Sunday, June 29, 2008

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി... (ഒരു സ്വതന്ത്ര വീക്ഷണം)

മനുവിന് ദിവ്യചക്ഷുസ്സുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല.
ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു പറയുമായിരുന്നില്ല. സൂക്ഷ്മമായ വ്യാഖ്യാനത്തില്‍ ഈ വാചകത്ത്ലെ അര്‍ത്ഥത്തിന് നേരിയ ഒരു ആശയച്യുതി കല്‍പ്പിച്ച്‌ വളച്ചൊടിക്കാമെങ്കിലും ‘നേരേ’യുള്ള അര്‍ത്ഥത്തില്‍ നോക്കിക്കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതില്‍നിന്നും, ഭാരതസ്ത്രീകള്‍ വ്യതിചലിച്ച്‌ ചിന്തിച്ചു തുടങ്ങിയതിന്‍റെ അസ്വാരസ്യങ്ങള്‍ സമൂഹത്തില്‍ പ്രകടമാണ്.

ഞങ്ങള്‍ എന്തിനും പോന്നവരാണെന്നുള്ള ആത്മവിശ്വാസം അവരെ ശൂന്യാകാശത്തും, കാക്കിക്കുള്ളിലും, നിയമ സഭയിലും, തെങ്ങിന്‍റെ മണ്ടയിലും വരെയെത്തിച്ചു എന്നത്‌ ‘ആധുനികര്‍ക്ക്‌‘ അഭിമാനത്തിനു വക നല്‍കുന്നു. എന്നാല്‍ ചില ഫെമിനിസ്റ്റ് ആന്‍റിമാരുടെ, ആന്‍റി സോഷ്യലിസം മാധ്യമങ്ങളിലൂടെയും മറ്റും അറിയുമ്പോള്‍ നാം കണ്ണുതള്ളാറുമുണ്ട്‌. മാധ്യമങ്ങള്‍ക്ക് മാംസചക്ഷുസ്സില്ലാത്തതിനാല്‍ ആ കണ്ണുകള്‍ തള്ളാറില്ലായിരിക്കാം; എങ്കിലും പലതും കാണുന്ന കാമറക്കണ്ണുകള്‍ക്ക്‌ ‘നമസ്കാരം’.

ഭാരതത്തിന്‍റെ ഉദ്യാന നഗരം. രാജ്യത്തെ തന്നെ തിരക്കേറിയ സിറ്റികളിലൊന്നായിരുന്നിട്ടും ഇത്രയേറെ മനോഹാരിത തുടിച്ചു നില്‍ക്കുന്ന സ്ഥലം അപൂര്‍വ്വമാണ്. സര്‍ക്കാര്‍ ചിലവിനു കൊടുക്കുന്ന പാര്‍ക്കുകളും നിരത്തിലെ വൃക്ഷങ്ങളും വേറെയും. അവിടെ സ്വന്തമായി മാനേജര്‍ ഇല്ലാത്ത ഇവന്‍റ് മാനേജിംഗ് കമ്പനിയുടെ സീനിയര്‍ വിഷ്വലൈസറുടെ കസേര പ്രകൃതിക്കഭിമുഖമായേ കിടക്കുവാന്‍ പാടുള്ളൂ. അയാളുടെ കണ്ണുകളില്‍ എപ്പോഴും പ്രകൃതിയുടെ പച്ചപ്പും, ആധുനികതയുടെ പ്ലാസ്റ്റിക് പച്ചപ്പും (മുപ്പത് മൈക്രോണില്‍ താഴെയുള്ളത്‌) , സാങ്കേതികതയുടെ ഇലക്ട്രോണിക് പച്ചപ്പും ഉണ്ടായിരിക്കണം. കാതുകളില്‍ കവികള്‍ പറയാറുള്ള ‘മര്‍മ്മരം’ എന്ന സാധനം, സി.പി.യു. ഫാനിന്‍റെ മൂളലായും, മൊബൈല്‍ ഫോണിന്‍റെ പോളിഫോണിക് മര്‍മ്മരങ്ങളായും, വീഡിയോ കാമറയുടെ മൂളലായും ഒക്കെ എപ്പോഴും സജ്ജമായിരിക്കും. കലാകാരന്മാരുടെ ആത്മാവില്‍ പ്രചോദനമാകുന്ന ‘കുളിര്‍‘ നിറയാറുണ്ടത്രേ!!!. പ്രകൃതിയുടെ ദളഛായയിലൂടെ അരിച്ചിറങ്ങുന്ന, ഹിമകണങ്ങളെ തഴുകി തലോടി ആ മരത്തിലും, ഈ മരത്തിലും എങ്ങാണ്ടൊക്കെയും കറങ്ങിത്തിരിഞ്ഞു വരുന്ന നമ്മുടെ കാറ്റുണ്ടല്ലോ... നമ്മുടെ ഒത്തിരി കവികള്‍ എടുത്തിട്ടു തലങ്ങും വിലങ്ങും പൂശിയ അതേ കാറ്റ്...

വിഷ്വലൈസര്‍പ്പണി ഒരു കലയാണെന്നിരിക്കേ ഈ പറഞ്ഞ കാറ്റു കൂടിയില്ലെങ്കില്‍ പ്രസ്തുത കലക്കു പൂര്‍ണ്ണത വരുമോ?. ഇലക്ട്റോണിക് കാലഘട്ടത്തില്‍, ബാറ്ററിയിട്ടാല്‍ പ്രവര്‍ത്തിക്കുന്ന അച്ഛനും, അമ്മയും വരെയുള്ള ഈ കാലഘട്ടത്തില്‍, ഷോ കേസില്‍ ഇരിക്കാന്‍ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പ്രത്യേകമായി പരിശീലിപ്പിക്കുന്ന നമ്മുടെ നാടിന്‍റെ ഇന്നത്തെ ‘സമ്പന്നതയില്‍‘ ഈ പറഞ്ഞ കാറ്റിനെ മരത്തിന്‍റെ ഇലയിലും, പാറക്കെട്ടിലുമൊക്കെ അരിച്ചെടുക്കുന്ന തത്രപ്പാടൊഴിവാക്കാന്‍ എയര്‍കണ്ടീഷണറിനോളം വിരുത്‌ മറ്റാര്‍ക്കാ ഉള്ളത്‌?. ചുരുക്കത്തില്‍ അതും റെഡി.

ഉയര്‍ന്ന ഉദ്യോഗം ലഭിക്കുമെന്നു ജാതകത്തിലുണ്ടായിരുന്നതു കൊണ്ട് പത്താം നിലയുടെ മണ്ടയ്ക്കു കിട്ടിയ ഉദ്യോഗം ജീവിതത്തിലെ ഒരു ഉയര്‍ന്ന ‘തലം’ തന്നെയെന്നു വിശ്വസിച്ച് മേൽപ്പറഞ്ഞ ജാതകമെഴുതിയെ ഭവാനി കണിയാട്ടിയുടെ ശാസ്ത്രയുക്തിയെ മനസ്സാ വണങ്ങി കാലം കഴിച്ചു. ‘ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടുക്കാമായിരുന്നു’ എന്നു കരുതിയ എനിക്കു തെറ്റി. ഞായറാഴ്ച്ച പോലും ഇരിക്കപ്പൊറുതിയില്ലാതായി. എങ്കിലും വല്ലപ്പോഴും വീണുകിട്ടുന്ന ‘അര’ ഞായറാഴ്ച്ചകളില്‍ വായീനോട്ടം എന്ന ജന്മസിദ്ധമായ വൈഭവത്തിനെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കാലം. ഞാനും; കൂട്ടുകാരനും, മലയാളിയും, സ്നേഹസമ്പന്നനും, സഹൃദയനും, കുടിയനും ആയ ആദിത്യചന്ദ്രനും ഒന്നിച്ച്‌ ചില സമയങ്ങളില്‍ ‘കബന്‍‘ പാര്‍ക്കില്‍ പോയിരിക്കുക പതിവുണ്ടയിരുന്നു. രാത്രി പത്തുമണിയാകുമ്പോള്‍ പോയാല്‍ അര്‍ദ്ധരാത്രിയോടെ തിരിച്ചെത്തും. ഒരിക്കല്‍ മാത്രം പകല്‍വെളിച്ചത്തില്‍ കണ്ടിട്ടുള്ള ആ സ്ഥലം അതി മനോഹരമായ ഒരു ഉദ്യാനമാണ്. പലപ്പോഴും ആ പൂന്തോട്ടത്തിന്‍റെ സൌന്ദര്യം എന്‍റെ സ്ഥാപനത്തില്‍ മോഡലിംഗ് എന്നു പറഞ്ഞ്‌ വേഷം കെട്ടിവരുന്ന നമ്മുടെ ആധുനികത്തിമാരുടെ ‘വിചിത്ര’ സൌന്ദര്യം മാത്രം കണ്ടു കോങ്കണ്ണു ബാധിച്ച എന്‍റെ കാമറക്കണ്ണുകള്‍ക്ക്‌ കാണിച്ചു കൊടുക്കണമെന്നു തോന്നിയിട്ടുണ്ട്‌. എന്നാല്‍ പകലിന്‍റെ പ്രകാശത്തിലെ, പ്രേമത്താല്‍ (ഈ കോപ്രായങ്ങളെ ‘പ്രേമം’ എന്ന വാക്കുപയോഗിച്ചു വിളിച്ചാല്‍ പോലും പാപം കിട്ടും... എന്നാലും...) അന്ധത ബാധിച്ച കമിതാക്കളുടെ നമ്മുടെ സാക്ഷാല്‍ വാത്സ്യായന മഹര്‍ഷി ആത്മഹത്യ ചെയ്തു പോകുന്ന തരത്തിലുള്ള ലീലാവിലാസങ്ങള്‍ കണ്ട് എന്‍റെ കാമറ എന്നെ തന്തക്കു വിളിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു. രാത്രിയില്‍ പോയി ഷൂട്ട് ചെയ്യാന്‍ അത്ര ധൈര്യവുമില്ല കാരണം രാത്രി എന്നെയും ആദിയെയും പോലുള്ള ഭ്രാന്തന്മാരല്ലാതെ മറ്റാരും അവിടെ വന്നിരിക്കാറില്ല. പാതിരാത്രിയില്‍ അലഞ്ഞു തിരിയുന്ന സദ്ഗുണന്മാരോ, സമാധാന പാലകരോ ‘ഇതൊന്നു കിട്ടിയിരുന്നെങ്കില്‍‘ എന്നു കരുതിയാല്‍ കമ്പനിയുടെ ഔദാര്യത്തിനു ഞാന്‍ വില കൊടുക്കേണ്ടി വരും. ആകയാല്‍ ആ മനോഹര ദൃശ്യങ്ങളെ പ്രിയ കമിതാക്കള്‍ക്കു മാത്രമായി വിട്ടു കൊടുത്തു. രാത്രിയുടെ സംഗീതം വല്ലപ്പോഴും പോയി ആസ്വദിച്ചു മടങ്ങുന്നതാണ് നല്ലതെന്ന്‌ തീരുമാനിച്ചു.

