്‍ കേള്‍ക്കാന്‍ തുടങ്ങി. ആശ്ചര്യത്തോടെ ഇവന്‍ തിരിച്ചറിഞ്ഞു അതേ ഇവളായിരുന്നു എന്‍റെ മനസ്സിന്‍റെ മണിയറയിലിരുന്ന്‌ എന്നും വള കിലുക്കിയിരുന്നത്. ഞാന്‍ അവളുടെ ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി. കൈ നിറയെ ചുവന്ന കുപ്പിവളകള്‍!!! അതേ ഈ വളകള്‍ തന്നെയാണ് കിലുങ്ങിയത്‌. ഇപ്പൊഴും കിലുങ്ങിക്കൊണ്ടിരിക്കുന്നത്.

അവളുടെ മുഖലാവണ്യത്തേക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ ഇനിയും സ്വര്‍ഗ്ഗത്തില്‍ നിന്നോ ഗഗനചാരികളായ ഗന്ധര്‍വ്വന്മാരില്‍ നിന്നോ കടം കൊള്ളേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍‍പ്പം കണ്ണിനു സായൂജ്യം നിന്‍ രൂപം’ എന്ന്‌ ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയത് ചിലപ്പോള്‍ ഇവളുടെ തള്ളയെ കണ്ടിട്ടായിരിക്കും. കാരണം അദ്ദേഹം ഈ ഗാനം എഴുതുന്ന സമയത്ത് ഇവള്‍ ജനിച്ചിട്ടു പോലുമുണ്ടാവില്ല.

വിറയാര്‍ന്ന കൈകളോടെ, പരവശമായ കണ്ഠത്തോടെ, പാരിജാതപ്പൂക്കളില്‍ നിന്നും കിനിഞ്ഞു വീഴുന്ന മധുകണങ്ങള്‍ മഴത്തുള്ളികളായി പൊഴിയുന്ന മനസ്സോടെ ഇവനവള്‍ക്കൊരു പ്രേമലേഖനമെഴുതാന്‍ തീരുമാനിച്ചു. അവളുടെ അച്ഛനേക്കുറിച്ചോര്‍ത്ത് വിറയലും, ആങ്ങളമാരേക്കുറിച്ചോര്‍ത്ത് പാരവശ്യവും അനുഭവപ്പെട്ടു, പക്ഷേ മഴത്തുള്ളി മാത്രം പൊഴിഞ്ഞില്ല. ഇടക്കിടെ ഷവറിന്‍റെ ചുവട്ടില്‍ പോയി നിന്ന് മനസിനെ തലയിലേക്കാവാഹിച്ച് മഴത്തുള്ളിയുടെ സാന്നിദ്ധ്യം ഉള്‍ക്കൊണ്ട്‌ ഇവന്‍ എഴുതാന്‍ തുടങ്ങി.

ആയിരം പൂര്‍ണ്ണചന്ദ്രന്‍റെ നിലാവൊത്ത സുന്ദരീ, എന്‍റെ മനസ്സിന്‍റെ മണിയറയില്‍ വീണ മീട്ടുന്ന ഗായികേ, നിന്‍റെ ഹൃദയഗോപുരവാതില്‍ക്കല്‍ ഇതാ ഒരു ഭിക്ഷാംദേഹിയായി ഇവന്‍ കാത്തു നില്‍ക്കുന്നു. നിന്‍റെ കരപല്ലവങ്ങളിലെ കുപ്പിവളകള്‍ കിലുങ്ങുന്ന സംഗീതം അത്‌ എന്‍റെ ഹൃദയംഗീതമാണ് എന്നു നീയറിയുന്നുവോ പ്രിയേ, എന്‍റെ മനസ്സിന്‍റെ ശ്രീകോവിലില്‍ ചന്ദനത്തില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹം പോലെ വിളങ്ങുന്നവളേ, സാക്ഷാല്‍ നാളീകലോചനന്‍റെ ചാരത്തു നിന്നും ഇവനു വേണ്ടി, ഇവനുവേണ്ടി മാത്രമായി ഭൂമിയിലേക്കിറങ്ങി വന്ന മഹാലക്ഷ്മീ നിന്‍റെ മനോമന്ദിരത്തില്‍ ഇവനിതാ പൂജാപുഷ്പങ്ങളുമായി കാത്തു നില്‍ക്കുന്നു. നിന്‍റെ മനസ്സിന്‍റെ സോപാനത്തില്‍ ഇവന്‍റെ ആത്മാവു പൊഴിക്കുന്ന സംഗീതം നീ കേള്‍ക്കുന്നുവോ? അതിനകമ്പടിയായി നീ കേള്‍ക്കുന്നത് ഇടയ്ക്കയുടെ താളമല്ല പ്രിയേ... അതെന്‍റെ ഹൃദയത്തിന്റെ പടോ പടോയെന്ന മിടിപ്പാണ്... നിനക്കായി മാത്രം തുടിക്കുന്ന എന്‍റെ സ്വന്തം ഹൃദയത്തിന്‍റെ മിടിപ്പ്... നീയിവനെ ഒന്നു നോക്കിയാലും, ഇവനില്‍ കടാക്ഷിച്ചാലും, നിന്‍റെ പ്രേമാമൃതം ഇവനില്‍ പ്രസാദമായ് വര്‍ഷിച്ചാലും...

