Sunday, September 28, 2008

ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍

എന്‍റെ അച്ഛന്‍ ലോറി വാങ്ങിയതിനു പിന്നില്‍ ഒരു കാരണമുണ്ട്‌.

ഒരു വീട്ടില്‍ ഒന്നോ അതിലധികമോ എന്ന കണക്കിന് ലോറികളുള്ള ഒരു നാട്ടില്‍ അച്ഛന്‍ ഒരു വീടു പണിയാന്‍ തീരുമാനിച്ചു. അതിന്‍റെ ആദ്യ പടിയായി മണല്‍ ഇറക്കാന്‍ അടുത്തുള്ള ഒരു ലോറിക്കാരനെ ഏര്‍പ്പെടുത്തുകയും ചെയ്തു. ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും മണല്‍ കിട്ടിയില്ല. അങ്ങനെ രണ്ടു മൂന്നു ലോറിക്കാരെങ്കിലും അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചു. അവസാനം അദ്ദേഹം പുറകേ നടന്ന സകലമാന ലോറിക്കാരുടെയും വീട്ടില്‍ പോയി ഒരു പ്രഘ്യാപനം നടത്തി. താന്‍ ഇനി എനിക്കു മണല്‍ ഇറക്കി തരണ്ട. ഞാന്‍ എന്‍റെ സ്വന്തം ലോറിയില്‍ മണല്‍ ഇറക്കിക്കൊള്ളാം. ഈ പ്രഘ്യാപനം ചരിത്രത്തിലേക്കുള്ള ഒരു വാതിലാണ് അച്ഛന്‍റെ മുന്‍പില്‍ (എന്‍റെയും) തുറന്നിട്ടത്‌.

അടുത്ത ദിവസം ലോറിയുടെ ലക്ഷണവും, മര്‍മ്മങ്ങളും ഒക്കെ അറിയാവുന്ന കുറേ കരപ്രമാണിമാരെയും കൂട്ടി പെരുമ്പാവൂര്‍ക്ക് വിട്ടു. അവിടെ നിന്നും ലോറിയും വാങ്ങി എല്ലാവരും കൂടി ആഘോഷമായി തിരിച്ചെത്തി. ആ വകയില്‍ എല്ലാ മാസവും സി സി അടക്കാന്‍ എറണാകുളത്ത് പോകാനുള്ള അവസരവും തരപ്പെട്ടു. സമീപവാസികളും സദ്ഗുണന്മാരുമായ ചില ലോറിയുടമകളുടെ ഭീഷണിയെ തുടര്‍ന്ന് ലോറിക്ക് കാവല്‍ ഏര്‍പ്പെടുത്തി. വീടു പണി നടക്കുന്നതിനാല്‍ അടുത്ത വീട്ടിലാണ് ലോറി കയറ്റിയിട്ടിരുന്നത്. വണ്ടിയുടെ ടോപ്പില്‍ സന്തോഷ് ചേട്ടന്‍, കാബിന്‍റെയകത്ത് ഉണ്ണിമാമന്‍, കാരിയറില്‍ മൊയിലി മാമന്‍, വണ്ടിയുടെ അടിയില്‍ പിള്ളേരു വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും ഇങ്ങനെയായിരുന്നു കാവല്‍. ഇതും പോരാഞ്ഞ് അച്ഛന്‍ രാത്രിയുടെ ഓരോ യാമത്തിലും ഉണര്‍ന്ന് ആരെങ്കിലും വണ്ടി അടിച്ചോണ്ടു പോകുന്നുണ്ടോ എന്ന് ഒളിഞ്ഞു നോട്ടവും, ഇടക്കിടെ എന്‍റെ ആറര ലക്ഷം രൂപാ എന്ന് നെടുവീര്‍പ്പിടാനും തുടങ്ങി.

ഡ്രൈവര്‍മാരും കിളികളും പലര്‍ മാറി മറിഞ്ഞു വന്നു. വന്നവരില്‍ ചിലര്‍ക്ക് സൌന്ദര്യം പോരാഞ്ഞിട്ടും, മറ്റു ചിലര്‍ മോഷ്ടിച്ചതു കൊണ്ടും അച്ഛന്‍ പറഞ്ഞു വിട്ടു. അങ്ങനെ പോയ ഒരുത്തന്‍ പിന്നീടൊരിക്കല്‍ വണ്ടിയുടെ റിയര്‍ വീലിന്‍റെ ടയര്‍ രാത്രിയില്‍ വന്ന് കീറി വിടുകയും ചെയ്തു. സത്യമുള്ള വസ്തുവില്‍ അതുകൊണ്ട് ഉപജീവനം ചെയ്യുന്നവന്‍ ചെയ്ത ആ പ്രവൃത്തിക്ക് ശിക്ഷ കൊടുത്തത് ഈശ്വരന്‍ ആയിരുന്നു. ഒരു ക്ഷേത്രത്തിന്‍റെ കാണിക്കമണ്ഡപത്തില്‍ വണ്ടി കൊണ്ടിടിച്ച് അയാള്‍...

അങ്ങനെ ഒരു ദിവസം വീടിന്‍റെ മുന്‍പില്‍ മദ്ധ്യവയസ്സ് കഴിയാറായ ഒരാള്‍ വന്നു നിന്നു. ഇടത്തോട്ടു മുണ്ടുടുത്ത്, ചാര നിറമുള്ള ഷര്‍ട്ടും ധരിച്ച് കൈ കെട്ടി നിന്ന അയാളെ ഞാന്‍ വെറുതേ നോക്കി നിന്നു. അച്ഛനുമായി എന്തൊക്കെയോ സംസാരിച്ചയാള്‍ പോയി. ആ മനുഷ്യനാണ് പിന്നീട് ഒരു വര്‍ഷത്തോളം കാലം എന്നെ പ്രഭാതങ്ങളില്‍ കോളിംഗ് ബെല്‍ അടിച്ചുണര്‍ത്തിയിരുന്ന സ്നേഹനിധിയായ ഹസന്‍ കുഞ്ഞ് ചേട്ടന്‍. വണ്ടിയിലെ ക്ലീനര്‍ എന്ന കിളി ആയിരുന്നു അദ്ദേഹം.

ചെയ്യുന്ന തൊഴിലിനോട്‌ കൂറ് കാണിക്കാന്‍, സ്വന്തം പ്രവൃത്തിയിലൂടെ എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം പണ്ട്‌ ലോറി ഡ്രൈവറായിരുന്നുവത്രേ. ഒരിക്കല്‍ വണ്ടിയില്‍ കരിങ്കല്ലുമായി ഇഞ്ചപ്പാറയിറങ്ങി വന്ന വഴി വണ്ടി കൊക്കയിലേക്കു മറിഞ്ഞു. വലിയ പരിക്കുകളൊന്നും കൂടാതെ അദ്ദേഹം ദൂരെ തെറിച്ചു വീണു. പക്ഷേ വണ്ടിയുടെ ടോപ്പിലിരുന്ന ഒരു ടയര്‍ വന്നു വീണത് അദ്ദേഹത്തിന്‍റെ നടുവില്‍. അതോടെ അദ്ദേഹം ഡ്രൈവിംഗ് ഉപേക്ഷിച്ചു ക്ലീനര്‍ ആയതാണ്. വണ്ടിയുടെ ഡ്രൈവര്‍ വരുമ്പോള്‍ അഞ്ചരയോളമാകും. ഇദ്ദേഹം വെളുപ്പിനെ നാലു മണിയാകുമ്പോഴേ വന്ന് വണ്ടിയൊക്കെ തുടച്ച് അകത്തു കയറി ഒരുറക്കവും കഴിയുമ്പൊഴേ ഡ്രൈവര്‍ എത്തുകയുള്ളൂ. സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്നതു പോലെയാണ് അദ്ദേഹം വണ്ടി നോക്കിയിരുന്നത്. അന്ന് വണ്ടിയുടെ ടയര്‍ കീറിയിരിക്കുന്നത് കണ്ടു പിടിച്ചത് പാറമടയില്‍ കരിങ്കല്ല് കയറ്റാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ഹസ്സന്‍ കുഞ്ഞ് ചേട്ടനാണ്. അദ്ദേഹത്തിന്‍റെ ശ്രദ്ധ ഒന്നു കൊണ്ടു മാത്രമാണ് വലിയ ഒരു അപകടം ഒഴിവായത് വണ്ടിയില്‍ ലോഡ്‌ കയറ്റിയിരുന്നെങ്കില്‍ തിരിച്ചിറങ്ങും വഴി ടയര്‍ വെടി തീരുകയും വലിയ അപകടം ഉണ്ടാവുകയും ചെയ്യുമായിരുന്നു.

എല്ലാ റംസാന്‍ നാളിലും അച്ഛനോട്‌ മുന്‍പേ അനുവാദം വാങ്ങി അദ്ദേഹം എന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോകുമായിരുനു.അരിപ്പത്തിരി തേങ്ങാപ്പാലും കൂട്ടി ആദ്യമായി കഴിക്കുന്നതും, ആദ്യമായി (വീട്ടില്‍ അറിയാതെ) കാര്‍ ഓടിച്ചതുമെല്ലാം ആ കൊച്ചു സ്നേഹവീട്ടിലെ ഓര്‍മ്മകളാണ്.

ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വലിയ തരക്കേടില്ലാത്ത തല്ലിപ്പൊളിയായിരുന്നു ഞാന്‍ എന്നാണ് എന്നെക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍. ഒരിക്കല്‍ ഏകദേശം അച്ഛന്‍റെ പ്രായമുള്ള ഒരുത്തനുമായി വഴക്കായി. പ്രശ്നം വണ്ടിക്കാര്യം തന്നെ. വണ്ടിയുടെ ജാക്കി ലിവറെടുത്ത് അയാളുടെ തല തല്ലിപ്പൊട്ടിക്കാന്‍ നിന്ന എന്‍റെയടുത്ത് വന്ന് ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍ പറഞ്ഞത്, ‘മോനേ എന്‍റെ വണ്ടിയുടെ ജാക്കിലിവറാണത്, അതു മോനെനിക്കു തിരിച്ചു തരണം’ എന്നാണ്. എന്നിട്ട് എന്നെ കൂട്ടിക്കൊണ്ടു പോയി. ഇപ്പൊഴും ആള്‍ക്കാര്‍ പറയും, അന്ന്, ആ സമയത്ത് ഹസന്‍ കുഞ്ഞല്ലാതെ മറ്റാരു വിചാരിച്ചിരുന്നെങ്കിലും ജയകൃഷ്ണന്‍ അവന്‍റെ തലക്കിട്ടു കൊടുത്തേനെയെന്ന്. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ മുന്‍പില്‍ തോറ്റു പോകാത്ത മനസ്സുകളുണ്ടോ? അടങ്ങാത്ത പകയുണ്ടോ? സ്നേഹം കൊണ്ട് എന്നെ തോല്പിച്ച ചിലരില്‍ ഒരാളാണദ്ദേഹം. പക്ഷേ അദ്ദേഹത്തെയും ഒരു കാരണവുമില്ലാതെ അച്ഛന്‍ ഒഴിവാക്കി. ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍ പോയതില്‍ പിന്നെ ഞാന്‍ ഇന്നീ നിമിഷം വരെ ആ വണ്ടിയില്‍ കൈ കൊണ്ടു പോലും തൊട്ടിട്ടില്ല. ആ വണ്ടിയുടെ ഐശ്വര്യവും ജീവനും അദ്ദേഹമായിരുന്നു.

കാലമേറെ കഴിഞ്ഞു, ജയകൃഷ്ണന്‍ എന്ന പയ്യന്‍ വളര്‍ന്നു വലുതായി, മീശയും പത്രാസുമൊക്കെയായി, ഉപരി പഠനം, തൊഴില്‍, ദേശാടനമൊക്കെയായി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവിടെയെത്തി. യാദൃശ്ചികമായി സന്തോഷ് ചേട്ടനെ കണ്ടു. സന്തോഷ്, വണ്ടിയിലെ പാര്‍ട്ട് ടൈം കിളിയായിരുന്നു. സന്തോഷ് ചേട്ടനെയും കൂട്ടി, അച്ഛന്‍റെ സുഹൃത്തായ ഭരതന്‍ മാമന്‍റെ സൈക്കിളും എടുത്ത് ഞങ്ങള്‍ ഹസ്സന്‍ ചേട്ടന്‍റെ വീടു തപ്പി പോയി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞതിനാല്‍ വഴിയെല്ലാം മറന്നു. സന്തോഷ് ചേട്ടനും വഴി അത്ര പിടിയില്ല. അങ്ങനെ അവിടെയെത്തിയപ്പോള്‍ സമയം രാത്രി എട്ട് മണിയോളമായി. വീട്ടില്‍ ചോദിച്ചപ്പോള്‍ ഹസ്സന്‍ ചേട്ടന്‍ അടുത്ത വീട്ടിലിരുന്ന് ടി വി കാണുന്നെന്ന് അറിഞ്ഞു. സന്തോഷ് പോയി വിളിച്ചു കൊണ്ടു വന്നു.

കരി പോലെ കറുത്തിരുന്ന ആ മീശയില്‍ അവിടവിടെ വെള്ളി വരകള്‍ വീണിരിക്കുന്നു. മുടിയും അവിടവിടെ ചെമ്പിച്ചിരിക്കുന്നു. മുഖത്തെ ആ തെളിച്ചം ഇപ്പൊഴും പഴയതു പോലെ തന്നെയുണ്ട്‌. ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. എന്നെ കണ്ടിട്ട് മനസ്സിലായില്ല. എന്‍റെ രൂപഭാവാദികളിലെല്ലാം നല്ല മാറ്റം വന്നിട്ടുണ്ടാകും. സൂക്ഷിച്ചു നോക്കി. ഇതാരാടാ സന്തോഷേ എന്നു ചോദിച്ചു. സന്തോഷ് ചേട്ടന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ചു ഹസ്സന്‍ കുഞ്ഞ് ചേട്ടന്‍ എന്നെ മറന്നോ?

ഞാന്‍ എന്‍റെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പേ, ‘ഈ വിളി എനിക്കു മറക്കാന്‍ പറ്റുമോ’ എന്നു ചോദിച്ചു കൊണ്ട്‌ എന്നെ അദ്ദേഹം കെട്ടിപ്പിടിച്ചു. വാ തോരാതെ വിശേഷങ്ങള്‍ തിരക്കി. ഒത്തിരി വര്‍ത്തമാനം പറയുന്നതിനിടയില്‍ എനിക്കു കഴിക്കാന്‍ എന്തു തരുമെന്നു പരതി. ഞാന്‍ പറഞ്ഞു എനിക്കിവിടുന്ന് ഒരു സുലൈമാനി വേണം. അദ്ദേഹം ഭാര്യയെ വിളിച്ചു ചോദിച്ചു, നീ ഓര്‍ക്കുന്നുണ്ടോടീ ഇതാരാണെന്ന്?. ഇന്നലെ കണ്ടതു പോലെ അവര്‍ പറഞ്ഞു ഇതു നിങ്ങടെ മൊതലാളീടെ മോനല്ലേ?. ആ ഓര്‍മ്മശക്തി ചില സ്നേഹബന്ധങ്ങളുടെ ആഴങ്ങള്‍ നമുക്കു വെളിവാക്കിത്തരും.

അദ്ദേഹം എന്നെ ഒരു കസേരയിട്ട് ഇരുത്തി. അടുത്തു തന്നെ ഒരു ബഞ്ചില്‍ അദ്ദേഹവും ഇരുന്നു. ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കൊച്ചു വീട്ടില്‍ ഇന്നും അവര്‍ മണ്ണെണ്ണ വിളക്കിന്‍റെ പ്രകാശത്തില്‍ രാത്രി കഴിക്കുന്നു. മണ്ണെണ്ണവിളക്കിന്‍റെ തിരി വലിച്ചുയര്‍ത്തി പന്തം പോലയാക്കി അതെന്‍റെ മുഖത്തോടു ചേര്‍ത്ത് അദ്ദേഹം കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. അവന്‍റെ മൂക്കിലെല്ലാം പുക കയറുമെന്നു സന്തോഷ് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, ഞാന്‍ എന്‍റെ മോനെ കണ്ണു നിറച്ചു കാണട്ടെ എന്നാണ്.

എന്‍റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും ഊഷ്മളമായ, വലിയ സ്വീകരണങ്ങളില്‍ ഒന്നായിരുന്നു അത്. പകരം നല്‍കുവാനില്ല ഇവന്‍റെ കയ്യില്‍ ഒന്നും. പരമകാരുണികനായ അള്ളാഹുവിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന മനസ്സുള്ളവന് ഭൂമിയില്‍ ചെയ്യാന്‍ കഴിയുന്ന മഹത്തായ ദാനം; അത് ചെയ്യുന്നവനാണ് അദ്ദേഹം. ആ ദാനമത്രേ സ്നേഹം.

© ജയകൃഷ്ണന്‍ കാവാലം

Friday, September 19, 2008

മുത്തു പൊഴിയുന്ന കാവാലം 1 (നോക്കൂ ഇവളെ ഞാന്‍ യുഗങ്ങളോളം പ്രണയിക്കും)


പ്രായം പതിനേഴ് കഴിഞ്ഞു.
മുഖത്തു പൊടി മീശ കിളിര്‍ത്തു. പതിനാലില്‍ തുടങ്ങിയ മാക്രിശബ്ദം പതിയെ പതിയെ പുരുഷത്വത്തിന്‍റെ ഗാംഭീര്യം ആര്‍ജ്ജിച്ചു. ഊണിലും, ഉറക്കത്തിലും, എടുപ്പിലും, നടപ്പിലുമെല്ലാം ഒരു പക്വന്റെ ലുക്ക് വരുത്തുവാന്‍ നിരന്തരം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലം. ആയിടക്കാണ് പഴയ രണ്ടു ചങ്ങാതിമാരെ കണ്ടു മുട്ടിയത്‌. വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്ന സമയത്താണ് അതിലൊരുത്തന്‍ ചോദിക്കുന്നത്‌. ജയകൃഷ്ണനു പ്രണയമൊന്നുമില്ലേ എന്ന്‌. വീട്ടിലെ പത്തായത്തോടും, വീട്ടുമുറ്റത്തെ പനിനീര്‍പ്പൂവുകളോടും മാത്രം പ്രണയമുണ്ടായിരുന്ന ഞാന്‍ എന്തു പറയാന്‍? ഇല്ലെന്നു പറഞ്ഞു. പക്ഷേ അവരുടെ ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരി എന്നില്‍ അപകര്‍ഷതാ ബോധമുണ്ടാക്കി.

