Saturday, February 14, 2009

ജയകൃഷ്ണന്‍റെ വനവാസം അവസാനഭാഗം (കഷ്ടകാണ്ഡം)

ഒന്നാം ഭാഗം യാത്രാകാണ്ഡം ഇവിടെ വായിക്കുക
രണ്ടാം ഭാഗം പാരാകാണ്ഡം ഇവിടെ വായിക്കുക
മൂന്നാം ഭാഗം പരിതാപകാണ്ഡം ഇവിടെ വായിക്കുക


വാസ്തവത്തില്‍ ഒരു മീഡിയം ലെവല്‍ കമ്പനിയായ ഞങ്ങള്‍ക്ക് താങ്ങാവുന്നതായിരുന്നില്ല അഞ്ചു നഗരങ്ങളിലായി ഏറ്റെടുത്ത ഈ വലിയ പദ്ധതികള്‍. കമ്പനിയുടെ ഇച്ഛാശക്തിയും, ടീം സ്പിരിറ്റും ഒന്നു മാത്രമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്ന ധൈര്യം. കരാര്‍ പ്രകാരം അതതു സമയങ്ങളില്‍ പണി പൂര്‍ത്തിയാകുന്നതനുസരിച്ച് ഓരോ ഗഡുക്കളായി പണം വാങ്ങേണ്ടതുണ്ടായിരുന്നു. അക്കൌണ്ടന്‍റിനെയാണ് ആ ചുമതല ഏല്‍പ്പിച്ചിരുന്നത്. സമയാസമയങ്ങളില്‍ കമ്പനി റോ മെറ്റീരിയത്സ് വാങ്ങിയിരുന്ന സപ്ലയേഴ്സിന് പണം കൊടുക്കുകയും, അതു പോലെ തന്നെ നമുക്കു ലഭിക്കാനുള്ള പണം വാങ്ങിയെടുക്കുകയും ചെയ്യേണ്ടിയിരുന്ന അക്കൌണ്ടന്‍റ് ആയ വിജയ് ചെയ്തത് മറ്റൊന്നായിരുന്നു. സപ്ലയേഴ്സിനു കൊടുക്കുവാനുണ്ടായിരുന്ന പണം മുഴുവനും അയാള്‍ കൃത്യമായി കൊടുത്തു തീര്‍ത്തു. കരാര്‍ പ്രകാരം പണം വാങ്ങേണ്ടിയിരുന്ന സമയങ്ങളിലൊന്നും പണം വാങ്ങിയതുമില്ല. പദ്ധതി മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞതോടെ ആ പണം വാങ്ങിയെടുക്കുന്നതിനും പ്രയാസമായി. അവര്‍ ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് പേയ്മെന്‍റ് പെന്‍ഡിംഗില്‍ ഇട്ടു.

പുതുതായി ഒരു സ്റ്റാഫ് ജോയിന്‍ ചെയ്താല്‍ പോക്കറ്റ്മണി എന്ന പേരില്‍ ആയിരം രൂപ നല്‍കുന്ന ഒരു പതിവുണ്ടായിരുന്നു ഞങ്ങളുടെ കമ്പനിക്ക്. മാഡം തുടങ്ങി വച്ചതാണിത്. ആ കമ്പനിയെ പ്രതിമാസം ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കാന്‍ വിജയുടെ ആ ഒരു പ്രവൃത്തി വഴി തെളിച്ചു. ഒരു ദിവസം നിവൃത്തിയില്ലാഞ്ഞ ഘട്ടത്തില്‍ മുഖമടച്ചൊന്നു കൊടുക്കേണ്ടി വന്നതൊഴിച്ചാല്‍ അപ്പൊഴും വിജയിനെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ നല്ലവനായ ഞങ്ങളുടെ ബോസ്‌ തയ്യാറായില്ല.