വിറയാര്‍ന്ന വിരലുകളോടെ ഇവന്‍ മെയില്‍ ബോക്സിന്‍റെ സെന്‍ഡ്‌ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ തൊട്ടപ്പുറത്ത് പൂക്കൈതയുടെ സംഗീതം കേട്ടു നിലകൊള്ളുന്ന അരയാല്‍ മരത്തിനെ ഒരു കാറ്റു വന്നു തലോടി. അനന്തമായ പ്രേമത്തിന്‍റെ അസംഖ്യം പൂത്താലികള്‍ കിലുക്കി നിത്യ താപസനെങ്കിലും വൃക്ഷരാജന്‍ ആ കാറ്റിനെ സ്വാഗതം ചെയ്തു. ആ സമയം കൈതപ്പൂവുകള്‍ മാദകത്വമാര്‍ന്ന പരാഗ ഗന്ധത്തോടെ വിടരുകയും, നക്ഷത്രങ്ങള്‍ തിളക്കമാര്‍ന്നു പ്രകാശിക്കുകയും, വീട്ടിലെ ക്ലോക്കില്‍ മണി ഒന്നടിക്കുകയും ചെയ്തു. ഈ ശുഭലക്ഷണങ്ങള്‍ ഇവനില്‍ അതിയായ സന്തോഷമുണ്ടാക്കി. 

പാതി ചാരിയ ജനാലയെ അവഗണിച്ച് ഇവന്‍ കതകു തുറന്ന് പുറത്തിറങ്ങി ചുറ്റി നടന്നു. അപ്പോഴുണ്ടൊരാള്‍ പതുങ്ങി പതുങ്ങി ഇവന്‍റെ പുറകേ വരുന്നു. ഇവന്‍ ഞെട്ടിത്തിരിഞ്ഞ് ആരാണെന്നു ചോദിച്ചു. കയ്യില്‍ ക്രിക്കറ്റ് കളിക്കുന്ന സ്റ്റമ്പും പിടിച്ച് സാക്ഷാല്‍ വാവക്കുട്ടനമ്മാവന്‍!. പാതിരാതിയില്‍ കള്ളനേപ്പോലെ കറങ്ങി നടന്ന്‌ മനുഷ്യനേ മെനക്കെടുത്താതെ പോയിക്കിടന്നുറങ്ങെടാ കഴുതേ... എന്നമ്മാവന്‍ ആക്രോശിച്ചെങ്കിലും, കൂടുതല്‍ വിസ്തരിക്കാന്‍ നില്‍ക്കാതെ ഇവന്‍ അകത്തു കയറി കതകടച്ചെങ്കിലും ഇതെല്ലാം ഒരു മനോഹര സ്വപ്നത്തിനിടയില്‍ തിരിഞ്ഞു കിടക്കേണ്ടി വന്നത്ര ലാഘവത്വത്തോടെ ഇവന്‍ മറന്നു കളഞ്ഞു. മനസ്സു നിറയെ അവളായിരുന്നു... നന്ദന. ഇനിയുള്ള ഇവന്‍റെ ഓരോ നിമിഷങ്ങളിലും അലിഞ്ഞു ചേരേണ്ടവള്‍.

പാതിരാത്രിയെങ്കിലും ഇവന്‍ ലൈറ്റിട്ട്, ശബ്ദമുണ്ടാക്കാതെ, മറ്റുള്ളവരെ ശല്യപ്പെടുത്താതെ ഷേവ്‌ ചെയ്തു, പൌഡറിട്ടു, മുടി നന്നായി ചീകിയൊതുക്കി, ഇവനെ സൃഷ്ടിച്ചപ്പോള്‍ അല്‍‍പ്പം കൂടി കൂടുതല്‍ സൌന്ദര്യം തരാതിരുന്ന ഈശ്വരനെ പിശുക്കന്‍ എന്നു വിളിച്ചു. മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉറക്കം വന്നതേയില്ല. പൂക്കൈതയാറും, കിളികളുമെല്ലാം ഉണര്‍ന്നപ്പൊഴും ഇവനുറങ്ങിയില്ല. രാവിലെ തന്നെ പള്ളിയറക്കാവില്‍ പോയി തൊഴുതു. കൃഷ്ണന്‍റെ നടയില്‍ ചെന്ന് കൂടുതല്‍ സമയം പ്രാര്‍ത്ഥിച്ചു, എണ്ണിയാലൊടുങ്ങാത്തത്ര നമസ്‌കരിച്ചു. തൃക്കൈവെണ്ണ നേദിച്ചു, പാല്‍‍പ്പായസം നേദിച്ചു. മനസ്സില്ലാ മനസ്സോടെ കള്ളച്ചിരി തൂകി നില്‍ക്കുന്ന ചെന്താമരക്കണ്ണനെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഇവന്‍ തിരികെ നടന്നു.

വീട്ടില്‍ വന്ന് പൂജാമുറിയില്‍ വീണ്ടും വീണ്ടും ആത്മാര്‍ത്ഥമായി നമസ്കരിച്ചു. നിലവിളക്കില്‍ അഞ്ചു തിരിയിട്ട് കത്തിച്ചു വച്ച് ഇവന്‍ മെല്ലെ കമ്പ്യൂട്ടറിന്‍റെയടുത്തേക്കു നീങ്ങി. കമ്പ്യൂട്ടര്‍ പതിവിലും വേഗത്തില്‍ ബൂട്ടായി വരുന്നു. എല്ലാം നിന്‍റെ കൃപാകടാക്ഷം എന്‍റെ കൃഷ്ണാ എന്ന് മനസ്സുകൊണ്ട്‌ മന്ത്രിച്ചു. കമ്പ്യൂട്ടറിന്‍റെ സ്റ്റാര്‍ട്ട് അപ്പ് സംഗീതമായ സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ മനസ്സിനെ കുളിരു കോരിയണിയിച്ചു. ഇനി ഇതു മാറ്റി നന്ദനന്ദനം ഭജേ എന്നാക്കണമെന്നു തീരുമാനിച്ചു. 