അവര്‍ ചോദിച്ചു. ഇത്രേം പ്രായമായിട്ടും നീ പ്രണയിക്കാന്‍ തുടങ്ങിയില്ലേ എന്ന്. രാവിലെ എഴുന്നേറ്റു പത്തു മണിയായിട്ടും പല്ലു തേച്ചില്ലേ എന്നു കേള്‍ക്കുന്നതു പോലെ ഒരു ജാള്യത എന്നില്‍ നിറഞ്ഞു. ഇനിയിപ്പോള്‍ പ്രണയിക്കാത്ത കാരണം എന്നിലെ വളര്‍ച്ചയെ ജനം അംഗീകരിച്ചില്ലെങ്കിലോ?!!

ആ കുറവു നികത്താന്‍ തന്നെ തീരുമാനിച്ചു. ഉറക്കമിളച്ചു കുത്തിയിരുന്നാലോചിച്ചു. ആരെയാ ഒന്നു പ്രേമിക്കാനുള്ളത്? ഇപ്പോള്‍ തന്നെ നാട്ടിലുള്ള ഏറെക്കുറെ എല്ലാവരും പലരാലും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. അയല്‍വാസിയും, പതിനാലു വയസ്സുകാരനും, പ്രണയ കലയില്‍ അഗ്രഗണ്യനുമായ സെഞ്ചോ എന്ന സെഞ്ചോമോന്‍ ജേക്കബിനെ ഗുരുവായി സ്വീകരിച്ചു. അവന്‍ പ്രാഥമിക ഉപദേശങ്ങള്‍ തന്നു. ഞങ്ങള്‍ രണ്ടു പേരും കൂടി പൂക്കൈതയാറിന്‍റെ തീരത്തും, പള്ളിക്കൂടത്തിണ്ണയിലും, തെങ്ങിന്‍ ചുവട്ടിലും കുത്തിയിരുന്ന് തല പുകഞ്ഞാലോചിച്ചു. അവസാനം ഒരാളെ ഓര്‍മ്മ കിട്ടി. നാട്ടിലെ ഏകദേശം എല്ലാ പ്രണയിതാക്കളെയും പരിചയമുള്ളയാളാണു സെഞ്ചോ.

ഈ പെണ്‍കുട്ടിക്ക് എന്‍റെ സമപ്രായമാണ്. ഞാന്‍ ചോദിച്ചു, ഈ പ്രായം ഒരു പ്രശ്നമാണോ? പ്രേമത്തിനു കണ്ണില്ലെന്ന് ജയകൃഷ്ണന്‍ ആദ്യം മനസ്സിലാക്കണം. അവന്‍ പറഞ്ഞു. അങ്ങനെ ‘തിരഞ്ഞെടുക്കപ്പെട്ട പ്രണയം’ ആരംഭിച്ചു. ഇതിനി എങ്ങനെ മുന്‍പോട്ടു കൊണ്ടു പോകും? ഇവിടെയൊരുത്തന്‍ പ്രേമിച്ചോണ്ടു നടക്കുന്ന വിവരം അവളും കൂടെ അറിയണ്ടേ? ഇതായി അടുത്ത ആലോചന.

ഒരാളെ തിരഞ്ഞെടുക്കാന്‍ മാത്രേയുള്ളൂ പ്രയാസം. അതു കഴിഞ്ഞാല്‍ ബാക്കിയെല്ലാം എളുപ്പമാണ്. ഞാന്‍ പറയുന്നത്‌ അപ്പാടെ അനുസരിച്ചാല്‍ മതി. പ്രണയാചാര്യന്‍ പ്രതിവചിച്ചു.

ഇനി മുതല്‍ അവള്‍ പോകുന്ന വഴികളിലെല്ലാം ജയകൃഷ്ണനുണ്ടാവണം. എവിടെ നോക്കിയാലും അവള്‍ ജയകൃഷ്ണനെ തന്നെ കാണണം. വല്ലപ്പോഴും ഓരോ പുഞ്ചിരി സമ്മാനിക്കണം. അപ്പോള്‍ അവളും പുഞ്ചിരിക്കും. ആ പുഞ്ചിരി കടാക്ഷമായി മാറുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പുഞ്ചിരിയില്‍ നിന്നും കടാക്ഷത്തിലേക്കുള്ള ചുവടുമാറ്റത്തില്‍ എവിടെയോ ആണ് പ്രണയത്തിന്‍റെ മനഃശാസ്ത്രം ഇരിക്കുന്നത്.

അവന്‍റെ ഉപദേശം എനിക്കു ബോധിച്ചു. എന്നാലും പെണ്ണുങ്ങള്‍ പോകുന്ന വഴിയില്‍ പോയി നില്‍ക്കുന്നതിനോട്‌ അത്ര താത്പര്യം തോന്നിയില്ല. ‘ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകു’മെന്ന അവന്‍റെ ഭീഷണിയില്‍ ഞാന്‍ വീണു. ഒരു വായീനോക്കിയാകാന്‍ തന്നെ തീരുമാനിച്ചു.

കാവാലം പ്രണയിക്കാന്‍ പറ്റിയ നാടാണ്. മനുഷ്യനേക്കാള്‍ പ്രകൃതിയോടാണ് നമുക്ക് പ്രണയം തോന്നുക. കുലീനയാണ് പൂക്കൈതയാറ്‌. വലിയ ഇളക്കവും, കുണുക്കവും ഒന്നുമില്ലാത്ത ശാന്തമായ അവളുടെ പ്രകൃതം അവളുടെ തറവാട്ടുമഹിമ വിളിച്ചോതുന്നു. അനാവശ്യമായി ആരെയും മുക്കിക്കൊന്ന ചരിത്രവും അവള്‍ക്കില്ല. അവളുടെ കുഞ്ഞോളങ്ങള്‍ക്ക് ഇക്കിളിപ്പെടുത്തുന്ന കൌമാരഭാവങ്ങളൊന്നും തന്നെയില്ല. എന്നാലും ആ ശാലീനതയെ നമ്മള്‍ പ്രണയിച്ചു പോകും. അതു പോലെ നിരന്ന തെങ്ങിന്‍ തലപ്പുകളും, ഇളംകാറ്റില്‍ പുളകിതയായി മനസ്സിലെ സ്വപ്നസഞ്ചാരങ്ങള്‍ പോലെ ഇളകുന്ന വയലുകളും, കൈത്തോടുകളും എല്ലാം പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ അനുഭൂതി ദായകങ്ങളാണ്. പാടവരമ്പിലെ കള്ളുഷാപ്പുകളില്‍ നിന്നും ‘സന്തോഷവും’ ദുഃഖങ്ങള്‍ക്ക്‌ ‘മരുന്നും’ പണിയെടുത്തു തളരുന്ന മെയ്യുകള്‍ക്ക് ‘ഉന്മേഷവും’, കലാ ഹൃദയങ്ങള്‍ക്ക് ‘പ്രചോദനവും’ ഒരേ കുപ്പിയില്‍ നിന്നും സ്വീകരിച്ച് കായലിന്‍റെ മധുരകല്ലോലിനികളോട് സല്ലപിച്ചിരിക്കുന്ന കുടിയന്മാരുടെ മുഖത്തു പോലും ഒരു കാമുകഭാവം പ്രകടമാണ്.

ഇതൊക്കെയാണെങ്കിലും പ്രകൃതിയോടുള്ള ഈ ആത്മീയ പ്രണയത്തില്‍ നിന്നും ഈ തലമുറ ചപലമായ ‘അടിപൊളി’ പ്രണയത്തിലേക്ക് മുഖം തിരിച്ചിട്ട് കുറച്ചു കാലമായിരിക്കുന്നു. എനിക്ക് പ്രകൃതിയെ പ്രണയിക്കാനായിരുന്നു ഇഷ്ടം. പ്രകൃതിയെ പ്രണയിച്ചാല്‍ നേട്ടങ്ങള്‍ ഏറെയാണ്. ഒന്നാമതായി പ്രകൃതിയുടെ അച്ഛനും, ആങ്ങളമാരും തല്ലാനിട്ടോടിക്കില്ല. അവള്‍ക്ക് മാലയും കുപ്പിവളയും വാങ്ങിക്കൊടുക്കേണ്ടതില്ല. രാപകല്‍ ഭേദമില്ലാതെ അവള്‍ സദാ പ്രേമവതിയായി നമ്മുടെ സ്നേഹ സാമീപ്യം കാത്ത് അവിടെത്തന്നെയുണ്ടാവും.

എന്നാല്‍ മനുഷ്യനെ പ്രേമിച്ചാല്‍ കുഴപ്പങ്ങള്‍ പലതാണ്. തടി കേടാകാന്‍ സാധ്യതയുണ്ട്. കയ്യില്‍ നിന്നു കാശു പോകും. നാലാളറിഞ്ഞാല്‍ നാണക്കേടാണ്. തുടങ്ങി കുഴപ്പങ്ങളുടെ പൊടി പൂരം.

എന്നാലും കൂട്ടുകാരെ ബോധിപ്പിക്കാന്‍ ഒന്നു പ്രേമിക്കാതിരിക്കാന്‍ പറ്റുമോ? അതു കൊണ്ടാണിങ്ങനെയൊരു സാഹസത്തിനൊരുങ്ങിയത്‌. പക്ഷേ വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു ഇത്‌.

അവള്‍ വരുന്ന വഴിയിലെ ബാലകൃഷ്ണന്‍ ചേട്ടന്‍റെ സ്റ്റുഡിയോയില്‍ രണ്ടു മൂന്നു ദിവസം ഒരേ സമയത്തുള്ള എന്‍റെ സന്ദര്‍ശനം കണ്ടപ്പോള്‍ “ഡാ... നീ ലവളെ കാണാനല്ലേടാ ദിവസവും കറങ്ങി നടക്കുന്നത്‌“ എന്നദ്ദേഹം ചോദിച്ചപ്പോള്‍ നട്ടാല്‍ കിളിര്‍ക്കാത്ത കള്ളങ്ങളുടെ പൂച്ചെണ്ടു നല്‍കി ഞാന്‍ അദ്ദേഹത്തെ മയക്കി.

സെഞ്ചോയുടെ ഉപദേശങ്ങള്‍ പര്യാപ്തമല്ലെന്നു തോന്നിയപ്പോള്‍ ചില പുസ്തകങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നാലു തരം സ്ത്രീകളെക്കുറിച്ചും അവരുടെ സ്നേഹം പിടിച്ചു പറ്റാനുള്ള വഴികളെക്കുറിച്ചും ഒരു പുസ്തകം പറഞ്ഞു തന്നു. അതെഴുതിയ മഹാനുഭാവന്‍റെ അപാരമായ വൈഭവത്തില്‍ അസൂയ തോന്നി. ആ പുസ്തകത്തില്‍ പറഞ്ഞ പ്രകാരം ഇവളുടെ ടൈപ്പ് പെണ്ണുങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ കുട്ടികളെ എടുത്തോണ്ട്‌ വഴിയില്‍ നിന്നാല്‍ മതിയത്രേ!!! കുട്ടികളെ ഇഷ്ടപ്പെടുന്ന ആ ‘ടൈപ്പ്’ പെണ്‍കുട്ടികള്‍ കുട്ടിയെ നോക്കുന്ന കൂട്ടത്തില്‍ നമ്മളെയും നോക്കും എന്നതാണ് ആചാര്യന്‍റെ കണ്ടുപിടുത്തം. വാവക്കുട്ടനമ്മാവന്‍റെ കൃപാകടാക്ഷത്താല്‍ എനിക്കൊരു കുട്ടിയെ കിട്ടി. അനന്തകൃഷ്ണപ്പണിക്കര്‍ എന്ന അമ്മാവന്‍റെ മകന്‍.

കാര്യം പറഞ്ഞപ്പോള്‍ അല്പം ഒന്നു കളിയാക്കിയെങ്കിലും, ‘പിന്‍ ഗാമി’യുടെ മനോവികാരങ്ങള്‍ക്കും, ‘അവകാശങ്ങള്‍ക്കും’ വില കല്പിക്കുന്ന അമ്മാവന്‍ സസന്തോഷം അതു സമ്മതിച്ചു. അല്ലാതിപ്പോള്‍ ഞാനെവിടെപ്പോയി കുട്ടിയെ കൊണ്ടുവരാനാ???

അനന്തുവിന്‍റെ പ്രകൃതം ആരെയും ആകര്‍ഷിക്കുന്നതാണ്. വശ്യമായ പുഞ്ചിരിയും, ആരോടും ഇണങ്ങുന്ന സ്വഭാവവും ആരുടെയും ശ്രദ്ധയെ പിടിച്ചു പറ്റും. ടോമി ഹില്‍ഫിഗറിന്‍റെ ചുവപ്പില്‍ വരയുള്ള ടി-ഷര്‍ട്ടും മോന്തക്ക് മൂന്നിഞ്ചു കനത്തില്‍ പൌഡറുമിട്ട് ഇരു നിറമുള്ള ഞാന്‍ തൂവെള്ളയായി വഴിയില്‍ നിന്നു. അനന്തുവിനെ കളിപ്പിക്കാനെന്ന ഭാവേന ഒരു കുല പനിനീര്‍പ്പൂക്കളും കയ്യില്‍ കരുതി. ഓരോ പൂക്കളും, അതിലെ ഓരോ ഇതളുകളും (മുള്ളുകള്‍ ഒഴിച്ച്) കാമിനീ നിനക്കായി എന്നു ഹൃദയത്തിനെക്കൊണ്ട്‌ മന്ത്രിപ്പിച്ച് അവിടെ കാത്തു നിന്നു.

ഇളവെയില്‍ പുള്ളി കുത്തിയ ചെമ്മണ്‍ പാതയിലൂടെ അവളും കൂട്ടുകാരികളും അരയന്നങ്ങളെപ്പോലെ നടന്നു വരുന്നു. ദൂരെ നിന്നെ എന്നെക്കണ്ട്‌ അവര്‍ പുഞ്ചിരിച്ചു. എല്ലാവരും പരിചയക്കാരാണ്. ഞാന്‍ സൂക്ഷിച്ചു നോക്കി. ഇല്ല, ഇപ്പൊഴും കടാക്ഷം ഇല്ല. അവര്‍ നടന്നടുത്തു വന്നതും അനന്തു അവരെ നോക്കി ചിരിച്ചു. കൈ പൊക്കി കാണിച്ചു. അതു കണ്ട്‌ അവര്‍ നടന്നടുത്തു വന്നു അവന്‍റെ കവിളുകളില്‍ തലോടി. എന്നിട്ടു തിരിഞ്ഞു നിന്നെന്നെ നോക്കി ആ മഹാപാപികള്‍ ചോദിച്ചു,

ജയകൃഷ്ണനെന്താ കടുവാകളിക്കു പോകാന്‍ നിക്കുവാണോ? മുഖത്ത് ഒരു ടിന്‍ പൌഡര്‍ ഉണ്ടല്ലോ എന്ന്.

എന്നിലെ കാമുകഹൃദയം കലാമൂല്യമില്ലാത്ത അവാര്‍ഡ് പടം പോലെ പൊട്ടി. മനസ്സ് അവാര്‍ഡ് പടം കാണാന്‍ വരുന്ന ബുദ്ധിജീവിയുടെ കുളിക്കാത്ത തല പോലെ കാടു കയറി. അപ്പൊഴും അനന്തു ചിരിച്ചു കൊണ്ടു തന്നെയിരുന്നു.

ചെറുവയല്‍ക്കിളിപാടുമരയാല്‍ മരത്തിന്‍റെ
ചലനത്തിനൊത്തു നീ വന്നണഞ്ഞീടുമ്പോള്‍
അറിയാതെ തന്നെ ഞാനെന്നെ മറക്കുമെ-
ന്നരുമയാം തോഴി നീയെന്നെയറിഞ്ഞുവോ

എന്നു ചോദിക്കാന്‍ കാത്തു നിന്ന എന്‍റെ മനസ്സു പിടഞ്ഞു. ആ മനസ്സില്‍ തോഴിയുടെ വാക്കുകള്‍ ‘തൊഴി’യേല്പിച്ചു.

ഇളവെയില്‍ ചൂടേറ്റു നിന്‍ മുഖം വാടുമെ
ന്നറിയാതെയെപ്പൊഴോ സൂര്യനെ പ്‌രാകി ഞാ
നരുമയാം ചെറു നിഴല്‍ നല്‍കിടും വഴിയിലെ
ചെറുമരക്കൂട്ടത്തെ സ്നേഹമായ് നോക്കുന്നു

എന്ന് അവളെക്കുറിച്ച്, അവളെക്കുറിച്ചു മാത്രം എഴുതിയ എന്നില്‍ പരിഹാസത്തിന്‍റെ പൊരിവെയില്‍ പകര്‍ന്ന് അവള്‍ നടന്നു പോയി.

എങ്കിലും എന്‍റെ മനോഗതം അവളുമാരറിഞ്ഞില്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ തിരിച്ചു നടന്നു. ആ കാലങ്ങളില്‍ അവളുടെ പിന്നാലെ നടന്ന ദൂരം നേരേ നടന്നിരുന്നെങ്കില്‍ എന്നേ അമേരിക്കയില്‍ എത്താമായിരുന്നു. പക്ഷേ ഇപ്പൊഴും ആ സൌഹൃദത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല.

അന്നു വൈകുന്നേരം പ്രണയപുരോഗതി അന്വേഷിച്ചറിയാന്‍. പള്ളിക്കൂടം വിട്ടു വന്ന പാടേ, ഓടി വന്ന സെഞ്ചോയെ സാക്ഷി നിര്‍ത്തി, പരക്കാട്ടെ രാഘവന്‍ പിള്ളാച്ചന്‍റെ ഉണങ്ങിയ പ്ലാവില്‍ ചാരി നിന്ന് നാൽപ്പത്തിയഞ്ചു ഡിഗ്രി ആംഗിളില്‍ മുകളിലേക്കു നോക്കി ഞാന്‍ പാടി...

വരാത്തതെന്തു നീ സഖീ
പിരിഞ്ഞു പോകയോ മമ
കരള്‍ പകര്‍ന്ന പൂക്കളെ
ചവിട്ടി നീ നടക്കയോ...

ആ ശോകഗാനം അവള്‍ കേട്ടിട്ടില്ല എന്നുറപ്പാണ്. ചക്കയില്ലാത്ത പ്ലാവായിരുന്നതിനാല്‍ എന്നെ ആശ്വസിപ്പിക്കാന്‍ ഒരു ചക്ക പോലുമില്ലായിരുന്നു. എന്‍റെ ഏകാന്തതയുടെ കണ്ണീര്‍ക്കടലോരങ്ങളില്‍ കപ്പലണ്ടി വിറ്റു നടന്നിരുന്ന അവളേക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആ വിരഹ ഗാനത്തിന്‍റെ ഈണങ്ങളിലെവിടെയോ അലിഞ്ഞു പോയിരുന്നു.

അന്നാണ് ചുമ്മാ ‘പ്രണയിച്ചേക്കാം’ എന്നു വിചാരിച്ചാലൊന്നും പ്രണയം വരില്ല എന്നു മനസ്സിലായത്. വാസ്തവത്തില്‍ പ്രണയമൊന്നും എനിക്കു തോന്നിയിരുന്നുമില്ല. പക്ഷേ അവിടെ മാത്രമേ വേക്കന്‍സിയുള്ളൂ എന്ന അറിവിലുണ്ടായ പ്രണയമായിരുന്നു അത്.