കമ്പനി സ്റ്റാഫില്‍ ഞാനും വിജയും ഒഴികെ ബാക്കിയെല്ലാവരും ബാംഗ്ലൂര്‍ സ്ഥിരവാസികളാണ്. വിജയ് എവിടെയോ ഇത്തിള്‍ക്കണ്ണിയായി കൂടിയതു കൊണ്ട്‌ അവനും സാമ്പത്തിക പ്രതിസന്ധികളൊന്നും കാര്യമായുണ്ടായില്ല. മൂന്നു മാസത്തോളം ശമ്പളം ലഭിക്കാതെയായതോടെ എന്‍റെ കാര്യം പരുങ്ങലിലായി. രണ്ടായിരത്തി എണ്ണൂറു രൂപ വാടക കൊടുക്കണം. ഭക്ഷണച്ചിലവ്‌, യാത്രാച്ചിലവ്‌, മറ്റു ചില്ലറ ചിലവുകള്‍ ഒന്നിനും ഒരു മാര്‍ഗ്ഗവുമില്ലാതെയായി. കയ്യില്‍ ആകെ അവശേഷിക്കുന്നത് ഇരുപത്തിയഞ്ചു പൈസ. അന്ന്‌ ബാംഗ്ലൂരില്‍ ഇരുപത്തിയഞ്ചു പൈസ എടുക്കില്ല. ഈ നാണയം തിരിച്ചും മറിച്ചും നോക്കിക്കൊണ്ട്‌ വൈകുന്നേരം റൂമില്‍ വന്ന്‌ വെറുതേ കിടക്കും. ഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌ ഓഫീസ്‌ വിട്ടാല്‍ നേരേ മുറിയിലേക്കു പോരാം.
ഏഴാം തീയതി ആയിട്ടും വാടക കൊടുക്കാഞ്ഞപ്പോള്‍ മാര്‍വാഡി ഇറക്കി വിട്ടു. ബാഗും സാധനങ്ങളുമെല്ലാം ഓഫീസില്‍ കൊണ്ടു വച്ചു. മുഴുപ്പട്ടിണിയാണെന്ന വിവരം ആരുമറിയാതിരിക്കാന്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ആര്‍ട്ട് ഡയറക്ടര്‍ പരമാവധി ശ്രദ്ധിച്ചു. ആദ്യത്തെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പൊഴേ വിശപ്പ് ഇല്ലാതായിരുന്നു. പിന്നീട്‌ വിശപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വയറ്റില്‍ ഒരു നീറ്റല്‍ പോലെ. അത്രമാത്രം. വൈകിട്ട് എല്ലാവരെയും പോലെ ഓഫീസില്‍ നിന്നിറങ്ങും. എം ജി റോഡില്‍ കമ്മീഷണര്‍ ഓഫീസിന്‍റെ മുന്‍പിലെ ഫുട്ട് പാത്തിലുള്ള ചാരുബഞ്ചില്‍ കിടന്നുറങ്ങും. ഇടക്കെപ്പോഴെങ്കിലും പോലീസുകാര്‍ വന്ന്‌ ചോദ്യോത്തരങ്ങള്‍ നടത്തും. ഐഡന്‍റിറ്റി കാര്‍ഡും സത്യവാങ്മൂലവും കൊടുത്ത് അവരെ സമാധാനിപ്പിച്ചയക്കും. ഇടയ്ക്ക് ചാറ്റല്‍ മഴ പൊഴിയുമ്പോള്‍ മയോ ഹാളിനു സമീപമുള്ള വെയിറ്റിംഗ് ഷെഡില്‍ പോയി കിടക്കും. ഈ കലാപരിപാടികളെല്ലാം അരങ്ങേറുമ്പൊഴും വീട്ടില്‍ അറിയിക്കാനോ, പണം ചോദിക്കാനോ എന്തു കൊണ്ടോ ഇവന്‍ തയ്യാറായില്ല. വിധിയുടെ പരീക്ഷണത്തെ ഏതോ ഒരു ആനന്ദാനുഭൂതിയോടെ ഇവന്‍ ഏറ്റു വാങ്ങി.

ദിവസം പത്തോളമായി. ശരീരത്തിനു ഭാരം അനുഭവപ്പെടാതെയായി, മാഡം ഇടക്കിടെ ഫോണ്‍ ചെയ്യുമ്പോള്‍ ജെ കെ നിനക്കു സുഖമാണോ എന്നു ചോദിക്കും, നിര്‍വികാരതയോടെ സുഖം എന്നു മറുപടി പറയും. നിന്‍റെ കയ്യില്‍ പണമൊക്കെ ഉണ്ടല്ലോ എന്നു ചോദിക്കും. ഉണ്ടെന്നു പറയും. ഇപ്പൊഴത്തെ ഈ പ്രതിസന്ധി കഴിഞ്ഞ് നമ്മുടെ കമ്പനി വീണ്ടും പഴയതു പോലെയാകും എന്നു മാഡം പറയും. അതും നിര്‍വികാരമായി, പ്രതീക്ഷയുടെ ഒരു നാമ്പു പോലും മനസ്സിലില്ലാതെ യാന്ത്രികമായി കേള്‍ക്കും. പകല്‍ മുഴുവനും ജോലിയും, രാത്രിയില്‍ കൊടും തണുപ്പത്തും, ചാറ്റല്‍ മഴ നനഞ്ഞുമുള്ള ജീവിതവും ഇവനെ മൃതപ്രായനാക്കിക്കൊണ്ടിരുന്നത് ഇവന്‍ അറിയുന്നുണ്ടായിരുന്നു. ഇടക്കിടെ ഉറക്കം കിട്ടിയിരുന്നതു തന്നെ ശരീരത്തിന്‍റെ ക്ഷീണം കൊണ്ടു മാത്രമായിരുന്നു.

