Tuesday, November 3, 2015

ആത്മാവ് ആത്മാവിനാൽ ആത്മാവിനോട്...

എനിക്കു സംസാരിക്കണം, കാലത്തിന്റെ രഥചക്രങ്ങള്‍ ഞെരിച്ചുകളഞ്ഞ പുല്‍ നാമ്പുകളോട്‌, തുളുമ്പിപ്പോയ ഓര്‍മ്മകളുടെ ചൂടേറ്റ് ഇനിയും തണുപ്പാറിയിട്ടില്ലാത്ത പിന്‍‌വഴിത്താരകളോട്‌, ദൂരെ, ദൂരെ ദൂരേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ദര്‍ശനത്തിന്റെ ചക്രവാളത്തില്‍ ഇനിയുമസ്തമിക്കാത്ത സൂര്യനുണ്ട്, ആ സൂര്യന്റെ തീക്ഷ്ണജ്വാലകളേറ്റ്‌ നിറം മങ്ങിപ്പോയ എന്റെ ബാല്യ കൌമാരങ്ങളോട്‌... എനിക്കു സംസാരിക്കണം, എനിക്കു സംസാരിക്കണം...

വ്യഥകള്‍ക്ക് സന്തോഷങ്ങളേക്കാള്‍ ആയുസ്സുണ്ട്, ദുഃഖങ്ങള്‍ എന്നും സന്തോഷത്തോട്‌ ഒരു വയോവൃദ്ധന്റെ മനസ്സോടെ മാത്രമേ പെരുമാറുകയുള്ളൂ, അസംതൃപ്തിക്ക് സംതൃപ്തിയോട് വാത്സല്യമാണ്, ക്ലേശങ്ങള്‍ക്ക് സ്വാസ്ഥ്യത്തിന്റെ പിതൃസ്ഥാനമാണ്...

ഒരു കാലഘട്ടത്തിന്റെ നല്ല ഓര്‍മ്മകള്‍ ശൂന്യമാകുന്ന സമയങ്ങളിലാണ് അവിടെ ഈ വയോവൃദ്ധന്മാരെ നമുക്കു കണ്ടെത്താനാവുക! അവര്‍ പണ്ടേ ഇരുളില്‍ രമിച്ചിരുന്നവരല്ലോ, അവര്‍ക്ക് ഇരുട്ടിനെ തുരത്തുന്ന വെളിച്ചത്തെ ഊതിക്കെടുത്താനറിയാമായിരുന്നു. അങ്ങനെയാണവര്‍ കറുത്തവരായിത്തീര്‍ന്നത്. കറുപ്പില്‍ ഉള്‍ച്ചേരുന്ന വര്‍ണ്ണജാലങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയാണ്. കടല്‍ കരയെ വിഴുങ്ങുമ്പോലെ, ആ കറുത്തവരുടെ ഉള്ളിലെ കറുപ്പിലേക്ക് സ്വപ്നങ്ങളും, പ്രതീക്ഷകളുമെല്ലാം അലിഞ്ഞു ചേരുന്നു. അങ്ങനെ അവരും കറുപ്പാകുന്നു. കറുപ്പ്! ആദിപ്രപഞ്ചത്തിന്റെ നിറം! അന്ത്യത്തിന്റെയും! കറുപ്പ് ശുഭകരമായ ഒരു തുടക്കത്തിന്റെ കീഴ്‌വേരുകളാവുന്നത് അതുകൊണ്ടാണ്. അതുപോലെ തന്നെ ഭീതിദമായ അന്ത്യത്തിന്റെ യജമാനനും അവന്‍ തന്നെ.

ആ കറുപ്പിലേക്ക്, നിത്യനിതാന്തമായ ലയവിസ്തൃതിയിലേക്ക് എന്റെ മോഹങ്ങളെയും മോഹ ഭംഗങ്ങളെയും വിക്ഷേപിക്കട്ടെ. അനിവാര്യതയുടെ അലംഘനീയമായ നിയമസംഹിതകൾ തിരുത്തിക്കുറിച്ച ഇവന്റെ ജീവിതരേഖ, ആ കറുപ്പിന്റെ കറുത്ത ഭിത്തിയിൽ, വിഭ്രാന്തിയിലേക്ക് ലയിക്കുന്ന മനസ്സിന്റെ അവശേഷിക്കുന്ന പ്രകാശരേണുക്കളിലെവിടെയോ തെളിഞ്ഞു കണ്ട രൂപത്തിലെ കൺമഷിക്കറുപ്പിൽ തൊട്ട്, കറുത്ത വാക്കുകൾ കൊണ്ട് ഞാൻ കുറിച്ചിടട്ടെ. തമോഗർത്തങ്ങളുടെ സത്യം തിരഞ്ഞെത്തുന്ന ശാസ്ത്രസത്യാന്വേഷികളുടെ സത്യമാപിനിയിൽ എന്നെങ്കിലും തെളിയാതിരിക്കില്ല ഞാൻ...

© കാവാലം ജയകൃഷ്ണൻ

ഇനിയും പറയാത്ത പ്രണയകഥ

ഇതിവന്റെ ജീവിതത്തിന്റെ യഥാർഥ പ്രണയകഥയാണ്‌. ഇവന്റെ കഥകളിലോ കവിതകളിലോ പരതിയാലൊന്നും ആ മുഖം തെളിഞ്ഞു കാണില്ല. കഥകൾ വായിച്ചിട്ടും, കവിതകൾ വായിച്ചിട്ടുമുള്ള പലരും തിരക്കിയിട്ടുണ്ട് ആരാണവൾ എന്ന്. ഈ അന്വേഷണങ്ങളിൽ ഏറ്റവും പ്രസക്തം, പണ്ടൊരു തൃശ്ശൂരുകാരൻ കൂട്ടുകാരൻ സുമേഷ്, തന്റെ തനതു ശൈലിയിൽ, സത്യം പറയെടോ തനിക്കു കാവാലത്തൊരു ക്ടാവില്ലേ എന്നു തിരക്കിയതായിരുന്നു. ആകാശവാണി കഥ സംപ്രേഷണം ചെയ്ത അവസരങ്ങളിലും കാവാലത്തുകാർ ഈ അന്വേഷണം നടത്തി... ആരാണവൾ...

ആ കഥകളിലും, കവിതയിലുമൊന്നും നിങ്ങൾക്കവളെ കാണാൻ കഴിയില്ല. എന്നാൽ അവളുടെ കണ്ണാടിക്കവിളിൽ തട്ടി പ്രതിഫലിച്ച വർണ്ണവിന്യാസങ്ങൾ അതിലെല്ലാം ഉണ്ടു താനും.

എന്നാൽ ആദ്യമായി പറയട്ടേ... ഉണ്ടെടോ സുമേഷേ... എനിക്കു കാവാലത്തൊരു ക്ടാവുണ്ട്... അല്ല, ഉണ്ടായിരുന്നു. അവളതറിഞ്ഞിട്ടുമില്ലായിരുന്നു... ഞാൻ പറഞ്ഞിട്ടില്ലായിരുന്നു...