ആങ്ങളമാരുണ്ടായിരിക്കരുത്, അച്ഛന്‍റെ അടി കിട്ടാനുള്ള സാദ്ധ്യതകള്‍ ഉണ്ടാവരുത്, വീടിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ ഉണ്ടായിരിക്കരുത്, തുടങ്ങി കണ്ണ്, മൂക്ക്, പുരികം ഇവയുടെയൊക്കെ ലക്ഷണങ്ങള്‍ നോക്കി ഒരാളെയങ്ങു തിരഞ്ഞെടുത്തെന്നേയുള്ളൂ. ഇനിയിപ്പോള്‍ ഇതു പറഞ്ഞാല്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നേ ജനം പറയുകയുള്ളൂ, എങ്കിലും ഇതായിരുന്നു സത്യം.

അതു കഴിഞ്ഞ് വണ്‍ വേ, റ്റു വേ തുടങ്ങിയ കാറ്റഗറികളില്‍ ധാരാളം പ്രണയങ്ങളും, പ്രണയ നൈരാശ്യങ്ങളും എന്‍റെ ജീവിതത്തില്‍ വിരുന്നു വന്നെങ്കിലും എന്‍റെ കാവാലത്തെ ആദ്യ പ്രണയമാണ് ഇപ്പൊഴും മനസ്സില്‍ ഏറ്റവും മാധുര്യം വിളമ്പുന്നത്‌. ആ പ്രണയ രഹസ്യം ഇന്നും ആ പെണ്‍കുട്ടി അറിഞ്ഞിട്ടു പോലുമില്ല. ഒരു സംശയം പോലുമില്ല. അമ്മാവന്‍ ഇപ്പൊഴും ഇടക്കിടെ എന്നെ കളിയാക്കാറുണ്ട്‌. അമ്മാവന്‍റെ ഉപദേശങ്ങള്‍ വിജയം കാണാതിരിക്കില്ല എന്ന ഉറച്ച വിശ്വാസമാകാം ഇപ്പൊഴും അമ്മാവന്‍റെ മനസ്സില്‍ എന്‍റെ ആദ്യപ്രണയത്തിന് ഇത്രയധികം സ്ഥാനം നല്‍കിയിരിക്കുന്നത്‌.

ഇതും കാവാലം എനിക്കു സമ്മാനിച്ച മനോഹരമായ ഓര്‍മ്മ തന്നെ. പരസ്പരമറിഞ്ഞും നാലാളറിഞ്ഞും കളങ്കപ്പെട്ടു പോകാത്ത എന്നെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിവ്യമായ ഒരു പ്രണയത്തിന്‍റെ ഓര്‍മ്മ...

© ജയകൃഷ്ണന്‍ കാവാലം

Tuesday, September 16, 2008

മൈ ഡിയര്‍ യക്ഷീ ഐ ലവ് യൂ (മുത്തു പൊഴിയുന്ന കാവാലം 2)



ഒരു സന്ധ്യക്ക് വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു.

സാധാരണ അച്ഛന്‍ വിളിക്കുന്ന സമയമായതിനാല്‍ അമ്മയാണ് ഫോണെടുത്തത്‌. പത്തായപ്പുരയിലെ ഫോണ്‍ ബെല്ലടിക്കില്ല. കിട്ടിയ ഉടനേ ആദ്യം ചെയ്ത പരിപാടി അതു തല്ലിയിളക്കി അതിന്‍റെ ബെല്ലിലേക്കുള്ള വയര്‍ കണ്ടിക്കുകയായിരുന്നു. ആ സമയത്ത് ‘ആരാധിക’മാരൊന്നും ഫോണിലൂടെ വിരുന്നു വരാറില്ലായിരുന്നു. ആ സ്ഥിതിക്ക് അതൊരു ഉപയോഗശൂന്യമായ വസ്തുവാണ്. മാത്രവുമല്ല സ്വസ്ഥമായിരിക്കുമ്പോഴായിരിക്കും ഇതു കിടന്നു നിലവിളിക്കുന്നത്‌. ആകെയുള്ള ഉപയോഗം നട്ടപ്പാതിരയ്ക്ക് എന്നെപ്പോലെ ഉണര്‍ന്നിരിക്കുന്ന വേറെ ചില ഭ്രാന്തന്മാരുമായി മറ്റുള്ളവരെ ശല്യപ്പെടുത്താതെ ചര്‍ച്ച നടത്താമെന്നതു മാത്രമാണ്.

മോനേ അച്ഛന്‍ വിളിക്കുന്നു... അമ്മ പത്തായപ്പുരയുടെ ഏതോ ഒരു വിടവിലൂടെ വിളിച്ചു പറഞ്ഞു.

‘മിണ്ടരുത്‌‘ എന്നെഴുതി ഒട്ടിച്ചു വച്ചിരിക്കുന്ന ഫോണിന്‍റെ റിസീവര്‍ എടുത്ത് ‘ഹലോ അച്ഛാ’ എന്നല്പം പേടിയോടെ വിളിച്ചു. അദ്ദേഹത്തോടു സംസാരിക്കുമ്പോള്‍ എപ്പൊഴും ഒരു ഭയമാണ്. ഏറ്റവും നല്ല മൂഡിലിരിക്കുമ്പൊഴും അല്പം പേടിയോടെ മാത്രമേ ഞാന്‍ മുന്‍പില്‍ ചെല്ലാറുള്ളൂ. ആ പേടിയുടെ കാരണമെന്താണെന്ന് ഇപ്പൊഴും ഇടക്കിടെ ഞാന്‍ ആലോചിക്കാറുണ്ട്‌.

ആ സമയം ഞാന്‍ ‘പ്ലസ് ടു വിനു പഠിക്കുകയാണെ’ന്നും പറഞ്ഞു നടക്കുന്ന കാലമാണ്. പഠനം പറച്ചിലില്‍ മാത്രമുള്ള കാലം. അക്കാലത്തെ എന്‍റെ നല്ലതെന്നു മറ്റുള്ളവര്‍ പറഞ്ഞിട്ടുള്ള പല കവിതകളും ചിത്രങ്ങളും പിറവിയെടുത്തിട്ടുള്ളത് കണക്ക്, സുവോളജി, ബോട്ടണി ക്ലാസ്സുകളിലാണ്. വായീനോക്കിയിരുന്ന് ബോറടിക്കുമ്പോഴത്തെ കലാപ്രവര്‍ത്തനം. കെമിസ്ട്രി അത്ര ഇഷ്ടമുള്ള വിഷയമല്ലെങ്കിലും അദ്ധ്യാപകന്‍ സാക്ഷാല്‍ വാവക്കുട്ടനമ്മാവനായതു കൊണ്ട് പഠിക്കാതെ നിവൃത്തിയില്ല. അറിയാവുന്ന പോലീസുകാരനാണെങ്കില്‍ ഒരടി കൂടുതലാണെന്നല്ലേ പ്രമാണം. ക്ലാസ്സില്‍ വച്ചും കിട്ടും, ‘വേറൊള്ളവന്‍റെ മാനം കളയാന്‍ ഇറങ്ങിയിരിക്കുവാണല്ലേ, നല്ല വീട്ടില്‍ നായും ജനിക്കുമെന്നു കേട്ടിട്ടേയുള്ളൂ‘ തുടങ്ങിയ സ്ഥിരം ഡയലോഗുകളുടെ അകമ്പടിയോടെ വീട്ടില്‍ വന്നും കിട്ടും. പഠിക്കാന്‍ താല്പര്യമില്ലാഞ്ഞിട്ടൊന്നുമല്ല ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുന്നത്‌. കൂടെപ്പഠിക്കുന്ന കുമാരിമാരുടെ കടാക്ഷമാലകളില്‍ നിന്നു മുഖം തിരിക്കാന്‍ മനസ്സിലെ കാമുകന്‍ അനുവദിക്കാതിരുന്നാല്‍ എന്തു ചെയ്യും?

പഠിത്തമൊക്കെ എങ്ങനെയുണ്ടെന്ന പതിവു ചോദ്യത്തിനുത്തരമായി, ഒരച്ഛന് മകനേക്കുറിച്ച് അഭിമാനം തോന്നാവുന്ന കാര്യങ്ങള്‍ മാത്രം ഏടുത്തു പറഞ്ഞദ്ദേഹത്തെ സന്തോഷിപ്പിച്ചു. ആട്ടെ... ഞാന്‍ വാവക്കുട്ടനോട് ചോദിക്കട്ടെ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കാകെയുണ്ടായിരുന്ന സമാധാനം പോയി.
ആ ഓണപ്പരീക്ഷക്ക് “ഒന്നുകില്‍ ഇംഗ്ലീഷില്‍ എഴുതിക്കോണം അല്ലെങ്കില്‍ മലയാളത്തില്‍, അല്ലാതെ രണ്ടും കൂടി കൂട്ടിക്കുഴക്കാന്‍ പാടില്ല” എന്ന് വാവക്കുട്ടനമ്മാവന്‍ കല്ലു പിളര്‍ക്കുന്ന ആജ്ഞ പരീക്ഷക്കു മുന്‍പേ പുറപ്പെടുവിച്ചിരുന്നു.

തരികിടയാണെങ്കിലും ക്ലാസ്സിലെ മിടുക്കന്‍ കുട്ടിയാണ്. എല്ലാ പരീക്ഷക്കും നല്ല മാര്‍ക്കുണ്ട്‌. ടീച്ചേഴ്സിനൊക്കെ വലിയ കാര്യമാണ്. പണിക്കരു സാറിന്‍റെ ഓമന അനന്തിരവനാണ്. സര്‍വ്വോപരി പെണ്‍കുട്ടികളുടെ സര്‍വ്വസ്വവുമാണ്. അങ്ങനെയുള്ള ഞാന്‍ മലയാളത്തില്‍ പരീക്ഷയെഴുതിയാല്‍ അത് ഇംഗ്ലീഷ് അറിയാഞ്ഞിട്ടാണെന്ന് ആരെങ്കിലും കരുതിയാലോ? അതിനാല്‍ ഇംഗ്ലീഷില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. എഴുതി വന്ന വഴിക്ക് ‘റൊട്ടേഷന്‍ ഓഫ് ദി ഇലക്ട്രോണ്‍‘ എന്നൊരു വാക്കെഴിതേണ്ടിയിരുന്നു. തലേം കുത്തി നിന്നു ചിന്തിച്ചിട്ടും ‘റൊട്ടേഷന്‍‘ തലയില്‍ വരുന്നില്ല. ആ വാക്ക് അറിയാന്‍ മേലാഞ്ഞിട്ടല്ല പക്ഷേ അന്നേരം തലേല്‍ കിട്ടുന്നില്ല. സമയം പോകുന്നതിനാല്‍ ഇംഗ്ലീഷില്‍ തന്നെ ഭ്രമണം ഓഫ് ദി ഇലക്ട്രോണ്‍ (Bhramanam of the electron) എന്നു കാച്ചി. പ്രസ്തുത വാചകത്തിന്‍റെ സമ്മാനം കിട്ടിയ സുദിനമായിരുന്നു അന്ന്. അപ്പോള്‍ പൊന്നുമോന്‍റെ പഠന നിലവാരമെങ്ങാനും അമ്മാവനോടു ചോദിച്ചാലത്തെ കഥ പറയണോ?

അന്നാണച്ഛന്‍ ഒരു യക്ഷിയേക്കുറിച്ചു പറയുന്നത്‌. ആധുനിക യുഗത്തിന്‍റെ എല്ലാ ‘ടെക്നോളജിയും’ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്ന ഒരു യക്ഷി. ഈ യക്ഷിക്കൊരു ഫോണ്‍ നമ്പരുണ്ട്‌. ആ നമ്പരില്‍ വിളിച്ചാല്‍ യക്ഷി നമ്മളോട് സംസാരിക്കും. ഇനി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ ‘പേടിക്കരുത്‌‘ എന്നു പ്രത്യേകം പറഞ്ഞു കൊണ്ട്‌ തിരിഞ്ഞു നോക്കാന്‍ പറയും. തിരിഞ്ഞു നോക്കുമ്പോള്‍ തൂവെള്ള സാരിയും തലയില്‍ ചെമ്പകപ്പൂക്കളും ചൂടി മന്ദസ്മേര വദനയായി (അട്ടഹസിക്കില്ലത്രേ!!!) നില്‍ക്കുന്ന യക്ഷിയേ കാണാമത്രേ. അഴിഞ്ഞു കിടക്കുന്ന കാര്‍കുന്തളങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ചെമ്പകപ്പൂവിന്‍റെ മാദകഗന്ധത്തില്‍ വികാരാവേശമുണ്ടാകാതെ നോക്കേണ്ടതു നമ്മുടെ കടമയാണ്. ഇനിയഥവാ ഉണ്ടായാലും യക്ഷിക്ക് നല്ല ‘സെല്‍ഫ് കണ്ട്രോളാണെ’ന്നായിരുന്നു ആയിടക്കുള്ള ജനസംസാരം. പലരും കണ്ടിട്ടുമുണ്ടത്രേ!!!

വളരെ കാലമായി ഒരു യക്ഷിയെ പരിചയപ്പെടണമെന്നു കരുതിയിരുന്ന എനിക്ക് അച്ഛന്‍ പറയുകയും കൂടി ചെയ്തപ്പോള്‍ ഇങ്ങനെയൊരു യക്ഷിയുണ്ടെന്നൊരു വിശ്വാസം തോന്നി. പക്ഷേ അച്ഛനും യക്ഷിയുടെ ഫോണ്‍ നമ്പര്‍ അറിയില്ല.
അങ്ങനെ ഈ യക്ഷിയുടെ ഫോണ്‍ നമ്പര്‍ ഏത് എക്സ്ചേഞ്ചിലാണെന്നന്വേഷിച്ചു. അച്ഛന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്‌ അതിനടുത്താണ്. ഞാന്‍ ആ അങ്കിളിനെ വിളിച്ച് നമ്പര്‍ ചോദിച്ചു. അദ്ദേഹം നമ്പര്‍ പറഞ്ഞു തന്നു.

നമ്പര്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ വിളിക്കാന്‍ ഒരു പേടി. എത്രയായാലും യക്ഷിയല്ലേ. ചുമ്മാ അങ്ങു കേറി മുട്ടുന്നത് റിസ്കാണെന്നൊരു തോന്നല്‍. അങ്ങനെ നമ്പരുമായി അടുത്തുള്ള ഒരു കൂട്ടുകാരന്‍റെ ബൂത്തിലെത്തി.

കാവാലം സ്കൂളിന്‍റെ അങ്കണത്തിലുള്ള ആല്‍മരത്തില്‍ ഒരു യക്ഷിയുണ്ടെന്ന് കേട്ട് കുറേ ദിവസം ഉറക്കം കളഞ്ഞ്‌ അതിന്‍റെ മുകളില്‍ കയറിയിരുന്നിട്ടുണ്ട്‌. യക്ഷിയെ കണ്ടിട്ടില്ലെന്നു മാത്രമല്ല വെളുപ്പാന്‍ കാലത്ത് പാലും കൊണ്ടു പോകുന്ന വടക്കേ വാര്‍ഡിലെ കാഞ്ചനച്ചേച്ചിയും പിള്ളേരും കൂടി ആലിന്‍ മുകളിലെ ആള്‍ രൂപം കണ്ട്‌ പേടിച്ചോടി പനി പിടിച്ചതു മിച്ചം. പക്ഷേ അന്നു യക്ഷി നേരില്‍ വന്നിരുന്നെങ്കിലും കാലു പിടിച്ചെങ്കിലും രക്ഷപ്പെടാമെന്നൊരു തോന്നലുണ്ടായിരുന്നു. പക്ഷേ ഈ ഹൈ ടെക് യക്ഷിക്ക് പഴയകാല യക്ഷികളെപ്പോലെ മനഃസ്സാക്ഷിയും, മനസ്സലിവും ഒന്നും കാണില്ലെന്നൊരു തോന്നല്‍.

അവിടെ ചെന്നിട്ടും ഞങ്ങള്‍ രണ്ടു പേര്‍ക്കും വിളിക്കാന്‍ പേടി. സമയമാണെങ്കില്‍ സന്ധ്യയുമായി. എന്നാല്‍ വിളിക്കാതിരിക്കാനും കഴിയുന്നില്ല. അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് വെള്ളപ്പുറത്തു പൂക്കുറ്റിയായി അവിടെ അടുത്തുള്ള ഒരു ചേട്ടന്‍ അവിടെയെത്തുന്നത്‌. എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ അച്ഛനാണ് കക്ഷി. ഞങ്ങള്‍ ചോദിച്ചു:

ചേട്ടാ ചേട്ടനറിഞ്ഞോ ഫോണ്‍ വിളിച്ചാല്‍ യക്ഷിയോടു സംസാരിക്കാം...
ഓ ഞാനും കേട്ടു, പക്ഷേ നമ്പര്‍ എവിടുന്നു കിട്ടാനാ. കിട്ടിയിരുന്നെങ്കില്‍ ഒന്നു വിളിക്കാമായിരുന്നു.

ഞങ്ങള്‍ക്കു സന്തോഷമായി. ഞങ്ങള്‍ പറഞ്ഞു, അതിനെന്താ ചേട്ടാ നമ്പര്‍ ഞങ്ങള്‍ തരാം.

കള്ളു കുടിച്ച് വര പോലെയായിരുന്ന അദ്ദേഹത്തിന്‍റെ കണ്ണുകള്‍ പുന്നെല്ലു കണ്ട എലിയുടേതു പോലെ വികസിച്ചു. അതേ എലിയുടെ മുഖത്തു വിരിയുന്നതു പോലെ ഒരു പുഞ്ചിരി ആ മുഖത്തെ സമ്പന്നമാക്കി. വേഗം തായെന്നു പറഞ്ഞ് അദ്ദേഹം ഫോണെടുത്തു. ഞങ്ങള്‍ കൊടുത്ത നമ്പരില്‍ വിളിച്ചു.

ഏതോ ഒരു സ്ത്രീയാണ് ഫോണെടുത്തത്‌.
അദ്ദേഹം ഇങ്ങനെ ചോദിച്ചു.

ഹലോ... അപ്പൊ എങ്ങനാ നമുക്കൊന്നു കൂടണമല്ലോ. യക്ഷിയുമായി ‘ബന്ധപ്പെടാമെന്നറിഞ്ഞു’ വിളിച്ചതാ...