വിറച്ചും, ഇടറിയും ഇവന്‍ തള്ളി നീക്കിയ ആ ദിവസങ്ങളില്‍ എത്രയോ പ്രാവശ്യം ദൂരെ നിന്നും ഇവന്‍റെ അമ്മയുടെ നെടുവീര്‍പ്പുകള്‍ അനുഗ്രഹമായി, തളരരുതു മോനേയെന്ന ശക്തിമന്ത്രമായി, വാര്‍ന്നൊഴുകുന്ന കണ്ണുനീര്‍ തുടക്കുന്ന വാത്സല്യമായി ഇവന്‍ ആത്മാവിനുള്ളീല്‍ അനുഭവിച്ചറിഞ്ഞിരിക്കുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമിരുന്ന്‌ ഇവനു വേണ്ടി നാമം ജപിച്ച ആ അമ്മയുടെ ഹൃദയശുദ്ധി ഒന്നുമാത്രമാണ് പരീക്ഷണത്തിന്‍റെ ഈ ദിവസങ്ങളില്‍ കാലിടറി വീഴാതെ ഇവനെ താങ്ങി നിര്‍ത്തിയത്. ഇന്നും കണ്ണുകളില്‍ കോപം ഇരച്ചു കയറുമ്പോള്‍ ശാന്തതയിലേക്ക് ജയകൃഷ്ണന്‍ തിരിഞ്ഞു നടക്കുന്നതും, രണ്ടിലേറെ വ്യാഴവട്ടങ്ങള്‍ ഇവനിലേല്‍പ്പിച്ച മുറിവുകള്‍ പ്രതികാരത്തിന്‍റെ അഗ്നിസ്ഫുലിംഗങ്ങളായി കത്തിക്കയറുമ്പോള്‍ ക്ഷമ എന്ന സമാധിയിലേക്ക് ഇവന്‍ ലയിച്ചു ചേരുന്നതും ആ അമ്മയുടെ പ്രാര്‍ത്ഥനയത്രേ.