അതു കേവലമൊരു പൈങ്കിളി ആരാധനയോ, അപക്വമായ മനസ്സിന്റെ പ്രേമചാപല്യമോ ആയിരുന്നില്ല... ഏതോ ഒരു അഭൗമശക്തിയുടെ മാസ്മരികതയിൽ ഇവൻ സ്വയമലിഞ്ഞു സ്നേഹിച്ചതായിരുന്നു അവളെ... അവളുടെ കൗമാരലാവണ്യത്തെ ഇവനോളം ആരാധിച്ച മറ്റൊരാളുമുണ്ടാവില്ല. മാംസനിബദ്ധമല്ല രാഗം എന്നൊരു വാക്ക് എന്നോ എവിടെയോ വായിച്ചു കടന്നു പോയത് ഓർക്കുന്നു. ശരിയാണത്. അവളുടെ ആത്മാവിനെയാണ്‌, മനസ്സിന്റെ ലാവണ്യത്തെയാണ്‌, ആർദ്രതയെയാണ്‌, നന്മയെയാണ്‌ ഇവൻ സ്നേഹിച്ചിരുന്നത്. എന്റെ ഗ്രാമത്തിന്റെ വശ്യസൗന്ദര്യം മുഴുവനും ആ പെൺകുട്ടിയുടെ മനസ്സിലിവൻ കണ്ടിരുന്നു. ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ എന്ന വരികളുടെ അനുപമസൗന്ദര്യം അനുഭവം കൊണ്ടു തിരിച്ചറിഞ്ഞത് അവളിലൂടെയാണ്‌.

എന്നിട്ടും, ഒരിക്കലും ഇവനിതു പറഞ്ഞില്ല അവളോട്. അതിന്‌ എന്റേതായ കാരണങ്ങളുണ്ടായിരുന്നു. ഈയൊരു സ്നേഹം മുറിവേൽപ്പിച്ചേക്കാവുന്ന മനസ്സുകളെല്ലാം ഇവനു പ്രിയങ്കരങ്ങളായിരുന്നു. ആ മനസ്സുകളുടെ വേദനയേക്കാൾ എത്രയോ തുച്ഛമായിരുന്നു കടലോളം പോരുന്ന ഇവന്റെ കണ്ണുനീരെന്നതിൽ ഇന്നും സംശയമില്ല. അങ്ങനെ ഞാൻ എന്നെ എന്നിൽ കുഴിച്ചു മൂടി. നിനവിൽ വളകിലുക്കം കേൾക്കുന്ന ഗന്ധർവ്വയാമങ്ങളിൽ ഇവനിലെ പ്രണയാതുരൻ എഴുന്നേറ്റു കറങ്ങി നടക്കാതിരിക്കാൻ, ആ കുഴിമാടത്തിന്റെ മുകളിൽ ജീവിതപ്രാരാബ്ദ്ധത്തിന്റെ അണ്ഡകടാഹത്തോളം വലിപ്പമുള്ള കല്ലുമെടുത്തു വച്ചു.

കാലങ്ങൾ കടന്നു പോയി. ഇനിയൊരിക്കലും ആ സ്നേഹാഞ്ജലിയുടെ കണ്ണീർ പുഷ്പങ്ങൾ അവളിൽ ചലനങ്ങളുണ്ടാക്കാത്തത്രയും കാലം ചെന്നപ്പോൾ, ഒരു തമാശക്കഥ കേൾക്കുന്നതു പോലെ ചിരിച്ചു തള്ളാൻ പോന്ന സ്നേഹബന്ധനത്തിൽ അവൾ മറ്റൊരാളുടേതായിക്കഴിഞ്ഞെന്നുറപ്പു തോന്നിയ നിമിഷത്തിൽ, ഇവനാ കഥ അവളോടു പറയുകയുണ്ടായി... അപ്പൊഴും വേണമെന്നു വച്ചല്ല. അലംഘനീയമായ കാലത്തിന്റെ നിയോഗമെന്നോണം ഇവനതു പറയേണ്ടി വന്നു...

ഒരു പരിഹാസച്ചിരി പ്രതീക്ഷിച്ചിടത്ത്, അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ അമൃതകണങ്ങൾ ഇവന്റെ പരഃശ്ശതം ജന്മദുഃഖങ്ങൾക്കു മേൽ സാന്ത്വനത്തിന്റെ അനുഗ്രഹവർഷമായി. അതൊരു കാരുണ്യമായിരുന്നു... അവൾക്കു മാത്രം ഈ പരമദരിദ്രനായ പ്രേമയാചകനോടു ചെയ്യാൻ കഴിയുന്ന അനന്തമായ കാരുണ്യം...

അവളൊരു ദേവതയാണ്‌. എന്റെ കണ്ണുനീർ, പൂക്കളായി പരിണമിച്ചെങ്കിൽ, എന്റെ ദീർഘനിശ്വാസങ്ങൾ, അവൾക്കുള്ള സഹസ്രനാമങ്ങളായെങ്കിൽ... മറ്റെന്തുണ്ട് ഇവന്റെ കയ്യിൽ ആ പാദങ്ങളിൽ അർച്ചന ചെയ്‌വാൻ...

© കാവാലം ജയകൃഷ്ണൻ

ആത്മകഥയിൽ നിന്നും ഒരു ഭാഗം ( part of ആമുഖം Unedited)

ഗൾഫിലായിരിക്കുമ്പോൾ മാത്രം എന്നെ അളവില്ലാതെ സ്നേഹിക്കുന്ന കുറേ ഉറ്റ ബന്ധുക്കളും ഒന്നു രണ്ടു സുഹൃത്തുക്കളും എനിക്കുമുണ്ട്. ഐ എസ് ഡി വരെ വിളിച്ചുകളയും. നാട്ടിൽ തെണ്ടിത്തിരിഞ്ഞു നടന്നാലോ, ചാകാൻ കിടന്നാലോ തിരിഞ്ഞു നോക്കുക പോലുമില്ല. പറ്റുമെങ്കിൽ ഒന്നു കാണാൻ വരുന്ന മറ്റുള്ളവരെക്കൂടി മുടക്കും. ആവതു കുറ്റവും പറയും. പരമപുച്ഛമാണ്‌ എനിക്ക് ഈ വർഗ്ഗത്തിനോട്.