മുഖത്തു വിരിഞ്ഞു നിന്നിരുന്ന പുഞ്ചിരി വര്‍ണ്ണനാതീതമായ ഏതൊക്കെയോ ഭാവങ്ങള്‍ക്കു വഴിമാറുന്നതു ഞങ്ങള്‍ കണ്ടു. ഇടക്കിടക്ക് എന്തൊക്കെയോ തെറികള്‍ പറയാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്‌. അവിടുന്നുള്ള പറച്ചിലിനിടക്ക് ‘ഗ്യാപ്പ്’ കിട്ടാത്തതു കൊണ്ട്‌ തെറികളൊക്കെ മുറിഞ്ഞു പോവുകയാണ്. നാട്ടിലെ എണ്ണം പറഞ്ഞ തെറിവിളിക്കാരില്‍ ഒരാളായ അദ്ദേഹത്തിനെ വെല്ലുന്ന വാക്കുകളാണ് അപ്പുറത്തു നിന്നും വരുന്നതെന്നു ഞങ്ങള്‍ക്കു മനസ്സിലായി. അവസാനം രക്ഷയില്ലാതെ അദ്ദേഹം ഫോണ്‍ വച്ചു.

ഞങ്ങള്‍ ചോദിച്ചു: എന്തായി ചേട്ടാ യക്ഷിയെ കിട്ടിയോ???

ഇല്ല മക്കളേ യക്ഷീടേന്നു കിട്ടി. നീയൊക്കെ ഏതു മറ്റവടെ നമ്പരാടാ തന്നേ?

എന്തു പറ്റി ചേട്ടാ?

അവളൊരു യക്ഷി തന്നെയാരുന്നെടാ മക്കളേ...

അന്നു കുടിച്ച കള്ള്‌ യക്ഷിയുടെ മധുരോദാരമായ മന്ത്രണത്തില്‍ അലിഞ്ഞില്ലാതായി. അല്പം കൂടി വീര്യം ഉള്‍ക്കൊണ്ടു വന്ന് സൌകര്യമായി തെറി വിളിക്കാന്‍ അദ്ദേഹം വീണ്ടും ഷാപ്പിലേക്കു നടന്നു.

അതു യക്ഷിയല്ലെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കല്പം ധൈര്യമായി. യക്ഷി തെറി വിളിക്കില്ലല്ലോ. പാട്ടു പാടത്തല്ലേയുള്ളൂ.

അങ്ങനെ ഞാന്‍ വിളിക്കാനൊരുങ്ങി. അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു. വേണ്ട പണിക്കരേ വിളിക്കണ്ട തെറി കേള്‍ക്കും.

എന്നിട്ടും ഞാന്‍ വിളിച്ചു.

വിളിച്ചിട്ട് തെറി കേള്‍ക്കാതിരിക്കാന്‍ കൊച്ചു കുട്ടികളുടെ ശബ്ദത്തില്‍ ചോദിച്ചു
അലോ... ഇത് യചിയുടെ വീടാനോ?
അപ്പുറത്തെടുത്തത് ഒരു ചേച്ചിയായിരുന്നു. ആ ചേച്ചി വളരെ സ്നേഹപൂര്‍വം പറഞ്ഞു.

ഇതൊക്കെ വെറുതേ ആളുകള്‍ പറയുന്നതാ മോനേ. ഇപ്പഴത്തെ കാലത്തെവിടാ യക്ഷിയൊക്കെ. ഇതാരാണ്ട് മോനെ പറ്റിക്കാന്‍ പറഞ്ഞതാ. ഇവിടിങ്ങനെ ഒത്തിരി കോളുകള്‍ വരുന്നുണ്ട്.

ഞാന്‍ പറഞ്ഞു: എനിച്ചു യചിയെ പേടിയാ. ഫോണിലൂടെയാകുമ്പോള്‍ യച്ചി പിടിക്കൂല്ലല്ലോ. അതാ വിലിച്ചേ.

ആ ചേച്ചി സ്നേഹപൂര്‍വം കുറേ സാരോപദേശങ്ങളൊക്കെ തന്നു. ചേച്ചിയുടെ സാരോപദേശങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍. ചാര്‍ജ്ജീടാക്കുന്നതു കണ്ടപ്പോള്‍ ഒരു വിധത്തില്‍ സംസാരം അവസാനിപ്പിച്ചു.

ആയിടക്ക് ആ ഏരിയായിലെ എക്സ്ചേഞ്ച് മുഴുവന്‍ ജാമായിരുന്നത്രേ. ഈ യക്ഷിക്കളി കാരണം. ഏതോ ഒരുത്തന്‍ കള്ളു കുടിച്ച് നട്ടപ്രാന്ത് മൂത്തപ്പോള്‍ അടിച്ചിറക്കിയതായിരുന്നു ഈ യക്ഷിക്കഥ. ഇതു കേട്ടു ഞങ്ങള്‍ കുറേ മണ്ടന്മാര്‍ അതിന്‍റെ പുറകേ പോയി.

കാവാലത്തിന്‍റെ ഓര്‍മകളിലെ ഒരു യക്ഷിക്കഥ!!!


© ജയകൃഷ്ണന്‍ കാവാലം

Sunday, September 14, 2008

തമ്പുരാട്ടിയുടെ മുഗ്ധസൌന്ദര്യം... അത്‌ മുഖത്തോ, കവിളിലോ, അതോ കയ്യിലോ... (മുത്തു പൊഴിയുന്ന കാവാലം 3)

കാവാലത്തെ ഒരു സുഹൃത്തിന്‍റെ കഥ.

ഈ കഥക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോടും, തട്ടിപ്പോയവരോടും ധാരാളം സാമ്യങ്ങള്‍ കണ്ടേക്കാമെങ്കിലും ആ സാമ്യങ്ങളെ ഓര്‍ത്തു ജീവിതം പാഴാക്കരുതെന്നപേക്ഷിക്കുന്നു... ഇതു വെറും സാങ്കല്പികമല്ലേ...


ഈ സുഹൃത്തിനൊരു സ്ഥാപനമുണ്ട്‌. ഈ സ്ഥാപനം എന്‍റെയൊരു അമ്മാവന്‍റെ പുരയിടത്തിലെ ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്‌. ആ വലിയ പുരയിടത്തിന്‍റെ ഏകദേശം നടുവിലായാണ് ഈ കെട്ടിടം ഇരിക്കുന്നത്‌.


ആളൊരു സാഹിത്യപ്രിയനും, കലാകാരനും, ഗായകനും, സര്‍വ്വോപരി തികഞ്ഞ ഒരു കാമുകനും കൂടിയാണ്. അദ്ദേഹം പറയുന്നത്, അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ക്ക് ജീവനുണ്ടാകണമെങ്കില്‍ ഏതെങ്കിലുമൊരു ‘മുഖം’ വേണമെന്നാണ്. അങ്ങനെ തന്‍റെ സൃഷ്ടികള്‍ക്ക് ജീവന്‍ നംകുവാനായി ചില ‘മുഖങ്ങള്‍‘ ചോദിച്ചതും, അവര്‍ തലയെടുക്കുമെന്നു പറഞ്ഞതും എനിക്കറിയാം.


ആശാന്‍റെ സൌമ്യമായ പെരുമാറ്റവും, വശ്യമായ പുഞ്ചിരിയും ആരെയും ആകര്‍ഷിക്കും. കക്ഷിയുടെ സ്ഥാപനത്തില്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി രണ്ടു ദിവസം അടുപ്പിച്ചു ചെന്നിട്ടുണ്ടെങ്കില്‍ മൂന്നാം ദിവസം ഉറപ്പായും ആ പെണ്‍കുട്ടിയുടെ പേരില്‍ ഒരു കവിതയോ, കഥയോ ജനിക്കുകയായി. അത്രക്കും ഭാവനാ സമ്പന്നന്‍!!!


ചില സമയങ്ങളില്‍ ഞാന്‍ ഇദ്ദേഹത്തിന്‍റെ സ്ഥാപനത്തില്‍ പോവുകയും സംസാരിച്ചിരിക്കുകയും പതിവുണ്ടായിരുന്നു. ഞങ്ങളുടെ റൂമില്‍ നിന്നും നേരേ വെളിയിലേക്കു നോക്കിയാല്‍ അടുത്ത വീടിന്‍റെ പിന്‍ വശം കാണാം. അത് എന്‍റെയൊരു പഴയ സഹപാഠിനിയുടെ വീടാണ്. അവള്‍ക്കൊരു പട്ടിയുണ്ട്‌. ജനിച്ചു വീണതിനു ശേഷം മഴവെള്ളം പോലും ദേഹത്തു വീണിട്ടില്ലാത്ത ഒരു ജന്തു. വിശക്കുമ്പോള്‍ കിടന്നു കുരക്കാനല്ലാതെ യാതൊരു വിധ ഉത്തരവാദിത്വവും സ്വന്തം ‘വളര്‍ത്തമ്മയായ’ രാധയോടോ (രാധയെന്നാണ് ആ കുട്ടിയുടെ പേര്) സമൂഹത്തിനോടോ ആ പട്ടിക്കുണ്ടായിരുന്നില്ല. ആരെയെങ്കിലും കിട്ടിയാല്‍ ഒന്നു കടിക്കാന്‍ പോലും അദ്ദേഹം മിനക്കെടില്ല.


അവിടെയിരിക്കുമ്പൊഴെല്ലാം ആ പട്ടിയെ നോക്കിയിരിക്കുന്നത് ഞങ്ങള്‍ക്കൊരു രസമാണ്. പട്ടിയെ പരിചരിക്കാനെന്ന ഭാവേന തലോടല്‍ പട്ടിക്കും, കടാക്ഷം ഞങ്ങള്‍ക്കുമായി അവളും കാണും. എന്‍റെ കൂടെ പഠിച്ച കുട്ടിയായതു കൊണ്ട്‌ ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടാണ്. ഉപരിപഠനകാലഘട്ടമായപ്പോള്‍ ഞാന്‍ നാടുവിട്ടു പോയെന്നു മാത്രം. വല്ലപ്പോഴും ഒന്നു മിണ്ടിയാല്‍ അതു പരസ്പരം കളിയാക്കാനായിരുന്നു. പക്ഷേ എന്‍റെ കൂടെയിരുന്ന പഞ്ചാരക്കുട്ടന്‍ അങ്ങനെയായിരുന്നില്ല. അവളിലും ആശാന്‍ ഒരു ‘കല’യൊക്കെ കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യം എനിക്കു മാത്രേ അറിയുകയുള്ളൂ.


അവള്‍ വലിയ തെറ്റു പറയാനില്ലാത്ത ഒരു സുന്ദരിയാണ്. വിടര്‍ന്ന കണ്ണുകളും, നീണ്ട മുടിയും, പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും... ആകെക്കൂടി ഒരു ഗ്രാമീണ സുന്ദരി.


അങ്ങനെ ഈ ‘അയല്പക്ക സ്നേഹം’ നാളുകളായി തുടര്‍ന്നുകൊണ്ടുമിരുന്നു. അവള്‍ അദ്ദേഹത്തിന്‍റെ പല കവിതകളിലും നായികയായി. അയാളുടെ സൌന്ദര്യത്തിന്‍റെ ഏറിയ കൂറും അദ്ദേഹത്തിന്‍റെ സൃഷ്ടികളിലെ വാക്കുകളായി. കൂടെ പഠിച്ച കുട്ടിയുടെ സൌന്ദര്യത്തില്‍ എനിക്കു പങ്കൊന്നുമില്ലെങ്കിലും ഞാനും പരസ്പരമറിയാതെയുള്ള ഈ കലാ പ്രവര്‍ത്തനത്തിന്‍റെ മൂക സാക്ഷിയായി.
അന്നൊരിക്കല്‍ കൂട്ടുകാരന്‍റെ ഓഫീസിലേക്ക് ഒരു ഫോണ്‍ കാള്‍ വന്നു. ആ പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോണില്ലാത്തതിനാല്‍ അവിടേയ്ക്കുള്ള കാളുകളൊക്കെ ഇങ്ങോട്ടേയ്ക്കായിരുന്നു വന്നിരുന്നത്‌.


കാവാലം ധാരാളം കൈത്തോടുകളാലും, നാട്ടു തോടുകളാലും സമൃദ്ധമാണ്. ഓരോ പുരയിടത്തിനേയും ചുറ്റി ഓരോ തോടുകള്‍ ഉണ്ടാവും. പൊതുവേ നാട്ടുകാരെല്ലാം കുളിക്കുന്നതും ഈ നാട്ടു തോടുകളിലും, പിന്നെ പൂക്കൈതയാറ്റിലുമായിരിക്കും. റ്നീന്തിത്തുടിച്ചുള്ള കുളിയും, കൂട്ടുകാര്‍ തമ്മില്‍ കുളിക്കുമ്പോഴുള്ള കളിയും എല്ലാം ഒരു രസമാണ്. പൂക്കൈതയാറ്റില്‍ കുളിക്കാനിറങ്ങിയാല്‍ ഞങ്ങളൊക്കെ കയറുമ്പോള്‍ മണിക്കൂറുകള്‍ ചിലതു കഴിയും. അല്ലെങ്കില്‍ വാവക്കുട്ടനമ്മാവന്‍ ആറ്റുതീരത്ത് പ്രത്യക്ഷപ്പെടണം. അദ്ദേഹം പിന്നാലെയുണ്ടെങ്കില്‍ ഏത് ഒളിമ്പിക്സിലും എനിക്ക് സമ്മാനം ഉറപ്പാണ്.


നമ്മുടെ കഥാനായികയും കുളി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക്, കൂട്ടുകാരന്‍റെ ഓഫീസിനപ്പുറത്തുള്ള വേലിപ്പുഴയിലൂടെ പോയിട്ടേയുണ്ടായിരുന്നുള്ളൂ. ഇവള്‍ കുളിക്കാന്‍ പോകുന്ന സമയമൊക്കെ അദ്ദേഹത്തിനു മനഃപ്പാഠമാണ്. ഈ പഠിത്തവും, ഓര്‍മ്മശക്തിയും പള്ളിക്കൂടത്തിലായിരുന്നെങ്കില്‍ ഒരു ഡോക്ടറേറ്റില്‍ കുറയാതെ നേടാമായിരുന്നെന്ന് ഞങ്ങള്‍ കളിയാക്കുകയും ചെയ്യുമായിരുന്നു.


ഫോണ്‍ വന്ന വിവരമറിയിക്കാനായി കൂട്ടുകാരന്‍ രാധയുടെ വീട്ടിലെത്തി. കുളികഴിഞ്ഞ് ഈറന്മാറുന്ന യുവസുന്ദരിയുടെ ഒറ്റമുറി വീടിനുള്ളില്‍ അനുവാദമില്ലാതെ കയറിയ കഥാനായകന്‍റെ കപോലങ്ങളില്‍ കഥാനായിക; കണ്ട കാഴ്ച മറക്കുവാനായി അതുവരെ കാണാത്ത ‘പൊന്നീച്ച‘യുടെ നിറമുള്ള മുദ്രണം ചാര്‍ത്തി.


വിശാല മനസ്കനായ കഥാനായകന്‍, പുളയുന്ന വേദനയിലും ‘അവളുടെ കരപല്ലവങ്ങള്‍ എന്‍റെ മുഖത്തെ ധന്യമാക്കി’ എന്ന ദൃഢവിശ്വാസത്തില്‍ ഏതോ ഒരു കവിയുടെ വാക്കുകള്‍ കടം കൊണ്ടു പാടി...


മുറ്റത്തു നിന്നു ഞാന്‍ തമ്പുരാട്ടീ
മുഗ്ധമിക്കാഴ്ച തന്നെയൊരോണം...

കഥാനായകന്‍ മുറ്റത്തല്ല, മുറിയിലായിരുന്നു നിന്നിരുന്നതെന്നറിഞ്ഞിട്ടും, കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യം പാടില്ല എന്നു കരുതി അതറിഞ്ഞവരാരും മറു ചോദ്യങ്ങള്‍ ഉന്നയിച്ചില്ല.


മധുരം കിനിയുന്ന കാവാലത്തിന്‍റെ മധുരോദാരമായ സ്മൃതികളില്‍ ഇനിയും എത്രയെത്ര സുന്ദര നിമിഷങ്ങള്‍...

© ജയകൃഷ്ണന്‍ കാവാലം

Tuesday, September 9, 2008

ഒരു നാടക കളരിയുടെ പിന്നാമ്പുറങ്ങളിലേക്ക് (മുത്തു പൊഴിയുന്ന കാവാലം 5)

കാവാലത്തെ ഒരു സായാഹ്ന ചര്‍ച്ചയില്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. നമുക്കൊരു സംഘടനയുണ്ടാക്കാം. ഭാഷ, കലകള്‍, സാഹിത്യം, സംസ്കാരം ഇവയെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാന്‍ ഒരു വേദി. അതായിരുന്നു ഞങ്ങളുടെ ആശയം.

അങ്ങനെ സംഘടന രൂപം കൊണ്ടു. ഫണ്ടില്ലാത്ത സംഘടന. വീട്ടിലെ എന്‍റെ പ്രിയപ്പെട്ട പത്തായപ്പുരയുടെ അരികിലെ വിശാലമായ മുറിയായിരുന്നു ഞങ്ങളുടെ ഓഫീസ്‌. ഇവിടെയും, അടുത്തുള്ള കുമ്പളം എന്ന പുരയിടത്തിലെ ഔട്ട് ഹൌസിലും അടുത്തുള്ള വിദ്യാലയത്തിന്‍റെ ക്ലാസ്സ് മുറികളിലുമൊക്കെയായി ഞങ്ങളുടെ ഒന്നു ചേരലുകളും സം‌വാദങ്ങളും പുരോഗമിച്ചു.

സംഘടന, ‘ഇവന്മാരെന്തു കാണിക്കാനാണ്’ എന്നു സംശയിച്ചിരുന്ന നാട്ടുകാരുടെയിടയില്‍ മതിപ്പുളവാക്കി, ഒന്നാം വയസ്സിലേക്കു കടക്കുന്നു. ഒന്നാം വാര്‍ഷികാഘോഷത്തിന് ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി. ‘ബ്രാഹ്മമുഹൂര്‍ത്തം’ എന്ന ഒരു നാടകം ഞങ്ങള്‍ തിരഞ്ഞെടുത്തു. ശ്രീ. ആര്യാടിന്‍റെ ഒരു കവിതയെ നാടകമാക്കി അവതരിപ്പിക്കുകയായിരുന്നു. രചനയും, സം‌വിധാനവും, ആ നാടകത്തിലെ ‘കാലം’ എന്ന കഥാപാത്രവും ഞാന്‍ ചെയ്യാമെന്നേറ്റു. ‘നാരായം’, ‘മുനി’, ‘കുതിര’ എന്നിങ്ങനെ മൂന്നു വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറത്തു നിന്നും മൂന്നു പേരെ തിരഞ്ഞെടുത്തു. അരൂപിയുടെ വേഷത്തില്‍ ഞങ്ങളില്‍ ഒരംഗമായ ശ്രീ അനൂപ്‌ ആയിരുന്നു.

നാടകരചന കഴിഞ്ഞു. രാവും പകലും കുത്തിയിരുന്നു നാടകത്തിന്‍റെ കുറേ കോപ്പികള്‍ എഴുതി മാന്യ കലാകാരന്മാരെ ഏല്പിച്ചു. അങ്ങനെ നാടക റിഹേഴ്സല്‍ ആരംഭിച്ചു.