ഉദ്യാന നഗരിയുടെ ഹൃദ്യസൌന്ദര്യത്തെ വാനോളം പുകഴ്ത്തിയ ലോകത്തിലെ എല്ലാ മഹാപാപികളും എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു ‘സ്ത്രീത്വത്തിന്‍റെ’ പ്രാകട്യം മറച്ചു വച്ചത്?. (ഒരു പക്ഷേ ‘മറയ്ക്കാന്‍‘ ഒന്നുമില്ലാത്തതുകൊണ്ടാവാം). ആധുനിക സൌന്ദര്യാസ്വാദകരോട്‌ ക്ഷമ ചോദിച്ചു കൊണ്ട്‌ ഒന്നു പറഞ്ഞോട്ടേ... അയ്യേ...

ചന്ദ്രനില്‍ ചായക്കട തുടങ്ങിയ, പാതാളത്തിലെ കള്ളുഷാപ്പു തുറന്ന, നരകത്തില്‍ മുറുക്കാന്‍ കട നടത്തുന്ന അങ്ങനെ ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും എന്തെങ്കിലുമൊക്കെ ചെയ്തും ഒന്നും ചെയ്യാതെയും വിലസുന്ന മലയാളി സാന്നിധ്യത്താലും സമ്പന്നമാണ് ബാംഗ്ലൂര്‍.

ഞാന്‍ കണ്ടിട്ടുള്ള, ഞാന്‍ അറിയുന്ന ബാംഗ്ലൂര്‍ മലയാളിമങ്കിമാരില്‍ (അക്ഷരത്തെറ്റായിരിക്കുമോ?) ഒന്നിനു പോലും ഭാരതസ്ത്രീയുടെ ഭാവശുദ്ധിസര്‍ട്ടിഫിക്കറ്റില്ല എന്നത്‌ വളരെ വേദനാജനകമായ ഒരു സത്യമാണ്. പലരുടേയും നെറ്റി ചുളിയുന്ന ഈ സത്യം പറഞ്ഞു പോയതിന്‍റെ പേരില്‍ എനിക്കൊന്നു കുളിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. കാരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘നഗ്ന’ സത്യമാണത്‌.

വൈകുന്നേരം ഏഴരക്കെങ്കിലും ഓഫീസില്‍ നിന്നും വീട്ടില്‍ പോകാന്‍ കഴിയുക ഒരു ഭാഗ്യമാണ്. എന്നാല്‍ ശനിയാഴ്ചകളിലാണ് ഈ ഭാഗ്യം കൈവരുന്നതെങ്കില്‍ മനഃപൂര്‍വ്വം താമസിച്ചേ വീട്ടില്‍ പോകൂ. ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള നടപ്പാതയില്‍ ഒരു ‘പബ്‌‘ ഉണ്ട്‌. കള്ളു കുടിച്ച്‌ നമ്മുടെ നാട്ടിലെ പ്രൊഫഷണല്‍ കുടിയന്മാര്‍ നടത്തുന്ന ‘കൂത്താട്ടത്തിന്‘ അവിടെ ഫീസീടാക്കുമത്രേ!!. പണ്ട്‌ തിരുവനന്തപുരത്ത്‌ വരാന്‍ പോകുന്നു എന്നു പറഞ്ഞപ്പൊഴേ നാട്ടുകാര്‍ കെട്ടു കെട്ടിച്ച നിശാ നൃ്ത്തശാലകള്‍ ബാംഗ്ലൂരില്‍ സുലഭം. അത്‌ സൌന്ദര്യ ബോധത്തിനും, സുന്ദരിമാരുടെ അംഗലാവണ്യത്തിനും, കലാവൈഭവത്തിനും ഒരു നിശ്ചിത സംഖ്യ ഈടാക്കിക്കൊണ്ട്!് അവരെ പ്രോത്സാഹിപ്പിക്കുന്നു!!. കാശു മേടിച്ചിട്ടായാലും പ്രോത്സാഹിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ?.

ഓഫീസില്‍ നിന്നും അബദ്ധവശാല്‍ ആ സമയം ആ വഴിക്കെങ്ങാനും പോയാല്‍ അതിനു മുന്‍പില്‍ അരക്കണ്ണുമായി (ഇതായിരിക്കും കവികള്‍ വാഴ്ത്തുന്ന ‘അര്‍ദ്ധനിമീലിത കാതര‘ നയനം എന്നു പറയുന്ന സാധനം!!) നിന്നു ചാഞ്ചാടുന്ന ‘പൂവാലിമാര്‍‘ നമ്മളെ കമന്‍റടിക്കും. ഒത്തു കിട്ടിയാല്‍ തോണ്ടി വിളിക്കുകയും ചെയ്യും. എല്ലാം വിദ്യാര്‍ത്ഥിനികള്‍. അത്ഭുതം ഇതൊന്നുമല്ല മദ്യം സ്വന്തം വ്യക്തിത്വം വെളിവാക്കുമെന്നു പറഞ്ഞ ഏതോ മഹാനായ കുടിയനേ മനസാ സ്മരിച്ചു കൊണ്ടു പറയട്ടെ... ഏറിയ ശതമാനവും മലയാളിപ്പെണ്‍കുട്ടികള്‍. പക്ഷേ വായില്‍ നിന്നും മലയാളം പൊഴിയണമെങ്കില്‍ അല്പം ‘വീര്യം’ അകത്തു ചെല്ലണം.

മക്കളെ പഠിപ്പിക്കാന്‍ ഇല്ലാത്ത കാശും കൊടുത്ത്‌, മനസ്സിലെ പ്ലാസ്മ മോണിട്ടറില്‍ വര്‍ണ്ണാഭമായ സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന വന്ദ്യ രക്ഷാകര്‍ത്താക്കളോട്‌ സഹതാപം മാത്രം. എന്നാല്‍ കിട്ടുന്ന പോക്കറ്റ്മണി തികയാഞ്ഞിട്ടോ, അതോ കിട്ടിയത്‌ കൂടിയതിന്‍റെ ഉന്മാദമോ അതുമല്ല മനുവിന്‍റെ ശാപമോ ആ രക്ഷാകര്‍ത്താക്കളുടെ പൊന്നോമനകളുടെ കയ്യിലിരുപ്പ്‌ കണ്ടാല്‍ കരണത്ത്‌ പൊട്ടിക്കാനാണ് മുഖത്ത്‌ കണ്ണുള്ള, കണ്ണിന് (ശരിയായ) കാഴ്ച്ചയുള്ള എല്ലാവര്‍ക്കും തോന്നുക.