പതിയെ ഇവന്‍ ഇ മെയില്‍ ബോക്സില്‍ പ്രവേശിച്ചു. അതാ... അതാ... അതാ കിടക്കുന്നു ഒരേയൊരു മെയില്‍. ഒരെണ്ണം മാത്രം നന്ദന@...കോം, Re.എന്‍റെ സര്‍വ്വസ്വമേ... ഇവന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി. ഇതായിരിക്കും ചിലപ്പോള്‍ പ്രേമസാഫല്യം എന്നു പറയുന്ന സാധനം. അല്ല, ഇതു തന്നെയാണ്. ഇവന്‍ ആവേശപൂര്‍വ്വം ആ കത്ത് തുറന്നു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു...

"എടാ പട്ടീ, പൂവാലന്മാരുടെ ചക്രവര്‍ത്തീ, നട്ടപ്പാതിരാത്രിയില്‍ കുത്തിയിരുന്ന് പെണ്ണുങ്ങള്‍ക്ക്‌ പ്രേമലേഖനമെഴുതുന്ന നേരത്ത് പത്ത് രാമനാമം ജപിച്ച് കിടന്നുറങ്ങാന്‍ നോക്കെടാ അലവലാതീ... പെണ്ണുങ്ങളേ കാണുമ്പോള്‍ നിനക്കൊക്കെ എന്താടാ ഒരു ഇത്?... പോയി....."

അവളുടെ സൌന്ദര്യത്തേക്കാള്‍ പതിന്മടങ്ങ് ഭാഷാജ്ഞാനം കൂടി ഉള്ളവളാണവള്‍ എന്നെനിക്കു ബോദ്ധ്യമായി.

ഇവന്‍റെ കണ്ണുകളില്‍ നിന്നും ധാരധാരയായി പൊഴിഞ്ഞുകൊണ്ടിരുന്ന ആനന്ദാശ്രുക്കള്‍ വന്ന വഴിയേ തിരിച്ചു പോയി. നിലവിളക്ക് കരിന്തിരി കത്തിയ ഗന്ധം എവിടെ നിന്നോ വന്നെന്നെ അലോസരപ്പെടുത്തി. കാറ്റത്ത് ആടിയുലയുന്ന ആലിലകളുടെ ശബ്ദകോലാഹലം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. മീന്‍ ചന്തയില്‍ കയറിയ പോലുണ്ട്‌‌, ശല്യം എന്ന് ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് ഇവന്‍ ജനലുകള്‍ കൊട്ടിയടച്ചു. മുഖത്തു പൊടിഞ്ഞു വന്ന വിയര്‍പ്പുകണങ്ങള്‍ ഇന്നലെ ഷേവ്‌ ചെയ്തപ്പോഴുണ്ടായ മുറിവില്‍ വല്ലാത്ത നീറ്റല്‍ പകര്‍ന്നു. മനസ്സില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആ കള്ളക്കിളി എങ്ങോട്ടോ പറന്നു പോയിരുന്നു. ഇവന്‍റെ ഇളിഭ്യത, സ്വന്തം മനഃസ്സാക്ഷിയില്‍ നിന്നും മറച്ചു വയ്ക്കാന്‍ ഇവനൊരു പാട്ടു കേള്‍ക്കാന്‍ തീരുമാനിച്ചു. കണ്ണില്‍ കണ്ട ഒരു ഗാനത്തില്‍ ക്ലിക്ക് ചെയ്തു... മനഃസ്സാക്ഷിയില്ലാത്ത കമ്പ്യൂട്ടര്‍ പാടിത്തുടങ്ങി...

അന്നു നിന്നെ കണ്ടതില്‍ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു...

© ജയകൃഷ്ണന്‍ കാവാലം

Saturday, February 14, 2009

ജയകൃഷ്ണന്‍റെ വനവാസം അവസാനഭാഗം (കഷ്ടകാണ്ഡം)

ഒന്നാം ഭാഗം യാത്രാകാണ്ഡം ഇവിടെ വായിക്കുക
രണ്ടാം ഭാഗം പാരാകാണ്ഡം ഇവിടെ വായിക്കുക
മൂന്നാം ഭാഗം പരിതാപകാണ്ഡം ഇവിടെ വായിക്കുക


വാസ്തവത്തില്‍ ഒരു മീഡിയം ലെവല്‍ കമ്പനിയായ ഞങ്ങള്‍ക്ക് താങ്ങാവുന്നതായിരുന്നില്ല അഞ്ചു നഗരങ്ങളിലായി ഏറ്റെടുത്ത ഈ വലിയ പദ്ധതികള്‍. കമ്പനിയുടെ ഇച്ഛാശക്തിയും, ടീം സ്പിരിറ്റും ഒന്നു മാത്രമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്ന ധൈര്യം. കരാര്‍ പ്രകാരം അതതു സമയങ്ങളില്‍ പണി പൂര്‍ത്തിയാകുന്നതനുസരിച്ച് ഓരോ ഗഡുക്കളായി പണം വാങ്ങേണ്ടതുണ്ടായിരുന്നു. അക്കൌണ്ടന്‍റിനെയാണ് ആ ചുമതല ഏല്‍പ്പിച്ചിരുന്നത്. സമയാസമയങ്ങളില്‍ കമ്പനി റോ മെറ്റീരിയത്സ് വാങ്ങിയിരുന്ന സപ്ലയേഴ്സിന് പണം കൊടുക്കുകയും, അതു പോലെ തന്നെ നമുക്കു ലഭിക്കാനുള്ള പണം വാങ്ങിയെടുക്കുകയും ചെയ്യേണ്ടിയിരുന്ന അക്കൌണ്ടന്‍റ് ആയ വിജയ് ചെയ്തത് മറ്റൊന്നായിരുന്നു. സപ്ലയേഴ്സിനു കൊടുക്കുവാനുണ്ടായിരുന്ന പണം മുഴുവനും അയാള്‍ കൃത്യമായി കൊടുത്തു തീര്‍ത്തു. കരാര്‍ പ്രകാരം പണം വാങ്ങേണ്ടിയിരുന്ന സമയങ്ങളിലൊന്നും പണം വാങ്ങിയതുമില്ല. പദ്ധതി മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞതോടെ ആ പണം വാങ്ങിയെടുക്കുന്നതിനും പ്രയാസമായി. അവര്‍ ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് പേയ്മെന്‍റ് പെന്‍ഡിംഗില്‍ ഇട്ടു.