ആ സമയത്തായിരുന്നു കാവാലം പള്ളിയറക്കാവ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നറ്റഃ്. അങ്ങനെ വൈകുന്നേരങ്ങളില്‍ പല അംഗങ്ങളും മുങ്ങാനും തുടങ്ങി. ചിലര്‍ക്കു ഗാനമേള, മറ്റു ചിലര്‍ക്കു ബാലെ, ഇനിയും ചിലര്‍ക്ക് ഉത്സവപ്പറമ്പിലെ ചില ‘ഭാരിച്ച’ ഉദ്യോഗങ്ങള്‍. ഇങ്ങനെ പത്തു ദിവസത്തേക്ക് നാടക റിഹേഴ്സല്‍ മാറ്റി വച്ചു. ആ സമത്ത് അസോസിയേഷന്‍ മെംബറും ഒരു പ്രസ്സ് ഉടമയുമായ അനിലിന്‍റെ വകയായി ഒരു നോട്ടീസ് അടിച്ചിറക്കാന്‍ തീരുമാനിച്ചു. സംഘടനയുടെ വീരചരിതവും, വരാന്‍ പോകുന്ന ‘ഗംഭീര’ നാടകത്തിന്‍റെ വൃത്താന്തങ്ങളും ഒക്കെക്കൂടി ഒരു മുന്നറിയിപ്പ്. നാടകം കാണേണ്ടവര്‍ക്ക് മറ്റു പരിപാടികള്‍ മാറ്റി വയ്ക്കുവാനും, മറ്റുള്ളവര്‍ക്ക് നാടു വിട്ട് അഭയസങ്കേതങ്ങള്‍ തിരയുവാനും ഉള്ള സൌകര്യം ഒരുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമല്ലേ?

അന്നു കഥകളിയുള്ള ദിവസമാണ്. അതിനാല്‍ വളരെ വേഗം പ്രിന്‍റിംഗും കഴിഞ്ഞ് നോട്ടീസിന്‍റെ കോപ്പികള്‍ ആര്യാടിനെയും ഏല്പിച്ച് അനില്‍ കഥകളി കാണുവാന്‍ ഹാജരായി. ഉറക്കം തൂങ്ങി തൂണു മറിച്ചിടുന്ന വയോജന വൃന്ദത്തിനും, മദ്യലഹരിയില്‍ നാട്യശാസ്ത്രത്തിനു പുതിയ അദ്ധ്യായങ്ങളും, അനുബന്ധങ്ങളും കണ്ടെത്താന്‍ പെടാപ്പാടു പെടുന്ന പ്രാദേശിക കലാ തിലകന്മാരുടെയും നടുവില്‍ ഞങ്ങളും കുത്തിയിരുന്നു.

ഇടക്കിടെ തങ്ങളുടെ സാന്നിധ്യം അറിയിക്കുവാനെന്നോണം പൊട്ടിക്കൊണ്ടിരിക്കുന്ന ബലൂണൊച്ചകളെയും, കപ്പലണ്ടിക്കാരന്‍ തല്ലിപ്പൊട്ടിക്കുന്ന ചീനച്ചട്ടിയൊച്ചയേയും തോല്പിച്ചു കൊണ്ട്‌ ഉച്ചഭാഷിണി വിളിച്ചു കൂവി...

“പള്ളിയറക്കാവു ദേവീക്ഷേത്രത്തിലെ ഏഴാം തിരുവുത്സവ ദിനമായ ഇന്ന് മുന്‍പറിയിച്ചിരുന്ന പ്രകാരം തന്നെ കിരാതം കഥകളി ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. സംഭാവന തരാമെന്നു വാഗ്ദാനം ചെയ്തിരുന്ന ഭക്തജനങ്ങള്‍.......”

ഉറക്കം തൂങ്ങിക്കൊണ്ടിരുന്നവരൊക്കെ ഒന്നിളകിയിരുന്നു, ഉറങ്ങാതിരുന്നവര്‍ മറ്റുള്ളവരുടെ ഇളക്കത്തില്‍ അസ്വസ്ഥരായി. വീണ്ടും ഒന്നു രണ്ടു മണിക്കൂറുകള്‍ക്കു ശേഷം കഥകളി ആരംഭിച്ചു. അതിനിടയില്‍ കുറേ പ്രാവശ്യം കൂടി വരാന്‍ പോകുന്ന കഥകളിയുടെ അറിയിപ്പോടു കൂടി കമ്മറ്റിക്കാര്‍ ‘സംഭാവന വാഗ്ദാനം ചെയ്ത’ ജനങ്ങളെ മാടി വിളിച്ചു കൊണ്ടിരുന്നു.

കര്‍ട്ടന്‍ പൊങ്ങി. ‘കതകളിയെന്നു പഴഞ്ഞിട്ടു തുണി പൊക്കിപ്പിടിച്ചാല്‍ കാണുന്നതെങ്ങനാഡാ കൂവേ’ യെന്ന് പുറപ്പാടിന് തിരശ്ശീലയുടെ മുകളില്‍ക്കൂടി അല്പം കണ്ട വേഷത്തിനോട്‌ ‘സംഭാവന’ കൊടുത്ത ഏതോ ഒരു കുടിയന്‍ പരിഭവിക്കുന്നതു കണ്ടു.

ഇതിനിടയില്‍ സംഘടനയിലെ ഒരു മാന്യ മെംബര്‍ കള്ളിന്‍പുറത്തു പൂത്തിരിയും കത്തിച്ചു കറങ്ങി നടക്കുന്നതു ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.

അങ്ങനെ കഥകളി ആരംഭിച്ച് അല്പ സമയത്തിനകം തന്നെ ആര്യാടു പ്രത്യക്ഷപ്പെട്ടു. അല്പം ചൂടിലാണ്.

ജയകൃഷ്ണന്‍ നോട്ടീസ് കണ്ടാരുന്നോ?

ഇല്ല

എന്നാല്‍ ദേണ്ടെ ഒന്നു വായിച്ചു നോക്കിക്കേ

മാന്യ ജനങ്ങളേ, കാവാലത്തെ സംസ്കരിക സംഗടനയായ.....

ഇതെന്തു നോട്ടീസ്‌???

ആര്യാട്‌ കീചകവധം ചുട്ടിയില്ലാതെ, അരങ്ങും ആട്ടവിളക്കുമില്ലാതെ ആടാന്‍ തുടങ്ങി. അഞ്ചു പൈസാ പോലും ആരുടെയും നഷ്ടപ്പെടാതെ അനില്‍ ചെയ്ത സംഘടനാപ്രവര്‍ത്തനത്തെ ഞാനും ചോദ്യം ചെയ്തു. അദ്ദേഹം ആകെ വിഷമത്തിലായി.

കൂടുതല്‍ ഒന്നും അറിയണ്ട. നാളെ നേരം വെളുക്കുന്നതിനു മുന്‍പേ നോട്ടീസ് വൃത്തിയായി അടിച്ചു കിട്ടിയിരിക്കണം. നാട്ടുകാരു കാണണ്ടതാ. അക്ഷരത്തെറ്റു വരുത്തീട്ട് കഥകളി കാണാന്‍ വന്നിരിക്കുന്നോ?... ഞങ്ങള്‍ ആക്രോശിച്ചു.

അങ്ങനെ അന്നത്തെ കഥകളിയുടെ ചുട്ടിയുമഴിച്ച് പാതിരാത്രിക്ക് ഞങ്ങള്‍ പ്രസ്സിലെത്തി. നേരം വെളുക്കുന്നതിനു മുന്‍പു തന്നെ തെറ്റു തിരുത്തി നോട്ടീസ് മുഴുവനും അടിച്ചു തീര്‍ത്തു.

ഉത്സവം കഴിഞ്ഞു വീണ്ടും റിഹേഴ്സല്‍ തുടങ്ങി. ഉത്സവക്ഷീണത്താല്‍ ഉറങ്ങിക്കിടന്നവരെ വീട്ടില്‍ ചെന്നു വിളിച്ചുണര്‍ത്തി. മറന്നു പോയ ഡയലോഗുകളൊക്കെ ഓര്‍മ്മയില്‍ പരതി പൊടി തട്ടി വച്ചു...

അപ്പോള്‍ അവിടെയൊരു വലിയ പ്രശ്നം. ചിലരുടെ പേര് നോട്ടീസില്‍ അച്ചടിച്ചതിനു വലിപ്പം പോര, ചിലരുടെ പേരില്‍ മഷി പടര്‍ന്നു, ചിലര്‍ക്ക് ഇനിഷ്യല്‍ വച്ചില്ല, ചിലര്‍ക്ക് പേരിന്‍റെ കൂടെ സ്ഥലപ്പേര്, വീട്ടു പേര് തുടങ്ങിയവ ചേര്‍ത്തിട്ടില്ല ഇങ്ങനെ പോകുന്നു പരാതിയുടെ പട്ടിക.

ആ പ്രശ്നവും ഒരു വിധത്തില്‍ തീര്‍ത്തു. (സംഘടനയുടെ മീറ്റിംഗുകളില്‍ നിരീശ്വരവാദികളായ ഞങ്ങള്‍ ഈശ്വരപ്രാര്‍ത്ഥന നടക്കുമ്പോള്‍ എഴുന്നേറ്റു നിക്കില്ല എന്നു പ്രഘ്യാപിച്ചായിരുന്നു സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ പ്രശ്നം. അതും മറ്റുള്ളവരുടെ അനുനയവാക്കുകളില്‍ മനസ്സില്ലാമനസ്സോടെ അംഗീകരിക്കപ്പെട്ടു.) നാടകറിഹേഴല്‍ ഏതാനും ദിവസം കൂടി മുന്‍പോട്ടു പോയി. അപ്പോള്‍ അംഗങ്ങള്‍ക്കൊരു ആശയം. നമ്മുടെ വാര്‍ഷികാഘോഷങ്ങള്‍ കേവലം നോട്ടീസില്‍ മാത്രം പോരാ, പത്രത്തിലും കൊടുക്കണം. ആവശ്യം അംഗീകരിക്കപ്പെട്ടു. കൂട്ടത്തില്‍ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത അംഗങ്ങള്‍ നാലുവഴിക്കും ഓടി മുന്‍ കാലങ്ങളില്‍ ഞങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രാദേശിക ലേഖകനെ തപ്പിയെടുത്തു സമ്മതം വാങ്ങി.

അടുത്ത ദിവസം ആര്യാട്‌ ഒരു മാറ്റര്‍ എഴുതി അനൂപിനെ ഏല്പിച്ചു. നാളെ പ്രസിദ്ധീകരിക്കാന്‍ കൊടുക്കണമെന്നു പറയുകയും ചെയ്തു. അപ്പോഴാണ് ശ്രീമാന്‍ അനൂപിനൊരു ആശയം, ഈ മാറ്റര്‍ ഒന്ന് എഡിറ്റു ചെയ്താലെന്താ??? മറ്റൊന്നും ചിന്തിക്കാതെ തന്നെ അദ്ദേഹം ആ കലാപരിപാടിയങ്ങു നിര്‍വ്വഹിക്കുകയും ചെയ്തു. മാര്‍ച്ച് 20 എന്നുള്ളത്, 20 മാര്‍ച്ചെന്നും, 6.30 എന്നുള്ളത് വൈകുന്നേരം എന്നും ഒക്കെയായി നിരുപദ്രവകരമായ ഒരു എഡിറ്റിംഗ്. പ്രത്യേകിച്ചാരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലാത്ത വാചകങ്ങളില്‍ തന്‍റെ പേര്‍ അല്പം ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ എടുത്തു പ്രസ്താവിച്ചിട്ടുള്ളതൊഴിച്ചാല്‍ ഉള്ളടക്കത്തിനു യാതൊരു വ്യത്യാസവും ഇല്ല.

പിറ്റേ ദിവസം റിഹേഴ്സല്‍ നടക്കുന്നിടത്തു വന്ന് ‘ഞാന്‍ ഇതൊന്നു തിരുത്തിയിട്ടുണ്ടെ’ ന്നൊരു പ്രഘ്യാപനവും നടത്താന്‍ അദ്ദേഹം മറന്നില്ല.

പോരേ പൂരം

ഞാനെഴുതിയ മാറ്റര്‍ തിരുത്താന്‍ തനിക്കെന്താ കാര്യം? ആര്യാടിന്‍റെ ചോദ്യം ചെയ്യല്‍.

ഞാനിതിന്‍റെ മെംബര്‍ ആണെങ്കില്‍ എനിക്കിതു തിരുത്താനും കഴിയും, അനൂപിന്‍റെ അവകാശപ്രഘ്യാപനം.

ഇടക്കു കയറി സമാധാനിപ്പിക്കാന്‍ ശ്രമിച്ച ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ആ ക്ലാസ്സ് മുറിയിലെ ബഞ്ചുകളും ഡസ്ക്കുകളും മാത്രം മൂകസാക്ഷ്യം വഹിച്ചു. ഒച്ച കൂടിക്കൂടി വന്നതിനൊപ്പം അവരുടെ വാശിയും കൂടി....... അവസാനം....................... സംസാരമദ്ധ്യേ ഒരാള്‍ മറ്റൊരാളെക്കേറി ‘പുല്ലേ’ എന്നു വിളിച്ചു. ഭാഷാ, സംസ്കാര ഗവേഷണ സംഘടനയുടെ അടിത്തറയിളക്കിയ വിളി!

പ്രായത്തിനു വളരെ മൂത്ത കക്ഷിയാണ് പ്രസ്തുത വിളി കേട്ടിരിക്കുന്നത്. അതോടെ നോട്ടീസ് തിരുത്തല്‍ ഒരു വിഷയമേ അല്ലാതായി. മുഴുവന്‍ കുഴപ്പത്തിനും കാരണം വെറുമൊരു ‘തൃണം’ മാത്രമായി. വായും പൊളിച്ചു നിന്ന എന്‍റെയും അനിലിന്‍റെയും മുന്‍പില്‍ ഓരോരുത്തരായി വന്നു ‘ഗുഡ്‌ ബൈ‘ പറഞ്ഞു സ്ഥലം വിട്ടു. നാടകം എഴുതിയ കടലാസ്സും വലിച്ചു കീറി ഞങ്ങളും സ്ഥലം വിട്ടു...

താടിയും മുടിയും വളര്‍ത്തിയിരുന്നു എന്ന ഒരേയൊരു യോഗ്യതയുടെ പേരില്‍ ആരോ വിളിച്ചു കൊണ്ടു വന്ന മുനിയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ‘വിദ്വാന്‍‘ ഇടക്കിയ്ടെ കണ്ണു തുറന്നപ്പോള്‍ സം‌വിധായകന്‍റെ എല്ലാ ഊര്‍ജ്ജവും സംഭരിച്ചു കൊണ്ട്‌ ഞാന്‍ അന്ത്യശാസനം നല്‍കിയിരുന്നു - ഇനി ഞാന്‍ പറയാതെ കണ്ണു തുറന്നാല്‍ നാടകത്തില്‍ നിന്നും പുറത്താക്കുമെന്ന്‌. അതിനാല്‍ ഈ സംഭവങ്ങളൊക്കെ നടന്നപ്പൊഴും ആശാന്‍ കണ്ണടച്ചു തന്നെയിരുന്നു. നാടകവും വേണ്ടെന്നു വച്ചു ഞങ്ങള്‍ സ്ഥലം വിട്ടപ്പൊഴും അയാള്‍ അങ്ങനെ തന്നെ. അയാളെ വിളിക്കാന്‍ ഞങ്ങള്‍ ഓര്‍ത്തതുമില്ല.

പലരും പല വഴിക്കു പോയി. അവസാനം അവശേഷിച്ച ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് മുന്‍പ് നടന്ന സംഭവത്തേക്കുറിച്ചുള്ള കൂലങ്കഷമായ ചര്‍ച്ച പുരോഗമിക്കവേ, മണിക്കൂറുകള്‍ കുറേയായിട്ടും സം‌വിധായകന്‍റെയോ, കൂടെയുള്ള കലാകാരന്മാരുടെയോ ഒന്നും ശബ്ദം കേള്‍ക്കാതായപ്പോള്‍ നമ്മുടെ ‘മുനിവര്യന്‍‘ പതുക്കെ ഒളികണ്ണിട്ടു നോക്കി.

സ്ഥലം ശൂന്യം. ഞങ്ങള്‍ വലിച്ചെറിഞ്ഞ കടലാസ്സുകള്‍ അവിടവിടെ ചിതറിക്കിടപ്പുണ്ട്‌. അമ്പരന്ന കലാകാരന്‍ ഓടി ഗ്രൌണ്ടില്‍ വന്നു കാര്യം തിരക്കിയപ്പോള്‍ ഇന്നിത്രേയുള്ളൂ ഇനിയും അറിയിക്കുമ്പോള്‍ വന്നാല്‍ മതി എന്നു പറഞ്ഞ് ഒഴിവാക്കി. ശുദ്ധനായ അദ്ദേഹം താന്‍ ‘യോഗനിദ്രയില്‍‘ ആയിരുന്ന സമയത്തു കേട്ട കാര്യങ്ങളെക്കുറിച്ചൊന്നും കൂടുതല്‍ തിരക്കാതെ സ്ഥലം വിട്ടു.

തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കൂടി അനിലിന്‍റെ ‘ഔദാര്യം പ്രിന്‍റ് ചെയ്ത‘ കടലാസ്സുകള്‍ വഴിയേ നടക്കുമ്പോള്‍ വഴിയരുകിലെ തെങ്ങുകളില്‍ നിന്നും മതിലുകളില്‍ നിന്നും ഞങ്ങളേ നോക്കി പല്ലിളിക്കുമായിരുന്നു.


© ജയകൃഷ്ണന്‍ കാവാലം

Monday, September 8, 2008

നാടകത്തിലെ നാടകങ്ങള്‍ (മുത്തു പൊഴിയുന്ന കാവാലം 6)

ബഹുമാനപ്പെട്ട അദ്ധ്യാപകരേ, കലാസ്നേഹികളായ പ്രിയ സഹപാഠികളേ... ജയകൃഷ്ണന്‍ പണിക്കര്‍ ഏഴ് ബി യും സംഘവും അവതരിപ്പിക്കുന്ന നാടകം ആരംഭിക്കുകയായി. ഈ നാടകത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ കണ്ടെത്തിയാല്‍ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.

കാവാലം സ്കൂളിന്‍റെ വാര്‍ഷിക മീറ്റിംഗാണ് വേദി. ഏഴാം ക്ലാസ്സുകാരായ ഞങ്ങള്‍ കുറേ കലാകൊലപാതകികളായ (എന്നാണ് മറ്റുള്ളവര്‍ ഞങ്ങളെ വിളിച്ചു കൊണ്ടിരുന്നത്‌) നാടകം തുടങ്ങാന്‍ പോകുന്നു...