കാവാലത്ത് വലിയൊരു വീട്ടിൽ ഞാനും എന്റെ അമ്മയും ഒറ്റക്കാണ്‌ താമസിച്ചിരുന്നത്. ദുഃഖവും, കഷ്ടതകളും, ദാരിദ്ര്യവുമുള്ള ബാല്യം. അടുത്ത ബന്ധുക്കൾ ആ വീടിന്റെ മുറ്റത്തു കൂടി നടന്ന് വാതുക്കൽ നിൽക്കുന്ന ഞങ്ങളെ നോക്കി ഒരു വിഡ്ഢിച്ചിരിയും ചിരിച്ച് അടുത്ത വീട്ടിലെ സമൃദ്ധിയിലേക്കു വിരുന്നു പോകുന്ന എത്രയോ സന്ദർഭങ്ങൾ. ആ വേദനയിൽ നെഞ്ചുപൊട്ടിക്കരഞ്ഞിട്ടുള്ള എന്റെ അമ്മയുടെ സങ്കടങ്ങൾ. എന്നാൽ ഒരിക്കൽ പോലും അങ്ങനെയൊരു പ്രവർത്തി കാണിച്ചിട്ടില്ലാത്തത് മഹാനായ അയ്യപ്പപണിക്കരും അദ്ദേഹത്തിന്റെ ഭാര്യ ശ്രീപാർവ്വതിയും മാത്രമായിരുന്നു. എത്ര തിരക്കിലാണെങ്കിലും ഇരിക്കാൻ നേരമില്ലെങ്കിലും വീട്ടിലൊന്നു കയറും. 'ചായയൊന്നും എടുക്കണ്ട കുഞ്ഞേ, ഇവിടെ വരെ വന്നിട്ട് ഇവിടെയൊന്നു കേറാതെ പോകാൻ പറ്റില്ല' എന്നു പറഞ്ഞ് ചിലപ്പോൾ ഉടനേയിറങ്ങും. ചിലപ്പോൾ അവിടെ കിടക്കുന്ന ഇവന്റെ വികൃതികളിൽ പരതും, ചിലവ കൈക്കലാക്കും, ചിലവ ഉറക്കെ വായിച്ച് കയ്യടിക്കും... ആ സന്ദർശനവും, പണിക്കരുടെ വാക്കുകൾ പോലെ പലവഴി മുനയുള്ള പല്ലുകൾ കാട്ടിയുള്ള ചിരിയും, നിറഞ്ഞ സ്നേഹവാൽസല്യങ്ങൾ നിറച്ച ഒന്നോ രണ്ടോ വാക്കുകളും, പലപ്പൊഴും പൂർത്തീകരിക്കാത്ത വാക്കുകളുടെ അർത്ഥോക്തിയും നൽകിയ സാന്ത്വനം വളരെ വിശാലമാണ്‌. എനിക്ക് ആ ചെറിയ വലിയ മനുഷ്യനോട് നന്ദിയും വിധേയത്വവുമുണ്ടെങ്കിൽ അത്, ആ കാരുണ്യത്തിന്റെയും, ഇവന്റെ നാവിൽ വച്ചുതന്ന അക്ഷരമെന്ന അക്ഷയമായ മഹാഭിക്ഷയുടെയും പേരിലാണ്‌. ‘മോളേ... നീ ദുഃഖിക്കുന്നവരുടെ ജീവിതത്തിലേക്കു നോക്കൂ... അപ്പോൾ നമ്മുടെ ദുഃഖം എത്ര ചെറുതാണെന്നു നമുക്കു ബോദ്ധ്യമാവും’ എന്ന് സ്വന്തം അനുഭവത്തിന്റെ തീക്ഷ്ണമായ ചൂളയിൽ പാകപ്പെടുത്തിയ വാക്കുകൾ കൊണ്ട് എന്റെ അമ്മയെ ഉപദേശിച്ച സന്യാസിയാണദ്ദേഹം.

വിദ്യാഭ്യാസത്തിന്റെ നാൾവഴികളിൽ അതിന്റെ കടയ്ക്കൽ കത്തി വയ്ക്കാൻ നോക്കിയവർ, ജീവിതം തകർത്തു കളയാൻ നിരന്തരം പരിശ്രമിച്ചവർ ഇവരുടെ കൺവെട്ടത്തിൽ അവരുടെ ഒടുങ്ങാത്ത പകയുടെയും അസൂയയുടെയും ജ്വാലാമുഖത്തുനിന്നും തണലേകി സംരക്ഷിച്ച കാരുണ്യം ഈശ്വരന്റേതാണ്‌. തകർക്കാൻ നോക്കിയിട്ടു തകർന്നില്ല. ഊതിക്കെടുത്താൻ നോക്കിയപ്പോൾ ആളിക്കത്തി. യൗവ്വനത്തിന്റെ ജ്വാലാവേഗങ്ങളെ പക്വത നിയന്ത്രിച്ചപ്പോൾ അഗ്നിയൊരു കനൽരൂപമാർന്ന് ഉള്ളിലുറഞ്ഞു. ശാന്തതയുടെ ചാരം മൂടിയ കനൽമനസ്സിൽ ഇന്നും, ഇനിയൊരിക്കലും താപക്ഷയം സംഭവിക്കുകയില്ല. ഓർമ്മകൾ ഉണ്ടായിരിക്കും. ഓർത്തുകൊണ്ടേയിരിക്കും... സ്നേഹിച്ചവരെയും... നോവിച്ചവരെയും...

ജീവിതം തിരുവനന്തപുരത്തായി. വിദ്യാഭ്യാസത്തിനു ശേഷം ചെറിയൊരു ജോലി ചങ്ങനാശ്ശേരിയിൽ കിട്ടി. വാടകയ്ക്കു താമസിച്ചു ജോലി ചെയ്യാൻ ശമ്പളം തികയില്ല. തറവാട്ടു വീട്ടിൽ അന്തിയുറങ്ങാൻ അനുവാദം ചോദിച്ചപ്പോൾ പറ്റില്ലെന്നു തീർത്തു പറഞ്ഞ അമ്മാവൻ പിന്നീടു പറഞ്ഞുണ്ടാക്കി ചങ്ങനാശ്ശേരിയിൽ നല്ല ജോലി കിട്ടിയിട്ട് അവൻ അതു സ്വീകരിക്കാതെ കറങ്ങി നടന്നുവെന്ന്. ഇതേ അമ്മാവൻ ഇവൻ പിന്നീടു ഗൾഫിലായപ്പോൾ ‘ലൈംഗികോത്തേജക സ്പ്രേ’ യും സൗന്ദര്യ സംവർദ്ധക വസ്തുക്കളും ആവശ്യപ്പെട്ടുകൊണ്ടയച്ച ഇ മെയിൽ ഇന്നും പരതിയാൽ ഇവന്റെ ആർക്കൈവുകളിൽ ലഭ്യമാണ്‌. അയാൾക്ക് ഇവൻ പരമ്പരയായി കൊടുത്ത മറുപടി അയാൾക്കും കുറഞ്ഞതൊരു നൂറു വർഷത്തേക്കെങ്കിലും മറക്കാൻ കഴിയില്ല. ജയകൃഷ്ണാ ഇങ്ങനെ ചീത്ത വിളിക്കാതെയെന്ന യാചനയിൽ അയാൾ ചെയ്ത കുറേ ദ്രോഹങ്ങളൊക്കെ ഔദാര്യപൂർവ്വം ജയകൃഷ്ണൻ പൊറുത്തെങ്കിൽ, അതും ജീവിതാനുഭവങ്ങൾ പകർന്നു തന്ന പക്വതയുടെ ഫലമാണ്‌. അപ്പോൾ നിഷേധിയായ ജയകൃഷ്ണൻ അമ്മാവനെ ചീത്ത വിളിച്ചവനായി.

ജീവിതത്തിന്റെ തീക്ഷ്ണമായ കനൽവഴികൾ ധാരാളം പരിക്ഷീണതകൾ പകർന്നെങ്കിലും ഉള്ളിലുള്ളത് ഉറച്ചു പറയുവാനുള്ള ആർജ്ജവം പകരം ലഭിച്ചതിൽ ഇവൻ സംതൃപ്തനാണ്‌. അതിന്റെ പേരിൽ പിന്നെയും, തുടർന്നും, ഇന്നും വേട്ടയാടപ്പെടുമ്പൊഴും നോവുകളിൽ സമരവീര്യം മാത്രം ഉണരുന്നത് തോൽക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടു മാത്രമല്ല. അങ്ങനെയാവാനേ ഇവനു കഴിയൂ... ചില സത്യങ്ങൾ ഉറ്റവർ പോലും അവിശ്വസിച്ചപ്പൊഴും ഉരുകിയടിഞ്ഞ മനസ്സ് ഇവന്റേതു മാത്രമാണ്‌. മരിച്ചു വീണേക്കാം പക്ഷേ അതു യുദ്ധക്കളത്തിൽ... പിൻതിരിഞ്ഞോടിയപ്പോഴേറ്റ ഒരു മുറിപ്പാടു പോലും ഇവന്റെ മൃതശരീരത്തിലുണ്ടാവില്ല.