നാട്ടില്‍ വന്നീ കഥകളൊക്കെ പറയുമ്പോള്‍ മെട്രോ സിറ്റിയുടെ തോന്ന്യാസങ്ങളെന്ന്‌ കുറ്റം പറയും ചിലര്‍. ഒന്നു പോയാല്‍ കൊള്ളാമെന്ന്‌ ചില തൈക്കിളവന്മാര്‍ ആശിക്കും. നല്ല അമ്മമാര്‍ക്ക്‌ വെപ്രാളം കൂടും. നല്ല അച്ഛന്മാര്‍ക്ക് രക്തം തിളക്കും. ആങ്ങളമാര്‍ക്ക്‌ അത്രടം വരെ ഒന്നു പോയാല്‍കൊള്ളാമെന്നു തോന്നും (ഉദ്ദേശ്യം രണ്ടായാലും) ഇനിയും ചിലര്‍ക്ക്‌ ഓക്കാനം വരും. പക്ഷേ ദൈവത്തിന്‍റെ സ്വന്തം മക്കളുടെ പോക്കിപ്പോള്‍ എങ്ങോട്ടാ?.

ചിലരിലെങ്കിലും ആധുനികത, സ്വാതന്ത്ര്യം, സൌകര്യം ഇങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളില്‍ ഇത്തരം ആഭാസത്തരങ്ങളോട്‌ അല്പം മമത തോന്നിത്തുടങ്ങിയിട്ടില്ലേ എന്നു ചോദിച്ചാല്‍ എല്ലാവരും ആകാശത്തോട്ട് നോക്കും. ആകാശം എന്നൊന്നില്ലായിരുന്നെങ്കില്‍ ഉത്തരം മുട്ടുന്നവര്‍ എങ്ങോട്ടു നോക്കിയേനെ?.

‘ക്യാറ്റ് വാക്ക്’ എന്ന പേരില്‍ ഒരു സമ്പ്രദായമുണ്ടല്ലോ. ‘പൂച്ച നടത്തം’ എന്നാണിതിന്‍റെ അര്‍ത്ഥമെങ്കില്‍ പൂച്ച കണ്ടാല്‍ ഓടിച്ചിട്ടു കടിക്കും സംശയമില്ല. എന്നാല്‍ ഫാഷന്‍ ഷോകളില്‍ നടക്കുന്നതെന്ന്‌ ഓക്സ്‌ഫോര്‍ഡ്‌ ഡിക്ഷണറി പറയുന്ന ഈ നടത്തം പെരുവഴിയിലായാലോ?. പണ്ട്‌ കാലത്ത്‌; അതായത്‌ കേരളം സാനിട്ടേഷനില്‍ അത്ര കണ്ട്‌ വിജയം കൈവരിക്കുന്നതിനും മുന്‍പ്‌... പറമ്പില്‍ നിന്നും കുളത്തിലേക്കോ, തോട്ടിലേക്കോ ഒക്കെ ശുദ്ധാത്മാക്കളായ ചില കാരണവന്മാര്‍ നടന്നു പോകുന്നത്‌ കാണാമായിരുന്നു.

ആധുനികവത്കരിക്കപ്പെട്ട ഭാരതീയ സംസ്കാരം എന്ന്‌ ഈ നടത്തത്തിനെ വിശേഷിപ്പിക്കാനാണ് ഒരുമ്പെടുന്നതെങ്കില്‍ കേരളത്തിന്‍റെ പഴയ സംസ്കാരം മേല്‍ സൂചിപ്പിച്ച ‘കാരണവന്മാരുടെ ആ പ്രവൃത്തിയിലായിരുന്നോ’ എന്നു ചിന്തിച്ചിട്ടു വേണം.

പറഞ്ഞു കേട്ടും, നേരിട്ടുമുള്ള ചില ബാംഗ്ലൂര്‍ മലയാളിപ്പെണ്‍കുട്ടികളുടെ കഥ പറയാം. ഒരുത്തി ഉപരി പഠനത്തിനാണെന്നും പറഞ്ഞ്റങ്ങിയതാണ്. തൊഴില്‍ പ്രണയ പഠനം. ആ കുട്ടി തന്നെ കുമ്പസാരിച്ച കണക്കനുസരിച്ച്‌ ഏകദേശം പന്ത്രണ്ടോളം പ്രണയങ്ങള്‍ സുഗമമായി ഇപ്പോഴും മുന്‍പോട്ടു പോകുന്നു. പല ഭാഷക്കാര്‍, ദേശക്കാര്‍... ‘പ്രേമോദര്യം’ എന്നൊരു വാക്ക്‌ മലയാളഭാഷക്ക് വേണമായിരുന്നു... സാഹോദര്യം പോലെ... തുടര്‍ന്നു പറഞ്ഞാല്‍ ഭാഷയുടെ ശാപം എനിക്കു കിട്ടും.

മറ്റൊരുത്തി ബാംഗ്ലൂരില്‍ തന്നെ ജനിച്ചു വളര്‍ന്നവള്‍, പ്രൊഫസറുടെ മകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി... സെന്‍റിമന്‍സ്‌ വര്‍ക്കൌട്ട് ചെയ്ത്‌ കാമുകന്മാരെ തിരയുന്നു. ആഘോഷമായി പ്രേമലേഘനങ്ങള്‍ അയക്കുന്ന കലാപരിപാടിയും വശമുണ്ട്‌. പക്ഷേ ഒരു സമയം ഒരാള്‍ മാത്രം. ആദ്യത്തേതു കഴിയുന്നതിനു മുന്‍പേ തന്നെ അടുത്തയാളെ വളച്ചിരിക്കും.

കൂടുതല്‍ അറിയണമെന്നു തോന്നാഞ്ഞതിനാല്‍ മലയാളിയെ കണ്ടാല്‍ മുഖം തിരിക്കാന്‍ റ്ശീലിച്ചു. ഇപ്പൊഴും “ഞങ്ങള്‍ ഇനിയും സ്വതന്ത്രരല്ല“ എന്നാണ് ഫെമിനിസ്റ്റ്‌ കുഞ്ഞമ്മമാരും, ആധുനികതയുടെ പൂനിലാവെളിച്ചത്തിലേക്ക്‌ സ്വപ്നേന്ദ്രിയങ്ങള്‍ വിക്ഷേപിച്ച്‌... ഞങ്ങളുടെ ഭാവി അവിടെയാണ്, അവിടെയാണ് എന്നു വിലപിക്കുന്ന പുരോഗമന(തീവ്ര)വാദി പെണ്‍കുട്ടികളും വിളിച്ചു കൂവുന്നത്‌.

സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയത്തിലെ മുഖ്യ ഘടകം പുരുഷന്മാരുടെ ദ്രോഗങ്ങളില്‍ നിന്നും, മറ്റുള്ള ന്യായീകരിക്കാന്‍ കഴിയാത്ത സാമൂഹികമായ വിലക്കുകളില്‍ നിന്നുമുള്ള മോചനമാണെങ്കില്‍ അത്‌ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാചകത്തിലൂടെ സ്ത്രീയെ മുറിയില്‍ പിടിച്ചു പൂട്ടിയിടണമെന്നോ, അവള്‍ക്ക്‌ ഉണ്ണാനും ഉടുക്കാനും കൊടുക്കരുതെന്നോ, നിരന്തരം ഉപദ്രവിക്കണമെന്നോ ആണ് വിവക്ഷിച്ചിരിക്കുന്നതെങ്കില്‍ ആ വാചകത്തേല്‍ കരിഓയില്‍ ഒഴിക്കാം. എന്നാ അതല്ല യാഥാര്‍ഥ്യം എന്നത്‌ മനസ്സിലാക്കണമെങ്കില്‍ മനുസ്മൃതി ഒരിക്കലെങ്കിലും ഒന്നു വായിച്ചു നോക്കണം. കേവലം എവിടെയോ, ആരോ പറഞ്ഞു കേട്ട ഒരു വാക്കേല്‍ പിടിച്ചു തൂങ്ങി സ്ത്രീയെ പൂട്ടിയിടണമെന്നാണ് അതിനര്‍ത്ഥമെന്നു ശഠിച്ചാല്‍ സമ്മതിച്ചു തരാന്‍ പ്രയാസമുണ്ട്‌.

പ്രിയമുള്ള, ബഹുമാനപ്പെട്ട, സ്നേഹം നിറഞ്ഞ....... ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന സ്മൃതി വാചകത്തെ തലതിരിച്ചു വ്യാഖ്യാനിച്ച്‌, തലങ്ങും വിലങ്ങും ‘ഒരിറ്റ് സ്വാതന്ത്ര്യത്തിനായി’ നെട്ടോട്ടമോടുന്ന സ്ത്രീവിമോചന സേനയുടെ മുന്നണിപ്പോരാളികളേ....... ഒരു ചോദ്യം, ഒരേയൊരു ചോദ്യം മാത്രം...