ദിലീപ്, പ്രതീഷ്, പ്രദീപ്, രതീഷ് തുടങ്ങി ജീവിതത്തിന്‍റെ ഓരോ നിമിഷവും മനസ്സില്‍ കരുതി വയ്ക്കാന്‍ പോന്ന ഒരുപിടി കൂട്ടുകാരുണ്ടെനിക്കവിടെ. കുഞ്ഞു മനസ്സുകളുടെ വലിയ സ്വപ്നസാക്ഷാത്കാരമായ ആ നാടകത്തിനുവേണ്ടി ഒന്നു ചേര്‍ന്നു പ്രവര്‍ത്തിച്ച ആത്മസുഹൃത്തുക്കള്‍...

വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെല്ലാവരും ഈ നാടകത്തിനായി തയ്യാറെടുത്തത്‌. മൂന്നു വര്‍ഷം കഴിഞ്ഞു വരാന്‍ പോകുന്ന പത്താം ക്ലാസ്സ് പരീക്ഷയുടെ പേരു പറഞ്ഞ് സാറന്മാരും, വീട്ടുകാരും പീഡിപ്പിക്കുന്ന കാലമാണ്. നന്നാകാന്‍ വലിയ ഉദ്ദേശ്യമൊന്നുമില്ലായിരുന്ന ഞങ്ങള്‍ ആ പീഡനങ്ങളെ വകവയ്ക്കാതെ തട്ടിക്കൂട്ടിയ നാടകമാണ്. നാടകത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ സ്കൂളില്‍ ചോദ്യം ചോദിക്കലും, അടി തരീലും കൂടുതലായി. കൂട്ടത്തില്‍ “നാടകോം കളിച്ച് കണ്ടവന്‍റെ മാവേലും എറിഞ്ഞ് നടന്നോളും” എന്നുള്ള ടീച്ചറന്മാരുടെ വഴക്ക് വേറെയും. അപ്പൊഴും കലാസ്നേഹവും, വിദ്യാര്‍ത്ഥികളോട്‌ പുത്രനിര്‍വിശേഷമായ വാത്സല്യവുമുള്ള മഹേശ്വരിദേവി ടീച്ചറും, പറവേലി ശാന്തമ്മ ടീച്ചറും മാത്രം എല്ലാ സഹായങ്ങളും ഞങ്ങള്‍ക്കു ചെയ്തു തന്നു പ്രോത്സാഹിപ്പിച്ചു. ബാക്കിയുള്ളവര്‍ അടിയും തന്നു പ്രോത്സാഹിപ്പിച്ചു. അടി ഞങ്ങള്‍ക്കു പ്രോത്സാഹനം തന്നെയായിരുന്നു. അങ്ങനെ തല്ലിനെ തലോടലാക്കി ഞങ്ങളുടെ പരിശീലനം മുന്നേറി.

സ്കൂളിനടുത്തുള്ള എന്‍റെ വീട്ടിലെ വിറകുപുരയായിരുന്നു ഞങ്ങളുടെ പരിശീലന കേന്ദ്രം. എല്ലാ ദിവസവും ഫുള്‍ മേയ്ക്കപ്പിട്ടു മാത്രമേ ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്യൂ. റിഹേഴ്സലിനു മുന്‍പേ എല്ലാ ദിവസവും ഓരോ തേങ്ങാ ഗണപതിക്കടിക്കും. പേരു ഗണപതിക്കും, തേങ്ങാ ഞങ്ങള്‍ക്കും. പിള്ളേരുടെ ഈ കളികളൊക്കെ കണ്ട്‌ അമ്മയും, അപ്പൂപ്പനും ചിരിക്കും. ബഹളം കൂടിക്കൂടി വരുമ്പോള്‍ ഇടക്കിടെ വന്നു ഭീഷണിപ്പെടുത്താനും അവര്‍ മറന്നില്ല. വാവക്കുട്ടനമ്മാവന്‍ കോളേജ് വിട്ട് അതു വഴി പോകുമ്പോള്‍ ഞങ്ങളെല്ലാവരും നിശ്ശബ്ദരാകും. വാവക്കുട്ടനമ്മാവന്‍ ഞങ്ങള്‍ക്കൊരു പേടിസ്വപ്നമായിരുന്നു. ഞങ്ങളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ അമ്മാവന് എന്തോ വലിയ ഒരു താത്പര്യമായിരുന്നു. ഗണപതിയുടെ പേരില്‍ പൊട്ടിച്ച് നാടകക്ഷീണം വരുമ്പോള്‍ തിന്നാന്‍ സൂക്ഷിച്ചു വയ്ക്കുന്ന തേങ്ങ അടിച്ചു മാറ്റുക, കഷ്ടപ്പെട്ടുണ്ടാക്കുന്ന മുഖം മൂടികള്‍, ആയുധങ്ങള്‍ തുടങ്ങിയവ തല്ലിപ്പൊട്ടിക്കുക തുടങ്ങിയ ‘പാരപ്രവര്‍ത്തനങ്ങള്‍‘ അമ്മാവനു ഹരമായിരുന്നു. ചുമ്മാ ഞങ്ങളുടെ കൂടെ ഒരു ഗുസ്തി അത്രേയുള്ളായിരുന്നു അമ്മാവന്. അമ്മാവന് അന്നും മാവേല്‍ എറിയുന്ന പ്രായം തന്നെയായിരുന്നു. (അമ്മാവന്‍ ഇപ്പൊഴും മാവേല്‍ എറിയും അതു വേറേ കാര്യം). പ്രായം കൊണ്ട്‌ മൂത്തതാണെങ്കിലും, അദ്ധ്യാപകനാണെങ്കിലും മനസ്സുകൊണ്ട്‌ അമ്മാവനും ഏഴാംക്ലാസ്സുകാരനായിരുന്നു.

നാടക റിഹേഴ്സല്‍ കഴിഞ്ഞു. നാടകത്തിലെ കലാകാരന്മാര്‍ ഉറക്കത്തില്‍ സ്വപ്നം കണ്ട് നാടക ഡയലോഗുകള്‍ വിളിച്ചു പറയാന്‍ തുടങ്ങി. മനസ്സില്‍ പതിഞ്ഞു പോയ കഥാപാത്രങ്ങള്‍ അടുത്തു കിടന്നുറങ്ങുന്ന അച്ഛനേക്കേറി, “തല്ലരുതു സാറേ ഞാന്‍ സത്യമാ പറഞ്ഞേ” എന്നും “പ്രിയതമേ ഇങ്ങടുത്തു വരൂ” എന്നുമൊക്കെ നാടക ഡയലോഗുകള്‍ വിളിച്ചു കൂവാന്‍ തുടങ്ങി. എല്ലാവരിലും വളര്‍ന്നു വരുന്ന ആത്മവിശ്വാസത്തിന്‍റെ അടയാളങ്ങളായിരുന്നു അത്‌.

ആ നാടകമാണ് ഇപ്പോള്‍ നമ്മുടെ സ്റ്റേജില്‍ തയ്യാറായി നില്‍ക്കുന്നത്‌ !!

ആ സമയത്തു ഞങ്ങള്‍ക്കൊരു പ്രതിയോഗിയുണ്ടായി. ഏഴാംക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഹരികൃഷ്ണനും കൂട്ടരും ഞങ്ങളെ തോല്‍പ്പിക്കാന്‍ വേറെ ഒരു നാടകവുമായി രംഗത്തു വന്നു. അവരും റിഹേഴ്സല്‍ പൊടിപൊടിച്ചു നടത്തി.
അടി, പിടി, കൊലപാതകം, പോലീസ്‌ ഇതൊക്കെ ആ പ്രായത്തിലെ ഞങ്ങളുടെ നാടകസങ്കല്പങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്ത ചേരുവകളായിരുന്നു. ഞങ്ങളുടെ നാടകത്തിന്‍റെ പേരു തന്നെ ‘കലാപം‘ എന്നായിരുന്നു. ആ നാടകത്തില്‍ അഭിനയിച്ച മഹേഷ് എന്നൊരു സഹപാഠിയെ ഞാന്‍ ഇപ്പൊഴും ഓര്‍ക്കുന്നു. ആ പ്രായത്തില്‍ ഇത്ര തന്മയീഭാവത്തോടെ അഭിനയിക്കാന്‍ കഴിയുന്നത്‌ ഒരനുഗ്രഹം തന്നെയാണ്. അയാള്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും എനിക്കറിയില്ല. അവന്‍ വളര്‍ന്നൊരു കലാകാരനായോ? അതോ ജീവിതനാടകത്തില്‍ അര്‍ത്ഥമറിയാത്ത വേഷങ്ങളാടി....... അറിയില്ല.

ഞങ്ങള്‍ക്ക് സാങ്കേതിക പരിചയം തീരെയില്ലായിരുന്നു. അമ്പലപ്പറമ്പില്‍ പോലും ഞങ്ങളാരും നാടകം കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ കാവാലത്തുകാര്‍ക്ക് ഇതൊന്നും കണ്ടിട്ടു വേണ്ട ചെയ്യാന്‍. അതാ മണ്ണിന്‍റെ പ്രത്യേകതയാണ്. പ്രകൃതിയുടെ അനുഗ്രഹമാണ്. അവിടുത്തെ ഓരോ മണ്‍ തരിയിലും കലയുണ്ട്‌. ഇളംകാറ്റിന് കൊയ്ത്തുപാട്ടിന്‍റെ ശീലുണ്ട്‌. വള്ളം തുഴയുന്ന രാഘവനും, മരം വെട്ടുന്ന രാജപ്പനും, മെതിക്കാന്‍ വരുന്ന പെണ്ണാളിനുമെല്ലാം ഒരു താളമുണ്ട്‌. അതെന്‍റെ നാടിന്‍റെ താളമാണ്. തെക്കേവാര്‍ഡിലെ പെണ്ണുങ്ങള്‍ തമ്മില്‍ തമ്മില്‍ ചീത്തവിളിക്കുന്നതിനും, സഹി കെടുമ്പോള്‍ കെട്ടിയവന്മാര്‍ എടുത്തിട്ടു തല്ലുന്നതിനും, എന്തിന് അവരുടെ ഉച്ചത്തിലുള്ള നിലവിളിക്കു പോലും ഒരു പ്രത്യേക താളമാണുള്ളത്‌.

വീട്ടില്‍ മുറ്റം തൂക്കാന്‍ വരുന്ന ഭാര്‍ഗ്ഗവിയുടെ ഏമ്പക്കം വിടീലിനും, അച്ചാമ്മയുടെ തുണിയലക്കിനും, കടയിലെ ജോര്‍ജ്ജ്കുട്ടിച്ചായന്‍റെ മിഠായി എണ്ണലിനും കൊച്ചു വള്ളത്തില്‍ മീനും കൊണ്ടു പോകുന്ന മീന്‍ കാരന്‍റെ കൂവലിനും പോലും എന്‍റെ നാടിന്‍റെ ഈണവും, താളവുമുണ്ട്‌. ഇതൊന്നും കാവാലം കര വിട്ടു മറ്റൊരു നാട്ടിലും കണ്ടിട്ടില്ല. ഇതൊക്കെ ഓരോ കാവാലത്തുകാരനും സ്വന്തം.

ഞങ്ങള്‍ ഞങ്ങളുടേതായ സ്റ്റൈലില്‍ ചോര, തോക്ക് പിച്ചാത്തി, വേഷങ്ങള്‍, പ്രകാശസം‌വിധാനം എല്ലാം ഉണ്ടാക്കി. ഹരികൃഷ്ണന്‍റെ ഗ്രൂപ്പിലെ ശ്യാമിന്‍റെ അച്ഛന്‍ ക്ഷേത്രജീവനക്കാരനായിരുന്നു. അതിനാല്‍ അവന്‍ ഗുരുതിക്കു രക്തം ഉണ്ടാക്കുന്ന രീതിയില്‍ ചുണ്ണാമ്പും, കരിക്കിന്‍ വെള്ളവുമൊക്കെ ചേര്‍ത്തു ചോരയുണ്ടാക്കിയതു ഞങ്ങളില്‍ അസൂയയുണ്ടാക്കി. അവരുടെ ‘സാങ്കേതിക വിദ്യ’ ഞങ്ങളുടേതിനേക്കാള്‍ മെച്ചമാണെന്ന് മറ്റു കുട്ടികള്‍ വിധിയെഴുതി.

പിള്ളേരു നാടകങ്ങളിലെ ഏറ്റവും മുന്തിയ വേഷമായ പോലീസ്‌ വേഷം ഞാനും, കൂട്ടുകാരന്‍ പ്രദീപും ചെയ്തു. വില്ലനായി മഹേഷും, വില്ലന്‍റെ സഹായിയായി സണ്ണിച്ചനും വേഷമിട്ടു. അങ്ങനെ നാടകം വേദിയിലേറുകയായി...

ഞങ്ങള്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു ഭയാനകമായ കുറ്റാന്വേഷണ നാടകം കലാപം... രചന, സം‌വിധാനം, രംഗപടം, കത്തി നിര്‍മ്മാണം, തോക്കു നിര്‍മ്മാണം, സംഗീതം, അഭിനയം ജയകൃഷ്ണന്‍ പണിക്കര്‍ ഏഴ് ബി (കാഴ്ച്ചക്കാരന്‍???) മൈക്ക് വിളിച്ചു കൂവി. അതിനേക്കാളുച്ചത്തില്‍ വേദിയിലിരുന്ന പിള്ളേരും കൂവി. അതു കേട്ട് പൂക്കൈതയാറ്റിലെ പ്രതിധ്വനി കൂടെ കൂവി.

തിരശ്ശീല ഉയര്‍ന്നു.

മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള അര സെന്‍റീമീറ്റര്‍ സ്ഥലത്ത് നാലിഞ്ചു വീതിയുള്ള മീശയും, ടെക്നിക്കല്‍ സ്കൂളില്‍ പഠിക്കുന്ന പരിചയക്കാരോട്‌ കടം വാങ്ങിയ അവന്മാരുടെ വിയര്‍പ്പിന്‍റെ നാറ്റമുള്ള കാക്കി ഷര്‍ട്ടും, വാവക്കുട്ടനമ്മാവന്‍ കോളേജില്‍ പോയ സമയം നോക്കി അമ്മൂമ്മയെ ചാക്കിട്ട് അടിച്ചു മാറ്റിയ അമ്മാവന്‍ ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടു പോകുന്ന തൊപ്പിയും, ആരാന്‍റേം പറമ്പിലെ വേലിപ്പത്തലൂരി ലാത്തിയുമായി ഞങ്ങള്‍ പോലീസുകാരും, വില്ലന്മാരും അതി ഭയങ്കര അഭിനയം തന്നെ കാഴ്ച വച്ചു.

നാടകം അതിന്‍റെ അവസാന രംഗത്തിലേക്കു കടന്നു. സണ്ണിച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പോലീസിന്‍റെ വെടി കൊണ്ടു മരിക്കുകയാണ്. ഞങ്ങള്‍ വെടി വച്ചു. സണ്ണിച്ചന്‍ വെടി കൊണ്ട്‌ താഴെ വീണു. വീണു കഴിഞ്ഞപ്പോഴാണറിഞ്ഞത്‌, ചോര കലക്കിയത്‌ ഒരു പ്ലാസ്റ്റിക്ക് കൂട്ടില്‍ കിഴി കെട്ടി അണിയറയിലെ മേശപ്പുറത്തു വച്ചിരിക്കുകയാണ്. അതെടുക്കാന്‍ സണ്ണിച്ചന്‍ മറന്നു പോയി.

“എടാ ചോര, എടാ ചോര...“ സണ്ണിച്ചന്‍ പതിഞ്ഞ സ്വരത്തില്‍ മഹേഷിനോടു പറഞ്ഞത്‌ സ്റ്റേജില്‍ വച്ചിരുന്ന മൈക്ക്‌ ഉറക്കെ നാട്ടുകാരെ കേള്‍പ്പിച്ചു. കുട്ടികള്‍ അതു കേട്ടെന്ന്‌ ഞങ്ങളെ കൂവി അറിയിച്ചു.

ഏതായാലും അണിയറയില്‍ നിന്നിരുന്ന ഞങ്ങളുടെ ഏതോ ഒരു സഹപാഠി പിന്‍ വശത്തെ കര്‍ട്ടന് അടിയിലൂടെ ചോരയെടുത്ത്‌ താഴെ വീണു കിടന്നിരുന്ന സണ്ണിച്ചനെ ഏല്പിച്ചു. സണ്ണിച്ചന്‍ വളരെ ഭംഗിയായി തന്നെ ആ രംഗം അഭിനയിക്കുകയും ചെയ്തു. സ്റ്റേജിന്‍റെ പിന്നിലോട്ടു മാറി ഒരരുകില്‍ അവന്‍ കണ്ണും തുറിച്ചു കിടന്നു. ചാകുമ്പോള്‍ കണ്ണടക്കരുതെന്ന്‌ അവനോടു പ്രത്യേകം പറഞ്ഞിരുന്നു.

സണ്ണിച്ചന്‍ അവിടെ കിടക്കുമ്പോള്‍ തന്നെ ഏതാനും ഡയലോഗുകള്‍ കൂടിയുണ്ട്‌. അതു കഴിഞ്ഞു ഞങ്ങള്‍ മഹേഷിനെയും അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതോടെ നാടകം തീരുകയാണ്. കാഴ്ചക്കാരില്‍ ആകാംക്ഷ വര്‍ദ്ധിച്ചതു പോലെ ഞങ്ങള്‍ക്കു തോന്നി. അവര്‍ ആഞ്ഞാഞ്ഞു ചിരിക്കുന്നതും, ആര്‍ത്തു വിളിക്കുന്നതും കണ്ടപ്പോള്‍ ഞങ്ങളുടെ അഭിനയത്തിന്‍റെ മികവിനെ ഓര്‍ത്തു ഞങ്ങള്‍ അഭിമാനിച്ചു. അഭിമാനം കൂടിയപ്പോള്‍ അഭിനയം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടുമിരുന്നു. ടീച്ചര്‍മാര്‍ ചിരിച്ചു ചിരിച്ചു ക്ഷീണിച്ചു. അപ്പൊഴും ഞങ്ങടെ അഭിനയം ഇത്രേം ഭയങ്കരമാണോ എന്നു ഞങ്ങള്‍ ചിന്തിച്ചു.