പ്രവാസത്തിനു പുറപ്പെട്ടത് ആരുമറിഞ്ഞില്ല. പോയി കുറേ കഴിഞ്ഞാണു പലരുമറിയുന്നത്. അപ്പോൾ തുടങ്ങി ഇ മെയിലുകൾ, അന്വേഷണങ്ങൾ, അന്വേഷിച്ചു പിടിച്ചെടുത്ത ഫോൺനമ്പർ വഴി സുഖാന്വേഷണങ്ങൾ. ഒന്നു കാണാൻ കൊതിയായെന്ന ആർദ്രമന്ത്രണങ്ങൾ. പാവം ഇവന്റെ അമ്മ, അമ്മയതു വിശ്വസിച്ചു. നമ്മുടെ സമയദോഷം കൊണ്ട് അന്നൊക്കെ എല്ലാവരും അകന്നിരുന്നെങ്കിലും ഇപ്പോൾ നോക്കൂ എല്ലാവർക്കും നമ്മളെ എന്തു സ്നേഹമെന്ന് അമ്മയിവനെ സമാധാനിപ്പിച്ചു. ക്ഷാത്രവീര്യവും, ആസുരബുദ്ധിയും സമ്മേളിച്ച കുശാഗ്രബുദ്ധിയായ ഒരച്ഛന്റെ മകനായ ഇവൻ പക്ഷേ അന്നും അതു വിശ്വസിച്ചില്ല. പകരം കൂടുതൽ സംശയാലുവായി ഓരോരുത്തരെയും വീക്ഷിച്ചു. മന്ദഹസിക്കുന്ന ഓരോ ചുണ്ടുകൾക്കിടയിലും മറഞ്ഞിരുന്ന ദംഷ്ട്രകൾ കണ്ടിവൻ രസിച്ചു. അതു പക്ഷേ ഇവൻ പ്രവാസമവസാനിപ്പിച്ച് തിരികെയെത്തിയപ്പോൾ അമ്മയ്ക്കു ബോദ്ധ്യമായി. ഇടയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ കാണാനായി പുറപ്പെട്ട ഒരു ബന്ധുവിനെ പോകരുതെന്നു തടഞ്ഞ മറ്റൊരു ബന്ധു കൂടിയുണ്ട് ലിസ്റ്റിൽ. അതാണു ലോകം. അതു തിരിച്ചറിയാൻ എന്റെ അമ്മയ്ക്കിനിയും കഴിഞ്ഞിട്ടില്ല. ലോകത്തിന്റെ ആധുനികപ്രത്യയസാസ്ത്രങ്ങളിലേക്കും, സ്വാർത്ഥതയുടെ സൂത്രവാക്യങ്ങളിലേക്കും വളർന്നുയരുവാൻ കരയാനും സ്നേഹിക്കാനും മാത്രമറിയുന്ന ആ പാവം പഠിച്ചില്ല.ഇതുങ്ങളെയൊന്നും തോൽപ്പിക്കണമെന്ന് അന്നും ഇന്നും എനിക്കാഗ്രഹമേയില്ല. നമുക്ക് ചേരാത്തവരോട് നമുക്കെന്തു മത്സരം... പക്ഷേ, ചിന്തയുടെ, ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ, സ്വകാര്യതയുടെ, സൗഹൃദങ്ങളുടെയൊക്കെ ഇവൻ പഞ്ചാഗ്നിബന്ധനം തീർത്തു സംരക്ഷിക്കുന്ന പൂജാസങ്കേതങ്ങളിൽ നിന്ന് തീണ്ടാപ്പാടകലെ കഴിഞ്ഞു കൊള്ളണം ബന്ധുവായും, സ്വന്തമായും, മിത്രഭാവത്തിലും വർത്തിച്ചിരുന്ന തകർക്കണമെന്ന നീചബുദ്ധി ഉള്ളിൽ കരുതിയിരുന്ന ചിലരൊക്കെ. ഗുരുതിതർപ്പണം നടക്കുന്നിടത്തൊളിഞ്ഞു നോക്കി നീചശക്തികളെ ആവാഹിക്കുന്നതിൽ പെട്ടു കളത്തിൽ കയറിയാൽ പിന്നെ ക്ഷമായാചനമോ, ശുപാർശകളോ സ്വീകരിക്കുന്നതല്ല.

പ്രവാസമെന്നത് കടം വീട്ടലായും, ത്യാഗമായുമൊക്കെ പറഞ്ഞും, പ്രകീർത്തിച്ചും, പരിതപിച്ചും കാണാറുണ്ട്. എന്നാൽ പ്രവാസമെന്നത് സ്വസ്ഥവാസമാണെന്നതും മറ്റൊരു പരമാർത്ഥമാണ്‌. ഒരു ദിവസം നമ്മെ തീണ്ടിയും, അസ്വസ്ഥപ്പെടുത്തിയും, ശല്യം ചെയ്തും പോകുന്ന ഒട്ടേറെ നെഗറ്റീവുകളിൽ നിന്നും അതു നമ്മെ അകറ്റി നിർത്തും. പ്രിയപ്പെട്ടവർ എന്നും പ്രവാസിയുടെ ഉള്ളിലൊരു വേദനയായി നീറുമെങ്കിലും അതിലേറെ മനസ്സും ശരീരവും ഊർജ്ജവത്തായി നിലനിർത്താൻ ഈ ഏകാന്തവാസം സഹായിക്കും. കൂടുതൽ ഉത്പാദനക്ഷമമാവുക, അത് സ്വന്തം ആവശ്യത്തിനുള്ള ധനസമ്പാദനത്തിനു മാത്രമല്ല. സഹജീവികൾക്കു വേണ്ടി, സമൂഹത്തിനു വേണ്ടി, രാഷ്ട്രത്തിനു വേണ്ടി, ലോകത്തിനു വേണ്ടിയൊക്കെ അദ്ധ്വാനവും, ചിന്തയും, വാക്കും, പ്രവർത്തിയും, എഴുത്തും അങ്ങനെ പലതും സംഭാവന ചെയ്യാൻ സ്വദേശവാസത്തേക്കാൾ പ്രവാസം അവസരം നൽകുന്നുണ്ട്. ജീവിതത്തിന്റെ വേദനകളും തിരിച്ചടികളും ഉള്ളിൽ എന്നും ഓർമ്മിച്ചിരിക്കാമെങ്കിൽ അത് നമ്മുടെ ജീവിതത്തിന്‌ കൂടുതൽ വ്യക്തതയും നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും നൽകും.

ആദ്യമായി ഒരു കവിതാസമാഹാരം എന്ന ചിന്ത വന്നപ്പോൾ മനഃശ്ശാസ്ത്രജ്ഞൻ കൂടിയായ സുഹൃത്തിന്റെ ഉപദേശം, ‘നിന്റെ പുസ്തകത്തിന്‌ പറ്റിയ പേര്‌ ’അഗ്നിവർഷങ്ങൾ‘ എന്നാണെന്നായിരുന്നു. ഇവനു മേൽ പെയ്തിറങ്ങിയ അഗ്നിപാതങ്ങളെന്നോ, ഇവൻ കടന്നു വന്ന അഗ്നി വർഷങ്ങളെന്നോ ചിന്തിച്ചാലും ആ സുഹൃത്തിന്റെ ഇവനെക്കുറിച്ചുള്ള തിരിച്ചറിവിൽ അളവില്ലാത്ത ആദരവും, സ്നേഹവും നന്ദിയും...