സ്വാതന്ത്ര്യം എന്നതു കൊണ്ട്‌ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌?. സാമൂഹികവും, സദാചാരപരവുമായ എല്ലാ മാനദണ്ഡങ്ങളേയും വെല്ലു വിളിക്കാനോ?. അതോ പുരുഷനേപ്പോലെ മീശ വയ്ക്കാനോ?. അതെ എന്നാണുത്തരമെങ്കില്‍ കൂടുതലൊന്നും അറിയാന്‍ ആഗ്രഹമില്ല.

നേരേ മറിച്ച്‌, കരിയും പുകയും പിടിച്ച, ആഹാരം കഴിക്കാനോ, സ്വന്തമായി ഒരു വാക്കെഴുതാനോ, ചിന്തിക്കുവാനോ, ഉറങ്ങുവാനോ പോലും സ്വാതന്ത്ര്യമില്ലാത്ത, അത്തരം പല പല മേഖലകളില്‍ അടിച്ചമര്‍ത്തപ്പെടുന്ന പൈശാചികമായ ദുരവസ്ഥയില്‍ നിന്നും ഉള്ള മോചനമാണെങ്കില്‍ സാമാന്യ ബുദ്ധിയും, ധര്‍മ്മബോധവുമുള്ള എല്ലാ പേരും നിങ്ങളോടൊപ്പമുണ്ടാവും. മേല്‍ പറഞ്ഞ സ്മൃതിവചനത്തെ സങ്കിചിതമായ ഒരു തലത്തിലേക്ക്‌ ഒരു കാലത്ത്‌ തളയ്ക്കപ്പെട്ടിട്ടുണ്ടാകാം എന്ന സത്യം മറക്കുന്നില്ല. പക്ഷേ ആ വാചകത്തിലെ ധ്വനി സ്ത്രീക്ക്‌ എല്ലാ സം രക്ഷണവും എല്ലാ പ്രായത്തിലും ഉറപ്പു വരുത്തുന്നതായിരുന്നു. അന്നും, ഇന്നും, എന്നും സ്ത്രീ, ഭാരതീയര്‍ക്ക്‌ പൂജനീയയാണ്. അവള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുക തന്നെ ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും പവിത്രമായ വാക്കാണ് ‘അമ്മ’. ആ വാക്കിന്‍റെ എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വാതന്ത്ര്യം.

സാന്ത്വനം എന്നു കൂടി അര്‍ത്ഥം തോന്നിപ്പിക്കുന്ന ‘സഹോദരി’യുടെ സ്വാതന്ത്ര്യം.

വീടിന് വിളക്കാകുന്ന, ധര്‍മ്മത്തിനും, കര്‍മ്മത്തിനും, കര്‍മ്മഫലങ്ങള്‍ക്കും തുല്യ പങ്കാളിത്തമുള്ള അര്‍ദ്ധനാരീശ്വര സങ്കൽപ്പത്തിലൂടെ എന്നും ഭാരതീയര്‍ പൂജിക്കുക തന്നെ ചെയ്തിട്ടുള്ള ‘ഭാര്യയുടെ’ സ്വാതന്ത്ര്യം.

ജീവിതത്തിലെ പ്രഥമ സാഫല്യമായി തന്നെ കരുതാവുന്ന ‘മകളുടെ’ സ്വാതന്ത്ര്യം.

പൂര്‍ണ്ണതയുടെ പ്രതീകമായി, ഐശ്വര്യത്തിന്‍റെ പ്രതീകമായി, സമ്പന്നതയുടെ പ്രതീകമായി, ലക്ഷ്മിയായി, ഭൂമിയായി, വിദ്യയായി എല്ലാം വേദങ്ങള്‍ മുതല്‍ വാഴ്ത്തുന്ന സ്ത്രീ സ്വതന്ത്രയാവേണ്ടത്‌ ലോകവിജയത്തിന്‍റെ തന്നെ ആവശ്യമാണ്, എന്നാല്‍ അത്‌ ലോക നാശത്തിന്‍റെ മൂലകാരണമാകാതിരിക്കട്ടെ. ‘നാരികള്‍ നാരികള്‍ വിശ്വ വിപത്തിന്‍റെ നാരായ വേരുകള്‍‘ എന്നു പാടിയ കവിയെ പഴിക്കുന്നതിനു പകരം ആ കവി കണ്ട ‘നാരിയെ’ നമ്മുടെ നാരീസങ്കല്പത്തില്‍നിന്നും തുടച്ചു മാറ്റാം. ആ നാരിയായിത്തീരാനുള്ള സ്വാതന്ത്ര്യം നമുക്ക്‌ വേണ്ടെന്നു വയ്ക്കാം...

© ജയകൃഷ്ണന്‍ കാവാലം

19 comments:

Unknown said...

ഇതൊന്നും ഇനിയും മനസ്സിലായില്ലേ ?
എന്തിനാണു സാറേ ബാംഗ്ളൂരിലേക്ക്‌ പോണത്‌ ?
കേരളത്തിലെ കഥ പറയട്ടെ ?

ഫെമിനിസമായാലും എന്തു കുന്തമായാലും പീഢിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ തിരഞ്ഞു പിടിച്ചു സംരക്ഷിക്കുക. അതിന്‍റ്റെ പേരില്‍ തന്നെക്കാള്‍ കഴിവുകെട്ടവനായ കെട്ടിയോന്‌, ഏതെങ്കിലും മന്ത്രിയെ പേടിപ്പിച്ച്‌ ഒരു കോണ്‍ട്രാക്റ്റ്‌ സംഘടിപ്പിക്കുക. പിന്നെ അയാള്‍ ഫെമിനിസം എന്ന ചാക്കുകെട്ടിനിടയില്‍ അധിനിവേശവിരോധം കന്നാസിലാക്കി കാശുണ്ടാക്കികൊള്ളും.

പിന്നെ എന്റെ മോള്‌ പെണ്ണായതുകൊണ്ട്‌ സെക്റട്ടറിയറ്റിന്റെ നടയിലിരുന്ന്‌ ഒരു സ്മോളും 2 സ്മോക്കും എടുത്താല്‍ എന്തരടേ ആകാശം ഇടിഞ്ഞു വീഴുമോ ?

വൊ തന്നെ... തന്നെ...
ഇതുതന്നെ അപ്പീ ഫെമിനിഷങളുടെ കേരളാ മോഡലുകള്‌...

ടോട്ടോചാന്‍ said...

താങ്കളുടെ വികാരം ഉള്‍ക്കൊള്ളുന്നു..
പക്ഷേ പൂര്‍ണ്ണമായും താങ്കളുടെ അഭിപ്രായങ്ങളോട് വിയോജിക്കുകയും ചെയ്യുന്നു.

മനുഷ്യനെ സ്ത്രീ ആയും പുരുഷനായും കാണാന്‍ മാത്രമേ സമൂഹം പഠിച്ചിട്ടുള്ളൂ..
അവരെ മനുഷ്യരായി കാണാന്‍ ആരും പഠിച്ചിട്ടില്ല.
അതു കൊണ്ടു തന്നെയാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നത്ും.

സ്ത്രീക്കും പുരുഷനും ഒരു തരത്തിലുള്ള വേര്‍തിരിവുകളും സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ല. ആരും ആരുടേയും അടിമയല്ല.
അതു തിരിച്ചറിഞ്ഞാല്‍ നന്ന്.

ജോജി കൂട്ടുമ്മേല്‍ എഴുതിയ ഒരു പുസ്തകമുണ്ട്.
"ലൈഗികത നിലപാടുകളുടെ രാഷ്ട്രീയം"
ഒന്നു വായിക്കണേ സുഹൃത്തേ...

പാര്‍ത്ഥന്‍ said...

ഈ വിവരം ഇതിനുമുമ്പും പല സ്ഥലങ്ങളില്‍ നിന്നും വായിച്ചിരുന്നു. അവിടെ ഐ.റ്റി. മേഖലയില്‍ ജോലിചെയ്യുന്ന യുവാക്കള്‍ വാരാന്ത്യത്തില്‍ ചിലവാക്കുന്നത്‌ ഏകദേശം 5000 - 7000 രൂപ ആണെന്നും ഏഴുതിയിരുന്നു. (രണ്ടുവര്‍ഷം മുമ്പത്തെ കണക്കാണ്‌ ഇത്‌)

"ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്ന 'ഉമേഷ്‌ജിയുടെ' പോസ്റ്റ്‌, രണ്ടുദിവസം മുമ്പ്‌ വീണ്ടും വായിക്കാനിടയായി. അതിന്റെ വ്യാഖ്യാനം അറിയണമെന്നുള്ളവര്‍ക്ക്‌ ഈ വഴിയിലൂടെ പോയാല്‍ വായിയ്ക്കാം.

കാവാലം ജയകൃഷ്ണന്‍ said...

