Friday, February 13, 2009

ജയകൃഷ്ണന്‍റെ വനവാസം -3 (പരിതാപകാണ്ഡം)


ബോസ്‌ പൊതുവേ ശാന്ത പ്രകൃതമാണ്. ഓഫീസ് കാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാല്‍ ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ ചെല്ലുക എന്നത് ഒരു വലിയ പരീക്ഷണമായിട്ടായിരുന്നു എനിക്കു തോന്നിയിട്ടുള്ളത്.എല്ലാ ദിവസവും ഓഫീസില്‍ വരുമെങ്കിലും ബിസിനസ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് മാഡമാണ്. കൈവിട്ടു പോകുന്ന കേസുകള്‍ മാത്രം എനിക്കു തന്നാല്‍ മതി എന്നാണ് ബോസ് പറയാറുള്ളത്. ഇപ്പോഴത്തെ അന്തരീക്ഷം എന്തോ കൈവിട്ടു പോയി എന്നെന്നെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ കാബിന്‍ അകത്തു നിന്നു പൂട്ടി. അവിടെയുണ്ടായിരുന്ന കസേരയില്‍ ഇരുന്നു.

മുഖവുരകളൊന്നുമില്ലാതെ ബോസ്‌ ചോദിച്ചു, ഇന്നലെ എന്തുണ്ടായി?. ഞാന്‍ വിജയിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു അവര്‍ എന്തോ സംശയത്തിന്‍റെ പേരിലാണ് അവനെ പിടിച്ചത്. അവന്‍ തെറ്റൊന്നും ചെയ്തെന്ന് എനിക്കു തോന്നുന്നില്ല. ബോസ്‌ സര്‍വ്വ നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു. ബോസ് പറഞ്ഞു നീ ഇവനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. ഇവന്‍ ഇന്നിവിടെ വന്നു പറഞ്ഞത് കള്ളമാണെന്നു തോന്നിയതു കൊണ്ടാണ് നിന്നെ ഞാന്‍ വിളിച്ചു വരുത്തിയത്. ഇവനിന്നിവിടെ വന്നു പറഞ്ഞതെന്താണെന്നറിയുമോ?

ഞാന്‍ അന്തം വിട്ടു നിന്നു. ഇക്കാര്യം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നു കരുതിയിരുന്ന എനിക്കിട്ട് തന്നെ അവന്‍ പണിഞ്ഞു. അവന്‍ രാവിലെ ഓഫീസില്‍ ചെന്ന പാടേ പറഞ്ഞു ജെ കെ സാര്‍ ഇന്നലെ കള്ളു കുടിച്ച് ഹൌസ് ഓണറുടെ അടുക്കളയില്‍ ചെന്നു കയറി. ഞാന്‍ ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്!!!. എങ്ങനെയുണ്ട്‌...? ഇത്രയുമായപ്പോള്‍ ഞാന്‍ സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വിശദമായിത്തന്നെ ബോസിന്‍റെയടുത്ത് പറഞ്ഞു. അവനെ സഹായിക്കാന്‍ ശ്രമിച്ചതും പോരാഞ്ഞ് ഞാനെന്തിന് ആവശ്യമില്ലാതെ ബലിയാടാവണം? ബോസ്‌ അവിടെ നിന്നും എഴുന്നേറ്റ് അവന്‍റെ അടുത്തു ചെന്നു. ആറടിയോളം പൊക്കവും അതിനനുസരിച്ച ശരീരവുമുള്ള ബോസിന്‍റെ ഒരു വിരല്‍ വീണാല്‍ അവന്‍റെ കാര്യം പോക്കാണ്. അദ്ദേഹം അതിനു മടിക്കില്ലെന്നുള്ളത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. അദ്ദേഹം ഏതു പ്രകാരത്തില്‍ പ്രതികരിക്കുമെന്ന് ആര്‍ക്കും ഒരു രൂപവും കിട്ടിയില്ല. അവന്‍ ആലില പോലെ നിന്നു വിറക്കാന്‍ തുടങ്ങി. അവന്‍റെയടുത്ത് ചെന്ന് ബോസ്‌ ഇത്രമാത്രം പറഞ്ഞു. എനിക്കു നിന്നെയും അറിയാം, അവനെയും അറിയാം. എന്നിട്ട് അവനോട്‌ ഇറങ്ങിപ്പോകാന്‍ പറഞ്ഞു. 