© കാവാലം ജയകൃഷ്ണൻ

25 പൈസയുടെ വില!

ഓർക്കുകയായിരുന്നു ഒരു കാലം... ഇല്ല, ഓർക്കേണ്ടതില്ല എന്നും ജീവിതബോധത്തെ സമ്പന്നമാക്കുന്ന അനുഭവമാണത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലം. അഞ്ചു ഹൈ ടെക് സിറ്റികളിൽ ശാഖകളുള്ള സാമാന്യം വലിയ ഒരു പരസ്യക്കമ്പനിയുടെ സീനിയർ വിഷ്വലൈസർ / ആർട്ട് ഡയറക്ടറാണിവനന്ന്. കമ്പനിക്കു നേരിട്ട ഒരപ്രതീക്ഷിത തിരിച്ചടിയിൽ പെട്ട് ഞങ്ങൾ സ്റ്റാഫിന് അനിശ്ചിത കാലത്തേക്ക് ശമ്പളം ലഭിക്കാതെ വന്ന ഒരു ദുരന്തകാലം. അല്ല, തീക്ഷ്ണാനുഭവങ്ങളുടെ ഉലയിൽ മനസ്സ് പാകപ്പെട്ട അറിവിന്റെ - അനുഭവത്തിന്റെ പൂക്കാലം. ഈ വാക്കാവണം ആ സന്ദർഭത്തിനു യോജിക്കുക.

ഞാനൊഴികെ മറ്റെല്ലാവരും ബാംഗ്ലൂർ നിവാസികൾ. നിത്യചിലവിനും വാടക കൊടുക്കാനുമുള്ള അവസാനത്തെ പണവും തീർന്നപ്പോൾ പോക്കറ്റിൽ അവശേഷിച്ചത് 25 പൈസയുടെ ഒരു നാണയം. 25 പൈസ അന്ന് സർക്കാർ പിൻവലിച്ചിട്ടില്ലെങ്കിലും ബാംഗ്ലൂരിൽ അന്ന് 25 പൈസ എടുക്കില്ല. വീടൊഴിഞ്ഞ് തെരുവിൽ, കമ്മീഷണർ ഓഫീസിന്റെ ചാരുബഞ്ചിലേക്ക് താമസം മാറുന്നതിന്റെ തൊട്ടു മുൻപത്തെ സായന്തനങ്ങളിൽ, ജോലി കഴിഞ്ഞ് പരിക്ഷീണമായ ശരീരത്തോടും, അസ്വസ്ഥമായ മനസ്സോടെയും ഉറങ്ങാതെ കിടന്ന വേളകളിൽ ബാഗിന്റെ പോക്കറ്റിൽ നിധി പോലെ സൂക്ഷിച്ച ആ 25 പൈസ എടുത്ത് തിരിച്ചും മറിച്ചും നോക്കിയങ്ങനെ കിടന്നിട്ടുണ്ട്. നിശീഥിനിയുടെ നേർത്ത രേണുക്കൾ കൂരവിടവിലൂടെ ജീവിതദർശനമെന്ന പോലെ അതിൽ ദ്യുതിശോഭ പരത്തിയിട്ടുണ്ട്...

വിശപ്പ്, ദാഹം, പരിക്ഷീണത... ഇനിയെന്ന് ആഹാരം കഴിക്കാൻ കഴിയുമെന്ന് ഊഹിച്ചെടുക്കാൻ പോലും ഭയപ്പെട്ട രാവുകൾ.. ഇതൊന്നുമെന്റെ അമ്മ അറിയരുതെന്ന് കൊതിച്ച ദിനസന്ധികൾ... അങ്ങനെ ഒന്നല്ല രണ്ടല്ല നീണ്ട പതിനൊന്നു ദിവസം... അതേ പതിനൊന്നു ദിവസത്തെ ഉഗ്രനിരാഹാരം... അപ്പോഴും പത്താം നിലയുടെ മുകളിൽ നടന്നു കയറിയും, നടന്നു വലഞ്ഞും എത്തി അലങ്കരിച്ച ആർട്ട് ഡയറക്ടറുടെ സിംഹാസനം... ജെ. കെ. എന്ന സർവ്വസ്വീകാര്യമായ കീ നെയിം....

ഇന്നിപ്പോൾ ഇതിവിടെ കുറിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്... ബ്ലീഡിംഗ് ഉണ്ടായപ്പോൾ ഒരു ബാൻഡേജ് വാങ്ങാൻ പോയതാണ് മെഡിക്കൽ ഷോപ്പിൽ. ജോണ്‍സണ്‍ & ജോണ്‍സണ്‍  ബാൻഡേജിന് 2.50 രൂപ വില. ഞാൻ മൂന്നു രൂപ നൽകി. ശേഷം ബാക്കിക്കായി കാത്തപ്പോൾ മരുന്നു കടയിലെ സ്ത്രീരത്നത്തിന്റെ ചോദ്യം, അമ്പതു പൈസയ്ക്ക് വേണ്ടി നിൽക്കുവാണോ എന്ന്. ഞാൻ പറഞ്ഞു അതേ. പുച്ഛത്തിന്റെ സമസ്ത ഭാവങ്ങളും ഒന്നിച്ചാവാഹിച്ച മുഖം വക്രിച്ച മറുപടി, ഇവിടെ ചില്ലറയില്ല. ഞാൻ ചോദിച്ചു നിങ്ങൾക്കു ലഭിക്കുന്ന ലാഭത്തിൽ നിന്നും 50 പൈസ കുറയുന്നതാണോ അതോ ഞാൻ 50 പൈസ നഷ്ടപ്പെടുത്തുന്നതാണോ നല്ലതെന്ന്. അവർ ഒരു രൂപ തിരികെ തന്നു. മറ്റൊരു കടയിൽ പോയി ഒരു രൂപ കൊടുത്ത് രണ്ട് 50 പൈസ വാങ്ങി ഒന്നവർക്ക് കൊണ്ടു കൊടുത്ത് പറഞ്ഞു, സഹോദരി, അമ്പതു പൈസ പിന്നെ തരാമെന്നൊരു വാക്കായിരുന്നു സഹോദരി പറഞ്ഞിരുന്നതെങ്കിൽ ഞാൻ അത് ഉപേക്ഷിക്കുമായിരുന്നു. ഇതിപ്പോൾ അങ്ങനെയല്ല എന്ന്. അപ്പോഴും സർവ്വാംഗം പുച്ഛം.