മനുഷ്യന്‍ പുരുഷനായതിന്‍റെയും, സ്ത്രീയായതിന്‍റെയും മാനദണ്ഡം ലിംഗപരമായ വേര്‍തിരിവു മാത്രന്മായിരിക്കുമോ??. സ്ത്രീ (പുരുഷനും) ആര്‍ക്കും അടിമയല്ല എന്നുതന്നെയാണ് എന്ന്റ്റെയും അഭിപ്രായം. പക്ഷേ ആര്‍ക്കുമ്മ് മുകളിലുമല്ല രണ്ടു കൂട്ടരും. മറ്റൊന്നൂള്ളത്‌ ഇല്ല ഇല്ല എന്ന്‌ എത്രയൊക്കെ അലമുറയിട്ടാലും സ്ത്രീ അടിസ്ഥാനപരമായി ബലഹീന തന്നെയാണ്. കുറഞ്ഞ പക്ഷം അവള്‍ക്ക് ഒന്നു സ്വയം മറന്നു കരയണമെങ്കില്‍ പോലും ഒരു പുരുഷന്‍റെ നെഞ്ചില്‍ ചാരിയാല്ലാതെ അതു പൂര്‍ണ്ണമാവുക പ്രയാസമാണ്. രാജനീതിയൂം, മനുഷ്യനീതിയും അടക്കം ഒരു സമൂഹത്തിന്‍റെ ജീവിതക്രമം ഒന്നാകെ ഉള്‍ക്കൊള്ളീച്ഛീരുന്ന ഒരു ഗ്രന്ഥമാണ്മനുസ്മൃതി. എന്നാഅല്‍ ഇന്നത്തെ കാലഘട്ടത്തില്‍ അതിനു പ്രാബല്യം കുറയും. കുറയുമെന്നല്ലാതെ പൂര്‍ണ്ണമായും അപ്രഥ്യക്ഷമാവുക അസാദ്ധ്യമത്രേ. വിവേകാനന്ദസ്വാമികള്‍ പ്രസ്താവിച്ചിട്ടുണ്ട് ‘ഇന്നും ഇനി വരും കാലത്തുംസമൂഹത്തിലെ ജീവിത വ്യവസ്ഥിതി പരിശോധിച്ചാല്‍ മനുവിന്‍റെ സ്വാധീനം ദര്‍ശിക്കാന്‍ കഴീയുമെന്ന്‌.

എന്നാല്‍ ഈ കുറിപ്പ്‌ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന സ്മൃതിവചനത്തെ വിളംബരം ചെയ്യുക അല്ലായിരുന്നു. ഒരു കൂട്ടം സ്ത്രീകളുടെ വീശിഷ്യ മലയ്യാളിപ്പെണ്‍കുട്ടികളുടെ നാണം കെട്ട അഴിഞ്ഞാട്ടം കണ്ടു കണ്ണു മഞ്ഞളിച്ചപ്പോള്‍ അറിയാതെ ഓര്‍ത്തുപോയതാണ് മേല്പറഞ്ഞ സ്മൃതിവചനം.

ഒപ്പം ആ വചനത്തിലെ ന്യായാന്യാന്യങ്ങളെക്കുറിച്ചു കൂടി ചിന്തിച്ചുവെന്നു മാത്രം.

മനുഷ്യനെ മനുഷ്യനായും മൃഗമായും മാറ്റുന്ന ഘടകങ്ങളല്ല തീര്‍ച്ചയായും ലിംഗവ്യത്യാസം കൽപ്പിച്ചതെന്ന സത്യത്തിലേക്ക് താങ്കളുടെ ചിന്തയെ ക്ഷണിക്കുകയാണ്. അച്ഛനും, ആങ്ങളമാര്‍ക്കും മുഖത്തു നോക്കാന്‍ കഴിയാഅത്ത തരത്തിലുള്ള വേഷവിധാനവുമായി നടന്നാല്‍ ആര്‍ക്കൂം വേണ്ടാത്തതിക്കെ തോന്നിയെന്നു വരൂം.ചാപല്യം ആരും കൂടെക്കൊണ്ടു നടക്കുന്നതല്ല അതു ചില സമയങ്ങളില്‍ മനുഷ്യനെ കീഴ്പ്പെടുത്തുന്നതാണ്. മനശാസ്ത്രപരമായി ചിന്തിച്ചാലും ആതങ്ങനെ തന്നെയാണ്.

ഇത്തരം അശ്ലീലവസ്ത്രധാരണത്തിലൂടെയും, ആവശ്യമില്ലാത്ത പ്രകടനന്ങ്ങളിലൂടെയും (അങ്ങനെ ചെയ്യുന്ന)സ്ത്രീ ആഗ്രഹിക്കുന്നത്‌ തീര്‍ച്ചയായും പുരുഷന്‍റെ ആകര്‍ഷണം തന്നെയാണ്. മറയ്ക്കേണ്ടിടം മറയ്ക്കാതെയും, ഒളിക്കേണ്ടത് ഒളിക്കാതെയും നടന്നിട്ട്‌ പീഡിപ്പിച്ചേ പീഡിപ്പിച്ചേ എന്നി വിളിച്ചു കൂവുന്നതിലും അര്‍ത്ഥമില്ല.

മാനവും മര്യാദയ്ക്കും നടക്കാന്‍ പഠിക്കണം. വീട്ടുകാര്‍ അതു പഠിപ്പ്പിക്കണം. പ്രായവും ചുറ്റുപാടുകളും അതവള്‍ക്കു പഠിപ്പിച്ചു കൊടുക്കണം. മര്യാദക്കു ജീവിക്കുന്ന പെണ്‍കുട്ടികളെ കടന്നു പിടിക്കാനും അനാവശ്യം പറയാന്നുമുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ചെയ്യപ്പെട്ടാല്‍ അതു കുറ്റം തന്നെയാണ്. അല്ലാതെ പുറത്തു പറയാന്‍ കഴിയാത്ത അംഗചേഷ്ടകളോടെ ആളെ മയക്കിയും, കണ്ടവന്‍റെ ചിലവില്‍ സാന്‍റ്‌വിച്ചും പരിപ്പുവടയും കഴിച്ചും അവസാനം കാര്യം കഴിയുമ്പോള്‍ മുട്ടയിട്ടിട്ടു പിടക്കോഴി നിലവിളിക്കുന്നതു പോലെ നിലവിളിച്ചിട്ടെന്തു കാര്യം?.

ഞാന്‍ ബാംഗ്ലൂരില്‍ ജീവിച്ചിരുന്ന അത്രയും കാലം വളരെ ബൂദ്ധിമുട്ടി തന്നെയാണ് പലപ്പോഴും പൊതുവഴിയില്‍ കൂടി നടന്നിരുന്നത്‌. അത്രയ്ക്ക്‌ ശല്യമായിരുന്നു വായീനോക്കി പെണ്‍കുട്ടികളെക്കൊണ്ട്. നോട്ടം മാത്രമല്ല ചിലപ്പോള്‍ കമന്‍റുകളും. കേരളത്തില്‍ നിന്നും ഒത്തിരി ദൂരെയുള്ള സ്ഥലമൊന്നുമല്ലല്ലോ പലര്‍ക്കും അറിയുന്ന ക്കാര്യവുമാണ്. ഒന്നുകില്‍ അതിനെ അനുക്കൂലിച്ചും ആസ്വദിച്ചും കൊണ്ട്, അല്ലെങ്കില്‍ നാണക്കേടു കൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നതെന്നാണ് എന്‍റെ വിശ്വാസം.

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി

സ്നേഹപൂര്‍വ്വം
ജയകൃഷ്ണന്‍ കാവാലം

Avanthika said...

ഈ ലേഖനത്തില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് ഒരു പരിധി വരെ മാത്രമെ ഞാന്‍ യോജിക്കുന്നുള്ളൂ. കാരണം ബാംഗ്ലൂരിലോ അല്ലെങ്കില്‍ മുംബായിലോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും അന്യ സംസ്ഥാനങ്ങളിലോ പോയി താമസിച്ചു ജോലി ചെയ്യുന്ന എല്ലാ മലയാളി പെണ്‍കുട്ടികളും ഈ ഗണത്തില്‍ പെടുന്നവരാണ് എന്നുള്ള പൊതുവായ ഒരു ധാരണ ഇപ്പോള്‍ താങ്കള്‍ ആടക്കമുള്ള ഒട്ടു മിക്ക യുവാക്കളിലും കാണുന്നുണ്ട്, അങ്ങനെ ഒരു മുന്‍വിധിയോടെയാണ് ഇക്കൂട്ടര്‍ ഈ പെണ്‍കുട്ടികളെ കാണുന്നതും. ആ ചിന്താഗതിയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യാനും പഠിക്കാനും ഒക്കെ പോയി വളരെ മാന്യമായി ജീവിക്കുന്ന എത്രയെത്ര പെണ്‍കുട്ടികളെ എനിക്കറിയാം, അതുപോലെ തന്നെ താങ്കള്‍ പറഞ്ഞ രീതിയില്‍ വിഹരിക്കുന്ന പെണ്‍കുട്ടികളെയും എനിക്ക് നേരിട്ടറിയാം. അങ്ങനെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ മാന്യമായി കാശിന്റെ വിലയറിഞ്ഞു നല്ലൊരു ഭാവി മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന കുട്ടികള്‍ ആണ് ബഹുഭൂരിപക്ഷവും എന്ന് എനിക്ക് നിസ്സംശയം പറയാന്‍ സാധിക്കും. പിന്നെ താങ്കള്‍ പറഞ്ഞിരിക്കുന്ന ഈ കുറച്ചു പെണ്‍കുട്ടികള്‍ നിമിത്തം മാന്യമായി ജീവിക്കുന്ന കുട്ടികളുടെ പോലും ഭാവി തുലാസിലായിരിക്കുകയാണ്. മുംബെയില്‍ ജോലി ചെയ്തിരിന്നു എന്ന ഒറ്റക്കാരണത്താല്‍ കല്യാണ ആലോചനകള്‍ നിരന്തരം മുടങ്ങി ജീവിതം വഴിമുട്ടി ഒരു കാലത്തു ജീവിച്ചിരുന്ന എന്റെ ഒരു പ്രിയ സുഹൃത്തിനെയും അവളുടെ വീട്ടുകാരെയും ഞാന്‍ ഈ അവസരത്തില്‍ അറിയാതെ ഓര്‍ത്തു പോകുന്നു.