പതിനൊന്നാം ദിവസം രാത്രി മാഡം വന്നു. ഞാന്‍ നാട്ടില്‍ സ്വന്തമായി ഒരു ചെറിയ ബിസിനസ്സ് തുടങ്ങുന്നു എന്ന കാരണം പറഞ്ഞ് രാജിക്കത്തെഴുതി കൊടുത്തു. ഇനി തുടര്‍ന്നാല്‍ ഏതു നിമിഷവും വീണു പോകുമെന്ന അവസ്ഥയായിരുന്നു അപ്പോള്‍. മനസ്സില്ലാ മനസ്സോടെ മാഡം സമ്മതിച്ചു. ഞാന്‍ പറഞ്ഞു മാഡം, എനിക്കു കുറച്ചു പണം കിട്ടിയാല്‍ നന്നായിരുന്നു. മാഡം പറഞ്ഞു നീ ഏതായാലും കുറച്ചു ദിവസം കൂടി ബാംഗ്ലൂരില്‍ കാണുമല്ലോ അപ്പൊഴേക്കും ഞാന്‍ കുറച്ചു പണം ശരിയാക്കി തരാം. അപ്പൊഴും മാഡം അറിഞ്ഞിരുന്നില്ല ഇവന്‍റെ അവസ്ഥ. അങ്ങനെ കമ്പനിയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി ഇവന്‍ ചെന്നെത്തിയത് കമ്മനഹള്ളി എന്ന സ്ഥലത്തെ സ്നേഹനിധിയായ ഒരു മലയാളിയുടെ സ്റ്റുഡിയോയിലാണ്. ഭാഗ്യത്തിന് അവിടെയൊരു താല്‍ക്കാലിക വേക്കന്‍സിയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നയാള്‍ ഒരു മാസത്തെ അവധിയെടുത്ത ഒഴിവ്‌. ഞാന്‍ പറഞ്ഞു ഒരു ദിവസം എനിക്ക് ഇരുപതു രൂപ ശമ്പളം തന്നാല്‍ മതി. അവിടെയടുത്തുള്ള ഒരു ബന്ധുവിന്‍റെ വീട്ടില്‍ തല്‍ക്കാലത്തേക്ക് താമസവും ശരിയാക്കി. കഷ്ടകാലം വരുമ്പോള്‍ ബന്ധുക്കളാണ് ഏറ്റവും വലിയ ശത്രുവാകുന്നതെന്ന്‌ അനുഭവത്തിലൂടെ ഇവന്‍ പഠിക്കുകയായിരുന്നു. തല ചായ്കാന്‍ ഒരു മൂല തന്നതിന്‍റെ അവകാശത്തില്‍ ആ വീട്ടിലെ ഗൃഹനാഥയുടെ കുത്തുവാക്കുകള്‍ മറ്റൊരു നിവൃത്തിയുമില്ലാതിരുന്നതിന്‍റെ പേരില്‍ ഇവന്‍ സഹിച്ചു. ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുന്ന ഗൃഹനാഥന്‍റെ കരുണയോടെയുള്ള നോട്ടം അപ്പൊഴും ഇവനൊരുപാട്‌ ആശ്വാസമായി. എല്ലാം കഴിഞ്ഞു നാട്ടില്‍ ചെന്നപ്പോഴുമുണ്ടായി ജയകൃഷ്ണന്‍റെ ജീവിതത്തേക്കുറിച്ച് ഘോരഘോരം ചിന്തിച്ചു തല പുകയുന്ന ബന്ധുജനങ്ങളുടെ അഭിപ്രായപ്രകടനം. അല്ലെങ്കിലും നിഷേധിയായ അവന്‍ എവിടെ പോയാലും അടങ്ങി നില്‍ക്കില്ല. കൊള്ളാവുന്ന ഉദ്യോഗവും കളഞ്ഞിട്ടു വന്നിരിക്കുന്നു. ബന്ധുക്കള്‍ അല്ലെങ്കിലും അങ്ങനെയാണ്. അവര്‍ക്ക് വിമര്‍ശിക്കുവാനുള്ള കഥാപാത്രങ്ങള്‍ മാത്രമായി തീരും പലപ്പോഴും നമ്മള്‍. നമ്മിലെ മനസ്സു കാണാന്‍ ചിലരെങ്കിലുമുണ്ടാവുമെങ്കില്‍ അത്‌ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത അന്യരായിരിക്കും. ഇതില്‍ ആരാണ് അന്യര്‍? ആരാണ് സ്വന്തം?

ഒരു ദിവസം ഇരുപതു രൂപയേ ഇവന്‍ ശമ്പളം ചോദിച്ചുള്ളൂവെങ്കിലും ആ ചേട്ടന്‍ ഒരു ദിവസം നൂറു രൂപ വീതം എനിക്കു പ്രതിഫലം തന്നു. ദിവസവും അവരുടെ വീട്ടില്‍ വിളിച്ചു കൊണ്ടു പോയി ഭക്ഷണം തന്നു. ആദ്യമൊന്നും ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല. പിന്നെപ്പിന്നെ കുറേശ്ശെ കഴിക്കാന്‍ സാധിച്ചു. സ്നേഹപൂര്‍വം കൃഷ്ണാ എന്നു വിളിച്ചു. കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിച്ചു. പത്തിരുപതു ദിവസത്തിനുള്ളില്‍ ലീവെടുത്തു പോയ ആള്‍ തിരിച്ചു വന്നെങ്കിലും അവരെന്നെ പറഞ്ഞു വിട്ടില്ല. നിനക്കു കാശു കിട്ടിയിട്ട് പോയാല്‍ മതിയെന്നു പറഞ്ഞു. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ മാഡത്തിനെ കാണാന്‍ ചെന്നു. ഒരു നിവൃത്തിയുമില്ലാതിരുന്നിട്ടും ആയിരത്തിയഞ്ഞൂറു രൂപ മാഡമെനിക്കു തന്നു. എത്ര വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നാലും ഈ കമ്പനിയുള്ളിടത്തോളം കാലം നിനക്കിവിടെയൊരു കസേര കരുതി വയ്ക്കുമെന്ന് മാഡം പറഞ്ഞു. ഒരാള്‍ രാജി വയ്ക്കാന്‍ ആലോചിക്കുന്നുവെന്നു സംശയം തോന്നുമ്പൊഴേ അവരെ പിരിച്ചു വിടുന്ന മാഡത്തിന്‍റെ വാക്കുകള്‍ ഓഫീസില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇതിനോടകം വിജയ് കമ്പനിയുടെ ലെറ്റര്‍ ഹെഡ്‌ മോഷ്ടിച്ച് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റും, വ്യാജ എക്സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി അവിടെ നിന്നും പോയിരുന്നു.