അതേ സഹോദരി, എനിക്ക് 50 പൈസ വിലപ്പെട്ടതാണ്. ആ 50 പൈസയ്ക്ക് കിട്ടുന്ന ഏറ്റവും വിലകുറഞ്ഞ ഒരു മിഠായി വാങ്ങി എന്റെ അമ്മയ്ക്ക് കൊടുക്കുമ്പോൾ, മകന്റെ കർമ്മഫലം കൊണ്ടു വാങ്ങിയ ആ മധുരം കൈനീട്ടി വാങ്ങുന്നത് കാണുമ്പോൾ കിട്ടുന്ന തൃപ്തി, ഒരു 50 പൈസ പിടിക്കുവാൻ മാത്രം പോന്ന എന്റെ പൊന്നുമോളുടെ കയ്യിൽ അവളത് ഇറുക്കിപ്പിടിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ആർദ്രമായ അനുഭൂതി, അങ്ങനെ അനേകം അൻപതുപൈസകളുടെ ആകെത്തുകയാണ് ഇവന്റെ ശമ്പളം. അതിലോരോ 50 നും, ഇവന് നേടിത്തരുവാൻ കഴിയുന്ന സ്വകാര്യ സന്തോഷങ്ങളും, സംതൃപ്തിയുമുണ്ട്. അന്നിവൻ തിരിച്ചും മറിച്ചും നോക്കി നെടുവീർപ്പിട്ട 25 പൈസയുടെ ഗുണിതങ്ങളാണവകൾ... ഇവന്റെ ജീവിതയാത്രയിലെ അനുഭവാഗ്നികളിലൊന്നിന്റെ ചെറിയൊരു ജ്വാല, പ്രകാശം... സഹോദരിക്കതു മനസ്സിലാവില്ല... വിശപ്പറിഞ്ഞവനേ വിശക്കുന്നവനെയറിയൂ. കരഞ്ഞവനേ കണ്ണീരു കണ്ടാൽ കരച്ചിൽ വരൂ. കൊടുത്തിട്ടുണ്ട് 50 ന്റെ പല മടങ്ങ് ഗുണിതങ്ങൾ പലർക്കും... തിരികെ ലഭിക്കില്ലെന്നറിഞ്ഞു കൊണ്ടു തന്നെ... പക്ഷേ, ജീവൻ രക്ഷാ മരുന്നുകൾക്ക് പോലും നൂറും അഞ്ഞൂറുമൊക്കെ ഇരട്ടി ലാഭം നേടുന്ന ഒരു വ്യക്തിക്ക് വിയർപ്പിന്റെയും, കണ്ണീരിന്റെയും ചൂരുള്ള ഈ 50 പൈസ അർഹതപ്പെട്ടതല്ലല്ലോ...

നാളെ ഇവൻ മരിച്ചു പോയേക്കാം...  എങ്കിലും ജീവിതാനുഭവങ്ങൾ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും ഒന്നും ചെറുതല്ലെന്ന ബോദ്ധ്യവുമായി മണ്ണടിയുന്നവനാവണമെനിക്ക്... ചെറുതാവുന്നുവെങ്കിൽ, ഒന്നിനെ ചെറുതെന്ന് നിനയ്ക്കുന്ന മനസ്സിന്റെ ചെറുപ്പമാണതെന്ന്  തിരിച്ചറിയാൻ കഴിയുക ഒരു സാക്ഷാത്കാരമാണ്. നിത്യസത്യത്തെ അന്വേഷിക്കുന്നവന്റെ പ്രഥമകവാടം...

© കാവാലം ജയകൃഷ്ണൻ

Tuesday, August 31, 2010

തെരുവുപട്ടിയുടെ ആത്മബന്ധുത്വം

റെയില്‍വേസ്റ്റേഷനിലിറങ്ങിയ രമേഷ് വെറുതേ ചുറ്റും നോക്കി.

ആരുമില്ല.

അങ്ങനെ തനിക്കു വേണ്ടി കാത്തിരിക്കാന്‍ ആരുമുണ്ടാവില്ലെന്നറിയുമെങ്കിലും വെറുതേ ആശിച്ചു പോയതായിരുന്നു.

ഏറിയാല്‍ ഒരാഴ്ച അതിനുള്ളില്‍ ഇടപാടുകളെല്ലാം തീര്‍ത്ത് എന്നെന്നേക്കുമായി വിട വാങ്ങണം. ഇനിയൊരിക്കലും ഈ ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ പോലും അവശേഷിക്കാത്ത രഹസ്ഥലികളില്‍ അലയണം. ഒടുക്കം... ഒടുക്കം എവിടെയെങ്കിലും ഒരു അനാഥനെപ്പോലെ...

നന്ദന എനിക്കു പ്രിയപ്പെട്ട അനിയത്തി തന്നെയാണ് ഇപ്പൊഴും. അവള്‍ എന്തൊക്കെ കുത്തുവാക്കുകളും ഗുരുത്വദോഷവും പറഞ്ഞിട്ടുണ്ടെങ്കിലും, പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും എനിക്കതെല്ലാം ക്ഷമിക്കാവുന്നതേയുള്ളൂ. അമ്മയുടെ കത്തിനേക്കാള്‍ അവളുടെ ദുഃഖമാണെന്നെ വീണ്ടും ഈ ഗ്രാമത്തിലേക്കു വലിച്ചടുപ്പിച്ചത്. അവളുടെ വിവാഹസമയത്ത് ഞാന്‍ കൊടുത്തിരുന്ന വാക്കാണത്.എന്‍റെ പേരിലുള്ള മൂന്നേക്കര്‍ അവള്‍ക്കു കൊടുത്തേക്കാമെന്ന്. ഇന്ന് അതിന്‍റെ പേരില്‍ അവളുടെ ഭര്‍ത്താവും കുടുംബവും നോവിക്കുന്നത് എനിക്കു സഹിക്കില്ല. അതവളുടെ പേരില്‍ എഴുതി നല്‍കണം. രണ്ടു ദിവസം അമ്മയുടെ കൂടെ കഴിയണം. എന്നെന്നേക്കുമായി തിരികെ പോകണം.

രമേശ് ഇങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ട്‌ റെയില്‍‍വേസ്റ്റേഷന്‍റെ വെളിയിലേക്കു നടന്നു. പെട്ടെന്നാണ് ഓര്‍ക്കാപ്പുറത്ത് തറയില്‍ കിടന്നുറങ്ങിയിരുന്ന ഒരു കില്ലപ്പട്ടിയുടെ നെഞ്ചത്ത് കയറി ചവിട്ടിയത്.

ഭൈ ഭൈ എന്ന നിലവിളിയോടെ പട്ടി എടുത്ത് ചാടിയതും തൊട്ടടുത്ത് ചാരുബഞ്ചില്‍ ഇരുന്ന പെണ്‍കുട്ടിയെ കടിച്ചതും ഒന്നിച്ചായിരുന്നു. കുട്ടിയുടെ കയ്യില്‍ നിന്നും ചോര ഒഴുകാന്‍ തുടങ്ങി. രമേശ്‌ എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധനായി നിന്നു. പലരും പലതും പറയാന്‍ തുടങ്ങി. ഒടുവില്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ഉത്തരവാദിത്വം രമേശിന്‍റെ തലയിലായി. അപ്പൊഴും ചോര വാലുന്ന കയ്യുമായി, പരിഭവങ്ങളൊന്നുമില്ലാതെ, ഒന്നു കരയുക പോലും ചെയ്യാതെ ആ കുട്ടി നിന്നു. അവളുമായി ഓട്ടോയിലിരിക്കുമ്പൊഴും അവള്‍ ഒന്നും സംസാരിച്ചില്ല. ഇടക്കെപ്പൊഴോ രമേശ് ചോദിച്ചു.

കുട്ടിയുടെ പേരെന്താണ്?

അശ്വതി. അവള്‍ നിര്‍വികാരമായി പറഞ്ഞു.

ഓട്ടോ കുറച്ചു കൂടി നീങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു. ഞാനിവിടെ ഇറങ്ങിക്കോളാം.

രമേശ്‌ ചോദിച്ചു ആശുപത്രിയില്‍ പോകണ്ടേ?

വേണ്ട

അയ്യോ മുറിവുണ്ടല്ലോ. അതു പറ്റില്ല. ആശുപത്രിയില്‍ പോയി മരുന്നു വയ്ക്കണം.