ഇതുപോലെ തന്നെ അന്യ ദേശങ്ങളില്‍ പോയി മാന്യമല്ലാത്ത രീതിയില്‍ ജീവിക്കുന്ന ആണ്‍കുട്ടികളുടെ കാര്യം പറയാന്‍ താങ്കള്‍ തയ്യാറാകുമോ? എന്നാല്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും ഇക്കൂട്ടരുടെ വിക്രിയകള്‍ താരതമ്യം ചെയ്യാന്‍ പോലും കഴിയാത്തതാണ് എന്നുള്ളത്.

ഞാന്‍ ഒരു ഫെമിനിസ്റ്റ്‌ ഒന്നും അല്ല കേട്ടോ! സ്ത്രീ സ്വാതന്ത്ര്യം, സമത്വം എന്നൊക്കെ പറഞ്ഞു സ്വന്തം ഭര്‍ത്താവിനെ പോലും പരസ്യമായി വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത ഇന്നത്തെ സ്ത്രീപക്ഷവാധികളോട് എനിക്ക് എന്നും പുച്ഛം മാത്രമെ ഉണ്ടായിട്ടുള്ളൂ. സ്ത്രീ സ്വാതന്ത്ര്യം എന്ന പേര് പറഞ്ഞു എന്ത് വിവരക്കേടും കാണിക്കുവാന്‍ ഉള്ള ഒരു ലൈസന്‍സ് മാത്രമാണ് ഇക്കൂട്ടര്‍ക്ക് സ്ത്രീ പക്ഷ പ്രസ്ഥാനങ്ങള്‍.

പുരുഷനില്ലാതെ സ്ത്രീയ്ക്ക് പൂര്‍ണതയില്ല, അത് പോലെ തന്നെ തിരുച്ചും എന്ന അര്‍ദ്ധ നാരീശ്വര സങ്കല്പതത്വത്തില്‍ അടിയുറച്ചു വിസ്വസിക്കന്ന ഒരാളാണ് ഞാന്‍.

മനുസ്മ്രിതിയെക്കുരിച്ചുള്ള താങ്കളുടെ പരാമര്‍ശങ്ങള്‍ അവസോരോചിതം തന്നെ! ഇത്രമാത്രം വികലമായി, മറ്റേതോ ഗൂഡ ലക്ഷ്യത്തോടെ വളച്ചൊടിച്ചു ചിത്രീകരിക്കപ്പെട്ട മറ്റൊരു കൃതി ഉണ്ടെന്നു തോന്നുന്നില്ല. ഇതിനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ ആ ഗ്രന്ഥം ഒരിക്കലെങ്കിലും വിമര്‍ശനബുധിയോടെയല്ലാതെ ഒന്നു മനസ്സിരുത്തി വായിക്കുന്നത് നന്നായിരിക്കും എന്നാണു എന്റെയും അഭിപ്രായം.

ഇനിയും എഴുതുക! ആശംസകളോടെ.

കാവാലം ജയകൃഷ്ണന്‍ said...

ബാംഗ്ലൂര്‍ എന്ന സ്ഥലത്തേക്കു പോകുമ്പോള്‍ എന്നെ സംബന്ധിച്ച്‌ യാതൊരു മുന്‍ വിധികളും ഇല്ലായിരുന്നു എന്നതാണ് സത്യം. ബാംഗ്ലൂരിന്‍റെ അത്രയും വരില്ലെങ്കിലും ഏകദേശം ബാംഗ്ലൂര്‍ പോലെ തന്നെയുള്ള ഒരു സിറ്റിയാണ് പൂന. അവിടെ പഠിച്ച എനിക്ക്‌ നല്ല സ്വഭാവവും, പെരുമാറ്റ ഗുണവുമുള്ള ഒരു പിടി കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. പല ഭാഷക്കാര്‍. അവിടെ നിന്നും ബാംഗ്ലൂര്‍ക്കു പോകുമ്പോള്‍ ഒരു കാരണവശാലും എനിക്ക്‌ ഇത്തരം ഒരു ‘സംസ്കാര’ത്തെക്കുറിച്ച്‌ മുന്‍ ധാരണ വച്ചു പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ആരും പറഞ്ഞു കേട്ടിട്ടുമില്ല. ഈ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്‌ തികച്ചും എന്‍റെ വ്യക്തിപരമായ അനുഭവം മാത്രമാണ്. ഞാന്‍ പരിചയപ്പെട്ടിട്ടുള്ള പെണ്‍കുട്ടികളെക്കുറിച്ചു മാത്രമാണ് അതില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നും വ്യക്തമാണല്ലൊ.

ആണ്‍കുട്ടികളുടെ കാര്യമായാലും ഇതൊക്കെ തന്നെയാണ് കഥ. അതു തുറന്നു പറയുന്നതില്‍ എനിക്കു യാതൊരു ബുദ്ധിമുട്ടുമില്ല. ബാംഗ്ലൂര്‍ പെണ്‍കുട്ടികള്‍ക്ക്‌ തല്ലിന്‍റെ കുറവാണെങ്കില്‍ അവിടത്തെ ആണ്‍കുട്ടികള്‍ക്ക് തെരണ്ടി വാലു പോലും തികയില്ല. അത്രക്കു സദ്‌ഗുണന്മാരാണ് പല വിദ്വാന്മാരും. നല്ല ചുറ്റുപാടുകളില്‍ നിന്നും അവിടെയെത്തിയ നല്ലൊരു ശതമാനം പെണ്‍കുട്ടികളെ വഴിയാധാരമാക്കിയതും ഇവന്മാരൊക്കെ തന്നെ. സ്വന്തം മനസ്സോടെയല്ലാതെ വഴിതെറ്റി ജീവിക്കുന്ന ചിലരെയും നമുക്കവിടെ കാണാന്‍ കഴിയും.

നമ്മുടെ അര്‍ദ്ധനാരീശ്വര സങ്കല്പ്പം പോലെ സ്ത്രീ സമത്വം ഉദ്‌ഘോഷിക്കുന്ന മറ്റൊരു പ്രതീകവും ഈ ഭൂമിയില്‍ ഇല്ലെന്നു തന്നെ പറയാം. ശിവനെയും ശക്തിയെയും രണ്ടായി ചിന്തിക്കാന്‍ കഴിയാത്ത ആ സങ്കല്‍പ്പം തീര്‍ച്ചയായും ഭാരതീയരുടെ യുഗങ്ങളായി പിന്‍ തുടര്‍ന്നു പോരുന്ന സമഭാവനയുടെ ദൃഷ്ടാന്തമാണ്. ഇന്നത്തെ സ്ത്രീപക്ഷവാദികള്‍, ഞങ്ങള്‍ നേടിയെടുത്തതെന്നു ഞെളിയുന്ന ഈ സ്വാതന്ത്ര്യവും, സ്ഥാനവും, മാന്യതയും (ഇപ്പോഴുള്ള മാന്യതയല്ല... അയ്യോ...) വേദകാലങ്ങള്‍ മുതല്‍ക്കു തന്നെ അവര്‍ക്കു ലഭ്യമായിരുന്നു എന്നുള്ളതിന് ഇനിയും ഉദാഹരണങ്ങള്‍ ധാരാളം. ഇന്നു നിലവിലിരിക്കുന്ന ഇന്‍ഡ്യന്‍ പീനല്‍ കോഡ്‌ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതു പോലെ, പ്രാസംഗികന്‍ തന്‍റെ സംസാരത്തിനിടെ അബദ്ധത്തില്‍ ഒരു വാക്ക്‌ രണ്ടായി മുറിച്ചു പറഞ്ഞാല്‍ രണ്ടിനും രണ്ടു വ്യാഖ്യാനങ്ങള്‍ നല്‍കുന്നതു പോലെ, മനുസ്മൃതിയിലെ ഈ വാചകവും കുറേപ്പേര്‍ എടുത്തിട്ടങ്ങു പൂശി. ഇതേക്കുറിച്ചു പറയുന്നവരോട്‌ ആ ഗ്രന്ഥത്തിലെ മറ്റേതെങ്കിലും ഒരു ശ്ലോകമോ, കുറഞ്ഞത്‌ സ്മൃതിക്ക്‌ എത്ര അദ്ധ്യായമുണ്ടെന്നെങ്കിലും ചോദിച്ചാല്‍ അറിയാം പാണ്ഡിത്യം!. എന്തിനേറെപ്പറയുന്നു ‘ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം’ എന്നു പറഞ്ഞ ഭഗവാന്‍ കൃഷ്ണനെ, ജാതി വ്യവസ്ഥ കണ്ടു പിടിച്ചവനും, ബൂര്‍ഷ്വാ അവതാരവുമൊക്കെ ആക്കി ചിത്രീകരിച്ച കക്ഷികളല്ലേ... അപ്പോള്‍പ്പിന്നെ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനം അവരില്‍ നിന്നും പ്രതീക്ഷിക്കാന്‍ പാടുണ്ടോ?.