അവന്‍ ഇറങ്ങിപ്പോയതിനു ശേഷം എന്നോട്‌ പറഞ്ഞു, ഇന്നു വൈകുന്നേരം തന്നെ അവനെ അവിടുന്ന്‌ ഇറക്കി വിട്ടില്ലെങ്കില്‍ എന്‍റെ തനി സ്വഭാവം നീയറിയും എന്ന്. ഞാന്‍ ചോദിച്ചു അവന്‍ എങ്ങോട്ടു പോകുമെന്ന്‌, ഇത്രയൊക്കെയായിട്ടും അവനോടുള്ള മമത കൊണ്ടൊന്നുമല്ല ഞാനങ്ങനെ ചോദിച്ചത്. ബാംഗ്ലൂര്‍ പോലെയൊരു പട്ടണത്തില്‍ മറ്റൊരു താമസസ്ഥലം പെട്ടെന്നു ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്. ഒന്നുമില്ലെങ്കിലും സഹപ്രവര്‍ത്തകന്‍ ആയിപ്പോയില്ലേ. ബോസ്‌ പറഞ്ഞു ലെറ്റ് ഹിം ഗൊ റ്റു ദി ഹെല്‍, നീ വേണ്ടാത്ത കാര്യങ്ങളൊന്നും തലയില്‍ കയറ്റി വയ്ക്കണ്ട എന്ന്. കൂടുതല്‍ അവിടെ നിന്നു വിളമ്പിയാല്‍ പിന്നെ എനിക്കിട്ടും കിട്ടുമെന്ന്‌ അറിയാവുന്നതു കൊണ്ട്‌ ഞാന്‍ തിരികെ താമസസ്ഥലത്തേക്കു പോന്നു. വൈകുന്നേരമായപ്പോള്‍ യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ വിജയ് മൂളിപ്പാട്ടും പാടി കയറി വന്നു. ഇന്നു തന്നെ മുറിയൊഴിയണം. വേറേ നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന്‌ അവന്‍റെ മുഖത്തേക്കു നോക്കാതെ ഞാന്‍ പറഞ്ഞു. അവന്‍ എന്നെ കുറേ തെറിയും വിളിച്ച് അവിടെ നിന്നും ഇറങ്ങിപ്പോയി. രണ്ടു ദിവസം കഴിയുമ്പോഴാണറിയുന്നത് എന്‍റെ ബാഗില്‍ നിന്നും രണ്ടായിരത്തി നാനൂറ്‌ രൂപയോളം എടുത്തുകൊണ്ടാണ് ആശാന്‍ സ്ഥലം വിട്ടതെന്ന്. എപ്പോള്‍ എങ്ങനെ എടുത്തു എന്നുള്ളതൊന്നും എനിക്കറിയില്ല. ഞാന്‍ അതൊട്ടു ചോദിക്കാനും പോയില്ല. അനര്‍ഹമായ സമ്പത്തിന് അനുഭവയോഗമുണ്ടാവില്ലെന്നത് അവനറിഞ്ഞില്ലല്ലോ... കഷ്ടം

കാലങ്ങള്‍ കടന്നു പോയി. മറ്റൊരു താമസസ്ഥലത്തു നിന്നും പോയിവന്ന് വിജയ് തന്‍റെ ജോലിയും പാരപ്രവര്‍ത്തനങ്ങളും അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്നു. കമ്പനി കുറേക്കൂടി വിപുലമായ പദ്ധതികള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ബാംഗ്ലൂര്‍, ചെന്നൈ, പൂന, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ശാഖകളും വന്‍ പ്രോജക്ടുകളും ഉണ്ടായി. ഇവന്‍ കമ്പനിയുടെ ഇവന്‍റ്, ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിംഗിന്‍റെ ആര്‍ട്ട് ഡയറക്ടറായി (ഈ പറഞ്ഞ പണിയെന്താണെന്ന് എനിക്കിപ്പൊഴും അറിയില്ല) കമ്പനിയുടെ ഈ കുതിച്ചു ചാട്ടം ചില ആഭ്യന്തര പ്രശ്നങ്ങള്‍ക്കു വഴി വച്ചു. അതോടെ ബോസിന് കമ്പനി കാര്യങ്ങളില്‍ പലയിടത്തും ശ്രദ്ധിക്കാന്‍ കഴിയാതെയായി. മാഡമാണെങ്കില്‍ പൂനായിലും, അഹമ്മദാബാദിലുമുള്ള ഓഫീസുകളുടെ കാര്യങ്ങള്‍ മാത്രം നോക്കി നടത്തി.

വകതിരിവു കെട്ടവനെ ജോലിക്കു വച്ചാലുള്ള കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ എന്തുകൊണ്ടോ ഞങ്ങളുടെ കമ്പനി വളരെ വൈകിപ്പോയി എന്നു തിരിച്ചറിഞ്ഞത് ആ വലിയ പ്രതിസന്ധിയോടെയായിരുന്നു. തീരെ പ്രതീക്ഷിച്ചിരിക്കാതെയുണ്ടായ ആ തിരിച്ചടിയില്‍ കമ്പനിയും സ്റ്റാഫും വല്ലാതെ വലഞ്ഞു പോയി


© ജയകൃഷ്ണന്‍ കാവാലം

3 comments:

mayilppeeli said...

തുടരട്ടങ്ങനെ തുടരട്ടെ.......ബാക്കി ഭാഗം ഉടനെയുണ്ടവുമല്ലോ അല്ലേ.....

നിലാവ് said...

അയാളെ ജോലിയില്‍ തുടരാന്‍ ബോസ് അനുവദിച്ചു എന്നുള്ളത് അത്ഭുതം.
അടുത്ത ഭാഗം ഉടനെ പോസ്റ്റുമല്ലോ അല്ലെ ?

ചാണക്യന്‍ said...

ങും..എന്നിട്ട്....

 
Site Meter