എന്തു കൊണ്ടോ അവള്‍ പിന്നീടൊന്നും പറഞ്ഞില്ല. അവര്‍ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്ത് പുറത്തിറങ്ങി. രമേശ് ചോദിച്ചു കുട്ടിക്കെവിടെയാണ് പോകേണ്ടത് ഞാന്‍ കൊണ്ടു വിടാം. അവള്‍ ഒന്നും പറഞ്ഞില്ല.എന്നാല്‍ അവളുടെ കണ്ണുകള്‍ നിറയുന്നത് രമേശ് കണ്ടു.

എന്തുകൊണ്ടോ അവന്‍ അവളുടെ കഥ അറിയാന്‍ വല്ലാതെ ആഗ്രഹിച്ചു. വളരെ നിര്‍ബന്ധിച്ച ശേഷമാണവള്‍ പറഞ്ഞു തുടങ്ങുന്നത്.

കുട്ടിക്കാലത്തേ അനാഥത്വത്തിന്‍റെ വേദനയില്‍ വളര്‍ന്ന അവള്‍ക്ക് താങ്ങും തണലുമായിരുന്നത് അവളുടെ അമ്മാവനായിരുന്നു. അവിവാഹിതനായ അയാള്‍ ഒരു കുറവും അറിയിക്കാതെ അവളെ വളര്‍ത്തി. കുഞ്ഞു പാവാടയില്‍ നിന്നും ദാവണിസ്വപ്നങ്ങളുടെ വര്‍ണ്ണപ്രപഞ്ചത്തിലേക്ക് അവള്‍ വളര്‍ന്നപ്പോള്‍, വര്‍ദ്ധിച്ചു വന്ന അമ്മാവന്‍റെ സ്നേഹം ആദ്യമൊന്നും തെല്ലും സംശയമില്ലാതെയാണ് അവള്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ നാളുകള്‍ ചെല്ലും തോറും വന്യമായ കാമാസക്തിയോടെ അവളെ പ്രാപിക്കാനടുക്കുന്ന ചെകുത്താന്‍റെ രൂപം അയാളില്‍ തെളിഞ്ഞു വരുന്നത് നിസ്സഹായതയോടെ അവള്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ ഒരു രാത്രിമഴ താണ്ഡവമാടിയ ദുര്‍ദിനത്തില്‍ അവള്‍ അയാളില്‍ നിന്നും കുതറിയോടി മരണം എന്ന അനിവാര്യത തേടി യാത്രയാവുകയായിരുന്നു. ആ രാത്രി അവള്‍ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ താമസിച്ചു. രാവിലെ ആരോടും പറയാതെ പുറപ്പെടുകയായിരുന്നു. റെയില്‍വേസ്റ്റേഷനില്‍ ആള്‍സഞ്ചാരം കുറയുന്ന ഏതെങ്കിലുമൊരു നിമിഷത്തില്‍ മരണത്തിന്‍റെ ചൂളം വിളീയുമായെത്തുന്ന തീവണ്ടി വന്നണയുന്ന നിമിഷം വരെ, തന്‍റെ സ്ത്രീത്വത്തിനു പോറലേല്‍ക്കാതെ സുരക്ഷിതയായിരിക്കാന്‍ ഒരിടം. അതു മാത്രമായിരുന്നു ആ റെയില്‍‍വേസ്റ്റേഷനിലെ കാത്തിരുപ്പ്.


രമേഷ് അവളുടെ കഥ കേട്ട്, ഉത്തരമൊന്നും പറയുവാനാകാതെ അല്പസമയം നിലകൊണ്ടു. അയാള്‍ ആലോചിച്ചു. ഈശ്വരാ ഇതെന്തൊരു നിയോഗം. ആത്മഹത്യചെയ്യാന്‍ പോയിരുന്ന ആ പെണ്‍കുട്ടി ഇങ്ങനെയൊരു സംഭവമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിനോടകം... എന്തുകൊണ്ടോ അവന് അവളെ മരണത്തിനു വിട്ടു കൊടുക്കുവാന്‍ മനസ്സു വന്നില്ല. ഏതോ ജന്മങ്ങളുടെ ബന്ധം അവനവളോടു തോന്നി. അവാച്യമായ ഒരു സുരക്ഷിതത്വബോധത്തില്‍ നിന്നും ഉടലെടുത്ത ഒരു വിധേയത്വം അവള്‍ക്കും. അല്ലായിരുന്നുവെങ്കില്‍ അവളിതൊന്നും രമേഷിനോട്‌ തുറന്നു പറയുമായിരുന്നില്ല.

അവന്‍ ചോദിച്ചു. അശ്വതിക്കു മരിക്കാതിരുന്നു കൂടേ?
അവള്‍ ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്നു. മുഖത്തേക്കു പാറിക്കിടന്നിരുന്ന ചുരുള്‍മുടികളില്‍ തട്ടി ഒരു കാറ്റു കടന്നു പോയത് അവളെ അസ്വസ്ഥപ്പെടുത്തിയില്ല. അവളുടെ കണ്ണുകളില്‍ നിന്നും ഉതിര്‍ന്നു വീണ കണ്ണീര്‍മുത്തുകള്‍ തുടയ്ക്കുവാന്‍ കൂട്ടാക്കാതെ അവള്‍ ചലനമില്ലാതെ നിലകൊണ്ടു. രമേഷിന്‍റെ കൈത്തലങ്ങള്‍ക്ക് ആ കണ്ണുനീര്‍ തുടയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അജ്ഞാതമായ ഏതോ അവകാശത്തിന്‍റെ പ്രഘ്യാപനമെന്ന വണ്ണം അവന്‍ അവളുടെ കണ്ണുനീര്‍ തുടച്ചു. ആര്‍ദ്രമായ നോട്ടത്തോടെ അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി. അവന്‍റെ അവകാശപ്രഘ്യാപനത്തിന് അവള്‍ നല്‍കിയ അംഗീകാരമായിരുന്നു ആ നോട്ടം. അവന്‍റെ കണ്ണുകളും സജലങ്ങളായിരുന്നു. ആ സമയം ഈ പ്രപഞ്ചത്തില്‍ അവര്‍ രണ്ടു പേര്‍ മാത്രമേയുള്ളുവെന്ന് അവര്‍ക്കു തോന്നി.

അവന്‍ അവളോടു പറഞ്ഞു. ഞാനും അനാഥനാണ്.ഈ നല്ല ജീവിതം എന്തിനാണ് നശിപ്പിക്കുന്നത്? അനാഥത്വത്തിന്‍റെ വേദന സനാഥനായിരിക്കേ തന്നെ അനുഭവിച്ചവനാണ് ഞാന്‍.
ഇന്നത്തെ എന്‍റെയീ തിരിച്ചു വരവിന് ഞാന്‍ കരുതിയിരുന്നതൊന്നുമല്ല കാരണമെന്നു ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇത് കാലത്തിന്‍റെ നിയോഗമായിരുന്നു. നമുക്കൊന്നായി കൂടേ. ചെറിയൊരു ജോലിയും, താമസിക്കാന്‍ ഒരു വാടകവീടും മാത്രമാണ് എനിക്കു സ്വന്തമായുള്ളതെങ്കിലും, ഈ കണ്ണുകള്‍ നിറയാതെ നോക്കാന്‍ ഒരു മനസ്സെനിക്കുണ്ട്‌. ആ മനസ്സ് ഒത്തിരി സ്നേഹം കൊതിക്കുന്നുമുണ്ട്. നമുക്കു പരസ്പരം കൈമാറാന്‍ കഴിയുന്നതും അതു മാത്രമാണല്ലോ.