മനുസ്മൃതി അന്നെന്നല്ല ഇന്നും (കാലാനുസൃതമായ വ്യത്യാസങ്ങളോടെ) പിന്‍ തുടരുവാന്‍ കഴിയുന്ന ഒരു നിയമാവലി തന്നെയാണ്. അങ്ങനെയൊക്കെ ജീവിച്ചാല്‍ മാന്യമായി വഴിയിലിറങ്ങി നടക്കാം, അമ്മക്കും പെങ്ങള്‍ക്കും സമൂഹത്തിലും വീട്ടിലും മാന്യതയുണ്ടാവും, പെണ്‍കുട്ടികള്‍ക്ക്‌ ഏഴാം വയസ്സില്‍ മാനഭംഗപ്പെടേണ്ടിയും, പത്താം വയസ്സില്‍ അമ്മയാവേണ്ടിയും വരില്ല. കള്ളക്കടത്തും, കരിഞ്ചന്തയും തുടങ്ങി നല്ലൊരളവ് അതിക്രമങ്ങളും അതിശയകരമായ വേഗതയില്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാവുന്നതു കാണാം. കാരണം അതിലെ നിയമങ്ങള്‍ അത്രമേല്‍ പ്രബലവും, കര്‍ക്കശവുമാണ്. ഇത്‌ മനുസ്മൃതിയുടെ ഒരു വശം മാത്രം. ജീവിത ശൈലി, ദണ്ഡനീതി, രാജനീതി തുടങ്ങി രാഷ്ട്രത്തിന്‍റെയും, സമൂഹത്തിന്‍റെയും, വ്യക്തിയുടേയും എല്ലാ വിധമായ മേഖലകളിലേക്കും ആഴത്തിലുള്ള വേരുകളാണ് മനുസ്മൃതിക്കുള്ളത്‌. അഭിസംബോധനാക്രമം മുതല്‍ യുദ്ധതന്ത്രം വരെ യുക്തിഭദ്രമായും, ലളിതമായും വിവരിച്ചിറ്റിക്കുന്ന വേറേ ഏതൊരു ഗ്രന്ഥമോ തത്വ സംഹിതയോ ആണ്, മനുസ്മൃതിയെ പരസ്യമായി അധിക്ഷേപിക്കുന്നവരുടെ കയ്യിലുള്ളതെന്ന്‌ നമുക്കു ചോദിക്കാതിരിക്കാം. കാരണം ദുര്‍ബ്ബലരായവരോടും, ആയുധമില്ലാത്തവരോടും മത്സരമരുതെന്നതും നമ്മള്‍ പഠിച്ചിട്ടുണ്ടല്ലൊ...

വിലയേറിയ അഭിപ്രായത്തിനും നിരീക്ഷണത്തിനും നന്ദി അറിയിക്കുന്നു.

ജയകൃഷ്ണന്‍ കാവാലം

paarppidam said...

ബാംഗ്ലൂരിൽ അല്ലെങ്കിൽ പുറത്ത് പോകുന്ന എല്ലാ പെൺകുട്ടികളും ചീത്തയാണെന്ന് പറയുന്നതിനെ ശക്തമായി എതിർക്കുന്നു.വ്യ്ക്തിയുടെ സ്വാതന്ത്രത്തിന്റെ ഭാഗമായി എടുക്കാം.

കാവാലം ജയകൃഷ്ണന്‍ said...

പാര്‍പ്പിടം: സ്വാഗതം, ‘എല്ലാ‘ പെണ്‍കുട്ടികളും എന്നടച്ചാക്ഷേപിക്കാന്‍ ഞാനാളല്ല. പക്ഷേ കുറച്ചു കാലം അവിടെയുണ്ടായിരുന്ന എനിക്കനുഭവപ്പെട്ടത് അവിടെ ഞാനറിയുന്നതില്‍ ഏറെക്കുറെ എല്ലാപേരും ഇപ്പറഞ്ഞ പോലെ തന്നെയായിരുന്നു. ഞാന്‍ അറിഞ്ഞതില്‍ ഒരെണ്ണത്തിനു പോലും സ്വഭാവശുദ്ധിയുള്ളതായിട്ട് അവരുടെ പെരുമാറ്റത്തില്‍ നിന്നും എനിക്കു തോന്നിയുമില്ല. വളരെ ദുഃഖം തോന്നി

ബഷീർ said...

ജയകൃഷ്ണന്‍ കാവാലം

വായിച്ചു. മുഴുവന്‍
ആത്മരോഷം ..
ഇന്നതൊന്നും ഒരു കാര്യമായി തന്നെ എടുക്കുന്നവര്‍ കുറയുകയല്ലേ. തിന്മയെ ലാഘവത്തോടെ കാണുന്ന സമൂഹമാണിപ്പോള്‍

സൊസൈറ്റി കൊച്ചമ്മമ്മാരുടെ തല്ല് കിട്ടാനുള്ള എല്ലാ വഴിയും തെളിഞ്ഞ്‌ കാണുന്നുണ്ട്‌.

ആശംസകള്‍ ഈ പോസ്റ്റിന`്

സ്ത്രീയും പുരുഷനും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും കഴിയുന്ന ഒരു സമൂഹത്തിനേ പുരോഗതി പ്രാപിക്കാനാവൂ.

സ്ത്രീ സംഘടനകള്‍ ,പക്ഷ വാദികള്‍ പക്ഷെ ചെയ്യുന്നത്‌ ബന്ധങ്ങള്‍ ദൃഢപ്പെടുത്താനല്ല മറിച്ച്‌ അകലം കൂട്ടാനാണെന്നതാണു ദു:ഖകരം

ഒരു സമൂഹത്തിന്റെ പുരോഗതി എന്റ്‌ നിരീക്ഷണത്തില്‍

Kvartha Test said...

"ജയകൃഷ്ണന്‍ കാവാലം said...
കുറച്ചു കാലം അവിടെയുണ്ടായിരുന്ന എനിക്കനുഭവപ്പെട്ടത് അവിടെ ഞാനറിയുന്നതില്‍ ഏറെക്കുറെ എല്ലാപേരും ഇപ്പറഞ്ഞ പോലെ തന്നെയായിരുന്നു. ഞാന്‍ അറിഞ്ഞതില്‍ ഒരെണ്ണത്തിനു പോലും സ്വഭാവശുദ്ധിയുള്ളതായിട്ട് അവരുടെ പെരുമാറ്റത്തില്‍ നിന്നും എനിക്കു തോന്നിയുമില്ല. വളരെ ദുഃഖം തോന്നി"

ഒരു കാര്യത്തില്‍ ഈയുളവനും ദുഃഖം തോന്നുന്നു; ഒരു നല്ല പെണ്‍കുട്ടിയെയും (ആണ്‍കുട്ടിയെയും) താങ്കള്‍ക്ക് അവിടെ പരിചയപ്പെടാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്! എനിക്ക് പരിചയമുള്ള ധാരാളം പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവിടെ സുഖമായി ജീവിക്കുന്നു, കാരണം അവര്‍ കാണേണ്ടത് മാത്രമേ കാണുന്നുള്ളൂ എന്നതാകാം. ശനിയാഴ്ച വൈകിട്ട് ആ വലിയ പാര്‍ക്കില്‍ നടന്നാല്‍ മാത്രമല്ലേ, പബ്ബ് ഉള്ള സ്ഥലത്ത് പോയാല്‍ മാത്രമല്ലേ, അവര്‍ ഇതൊക്കെ കാണൂ? അവരെപ്പോലെ നല്ല മനുഷ്യര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ പോയാല്‍ നല്ല മനുഷ്യരെ ബംഗളുരുവില്‍ കാണാം. അന്വേഷിപ്പിന്‍ കണ്ടെത്തും - നല്ലതായാലും ചീത്തയായാലും.