പുതുതായി ഒരു സ്റ്റാഫ് ജോയിന്‍ ചെയ്താല്‍ പോക്കറ്റ്മണി എന്ന പേരില്‍ ആയിരം രൂപ നല്‍കുന്ന ഒരു പതിവുണ്ടായിരുന്നു ഞങ്ങളുടെ കമ്പനിക്ക്. മാഡം തുടങ്ങി വച്ചതാണിത്. ആ കമ്പനിയെ പ്രതിമാസം ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കാന്‍ വിജയുടെ ആ ഒരു പ്രവൃത്തി വഴി തെളിച്ചു. ഒരു ദിവസം നിവൃത്തിയില്ലാഞ്ഞ ഘട്ടത്തില്‍ മുഖമടച്ചൊന്നു കൊടുക്കേണ്ടി വന്നതൊഴിച്ചാല്‍ അപ്പൊഴും വിജയിനെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ നല്ലവനായ ഞങ്ങളുടെ ബോസ്‌ തയ്യാറായില്ല.

കമ്പനി സ്റ്റാഫില്‍ ഞാനും വിജയും ഒഴികെ ബാക്കിയെല്ലാവരും ബാംഗ്ലൂര്‍ സ്ഥിരവാസികളാണ്. വിജയ് എവിടെയോ ഇത്തിള്‍ക്കണ്ണിയായി കൂടിയതു കൊണ്ട്‌ അവനും സാമ്പത്തിക പ്രതിസന്ധികളൊന്നും കാര്യമായുണ്ടായില്ല. മൂന്നു മാസത്തോളം ശമ്പളം ലഭിക്കാതെയായതോടെ എന്‍റെ കാര്യം പരുങ്ങലിലായി. രണ്ടായിരത്തി എണ്ണൂറു രൂപ വാടക കൊടുക്കണം. ഭക്ഷണച്ചിലവ്‌, യാത്രാച്ചിലവ്‌, മറ്റു ചില്ലറ ചിലവുകള്‍ ഒന്നിനും ഒരു മാര്‍ഗ്ഗവുമില്ലാതെയായി. കയ്യില്‍ ആകെ അവശേഷിക്കുന്നത് ഇരുപത്തിയഞ്ചു പൈസ. അന്ന്‌ ബാംഗ്ലൂരില്‍ ഇരുപത്തിയഞ്ചു പൈസ എടുക്കില്ല. ഈ നാണയം തിരിച്ചും മറിച്ചും നോക്കിക്കൊണ്ട്‌ വൈകുന്നേരം റൂമില്‍ വന്ന്‌ വെറുതേ കിടക്കും. ഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌ ഓഫീസ്‌ വിട്ടാല്‍ നേരേ മുറിയിലേക്കു പോരാം.
ഏഴാം തീയതി ആയിട്ടും വാടക കൊടുക്കാഞ്ഞപ്പോള്‍ മാര്‍വാഡി ഇറക്കി വിട്ടു. ബാഗും സാധനങ്ങളുമെല്ലാം ഓഫീസില്‍ കൊണ്ടു വച്ചു. മുഴുപ്പട്ടിണിയാണെന്ന വിവരം ആരുമറിയാതിരിക്കാന്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ആര്‍ട്ട് ഡയറക്ടര്‍ പരമാവധി ശ്രദ്ധിച്ചു. ആദ്യത്തെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പൊഴേ വിശപ്പ് ഇല്ലാതായിരുന്നു. പിന്നീട്‌ വിശപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വയറ്റില്‍ ഒരു നീറ്റല്‍ പോലെ. അത്രമാത്രം. വൈകിട്ട് എല്ലാവരെയും പോലെ ഓഫീസില്‍ നിന്നിറങ്ങും. എം ജി റോഡില്‍ കമ്മീഷണര്‍ ഓഫീസിന്‍റെ മുന്‍പിലെ ഫുട്ട് പാത്തിലുള്ള ചാരുബഞ്ചില്‍ കിടന്നുറങ്ങും. ഇടക്കെപ്പോഴെങ്കിലും പോലീസുകാര്‍ വന്ന്‌ ചോദ്യോത്തരങ്ങള്‍ നടത്തും. ഐഡന്‍റിറ്റി കാര്‍ഡും സത്യവാങ്മൂലവും കൊടുത്ത് അവരെ സമാധാനിപ്പിച്ചയക്കും. ഇടയ്ക്ക് ചാറ്റല്‍ മഴ പൊഴിയുമ്പോള്‍ മയോ ഹാളിനു സമീപമുള്ള വെയിറ്റിംഗ് ഷെഡില്‍ പോയി കിടക്കും. ഈ കലാപരിപാടികളെല്ലാം അരങ്ങേറുമ്പൊഴും വീട്ടില്‍ അറിയിക്കാനോ, പണം ചോദിക്കാനോ എന്തു കൊണ്ടോ ഇവന്‍ തയ്യാറായില്ല. വിധിയുടെ പരീക്ഷണത്തെ ഏതോ ഒരു ആനന്ദാനുഭൂതിയോടെ ഇവന്‍ ഏറ്റു വാങ്ങി.