അവസാനം നാടകം കഴിഞ്ഞു. തിരശ്ശീല വീണു. ഞങ്ങള്‍ അണിയറയില്‍ ചെന്നപ്പോള്‍ അവിടെ ഓടിയണച്ചു വന്ന ദിലീപ് എന്ന സഹപാഠി പറഞ്ഞു ‘ആ ചത്തു കിടന്ന സണ്ണിച്ചന്‍ അവിടെ കിടന്നു ചിരിക്കുവാരുന്നെന്ന്‌‘

കണ്ണും തുറന്നു ചത്തു കിടന്ന സണ്ണിച്ചനെ വേദിയിലിരുന്ന ഏതോ ഒരുത്തന്‍ ഗോഷ്ഠി കാണിച്ചു, അതും അവിടെയിരുന്ന കാണികളെയും കണ്ടപ്പോള്‍ സണ്ണിച്ചന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. കണ്ണടക്കാനും പാടില്ലല്ലോ. അതാണ് ചത്തു കിടന്നവന്‍ ചിരിച്ചത്‌. അതു കണ്ടിട്ടായിരുന്നു, അല്ലാതെ ഞങ്ങളുടെ അഭിനയം കണ്ടിട്ടായിരുന്നില്ല എല്ലാവരും ചിരിച്ചത്‌.

അടുത്തത്‌ ഹരികൃഷ്ണന്‍റെയും കൂട്ടരുടെയും നാടകമാണ്. ഞങ്ങള്‍ക്കു പറ്റിയ ഈ മണ്ടത്തരങ്ങള്‍ കാരണം സമ്മാനം പോകുമോ എന്നു ഞങ്ങള്‍ ഭയന്നു. തോറ്റു പോയാല്‍ പിന്നെ ക്ലാസ്സിലേക്കു ചെല്ലണ്ട. കളിയാക്കി ഒരു വഴിക്കാക്കും. ഏതായാലും വരുന്നതു വരട്ടെ എന്നു കരുതി ഞങ്ങള്‍ വിളിച്ചു പറഞ്ഞു:

ഇത്രയും സമയം ഞങ്ങള്‍ അവതരിപ്പിച്ച ഈ ഹാസ്യ നാടകം ക്ഷമയോടെ കണ്ടാസ്വദിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു...

ആദ്യം വിളിച്ചു പറഞ്ഞിരുന്നത്‌ ‘അതിഭയങ്കര കുറ്റാന്വേഷണ നാടക‘മെന്നായിരുന്നു.
അവരുടെ നാടകവും വേറേ ഒരു നാടകമുണ്ടായിരുന്നതും കഴിഞ്ഞു. ഏതായാലും വേദിയില്‍ പുറം തിരിഞ്ഞു നിന്നു എന്നതിനാല്‍ ആ നാടകം ഫൌളായി. ഞങ്ങള്‍ക്കു ഫസ്റ്റ് കിട്ടി. നാണക്കേടില്‍ നിന്നും ഒഴിവാകുകയും ചെയ്തു.

എങ്കിലും കുറേ നാള്‍ കൂടി ആ നാടകത്തെക്കുറിച്ചോര്‍ത്ത് ചിരിക്കുവാന്‍ ഞങ്ങളുടെ ടീച്ചര്‍മാര്‍ മറന്നില്ല.

കാവാലത്തിന്‍റെ മായാത്ത ഓര്‍മ്മകള്‍...

© ജയകൃഷ്ണന്‍ കാവാലം

Wednesday, September 3, 2008

350 രൂപ കൊടുത്ത്‌ സ്വന്തമാക്കിയ പ്രണയം (മുത്തു പൊഴിയുന്ന കാവാലം 7)

പ്രണയം എന്നത്‌ വളരെ മനോഹരമായ ഒരു സംഭവം തന്നെയാണ്.
എന്‍റെ അയല്‍വാസിയായ സെഞ്ചോ എന്ന സെഞ്ചോമോന്‍ ജേക്കബ് പ്രണയിക്കുന്നതു കണ്ടപ്പോഴാണ് എനിക്കതു മനസ്സിലായത്‌. അവന്‍ അന്ന്‌ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു. സുന്ദരനും, ചുരുണ്ട മുടിയുള്ളവനും, മധുരമായി സംസാരിക്കുന്നവനും, ഹൃത്വിക് റോഷനെ വെയിലത്തിട്ടെടുത്താലുള്ള പോലത്തെ ശരീരമുള്ളവനും (ആന മെലിഞ്ഞാല്‍ എന്ന പഴഞ്ചൊല്ല്‌ കൂട്ടത്തില്‍ ഓര്‍ക്കണം) സഹപാഠികളേക്കാള്‍ പൊക്കമുള്ളവനുമായ അവനോട്‌ പെണ്‍കുട്ടികള്‍ക്കെല്ലാം വലിയ കാര്യമായിരുന്നു. ആരെയും നിരാശനരാക്കാന്‍ അവന്‍റെ വിശാല മനസ്സ്‌ അനുവദിക്കാത്തതു കൊണ്ടാവണം 9ആം ക്ലാസ്സില്‍ വച്ച് തന്നെ അവനു താങ്ങാന്‍ കഴിയാത്തത്ര പ്രണയങ്ങള്‍ അവന്‍ സ്വായത്തമാക്കി. അതു കണ്ടപ്പോള്‍ മുതല്‍ ഈയുള്ളവനും ഒരു മോഹം. ഒന്നു പ്രേമിച്ചാലെന്താ? പ്രേമം അത്ര മോശം കാര്യമൊന്നുമല്ല, വാവക്കുട്ടന്‍ അമ്മാവന്‍ വരെ പ്രേമിച്ചിരിക്കുന്നു. പിന്നെയാണോ ഈ ഞാന്‍.


സെഞ്ചോയില്‍ ഞാന്‍ എന്‍റെ ഗുരുനാഥനെ കണ്ടെത്തി. ബുദ്ധിമാനും, സുന്ദരനും, സര്‍വ്വോപരി സകലവിധ തരികിടകള്‍ക്കും അത്യന്തം താല്പര്യമുള്ളവനുമായ എന്നെ ശിഷ്യനായി കിട്ടിയതില്‍ അവന്‍ അഭിമാനിച്ചു. അങ്ങനെ കാവാലത്തെ ഒരുത്തിയെ തിരഞ്ഞെടുത്തു പ്രേമിക്കാന്‍ തുടങ്ങി.


സുന്ദരിയാണവള്‍. അതീവ സുന്ദരി. എന്‍റെ അതുവരെയുള്ള സ്ത്രീ സങ്കല്പ്പങ്ങളെ മാറ്റി മറിച്ചവള്‍. അവളുടെ കണ്ണിണകളില്‍ ഭംഗിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന കണ്മഷി അവളുടെ കണ്ണുകള്‍ക്കല്ല, മറിച്ച്‌ ആ കണ്ണുകള്‍ കണ്മഷിക്കൂട്ടിനാണ് ചന്തം പകരുന്നതെന്നു കരുതിപ്പോയി. ചെവിയുടെ മുകളിലൂടെ ആ തുടുത്ത കവിളുകളിലേയ്ക്ക്‌ ഒഴുകിയിറങ്ങുന്ന രോമരാജികള്‍ കണ്ട്‌ പലപ്പോഴും ഞാന്‍ അസൂയയോടെ നോക്കിയിട്ടുണ്ട്‌. കാരണം ഞാന്‍ ചുംബിക്കേണ്ടതായ അവളുടെ കവിളുകളില്‍ ആ മുടിയിഴകള്‍ ചുംബിക്കുന്നത്‌ എനിക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എല്ലാ ദിവസവും കൃഷ്ണപുരം ബസ്റ്റോപ്പിലേയ്ക്ക് അവള്‍ മന്ദം മന്ദം നടന്നു വരും. മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന ഇളവെയില്‍ അവളുടെ മുഖത്ത്‌ തട്ടി എത്രയോ തവണ എന്‍റെ കണ്ണുകളില്‍ പ്രതിഫലിച്ചിരിക്കുന്നു. ആ ഓര്‍മ്മകള്‍ മാത്രം മതി എനിക്ക് ഒരു പ്രണയസാമ്രാജ്യത്തിന്‍റെ ഒരിക്കലും സിംഹാസനം വെടിയാത്ത ചക്രവര്‍ത്തിയായി വിരാജിക്കുവാന്‍.


സെഞ്ചോ പല തരത്തിലുള്ള ഉപദേശങ്ങളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ അതൊന്നും ആ ഗ്രാമീണസുന്ദരിയുടെ മനോമണ്ഡലത്തിലേയ്ക്കുള്ള ഗോപുരവാതില്‍ തുറക്കുവാന്‍ ഈയുള്ളവനെ പ്രാപ്തനാക്കിയില്ല.


സത്യത്തില്‍ അവളെ കണ്ടതു മുതലാണ് ഇവന്‍ വീറും വൃത്തിയുമായി നടക്കാന്‍ തുടങ്ങിയതു തന്നെ. ദിവസവും രണ്ടോ മൂന്നോ നേരം കുളിക്കും. അതു വരെ ഏഴയലത്തടുപ്പിക്കാതിരുന്ന പൌഡര്‍ എന്ന ‘ആഡംബര വസ്തു’ വിനോട്‌ അനുഭാവപൂര്‍വ്വം പെരുമാറാന്‍ തുടങ്ങിയതും അവള്‍ കാരണമാണ്. ഇവന്‍റെ മനസ്സു പോലെ തന്നെ കാടുകയറി കാറ്റില്‍ പാറിപ്പറന്നും, നെറ്റിയിലേക്ക് പടര്‍ന്നും കിടന്നിരുന്ന മുടി ചീകിയൊതുക്കാന്‍ പഠിപ്പിച്ചതും അവള്‍ തന്നെ. അന്നു മുതലാണ് എനിക്ക്‌ കാവാലം എത്ര സുന്ദരിയാണെന്നു തോന്നി തുടങ്ങിയത്‌. മഹാലക്ഷ്മിയുടെ മണിയറ പോലെ സുന്ദരമായ ഭൂപ്രകൃതിയും, പൂക്കൈതയാറിന്‍റെ വശ്യതയും, കൊയ്ത്തു പാട്ടിന്‍റെ ശീലുകളും, വഞ്ചിപ്പാട്ടിന്‍റെ ആവേശമുണര്‍ത്തുന്ന താളവുമൊന്നും അതുവരെ ഈ മണ്ടന്‍ അറിഞ്ഞിരുന്നു തന്നെയില്ല. അവള്‍ എനിക്കിതെല്ലാം അനുഭവവേദ്യമാക്കി. പൂക്കളോടും, കിളികളോടും സംസാരിക്കാന്‍ പഠിച്ചതും അവള്‍ കാരണമാണ്. ഒറ്റക്കിരിക്കാന്‍ ഇഷപ്പെട്ടിരുന്ന എന്‍റെ നാലുവശത്തും, അകത്തും പുറത്തുമായി അവളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നിറഞ്ഞു നിന്നു. ഞാന്‍ ഏകാന്തതയെ ദൂരെ നിറുത്തി. എന്നും എന്‍റെ കൂടെ കഴിഞ്ഞിരുന്ന അവള്‍ എന്നെ നോക്കി പല്ലിളിച്ചും, കൊഞ്ഞനം കുത്തിയും അവളുടെ പരിഭവം പ്രകടമാക്കി. എന്നിട്ടും ഞാന്‍ ഏകാന്തതയെ കണ്ട ഭാവം നടിച്ചില്ല.


സെഞ്ചോയുടെ ഉപദേശങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട ഞാന്‍ വേറെ വഴികള്‍ തിരഞ്ഞു തുടങ്ങി. അങ്ങനെയാണ് പത്രത്തില്‍ ഒരു പരസ്യം കണ്ടത്‌. ‘നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും സാധിച്ചു തരുന്ന അത്ഭുത ശക്തിയുള്ള ഒരു മോതിരം ആദ്യം അപേക്ഷിക്കുന്ന കുറച്ചു പേര്‍ക്കു മാത്രം അയച്ചു കൊടുക്കുന്നതാണ്’. പ്രണയ തടസ്സം, ഇഷ്ടമംഗല്യ സിദ്ധി, കാര്യസാധ്യം, വശ്യം, കൂടോത്രം ഇങ്ങനെ നീളുന്നു മോതിരത്തിന്‍റെ അത്ഭുത സിദ്ധികള്‍. ബോധിച്ചു. കൊള്ളാം, ഇതൊരുപക്ഷേ സെഞ്ചോയെക്കാള്‍ ‘ഇഫക്ടീവ്‌‘ ആയിരിക്കും എന്ന് മനസ്സു പറഞ്ഞു. കേവലം വിദ്യാര്‍ത്ഥി മാത്രമായ ഇവന്‍റെ കയ്യില്‍ എവിടെ നിന്നാണ് പണം? ഒന്നും രണ്ടുമല്ല മുന്നൂറ്റിയന്‍പത് രൂപ കൊടുക്കണം. നമ്മുടെ പേരും നാളുമൊക്കെ മോതിരത്തില്‍ ആവാഹിച്ചു കേറ്റുന്നതിന്‍റെ പൂജാദ്രവ്യങ്ങളുടെ വിലയാണത്രേ. ലോകത്തിന്‍റെ ഏതോ മൂലയിലിരുന്ന്‌ സര്‍വ്വ പ്രണയിതാക്കളെയും അനുഗ്രഹിക്കുന്ന ആ ദിവ്യ സന്യാസിയുടെ വിശാലമനസ്സിനെക്കുറിച്ചോര്‍ത്ത്‌ വീണ്ടും വീണ്ടും കോരിത്തരിച്ചു. വീട്ടില്‍, ലോകത്തില്‍ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പുസ്തകത്തിന്‍റെ പേരും പറഞ്ഞ്‌ 350 രൂപ സംഘടിപ്പിച്ചു. നാട്ടുകാരറിയാതിരിക്കാന്‍ ദൂരെയുള്ള ഒരു പോസ്റ്റ് ഓഫീസില്‍ പോയി പണം അയച്ചു.

എല്ലാ ദിവസവും വഴിക്കണ്ണും കണ്ണില്‍ നിറയെ അടങ്ങാത്ത പ്രണയവുമായി ഇവന്‍ കാത്തിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ അതാ കാവാലത്തിന്‍റെ സ്വന്തം പോസ്റ്റ്മാന്‍ കുട്ടപ്പന്‍ ചേട്ടന്‍ ഒരു നീളന്‍ പൊതിയുമായി കയറി വരുന്നു. മഹാലക്ഷ്മി കാക്കി യൂണിഫോമും , കാലന്‍ കുടയുമായി പടിവാതിലില്‍ വന്നതാണെന്നു തന്നെ ഇവന്‍ വിശ്വസിച്ചു. എല്ലാവരും ഒരു കുടുംബാംഗത്തെപ്പോലെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് എന്‍റെ പ്രത്യേക സ്വീകരണത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. ഭയ ഭക്തി പുരസരം പൊതി വാങ്ങി പൂജാമുറിയില്‍ കൊണ്ടു വച്ചു.


കുളിച്ചീറനോടെ വന്ന്‌ അറിയാവുന്ന എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചും, പോസ്റ്റോഫീസുകള്‍ മാറിമറിഞ്ഞു വന്നപ്പോള്‍ എന്തെങ്കിലും അശുദ്ധിയുണ്ടായിട്ടുണ്ടെങ്കിലെന്നു കരുതി പുണ്യാഹം ജപിച്ചു തളിച്ചും, ശരീരത്തിന്‍റെ പതിനാറംഗങ്ങളില്‍ സ്പര്‍ശിച്ചും, ചെവി തൊട്ടു നമസ്കരിച്ചും പദ്മാസനത്തിലിരുന്നു കൊണ്ട്‌ പൊതിയഴിച്ചു. ശരീരത്തില്‍ ഉണ്ടായിരുന്ന സര്‍വ്വസകല രോമങ്ങളും എഴുന്നേറ്റു നിന്ന്‌ ആ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിനു സാക്ഷ്യം വഹിച്ചു. മണ്ണും വിണ്ണും സമുദ്രവും തുടങ്ങി ഈ പ്രപഞ്ചം മുഴുവന്‍ പ്രഭാമയമായി നില്‍ക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍ ആ ദിവ്യമോതിരം കണ്ട്‌ കണ്ണുകള്‍ ഈറനണിഞ്ഞു. ഈ ജന്മത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ഈയുള്ളവന്‍ സ്വന്തമാക്കിയിരിക്കുന്നു. ആ മോതിരത്തോടൊപ്പം ഒരു കടലാസ്സും ഉണ്ടായിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘മഹാ ഭാഗ്യവാനായ ധന്യാത്മാവേ, താങ്കള്‍ക്കു കൈവന്നിരിക്കുന്ന ഈ മഹാ സൌഭാഗ്യത്തിന് നിമിത്തമാകുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അത്യന്തം സന്തോഷിക്കുന്നു. ഈ മോതിരത്തിന്‍റെ പൂര്‍ണ്ണ ഫലസിദ്ധിക്കായി ദിവസവും നിങ്ങളുടെ ഇഷ്ടദേവതയെ പൂജിക്കുകയും, അര മണിക്കൂറില്‍ കുറയാതെ ധ്യാനിക്കുകയും ചെയ്യണം’... അന്നുവരെ വലിയ പ്രാധാന്യമൊന്നും കൊടുത്തിട്ടില്ലായിരുന്ന നിത്യകര്‍മ്മങ്ങളെല്ലാം ഇവന്‍ അതീവ ശ്രദ്ധയോടും നിഷ്ഠയോടെയും ചെയ്യുവാന്‍ തുടങ്ങി. ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്ന്‌ പൂക്കൈതയാറ്റില്‍ മുങ്ങിക്കുളിച്ച്‌, സൂര്യനമസ്കാരവും, പൂജയും, ഏത്തമിടീലുമൊക്കെ കണ്ട്‌ ഇവന്‍ ‘നന്നായതാണോ’ അതോ എന്തോ കുഴപ്പമാണോ എന്ന്‌ അമ്മ സംശയിച്ചു. ഞാന്‍ പറഞ്ഞു അമ്മേ ഈ ലോകം നശ്വരമാണമ്മേ, അടിയുറച്ച ഈശ്വര’പ്രേമം’ ഇതൊന്നു മാത്രമാണമ്മേ ശാശ്വതം’. അമ്മ വിശ്വസിച്ചു. പാരമ്പര്യത്തിന്‍റെ വഴിയേ സഞ്ചരിക്കുന്ന പൊന്നുമോനെക്കുറിച്ചോര്‍ത്ത്‌ അമ്മ അത്യന്തം സന്തോഷിച്ചു. മുജ്ജന്മ സുകൃതമെന്നല്ലാതെന്തു പറയാന്‍. ഇത്ര പരമ സാത്വികനായ ഇവന്‍ ഈ കുടുംബത്തിന്‍റെ യശസ്സ്‌ വീണ്ടും വീണ്ടും ഉയര്‍ത്തുമെന്ന്‌ (വാവക്കുട്ടന്‍ അമ്മാവന്‍ ഒഴികെയുള്ള) അമ്മാവന്മാര്‍ വിശ്വസിച്ചു. ഇങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. അവളുടെ മുഖത്ത്‌ പതിവില്ലാതെ ചില കടാക്ഷങ്ങളൊക്കെ കാണുവാനും തുടങ്ങി. ഒറ്റയ്ക്കു കാണുമ്പോള്‍ അവള്‍ കൂടുതല്‍ സൌമ്യമായും സ്നേഹത്തോടെയും സംസാരിക്കുന്നുവെന്ന്‌ എനിക്കു തോന്നി. മോതിരത്തിന്‍റെ ദിവ്യശക്തിയില്‍ എന്‍റെ വിശ്വാസം കൂടി കൂടി വന്നു. ഇതിനിടെ വിശ്വസനീയരായ ഒന്നുരണ്ടുപേര്‍ ഈയുള്ളവന്‍റെ മനസ്സു വായിച്ചെടുത്തു എന്നതൊരു വലിയ സത്യമാണ്. അതൊരു ആശ്വാസവുമായി. അവരോടെങ്കിലും ഉള്ളിലെ ‘പ്രണയവ്യഥകള്‍‘ തുറന്നു പറയാമല്ലോ.