പോകാന്‍ നേരം ഞാന്‍ നിറകണ്ണുകളോടെ എനിക്കഭയം തന്നെ ചേട്ടനോടു പറഞ്ഞു, ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതിരുന്നതു കൊണ്ടാണ് ഞാന്‍ ചേട്ടനോട്‌ ദിവസം ഇരുപതു രൂപ ആവശ്യപ്പെട്ടത്. നിറഞ്ഞ കണ്ണുകളോടെ എന്നെ ചേര്‍ത്തു നിര്‍ത്തി ആ വലിയ മനുഷ്യന്‍ പറഞ്ഞു. അതെനിക്കന്നേ മനസ്സിലായി. ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്‌ ഒത്തിരി. നീ നാളെ വലിയ നിലയിലാകുമ്പോള്‍ ഈ ചേട്ടനെ മറക്കാതിരുന്നാല്‍ മതി. എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ഏറ്റവും വലിയ കാരുണ്യമായിരുന്നു അത്. തലമുറകളോളം ആ കുടുംബത്തെ ഈശ്വരന്‍ സര്‍വ്വ സൌഭാഗ്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ.


ഇന്നു ഞാന്‍ ഒരു വറ്റു ചോറു പോലും ഒരു നിവൃത്തിയുണ്ടെങ്കില്‍ കളയില്ല. വിശക്കുന്നവന്‍റെ വേദന കണ്ടാല്‍ ഇവന്‍റെ കണ്ണു നിറയാതിരിക്കില്ല. ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നവരെ കാണുമ്പോള്‍ ആത്മാവില്‍ കുടികൊള്ളുന്ന കരുണാവാരിധിയായ സര്‍വ്വേശ്വരനിലേക്ക്, മഹാദ്ധ്യാപകനിലേക്ക് ഉള്‍ക്കണ്ണുകള്‍ നീളാതിരിക്കില്ല... ജീവിതമെന്ന മഹാസര്‍വ്വകലാശാലയില്‍ നിന്നും ഇവന്‍ പഠിച്ചെടുത്ത വലിയ പാഠമായിരുന്നു വിശപ്പിന്‍റെ പാരവശ്യത്തില്‍ ഭക്ഷണത്തിന്‍റെ മൂല്യമെന്തെന്നത്.

അവസാനിച്ചു

© ജയകൃഷ്ണന്‍ കാവാലം

7 comments:

mayilppeeli said...

എന്താ പറയേണ്ടതെന്നറിയില്ല....വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിയ്ക്കുന്നു....ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളൊക്കെ ധൈര്യമായി നേരിട്ടല്ലോ.....ആശംസകള്‍........

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായിട്ടുണ്ട്‌.വീണ്ടും കാണാം
എന്റെ ബ്ലോഗിലേക്കും സ്വാഗതം
http://mekhamalhaar.blogspot.com
http://anusmaranikam.blogspot.com
http://sudherblogs.blogspot.com

Mr. X said...

മൂന്നു ഭാഗവും ഒരുമിച്ചു വായിച്ചു... എന്താ പറയുക.. നല്ല രീതിയില്‍ നാടാണ്‌ പോയ ഒരു കമ്പനി ഒറ്റക്ക് പൂട്ടിച്ച ആ മഹാത്മാവിന് നമോവാകം!
കഥപറച്ചില്‍ ശൈലി കൊള്ളാം, ഭായി.
Really touching...

chithrakaran ചിത്രകാരന്‍ said...

അനുഭവക്കടലില്‍ ആഴ്ന്നിറങ്ങി,ദൈവത്തെ നേരില്‍ കണ്ടയാളെ നമിക്കാനേ കഴിയു.

Patchikutty said...

അനുഭവത്തിന്റെ ചൂരും ചൂടും ഉള്ള അക്ഷരങ്ങള്‍... കഷ്ടപ്പാടിലും ഒരു കച്ചിതുരുംബെങ്ങിലും കിട്ടിയല്ലോ. ഇപ്പോ എല്ലാം ശെരിയായി കാണും എന്ന് തന്നെ വിശ്വസിക്കട്ടെ.

hi said...

valare nannaayittundu... ella namkalum undaakatte ..

Unknown said...

രണ്ടു തുള്ളി കണ്ണുനീര്‍...............

 
Site Meter