ദിവസം പത്തോളമായി. ശരീരത്തിനു ഭാരം അനുഭവപ്പെടാതെയായി, മാഡം ഇടക്കിടെ ഫോണ്‍ ചെയ്യുമ്പോള്‍ ജെ കെ നിനക്കു സുഖമാണോ എന്നു ചോദിക്കും, നിര്‍വികാരതയോടെ സുഖം എന്നു മറുപടി പറയും. നിന്‍റെ കയ്യില്‍ പണമൊക്കെ ഉണ്ടല്ലോ എന്നു ചോദിക്കും. ഉണ്ടെന്നു പറയും. ഇപ്പൊഴത്തെ ഈ പ്രതിസന്ധി കഴിഞ്ഞ് നമ്മുടെ കമ്പനി വീണ്ടും പഴയതു പോലെയാകും എന്നു മാഡം പറയും. അതും നിര്‍വികാരമായി, പ്രതീക്ഷയുടെ ഒരു നാമ്പു പോലും മനസ്സിലില്ലാതെ യാന്ത്രികമായി കേള്‍ക്കും. പകല്‍ മുഴുവനും ജോലിയും, രാത്രിയില്‍ കൊടും തണുപ്പത്തും, ചാറ്റല്‍ മഴ നനഞ്ഞുമുള്ള ജീവിതവും ഇവനെ മൃതപ്രായനാക്കിക്കൊണ്ടിരുന്നത് ഇവന്‍ അറിയുന്നുണ്ടായിരുന്നു. ഇടക്കിടെ ഉറക്കം കിട്ടിയിരുന്നതു തന്നെ ശരീരത്തിന്‍റെ ക്ഷീണം കൊണ്ടു മാത്രമായിരുന്നു.

വിറച്ചും, ഇടറിയും ഇവന്‍ തള്ളി നീക്കിയ ആ ദിവസങ്ങളില്‍ എത്രയോ പ്രാവശ്യം ദൂരെ നിന്നും ഇവന്‍റെ അമ്മയുടെ നെടുവീര്‍പ്പുകള്‍ അനുഗ്രഹമായി, തളരരുതു മോനേയെന്ന ശക്തിമന്ത്രമായി, വാര്‍ന്നൊഴുകുന്ന കണ്ണുനീര്‍ തുടക്കുന്ന വാത്സല്യമായി ഇവന്‍ ആത്മാവിനുള്ളീല്‍ അനുഭവിച്ചറിഞ്ഞിരിക്കുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമിരുന്ന്‌ ഇവനു വേണ്ടി നാമം ജപിച്ച ആ അമ്മയുടെ ഹൃദയശുദ്ധി ഒന്നുമാത്രമാണ് പരീക്ഷണത്തിന്‍റെ ഈ ദിവസങ്ങളില്‍ കാലിടറി വീഴാതെ ഇവനെ താങ്ങി നിര്‍ത്തിയത്. ഇന്നും കണ്ണുകളില്‍ കോപം ഇരച്ചു കയറുമ്പോള്‍ ശാന്തതയിലേക്ക് ജയകൃഷ്ണന്‍ തിരിഞ്ഞു നടക്കുന്നതും, രണ്ടിലേറെ വ്യാഴവട്ടങ്ങള്‍ ഇവനിലേല്‍പ്പിച്ച മുറിവുകള്‍ പ്രതികാരത്തിന്‍റെ അഗ്നിസ്ഫുലിംഗങ്ങളായി കത്തിക്കയറുമ്പോള്‍ ക്ഷമ എന്ന സമാധിയിലേക്ക് ഇവന്‍ ലയിച്ചു ചേരുന്നതും ആ അമ്മയുടെ പ്രാര്‍ത്ഥനയത്രേ.