അവള്‍ നിയന്ത്രണം വിട്ടു കരയുവാന്‍ തുടങ്ങി. ആരൊക്കെയോ അവരെ ശ്രദ്ധിച്ചും, ശ്രദ്ധിക്കാതെയും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവില്‍ അവര്‍ തീരുമാനിച്ചു... ഒന്നായൊഴുകാന്‍... തീരത്തെ പ്രണയിച്ച തിരമാല പോലെ അവരുടെ മനസ്സില്‍ വിവരണാതീതമായ ഓളങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. സ്നേഹം ലഭിക്കുന്നതിന്‍റെ സന്തോഷം, അനുഭൂതി; അതെ അത് അനിര്‍വ്വചനീയമാണ്.

................................................................

തേക്കിന്‍ കാടു മൈതാനം ചുറ്റി അവര്‍ വടക്കുംനാഥന്‍റെ തിരുമുന്‍പിലെത്തുമ്പോള്‍ ഭഗവാന്‍ ഉച്ചശ്രീബലിക്കായി പുറത്തെഴുന്നള്ളി നിന്നിരുന്നു. അവര്‍ക്ക് അനുവാദം ചോദിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ജീവിതം നഷ്ടപ്പെട്ട രണ്ടു ജന്മങ്ങള്‍. എന്നാല്‍ ഇന്ന് ഈ നിമിഷം വളരെ വലിയ എന്തോ ഒന്നു നേടിയ ധന്യത രണ്ടു പേര്‍ക്കും. ആഢ്യനായ വിശ്വനാഥന്‍റെ മുന്‍പില്‍ അവര്‍ കണ്ണുകള്‍ കൊണ്ടു പരസ്പരം വരിച്ചു. കണ്ണു നീര്‍ത്തുള്ളികള്‍ കൊണ്ട്‌ പരസ്പരം മാല ചാര്‍ത്തി. അവളുടെ കരപല്ലവങ്ങള്‍ അവന്‍റെ കൈകളില്‍ അഭയവും, സ്നേഹവും, സുരക്ഷയും തേടി സമര്‍പ്പിതമായപ്പോള്‍, പ്രപഞ്ചത്തിന്‍റെ കരഘോഷം പോലെ, പ്രകൃതിയുടെ കുരവ പോലെ ക്ഷേത്രഗോപുരത്തിന്‍റെ മുകളില്‍ നിന്നും പറന്നുയര്‍ന്ന മാടപ്രാവുകളുടെ ചിറകടിയൊച്ച ആ മംഗളനിമിഷത്തെ മുഖരിതമാക്കി. മന്ത്രം ജപിച്ച് പൂജാരി തൂകിയ ബലിച്ചോറ് അവരുടെ വിവാഹസദ്യയായി. വിതയ്ക്കാതെ, വിളവെടുപ്പു നടത്താതെ, നാളേക്ക് യാതൊന്നും സംഭരിച്ചു വയ്ക്കാതെ അനന്താകാശത്തിന്‍റെ നീലിമയില്‍ പാറിപ്പറന്നും, പ്രകൃതിയുടെ മാസ്മര സംഗീതത്തില്‍ ശ്രുതി ചേര്‍ത്തും നിസ്വാര്‍ത്ഥരായി ജീവിക്കുന്ന പക്ഷികള്‍ അവരുടെ വിവാഹ സദ്യ ഉണ്ടു. അവന്‍ അവളുടെ കൈപിടിച്ച് തിരികെ നടന്നു.

അവന്‍ വീട്ടില്‍ ചെന്നു കയറിയ നിമിഷവും, തുടര്‍ന്നും അവളാരാണെന്ന് ആരും ചോദിച്ചില്ല. ഉമ്മറപ്പടിയില്‍ നിന്നിരുന്ന നന്ദനയുടെ മുഖത്ത് ഒരു പുഞ്ചിരി പോലും അവന്‍ ദര്‍ശിച്ചില്ല. ഇനി മേല്‍ അവനതിന്‍റെ ആവശ്യമില്ലെന്ന സത്യം നന്ദനയുമറിഞ്ഞില്ല. അതേ, അവനു സ്നേഹിക്കാനും, ഒരു യുഗം മുഴുവന്‍ അവനു വേണ്ടി പുഞ്ചിരിക്കാനും അവന് ഇന്ന് അശ്വതിയുണ്ട്. അവര്‍ അമ്മയുടെ കാല്‍ തൊട്ടു തൊഴുതു. ആര്‍ക്കോ വേണ്ടിയെന്ന പോലെ അവര്‍ ‘നന്നായി വരട്ടെ’ എന്നവരെ അനുഗ്രഹിച്ചു. പിറ്റേന്നു തന്നെ ഭൂമിയുടെ ഇടപാടുകള്‍ തീര്‍ത്ത് അവര്‍ യാത്ര തിരിച്ചു.

തിരികെ റെയില്‍‍വേസ്റ്റേഷനിലെത്തുമ്പോള്‍ അവന്‍ കയ്യില്‍ ഒരു പൊതി കരുതിയിരുന്നു. വണ്ടി വരാന്‍ ഇനിയും അല്പസമയം കൂടി മാത്രം. അവന്‍റെ കണ്ണുകള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. വളരെ വേണ്ടപ്പെട്ട ആരെയോ കാണാത്തതിന്‍റെ പരവശ്യം അവന്‍റെ മുഖത്തു പ്രകടമായിരുന്നു. നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അശ്വതി അതൊന്നും കാണുന്നില്ലായിരുന്നു. ഒടുവില്‍ അവന്‍റെ കണ്ണുകള്‍ ആ കാഴ്ച കണ്ട് തെളിഞ്ഞു. അന്നവന്‍ ചവുട്ടിയ ആ തെരുവുപട്ടി. അതെ അതിനെയായിരുന്നു രമേഷ് തിരഞ്ഞിരുന്നത്. നന്ദിപൂര്‍വ്വം, സ്നേഹപൂര്‍വ്വം അവനാ പൊതിയഴിച്ച് അതിനു കൊടുത്തു. വരുന്ന വഴി വാങ്ങിയ ബിരിയാണി. കണ്ടു നിന്ന ഏതാനും ചിലര്‍ അത്യത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. അവനു ഭ്രാന്താണെന്നു കരുതിയിരിക്കും ചിലപ്പോഴവര്‍.

വണ്ടി വന്നു. നിറവിലേക്ക്, നന്മയിലേക്ക്, ജീവിതത്തിലേക്ക്, സ്നേഹത്തിന്‍റെ അളവില്ലാത്ത ആഴങ്ങളിലേക്കുള്ള ആ യാത്ര അവിടെ തുടങ്ങുകയായി... വണ്ടി ചലിച്ചു തുടങ്ങുമ്പൊഴും, കണ്ണില്‍ നിന്നു മായുവോളം തങ്ങള്‍ കൊടുത്ത ഭക്ഷണം മറ്റൊന്നും ശ്രദ്ധിക്കാതെ ആര്‍ത്തിയോടെ തിന്നുന്ന ആ പട്ടിയെ അവര്‍ നന്ദിപൂര്‍വ്വം നോക്കിയിരുന്നു... ആ നാട്ടില്‍ അവര്‍ക്ക് അവശേഷിച്ച ഒരേയൊരു ബന്ധു ആ തെരുവുപട്ടിയായിരുന്നു.

© ജയകൃഷ്ണന്‍ കാവാലം
 
Site Meter