അങ്ങനെയൊരു ദിവസം ഉച്ചകഴിഞ്ഞ്‌ അവളേക്കുറിച്ച്‌ സ്വപ്നവും കണ്ടിരിക്കുന്ന എന്‍റെ മുന്നില്‍ അവള്‍ പ്രത്യക്ഷപ്പെടുന്നു. യാത്രപറഞ്ഞു തിരിഞ്ഞു നടന്ന പോക്കുവെയില്‍ അവളെക്കണ്ട്‌ ഒരു നിമിഷം എന്‍റെ വീടിന്‍റെ മുറ്റത്തു തിരിഞ്ഞു നിന്നു. ആ വെയിലിന്‍റെ ചിതറിയ വെട്ടത്തില്‍ അവള്‍ അസ്തമയസൂര്യന്‍റെ ചുവപ്പുള്ള ചുരിദാറുമണിഞ്ഞ്‌ നിന്ന്‌ ചിരിച്ചു. അരുണകിരണങ്ങള്‍ അവളെ ഒരു തങ്കവിഗ്രഹം പോലെ തേജോമയമാക്കി.

ഞാനുറപ്പിച്ചു. ഇന്നു ഞാനവളോട്‌ എല്ലാം പറയും. എന്തും വരട്ടെ. ജന്മജന്മാന്തരങ്ങളായി ഞാന്‍ നിനക്കുവേണ്ടിയാണു പ്രിയേ തപസ്സിരിക്കുന്നതെന്നു ഞാന്‍ ഇന്നവളുടെ മുഖത്തു നോക്കു പ്രഘ്യാപിക്കും. ഞാന്‍ തീരുമാനിച്ചുറപ്പിച്ചു. പതിയെ അവളുടെ അരികിലേക്ക്‌ നടന്നടുത്തു. ഞാന്‍ അടുത്തു ചെന്നതും ആ മനോഹരമായ കൈകള്‍ എന്‍റെ നേര്‍ക്കൊരു കവര്‍ നീട്ടി.


പ്രേമലേഖനം !


ഈയുള്ളവന്‍റെ മനസ്സ്‌ അവര്‍ണ്ണനീയമായ ആനന്ദാനുഭൂതിയില്‍ ആറാടി. മനസ്സിനുള്ളില്‍ ആയിരമായിരം കമ്പവിളക്കുകള്‍ തെളിഞ്ഞു കത്തി. നൂറു മേനി വിളവുള്ള ആയിരം കൊയ്ത്തുകാലത്തിന്‍റെ സമ്പന്നത ആ കത്ത് വാങ്ങുന്ന ഒരു നിമിഷം ഇവന്‍ അനുഭവിച്ചറിഞ്ഞു. വിറയാര്‍ന്ന ശബ്ദത്തില്‍ ഇവന്‍ ആരാഞ്ഞു.
എന്താണിത്‌?


എനിക്കറിയാം. എനിക്കെല്ലാമറിയാം. എന്നോടുള്ള അവളുടെ അനുരാഗം അവള്‍ ആ കത്തില്‍ വാരിപ്പൊതിഞ്ഞു കൊണ്ടുവന്നിരിക്കുകയാണ്. നേരില്‍ പറയാന്‍ നാണമായിരിക്കും. ‘മലര്‍ശരമേറ്റു ഞാന്‍ തളരുകയാണ് ചേട്ടാ, തളരുകയാണ്’ ഈ വരി എന്തായാലും ഈ കത്തില്‍ കാണാതിരിക്കില്ല. അത്ര മഹത്തരമായ മോതിരമാണ് ഇവന്‍ ധരിച്ചിരിക്കുന്നത്‌. അതിന്‍റെ ഉഗ്രപ്രഭാവത്തില്‍ ഇവള്‍ക്ക്‌ എന്നോടിതു പറയാതെ വേറെ വഴിയില്ല. എങ്കിലും ഇവള്‍ക്കു നാണമാണ്... പെണ്‍കുട്ടികള്‍ക്ക്‌ ലജ്ജഒരു ഭൂഷണം തന്നെയാണ്. അവര്‍ക്കത് മറ്റെന്തിനേക്കാളും തിളക്കമാര്‍ന്ന ആഭരണമാണ്. ഈ ലജ്ജാ വിവശയെ എന്നും ഞാന്‍ സ്നേഹം കൊണ്ട്‌ വീര്‍പ്പു മുട്ടിക്കുന്നുണ്ട്‌. അവള്‍ മധുര മനോഹരമായി പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു.


എന്‍റെ കല്യാണമാണ്. തന്നെ ക്ഷണിക്കാന്‍ വന്നതാ. അമ്മയും എല്ലാവരുമായി വരണം.


അവളുടെ ലാവണ്യം കണ്ടു മതിമറന്നു നിന്ന പൊന്‍ വെയില്‍ പോയതും, പകരം അവിടെ നട്ടപ്പാതിര കടന്നു വന്നതും ഞാന്‍ ഞാന്‍ അറിഞ്ഞതേയില്ല. അതോ എന്‍റെ കണ്ണുകളിലായിരുന്നോ അന്ധകാരം വ്യാപിച്ചതെന്ന്‌ ഇന്നും എനിക്കറിയില്ല. വെയിലിനു പുറകേ അവളും പോയി. മഹാപാപി !


എന്നിട്ടും ഇവന്‍ തളര്‍ന്നില്ല. മോതിരമല്ലേ കയ്യില്‍ കിടക്കുന്നത്‌. എന്‍റെ ജീവിത സഖി ഇവള്‍ തന്നെ. യാതൊരു സംശയവുമില്ല. എനിക്കുറപ്പുണ്ട്‌.


അങ്ങനെ വിവാഹ ദിവസം വന്നെത്തി. ആ ദിവസം ഇവന്‍ കന്യാകുമാരി ജില്ലയില്‍. അവളുടെ വിവാഹത്തലേന്ന്‌ എന്‍റെ വിലാസവും അന്വേഷിച്ചു പിടിച്ച്‌ അതാ വരുന്നു പണ്ട്‌ ഞാന്‍ പ്രേമഭാരം ഇറക്കി വച്ച ആ സ്നേഹിതന്‍. ദയനീയമായും. സഹതാപത്തോടെയും അയാള്‍ എന്നെ നോക്കി. ഒന്നും മനസ്സിലാവാതെ ഞാനും.


അയാള്‍ പറഞ്ഞു. ഞാന്‍ ഇന്നു തന്നോടൊപ്പമാണുറങ്ങുന്നത്‌.


അതിനേന്താ, സന്തോഷം. ഞാന്‍ പറഞ്ഞു


അങ്ങനെ ഞങ്ങള്‍ ഒരു മുറിയില്‍ കിടന്നു. ഉറക്കം വന്നില്ല എനിക്കും അയാള്‍ക്കും. പിന്നീടാണറിഞ്ഞത്‌ പ്രേമനൈരാശ്യത്താല്‍ ഇവന്‍ തൂങ്ങിച്ചാകാതിരിക്കാനാണ് അദ്ദേഹം എന്നെ തേടിപ്പിടിച്ച്‌ അവിടെയെത്തി കാവല്‍ കിടന്നതെന്ന്.


പിറ്റേ ദിവസം ഞങ്ങള്‍ ഒരുമിച്ചു ക്ഷേത്രത്തില്‍ പോയി. അവളുടെ പേരില്‍ അര്‍ച്ചന നടത്തി. കണ്ണനുണ്ണിക്കു പാല്പായസം നിവേദിച്ചു. തിരികെയെത്തി. വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ താമ്രവര്‍ണ്ണീനദിയുടെ കരയില്‍ പോയി കുറച്ചു സമയമിരുന്നു. എന്തിനെക്കുറിച്ചൊക്കെയോ ഞങ്ങള്‍ സംസാരിച്ചു.
ഇളംകാറ്റു വീശാന്‍ മടിച്ചു നിന്ന ആ സന്ധ്യയില്‍, നിര്‍വ്വികാരനായി ഇവന്‍ താമ്രവര്‍ണ്ണിക്കൊരു സമ്മാനം കൊടുത്തു. അതവളുടെ ആഴങ്ങളിലേയ്ക്ക്‌ താഴ്ന്നു താഴ്ന്നു പോയി... മുന്നൂറ്റിയന്‍പതു രൂപ കൊടുത്തു വാങ്ങിയ ആ സൌഭാഗ്യം താമ്രവര്‍ണ്ണിയുടെ കയങ്ങളില്‍ വിലയം പ്രാപിക്കുന്നത്‌ ഒന്നു നോക്കുക പോലും ചെയ്യാതെ ഇവന്‍ അവിടെയിരുന്നു. മണലെടുത്തു കുഴിഞ്ഞ അവളുടെ മാറിടവും ഇവന്‍റെ ചിന്തകള്‍ പോലെ ശൂന്യമായിരുന്നു.


അവളോട്‌ എനിക്കിന്നും പ്രേമമാണ്. ഒരിക്കലും ഞാന്‍ അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം ദേവതയെ പൂജിക്കുകയല്ലേ സാദ്ധ്യമാവൂ. വേളി കഴിക്കാന്‍ നിവൃത്തിയില്ലല്ലോ...


കാവാലം എന്നെ ഒരു പ്രേമഗായകനാക്കി. പ്രേമത്തിന്‍റെ അനശ്വര ഗായകന്‍.

© ജയകൃഷ്ണന്‍ കാവാലം

Monday, September 1, 2008

സ്നേഹത്തിന്‍റെ 101 ദിവ്യ മന്ത്രങ്ങള്‍

ഒരിക്കലും വറ്റാത്ത കണ്ണീരാണ് സ്നേഹം,
അണയാത്ത തീയാണ് സ്നേഹം,
തോരാത്ത മഴയാണ് സ്നേഹം,
സ്നേഹം കൊണ്ടു മാത്രം സുഖപ്പെടുത്താന്‍ കഴിയുന്ന വേദനയാണ് സ്നേഹം,
അടങ്ങാത്ത വ്യഥയാണ് സ്നേഹം,
ഒടുങ്ങാത്ത കടലാണ് സ്നേഹം,
മനസ്സിന്‍റെ നിറവാണ് സ്നേഹം,
ഈ ഭൂമിയിലെ ഏറ്റവും ഉന്നതമായ ഭാവമാണ് സ്നേഹം,
ഊഷ്മളമായ വികാരമാണ് സ്നേഹം,
അനവധി പൂക്കളിലെ തേന്‍ ആണ് സ്നേഹം,
ആയിരം സൂര്യന്‍റെ ഉണ്മയാണ് സ്നേഹം,
ആയിരം മഴവില്ലിന്‍ നിറമാണ് സ്നേഹം,
ആകാശത്തിന്‍റെ അനന്തതയാണ് സ്നേഹം,
ആത്മാവില്‍ നിറയുന്ന മധുവാണ് സ്നേഹം,
ആയിരം പുണ്യത്തിന്‍ നിറവാണ് സ്നേഹം,
ആരും കൊതിക്കുന്ന കനിയാണ് സ്നേഹം,
ആയിരം മഴയുടെ കുളിരാണ് സ്നേഹം,
ആരും കൊതിക്കുന്ന സുഖമാണ് സ്നേഹം,
വെണ്ണപോല്‍ ഉരുകുന്ന അലിവാണ് സ്നേഹം,
നെയ്ത്തിരി നാളത്തിന്‍ പ്രഭയാണ് സ്നേഹം,
മനസിന്‍റെ വീണയില്‍ ഉണരുന്ന ശ്രുതിയാണ് സ്നേഹം,
മനസ്സില്‍ വിടരുന്ന മലരാണ് സ്നേഹം,
മനസ്സുകള്‍ തമ്മിലെ ലയമാണ് സ്നേഹം,
ഹൃദയം ജപിക്കുന്ന മന്ത്രമാണ് സ്നേഹം,
കരളില്‍ നിന്നുയരുന്ന പാട്ടാണ് സ്നേഹം,
ഈശ്വരന്‍ മൊഴിയുന്ന ഭാഷയാണ് സ്നേഹം,
ജീവനില്‍ നിറയുന്ന സുധയാണ് സ്നേഹം,
മലരാണ് സ്നേഹം,മധുവാണ് സ്നേഹം,
ഉള്ളില്‍ എരിയുന്ന അഗ്നിയാണ് സ്നേഹം,
ആത്മാവിന്‍റെ പ്രകാശമാണ് സ്നേഹം,
വരണ്ടുണങ്ങിയ ഭൂമിയിലെ നീരുറവയാണ് സ്നേഹം,
ആത്മാവിന്‍റെ സുഗന്ധമാണ് സ്നേഹം,
കവിതയാണ് സ്നേഹം,
കണ്ണീരാണ് സ്നേഹം,
സ്വപ്നമാണ് സ്നേഹം,
അറിവാണ് സ്നേഹം,
നിറവാണ് സ്നേഹം,
അലിവാണ് സ്നേഹം,
ആനന്ദമണ് സ്നേഹം,
അനന്തതയാണ് സ്നേഹം,
അനിര്‍വചനീയമായ അനുഭൂതിയാണ് സ്നേഹം,
അഴകാണ് സ്നേഹം,
ഐശ്വര്യമാണ് സ്നേഹം,
അമൃതാണ് സ്നേഹം,
സംഗീതമാണ് സ്നേഹം,
ഉയിരാണ് സ്നേഹം,
ഊര്‍ജ്ജമാണ് സ്നേഹം,
നന്മയാണ് സ്നേഹം,
മനസ്സിന്‍റെയുള്ളിലെ മനസ്സാണ് സ്നേഹം,
ഹൃദയത്തിനുള്ളിലെ ദീപമാണ് സ്നേഹം,
ജീവനില്‍ തെളിയുന്ന വിളക്കാണ് സ്നേഹം,
ദൈവത്തെ അറിയുന്ന വഴിയാണ് സ്നേഹം,
കോപം ശമിപ്പിക്കും ഔഷധമാണ് സ്നേഹം,
ദൈവം കനിഞ്ഞൊരു വരമാണ് സ്നേഹം,
ദൈവീകമായ മോഹമാണ് സ്നേഹം,
ജീവന്‍ നേടുന്ന ലാഭമാണ് സ്നേഹം,
ഈശ്വരന്‍ നല്‍കുന്ന ധനമാണ് സ്നേഹം,
വരമാണ് സ്നേഹം,
കണ്ണീരു പോലെ സംശുദ്ധമാണ് സ്നേഹം,
സര്‍വ്വ പ്രപഞ്ചത്തിന്‍റെയും സത്താണ് സ്നേഹം,
സംതൃപ്തിയാണ് സ്നേഹം,
പൂര്‍ണ്ണതയാണ് സ്നേഹം,
പ്രപഞ്ചമാണ് സ്നേഹം,
പ്രവചിക്കാന്‍ കഴിയാത്ത പരിസമാപ്തിയാണ് സ്നേഹം,
പ്രപഞ്ചം ഭരിക്കുന്ന ബലമാണ് സ്നേഹം,
പൂവുപോല്‍ വിടരുന്ന അഴകാണ് സ്നേഹം,
പൂന്തേന്‍ തോല്‍ക്കുന്ന മധുരമാണ് സ്നേഹം,
ആത്മാവു ദാഹിക്കും തീര്‍ത്ഥമാണ് സ്നേഹം,
അനന്തമായൊഴുകുന്ന പുണ്യതീര്‍ത്ഥമാണ് സ്നേഹം,
ഓര്‍മ്മയില്‍ പടരുന്ന ലതയാണ് സ്നേഹം,
ചിന്തയില്‍ മൊട്ടിടും പൂവാണ് സ്നേഹം,
അമ്മയാണ് സ്നേഹം,
വിദ്യയാണ് സ്നേഹം,
സ്വത്താണ് സ്നേഹം,
ചിത്തത്തിലുറയുന്ന സത്താണ് സ്നേഹം,
സത്യമാണ് സ്നേഹം,
ദിവ്യമാണ് സ്നേഹം,
പരിപാവനതയുടെ പ്രതീകമാണ് സ്നേഹം,
ജന്മത്തില്‍ നിറയുന്ന പുണ്യമാണ് സ്നേഹം,
പൂര്‍ണ്ണേന്ദു പോലുള്ള വെണ്മയാണ് സ്നേഹം,
പൂര്‍ണ്ണമായലിയുന്ന മധുരമാണ് സ്നേഹം,
ഈശ്വരനിലേയ്ക്കുള്ള ലയമാണ് സ്നേഹം,
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴിയാണ് സ്നേഹം,
അര്‍ത്ഥമാണ് സ്നേഹം,
ആത്മാവാണ് സ്നേഹം,
അണിമാദിയയുള്ള ഐശ്വര്യമാണ് സ്നേഹം,
ഈശ്വരന്‍ രചിക്കുന്ന കാവ്യമാണ് സ്നേഹം,
ജ്ഞാനിയുടെ സ്വഭാവമാണ് സ്നേഹം,
അലൌകികമായ അനുഭവമാണ് സ്നേഹം,
പ്രകൃതിയെപ്പോലെ മനോഹരമാണ് സ്നേഹം,
അനിര്‍വചനീയമാണ് സ്നേഹം,
അളക്കാനാവാത്ത ഊര്‍ജ്ജത്തിന്‍റെ സ്രോതസ്സാണ് സ്നേഹം,
ജ്ഞാനിയുടെ മാധ്യമമാണ് സ്നേഹം,
പക്വതയാര്‍ന്ന മനസ്സിന്‍റെ ദര്‍പ്പണമാണ് സ്നേഹം,
ക്ഷമയാണ് സ്നേഹം,
ജീവിതത്തിന്‍റെ അര്‍ത്ഥമാണ് സ്നേഹം,
ഓരോ ജീവനും തിരയുന്ന പൊരുളാണ് സ്നേഹം,
ജനനം മുതല്‍ മരണം വരെ നീണ്ടു കിടക്കുന്ന അദൃശ്യ നാഡിയാണ് സ്നേഹം,
ജനന ജീവിതങ്ങള്‍ക്ക്‌ ഹേതുവാണ് സ്നേഹം,
മോക്ഷമാണ് സ്നേഹം.

© ജയകൃഷ്ണന്‍ കാവാലം
 
Site Meter