പതിനൊന്നാം ദിവസം രാത്രി മാഡം വന്നു. ഞാന്‍ നാട്ടില്‍ സ്വന്തമായി ഒരു ചെറിയ ബിസിനസ്സ് തുടങ്ങുന്നു എന്ന കാരണം പറഞ്ഞ് രാജിക്കത്തെഴുതി കൊടുത്തു. ഇനി തുടര്‍ന്നാല്‍ ഏതു നിമിഷവും വീണു പോകുമെന്ന അവസ്ഥയായിരുന്നു അപ്പോള്‍. മനസ്സില്ലാ മനസ്സോടെ മാഡം സമ്മതിച്ചു. ഞാന്‍ പറഞ്ഞു മാഡം, എനിക്കു കുറച്ചു പണം കിട്ടിയാല്‍ നന്നായിരുന്നു. മാഡം പറഞ്ഞു നീ ഏതായാലും കുറച്ചു ദിവസം കൂടി ബാംഗ്ലൂരില്‍ കാണുമല്ലോ അപ്പൊഴേക്കും ഞാന്‍ കുറച്ചു പണം ശരിയാക്കി തരാം. അപ്പൊഴും മാഡം അറിഞ്ഞിരുന്നില്ല ഇവന്‍റെ അവസ്ഥ. അങ്ങനെ കമ്പനിയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി ഇവന്‍ ചെന്നെത്തിയത് കമ്മനഹള്ളി എന്ന സ്ഥലത്തെ സ്നേഹനിധിയായ ഒരു മലയാളിയുടെ സ്റ്റുഡിയോയിലാണ്. ഭാഗ്യത്തിന് അവിടെയൊരു താല്‍ക്കാലിക വേക്കന്‍സിയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നയാള്‍ ഒരു മാസത്തെ അവധിയെടുത്ത ഒഴിവ്‌. ഞാന്‍ പറഞ്ഞു ഒരു ദിവസം എനിക്ക് ഇരുപതു രൂപ ശമ്പളം തന്നാല്‍ മതി. അവിടെയടുത്തുള്ള ഒരു ബന്ധുവിന്‍റെ വീട്ടില്‍ തല്‍ക്കാലത്തേക്ക് താമസവും ശരിയാക്കി. കഷ്ടകാലം വരുമ്പോള്‍ ബന്ധുക്കളാണ് ഏറ്റവും വലിയ ശത്രുവാകുന്നതെന്ന്‌ അനുഭവത്തിലൂടെ ഇവന്‍ പഠിക്കുകയായിരുന്നു. തല ചായ്കാന്‍ ഒരു മൂല തന്നതിന്‍റെ അവകാശത്തില്‍ ആ വീട്ടിലെ ഗൃഹനാഥയുടെ കുത്തുവാക്കുകള്‍ മറ്റൊരു നിവൃത്തിയുമില്ലാതിരുന്നതിന്‍റെ പേരില്‍ ഇവന്‍ സഹിച്ചു. ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുന്ന ഗൃഹനാഥന്‍റെ കരുണയോടെയുള്ള നോട്ടം അപ്പൊഴും ഇവനൊരുപാട്‌ ആശ്വാസമായി. എല്ലാം കഴിഞ്ഞു നാട്ടില്‍ ചെന്നപ്പോഴുമുണ്ടായി ജയകൃഷ്ണന്‍റെ ജീവിതത്തേക്കുറിച്ച് ഘോരഘോരം ചിന്തിച്ചു തല പുകയുന്ന ബന്ധുജനങ്ങളുടെ അഭിപ്രായപ്രകടനം. അല്ലെങ്കിലും നിഷേധിയായ അവന്‍ എവിടെ പോയാലും അടങ്ങി നില്‍ക്കില്ല. കൊള്ളാവുന്ന ഉദ്യോഗവും കളഞ്ഞിട്ടു വന്നിരിക്കുന്നു. ബന്ധുക്കള്‍ അല്ലെങ്കിലും അങ്ങനെയാണ്. അവര്‍ക്ക് വിമര്‍ശിക്കുവാനുള്ള കഥാപാത്രങ്ങള്‍ മാത്രമായി തീരും പലപ്പോഴും നമ്മള്‍. നമ്മിലെ മനസ്സു കാണാന്‍ ചിലരെങ്കിലുമുണ്ടാവുമെങ്കില്‍ അത്‌ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത അന്യരായിരിക്കും. ഇതില്‍ ആരാണ് അന്യര്‍? ആരാണ് സ്വന്തം?

ഒരു ദിവസം ഇരുപതു രൂപയേ ഇവന്‍ ശമ്പളം ചോദിച്ചുള്ളൂവെങ്കിലും ആ ചേട്ടന്‍ ഒരു ദിവസം നൂറു രൂപ വീതം എനിക്കു പ്രതിഫലം തന്നു. ദിവസവും അവരുടെ വീട്ടില്‍ വിളിച്ചു കൊണ്ടു പോയി ഭക്ഷണം തന്നു. ആദ്യമൊന്നും ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല. പിന്നെപ്പിന്നെ കുറേശ്ശെ കഴിക്കാന്‍ സാധിച്ചു. സ്നേഹപൂര്‍വം കൃഷ്ണാ എന്നു വിളിച്ചു. കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിച്ചു. പത്തിരുപതു ദിവസത്തിനുള്ളില്‍ ലീവെടുത്തു പോയ ആള്‍ തിരിച്ചു വന്നെങ്കിലും അവരെന്നെ പറഞ്ഞു വിട്ടില്ല. നിനക്കു കാശു കിട്ടിയിട്ട് പോയാല്‍ മതിയെന്നു പറഞ്ഞു. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ മാഡത്തിനെ കാണാന്‍ ചെന്നു. ഒരു നിവൃത്തിയുമില്ലാതിരുന്നിട്ടും ആയിരത്തിയഞ്ഞൂറു രൂപ മാഡമെനിക്കു തന്നു. എത്ര വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നാലും ഈ കമ്പനിയുള്ളിടത്തോളം കാലം നിനക്കിവിടെയൊരു കസേര കരുതി വയ്ക്കുമെന്ന് മാഡം പറഞ്ഞു. ഒരാള്‍ രാജി വയ്ക്കാന്‍ ആലോചിക്കുന്നുവെന്നു സംശയം തോന്നുമ്പൊഴേ അവരെ പിരിച്ചു വിടുന്ന മാഡത്തിന്‍റെ വാക്കുകള്‍ ഓഫീസില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇതിനോടകം വിജയ് കമ്പനിയുടെ ലെറ്റര്‍ ഹെഡ്‌ മോഷ്ടിച്ച് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റും, വ്യാജ എക്സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി അവിടെ നിന്നും പോയിരുന്നു.

പോകാന്‍ നേരം ഞാന്‍ നിറകണ്ണുകളോടെ എനിക്കഭയം തന്നെ ചേട്ടനോടു പറഞ്ഞു, ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതിരുന്നതു കൊണ്ടാണ് ഞാന്‍ ചേട്ടനോട്‌ ദിവസം ഇരുപതു രൂപ ആവശ്യപ്പെട്ടത്. നിറഞ്ഞ കണ്ണുകളോടെ എന്നെ ചേര്‍ത്തു നിര്‍ത്തി ആ വലിയ മനുഷ്യന്‍ പറഞ്ഞു. അതെനിക്കന്നേ മനസ്സിലായി. ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്‌ ഒത്തിരി. നീ നാളെ വലിയ നിലയിലാകുമ്പോള്‍ ഈ ചേട്ടനെ മറക്കാതിരുന്നാല്‍ മതി. എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ഏറ്റവും വലിയ കാരുണ്യമായിരുന്നു അത്. തലമുറകളോളം ആ കുടുംബത്തെ ഈശ്വരന്‍ സര്‍വ്വ സൌഭാഗ്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ.