താങ്കള്‍ പറഞ്ഞ കൂടുതല്‍ കാര്യങ്ങളോടും യോജിക്കുന്നു - പുതിയ തലമുറകള്‍, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ, സ്വാതന്ത്രം എന്നത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. പഴമയെ എതിര്‍ക്കുക, എന്ത് കോപ്രായവും കാട്ടുക എന്നതത്രേ നവ സ്വാതന്ത്ര്യം.

കാവാലം ജയകൃഷ്ണന്‍ said...

ശ്രീ: ഞാന്‍ ബംഗലുരുവില്‍ ഉത്തരവാദിത്വപ്പെട്ട ഒരു ജോലി ചെയ്യുകയായിരുന്നു. നല്ല മനുഷ്യരെ അന്വേഷിച്ചു കണ്ടെത്തുക വളരെ നല്ല കാര്യം തന്നെ പക്ഷേ, മേല്‍ പറഞ്ഞ ലേഖനത്തില്‍ തന്നെ പറയുന്നുണ്ടല്ലോ ഉണ്ണാനും ഉറങ്ങാനും പോലും സമയമില്ലായിരുന്നുവെന്ന്‌. ആദി എന്ന എന്‍റെ സുഹൃത്ത് വരുമ്പോള്‍ മാത്രമാണ്‌ അശോക് നഗര്‍ എന്ന എന്‍റെ താമസസ്ഥലത്തിനു തൊട്ടു കിടക്കുന്ന കബന്‍ പാര്‍ക്കില്‍ പോവുക. (അത് സത്യത്തില്‍ എനിക്ക് ഉറങ്ങാന്‍ മാത്രമുള്ള സമയമാണ്). ഈ താമസസ്ഥലത്തേക്കു വരുന്ന വഴിയിലാണ് പബ് ഉള്ളതെന്നും താങ്കള്‍ ആ ലേഖനം വായിച്ചിരുന്നെങ്കില്‍ മനസ്സിലാകുമായിരുന്നു.

ആ നാട്ടില്‍ അനാവശ്യമായ സ്വാതന്ത്ര്യത്തിന്‍റെയും, ചെറുപ്രായത്തില്‍ അധികപണം കിട്ടുന്നതിന്‍റെയും (ചിലര്‍ക്ക് കിട്ടുന്നത് തികയാത്തതിന്‍റെയും) അഹങ്കാരം - ആര്‍ത്തി - ബാധിക്കാത്ത ഒറ്റ പെണ്‍കുട്ടിയെയും എനിക്കറിയില്ല എന്നു ഞാന്‍ ആവര്‍ത്തിക്കട്ടെ. എനിക്ക് സ്ത്രീ ജനുസ്സില്‍ പെട്ട ഒരു സുഹൃത്തു പോലും ഇല്ലാത്ത (സൌഹൃദത്തിന് ഞാനായിട്ട് അവസരം നല്‍കാത്ത) ഒരേയൊരു സ്ഥലമാണ് ബാംഗ്ലൂര്‍. കാരണം ഞാന്‍ കാവാലം എന്ന ഒരു ഗ്രാമത്തില്‍ ജനിച്ച ഒരു സാധാരണക്കാരനാണെന്നതു തന്നെ. ഇത്തരം ‘പരിഷ്കാരങ്ങള്‍ (???)‘ എനിക്ക് ഒട്ടും ദഹിക്കില്ല. ചിലപ്പോള്‍ എന്‍റെ കുറ്റമായിരിക്കാം. കാലത്തിനൊപ്പം കോലം കെട്ടാനുള്ള ഇവന്‍റ് പിടിപ്പുകേടായിരിക്കാം അത്.

ഒരു തമാശ:
“എനിക്ക് പരിചയമുള്ള ധാരാളം പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവിടെ ‘സുഖമായി‘ ജീവിക്കുന്നു“... ഇതില്‍ മറ്റര്‍ത്ഥങ്ങളൊന്നും തിരയേണ്ടതില്ലല്ലോ അല്ലേ?

Kvartha Test said...

ഹി ഹി ഹി, വേണ്ട വേണ്ട, ബുദ്ധിമുട്ടണ്ടാട്ടോ! യഥാര്‍ത്ഥ സുഖം തന്നെ, അല്ലാതെ പിന്നീട് അസുഖം വരുത്തുന്ന സുഖത്തെയല്ല ഈയുള്ളവന്‍ ഉദ്ദേശിച്ചത്!

കാവാലം ജയകൃഷ്ണന്‍ said...

നമ്മുടെ ഭാഷയല്ലേ സുഹൃത്തേ, എങ്ങനെ വേണമെങ്കിലും, എങ്ങോട്ടു വേണമെങ്കിലും വളച്ചൊടിക്കാമല്ലോ...

Kvartha Test said...

അതെ, ശരിയാണ്.
അവനവന്‍റെ ആഗ്രഹം അനുസരിച്ച്, ചിന്താതലം അനുസരിച്ച്, മനസ്സിന് സംതൃപ്തിയേകുന്ന രീതിയില്‍ ഏത് ഭാഷയെയും വളച്ചൊടിക്കാമല്ലോ. അതുകൊണ്ടാണല്ലോ "ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി..." എന്ന് പണ്ടാരാണ്ടോ എവിടെയോ എഴുതിവച്ചതിനെ നമ്മള്‍ ചിന്തിച്ചു ചിന്തിച്ചു അവസാനം കണ്‍ഫ്യൂഷന്‍ ആകുന്നത്!

കാവാലം ജയകൃഷ്ണന്‍ said...

വളരെ ശരിയാണ്, ഇപ്പൊഴത്തെ നമ്പര്‍ വണ്‍ ഡിമാന്‍റ് മനുസ്മൃതി കത്തിച്ചു കളയണമെന്നതാണ്. ഈ ഭൂമിയില്‍ നിന്നു തന്നെ ഉന്മൂലനം ചെയ്യണമത്രേ... ഈ പറയുന്ന കക്ഷികള്‍ ആരും മനുസ്മൃതി വായിച്ചിട്ടില്ലെന്നത് മറ്റൊരു സത്യം. (അതെങ്ങനെയാ വായിക്കുന്നേ? ചീത്ത പുസ്തകമല്ലേ, വായിക്കാന്‍ പാടുണ്ടോ???)

അനീഷ് രവീന്ദ്രൻ said...

നന്നായി ജയകൃഷ്ണാ. വളരെ നല്ല ലേഖനം. പാർപ്പിടത്തിൽ നിന്ന് കണക്റ്റ് ചെയ്താണ് ഇവിടം വരെയെത്തിയത്.

ഈ ലേഖനം വായിക്കുമ്പോൾ മറക്കാൻ ശ്രമിക്കുന്ന പല സംഭവങ്ങളും മനസ്സിൽ തികട്ടി വരുന്നു. വളരെ ദുഃഖം തോന്നുന്നു.

ചില സത്യങ്ങൾ പറയാൻ പാടില്ലാത്തവയാണ് എന്ന് ‘ഉത്സവപ്പിറ്റേന്ന്’ ചെയ്തതിനു ശേഷം ശ്രീ. ഭരത് ഗോപി പറഞ്ഞിരുന്നതോർക്കുന്നു.

അല്ലെങ്കിലും പല സത്യങ്ങളേയും കണ്ടില്ലെന്നു നടിക്കുകയല്ലേ നമ്മൾ ചെയ്യുക. അതു കൊണ്ടു തന്നെയല്ലേ അഴിമതിക്കാരനായ രാഷ്ട്രീയക്കാരൻ വീണ്ടും സ്വീകാര്യനാവുന്നതും. കള്ളസ്വാമിമാർ പൂജിക്കപ്പെടുന്നതും പിന്നെ മറ്റു പലതും.

“അഭിനന്ദനങ്ങൾ”!

ഭ്രാന്തനച്ചൂസ് said...

ആരുടേയും (പ്രത്യേകിച്ച് സ്രീ മനസ്സുകളുടെ) പ്രീതി പിടിച്ച് പറ്റാനോ.., ആരാധനാ പാത്രമാവാനോ ശ്രമിയ്ക്കാതെ ഉള്ളത് ഉള്ളത് പോലെ തുറന്നെഴുതാന്‍ ചങ്കൂറ്റം കാണിച്ച ജയന് ഈയുള്ളവന്റെ ഹൃദയത്തില്‍ തൊട്ട നമോവാകം.....!!

Sourcebound said...

ഇനി കന്യകകള്‍ ആയ യുവതികളേ കിട്ടില്ലാ എന്ന ആശങ്കയില്‍ നിന്നും ഉദിച്ച ഒരു വിലാപം

ജിതൻ said...

wanna put my sign under what AVANTHIKA said.....

 
Site Meter