ഇന്നു ഞാന്‍ ഒരു വറ്റു ചോറു പോലും ഒരു നിവൃത്തിയുണ്ടെങ്കില്‍ കളയില്ല. വിശക്കുന്നവന്‍റെ വേദന കണ്ടാല്‍ ഇവന്‍റെ കണ്ണു നിറയാതിരിക്കില്ല. ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നവരെ കാണുമ്പോള്‍ ആത്മാവില്‍ കുടികൊള്ളുന്ന കരുണാവാരിധിയായ സര്‍വ്വേശ്വരനിലേക്ക്, മഹാദ്ധ്യാപകനിലേക്ക് ഉള്‍ക്കണ്ണുകള്‍ നീളാതിരിക്കില്ല... ജീവിതമെന്ന മഹാസര്‍വ്വകലാശാലയില്‍ നിന്നും ഇവന്‍ പഠിച്ചെടുത്ത വലിയ പാഠമായിരുന്നു വിശപ്പിന്‍റെ പാരവശ്യത്തില്‍ ഭക്ഷണത്തിന്‍റെ മൂല്യമെന്തെന്നത്.

അവസാനിച്ചു

© ജയകൃഷ്ണന്‍ കാവാലം

Friday, February 13, 2009

ജയകൃഷ്ണന്‍റെ വനവാസം -3 (പരിതാപകാണ്ഡം)


ബോസ്‌ പൊതുവേ ശാന്ത പ്രകൃതമാണ്. ഓഫീസ് കാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാല്‍ ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ ചെല്ലുക എന്നത് ഒരു വലിയ പരീക്ഷണമായിട്ടായിരുന്നു എനിക്കു തോന്നിയിട്ടുള്ളത്.എല്ലാ ദിവസവും ഓഫീസില്‍ വരുമെങ്കിലും ബിസിനസ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് മാഡമാണ്. കൈവിട്ടു പോകുന്ന കേസുകള്‍ മാത്രം എനിക്കു തന്നാല്‍ മതി എന്നാണ് ബോസ് പറയാറുള്ളത്. ഇപ്പോഴത്തെ അന്തരീക്ഷം എന്തോ കൈവിട്ടു പോയി എന്നെന്നെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ കാബിന്‍ അകത്തു നിന്നു പൂട്ടി. അവിടെയുണ്ടായിരുന്ന കസേരയില്‍ ഇരുന്നു.

മുഖവുരകളൊന്നുമില്ലാതെ ബോസ്‌ ചോദിച്ചു, ഇന്നലെ എന്തുണ്ടായി?. ഞാന്‍ വിജയിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു അവര്‍ എന്തോ സംശയത്തിന്‍റെ പേരിലാണ് അവനെ പിടിച്ചത്. അവന്‍ തെറ്റൊന്നും ചെയ്തെന്ന് എനിക്കു തോന്നുന്നില്ല. ബോസ്‌ സര്‍വ്വ നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു. ബോസ് പറഞ്ഞു നീ ഇവനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. ഇവന്‍ ഇന്നിവിടെ വന്നു പറഞ്ഞത് കള്ളമാണെന്നു തോന്നിയതു കൊണ്ടാണ് നിന്നെ ഞാന്‍ വിളിച്ചു വരുത്തിയത്. ഇവനിന്നിവിടെ വന്നു പറഞ്ഞതെന്താണെന്നറിയുമോ?

ഞാന്‍ അന്തം വിട്ടു നിന്നു. ഇക്കാര്യം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നു കരുതിയിരുന്ന എനിക്കിട്ട് തന്നെ അവന്‍ പണിഞ്ഞു. അവന്‍ രാവിലെ ഓഫീസില്‍ ചെന്ന പാടേ പറഞ്ഞു ജെ കെ സാര്‍ ഇന്നലെ കള്ളു കുടിച്ച് ഹൌസ് ഓണറുടെ അടുക്കളയില്‍ ചെന്നു കയറി. ഞാന്‍ ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്!!!. എങ്ങനെയുണ്ട്‌...? ഇത്രയുമായപ്പോള്‍ ഞാന്‍ സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വിശദമായിത്തന്നെ ബോസിന്‍റെയടുത്ത് പറഞ്ഞു. അവനെ സഹായിക്കാന്‍ ശ്രമിച്ചതും പോരാഞ്ഞ് ഞാനെന്തിന് ആവശ്യമില്ലാതെ ബലിയാടാവണം? ബോസ്‌ അവിടെ നിന്നും എഴുന്നേറ്റ് അവന്‍റെ അടുത്തു ചെന്നു. ആറടിയോളം പൊക്കവും അതിനനുസരിച്ച ശരീരവുമുള്ള ബോസിന്‍റെ ഒരു വിരല്‍ വീണാല്‍ അവന്‍റെ കാര്യം പോക്കാണ്. അദ്ദേഹം അതിനു മടിക്കില്ലെന്നുള്ളത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. അദ്ദേഹം ഏതു പ്രകാരത്തില്‍ പ്രതികരിക്കുമെന്ന് ആര്‍ക്കും ഒരു രൂപവും കിട്ടിയില്ല. അവന്‍ ആലില പോലെ നിന്നു വിറക്കാന്‍ തുടങ്ങി. അവന്‍റെയടുത്ത് ചെന്ന് ബോസ്‌ ഇത്രമാത്രം പറഞ്ഞു. എനിക്കു നിന്നെയും അറിയാം, അവനെയും അറിയാം. എന്നിട്ട് അവനോട്‌ ഇറങ്ങിപ്പോകാന്‍ പറഞ്ഞു. 

അവന്‍ ഇറങ്ങിപ്പോയതിനു ശേഷം എന്നോട്‌ പറഞ്ഞു, ഇന്നു വൈകുന്നേരം തന്നെ അവനെ അവിടുന്ന്‌ ഇറക്കി വിട്ടില്ലെങ്കില്‍ എന്‍റെ തനി സ്വഭാവം നീയറിയും എന്ന്. ഞാന്‍ ചോദിച്ചു അവന്‍ എങ്ങോട്ടു പോകുമെന്ന്‌, ഇത്രയൊക്കെയായിട്ടും അവനോടുള്ള മമത കൊണ്ടൊന്നുമല്ല ഞാനങ്ങനെ ചോദിച്ചത്. ബാംഗ്ലൂര്‍ പോലെയൊരു പട്ടണത്തില്‍ മറ്റൊരു താമസസ്ഥലം പെട്ടെന്നു ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്. ഒന്നുമില്ലെങ്കിലും സഹപ്രവര്‍ത്തകന്‍ ആയിപ്പോയില്ലേ. ബോസ്‌ പറഞ്ഞു ലെറ്റ് ഹിം ഗൊ റ്റു ദി ഹെല്‍, നീ വേണ്ടാത്ത കാര്യങ്ങളൊന്നും തലയില്‍ കയറ്റി വയ്ക്കണ്ട എന്ന്. കൂടുതല്‍ അവിടെ നിന്നു വിളമ്പിയാല്‍ പിന്നെ എനിക്കിട്ടും കിട്ടുമെന്ന്‌ അറിയാവുന്നതു കൊണ്ട്‌ ഞാന്‍ തിരികെ താമസസ്ഥലത്തേക്കു പോന്നു. വൈകുന്നേരമായപ്പോള്‍ യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ വിജയ് മൂളിപ്പാട്ടും പാടി കയറി വന്നു. ഇന്നു തന്നെ മുറിയൊഴിയണം. വേറേ നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന്‌ അവന്‍റെ മുഖത്തേക്കു നോക്കാതെ ഞാന്‍ പറഞ്ഞു. അവന്‍ എന്നെ കുറേ തെറിയും വിളിച്ച് അവിടെ നിന്നും ഇറങ്ങിപ്പോയി. രണ്ടു ദിവസം കഴിയുമ്പോഴാണറിയുന്നത് എന്‍റെ ബാഗില്‍ നിന്നും രണ്ടായിരത്തി നാനൂറ്‌ രൂപയോളം എടുത്തുകൊണ്ടാണ് ആശാന്‍ സ്ഥലം വിട്ടതെന്ന്. എപ്പോള്‍ എങ്ങനെ എടുത്തു എന്നുള്ളതൊന്നും എനിക്കറിയില്ല. ഞാന്‍ അതൊട്ടു ചോദിക്കാനും പോയില്ല. അനര്‍ഹമായ സമ്പത്തിന് അനുഭവയോഗമുണ്ടാവില്ലെന്നത് അവനറിഞ്ഞില്ലല്ലോ... കഷ്ടം

കാലങ്ങള്‍ കടന്നു പോയി. മറ്റൊരു താമസസ്ഥലത്തു നിന്നും പോയിവന്ന് വിജയ് തന്‍റെ ജോലിയും പാരപ്രവര്‍ത്തനങ്ങളും അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്നു. കമ്പനി കുറേക്കൂടി വിപുലമായ പദ്ധതികള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ബാംഗ്ലൂര്‍, ചെന്നൈ, പൂന, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ശാഖകളും വന്‍ പ്രോജക്ടുകളും ഉണ്ടായി. ഇവന്‍ കമ്പനിയുടെ ഇവന്‍റ്, ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിംഗിന്‍റെ ആര്‍ട്ട് ഡയറക്ടറായി (ഈ പറഞ്ഞ പണിയെന്താണെന്ന് എനിക്കിപ്പൊഴും അറിയില്ല) കമ്പനിയുടെ ഈ കുതിച്ചു ചാട്ടം ചില ആഭ്യന്തര പ്രശ്നങ്ങള്‍ക്കു വഴി വച്ചു. അതോടെ ബോസിന് കമ്പനി കാര്യങ്ങളില്‍ പലയിടത്തും ശ്രദ്ധിക്കാന്‍ കഴിയാതെയായി. മാഡമാണെങ്കില്‍ പൂനായിലും, അഹമ്മദാബാദിലുമുള്ള ഓഫീസുകളുടെ കാര്യങ്ങള്‍ മാത്രം നോക്കി നടത്തി.

വകതിരിവു കെട്ടവനെ ജോലിക്കു വച്ചാലുള്ള കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ എന്തുകൊണ്ടോ ഞങ്ങളുടെ കമ്പനി വളരെ വൈകിപ്പോയി എന്നു തിരിച്ചറിഞ്ഞത് ആ വലിയ പ്രതിസന്ധിയോടെയായിരുന്നു. തീരെ പ്രതീക്ഷിച്ചിരിക്കാതെയുണ്ടായ ആ തിരിച്ചടിയില്‍ കമ്പനിയും സ്റ്റാഫും വല്ലാതെ വലഞ്ഞു പോയി


© ജയകൃഷ്ണന്‍ കാവാലം
 
Site Meter